എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, August 8, 2008

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം: പുനര്‍ വായന.... ഭാഗം 1

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പണ്ട് സ്കൂളില്‍ സാമൂഹ്യപാഠത്തില്‍ പഠിച്ചതാണ്. ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ ഗാന്ധി-നെഹ്രു ടീമിനെ ആരാധനയോടെ കണ്ടു. പക്ഷേ പിന്നീടാണ് മനസ്സിലാകുന്നത് അവര്‍ മാത്രമല്ല വേറേ പലരും സ്വാതന്ത്ര്യത്തിനായി പൊരുതിയിരുന്നു എന്ന്. ഭഗത് സിംഗിനെയും മറ്റും പാഠ പുസ്തകത്തിന്റെ വെളിയില്‍ നിന്നാണ് മനസ്സിലായത്. രാവണന്‍ എന്ന ഭീകരന്‍, രണ്ടാം നിരയിലിരുന്ന ഭീമന്‍, വില്ലനായ ചതിയന്‍ ചന്തു ഇവരെല്ലാം നായകരാകുന്നത് കണ്ടപ്പോള്‍ അതു വരെ മനസ്സില്‍ സൂക്ഷിച്ച ബിംബങ്ങള്‍ തകരുകയായി. മെയിക്കിങ്ങ് ഓഫ് മഹാത്മ കണ്ടതോടെ ഗാന്ധിജി ഗാന്ധിയായി മാറി. പാഠപുസ്തകത്തില്‍ അസുഖമായി കിടക്കുന്ന കസ്തുര്‍ബയെ ശുശ്രൂഷിക്കുന്ന വയസ്സന്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ സ്വന്തം ഭാര്യയെയും, കുട്ടികളെയും എത്രമാത്രം നരകിപ്പിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ പാഠപുസ്തകങ്ങളില്‍ ഞാന്‍ പഠിച്ചതല്ല യഥാര്‍ത്ഥ ചരിത്രം എന്ന് തിരിച്ചറിഞ്ഞു. പിന്നീടുള്ള വായനകളില്‍ നിന്നും, പുറത്ത് വന്ന വാര്‍ത്തകളില്‍ നിന്നും സ്വാതന്ത്ര്യ സമരമെന്നത് ഗാന്ധി-നെഹ്രു ടീമിന്റെ കുത്തകയല്ലെന്ന് തിരിച്ചറിഞ്ഞു. ഒടുവില്‍ ഈ ഗാന്ധി-നെഹ്രു ടീം സുബാഷിനോട് ചെയ്തത് മനസ്സിലായപ്പോള്‍ എന്തായിരിക്കാം യഥാര്‍ത്ഥ ഇന്ത്യാ സ്വാതന്ത്ര്യ സമര ചരിത്രം എന്ന് ചിന്തിക്കുവാന്‍ തുടങ്ങി. അങ്ങിനെ ഇത് വരെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള എനിക്ക് വേണ്ടി ഞാന്‍ വിലയിരുത്തുന്ന പുനര്‍വായന ഈ ബ്ലോഗില്‍ കുത്തി കുറിക്കുന്നു. എന്റെ കാഴ്ചപ്പാട് ശരിയായിരിക്കും എന്ന് ഞാന്‍ തന്നെ കരുതുന്നില്ല. എങ്കിലും എന്ത് കൊണ്ട് ഇങ്ങനെയും ആയി കൂടാ എന്ന് തോന്നിയതിനാല്‍.....


ആദ്യം രാഷ്ട്രപിതാവില്‍ നിന്ന് തുടങ്ങാം. അതും ദാ ഇവിടെ നിന്നും http://nobelprize.org/nobel_prizes/peace/articles/gandhi/ എന്ത് കൊണ്ട് ഗാന്ധിക്ക് സമാധനത്തിനുള്ള നോബല്‍ സമ്മാനം കിട്ടാതിരുന്നത്. 1937ല്‍ ആദ്യമായി നോമിനേഷന്‍ കിട്ടി. എന്നാല്‍ അന്നത്തെ റിപ്പോര്‍ട്ട്: "One might say that it is significant that his well-known struggle in South Africa was on behalf of the Indians only, and not of the blacks whose living conditions were even worse." ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയായിരുന്നില്ല അദ്ദേഹം പടപൊരുതിയത്.... ഇന്ത്യക്കാര്‍ക്കും പിന്നെ വെള്ളക്കാര്‍ക്കും വേണ്ടിയായിരുന്നു! അവിടത്തെ തദ്ദേശവാസികളെ കാഫിര്‍ എന്നായിരുന്നു പുള്ളി വിളിച്ചിരുന്നത്. പിന്നെ 1938ലും 1939ലും പരിഗണിച്ചെങ്കിലും കിട്ടിയില്ല. 1947ല്‍ വീണ്ടും തെരഞ്ഞെടുത്തു. പക്ഷേ ഇന്ത്യ വെട്ടിമുറിച്ചതിനെ തുടര്‍ന്ന് അതുവരെ അക്രമമം പാടില്ല എന്ന് പറഞ്ഞിരുന്ന ആള്‍ സ്വയ രക്ഷയ്ക്ക് ആയുധമെടുക്കുക എന്ന് നടത്തിയ പ്രസ്താവന പാരയായി.


ഒരു നിമിഷം 1915ല്‍ ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന ഗാന്ധിയിലേയ്ക്ക് മടങ്ങാം. കപ്പലില്‍ വന്നിറങ്ങുമ്പോള്‍ പുള്ളി തന്നെ ഞെട്ടി. അവിടെ കൂടിയ ജനങ്ങളെ കണ്ട്. പക്ഷേ ആരും തന്നെ ശ്രദ്ധിക്കാത്ത ഒരു കാര്യം നോക്കുക. ആഫ്രിക്കയില്‍ വെള്ളക്കാര്‍ക്കെതിരെ പോരാടിയ മനുഷ്യനെ സ്വീകരിക്കുവാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. എന്തിന്? എന്ത് കൊണ്ട്? അതറിയണമെങ്കില്‍ തിരിച്ച് ആഫ്രിക്കയില്‍ വരണം. 1906ല്‍ ബ്രിട്ടീഷ്കാര്‍ സുളു വംശജര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. സമാധാനത്തിന്റെ മൂര്‍ത്തിയായ ഗാന്ധി ആഫ്രിക്കയിലെ ഇന്ത്യക്കാരോട് ബ്രിട്ടീഷ്കാര്‍ക്കൊപ്പം നിന്ന് യുദ്ധം ചെയ്യുവാനാണ് ആഹ്വാനം നല്‍കിയത്! സുളു വംശജരുടെ ദയനിയതയില്‍ പരിതപിക്കുവാന്‍ പോലും തയ്യാറായില്ല! പക്ഷേ ബ്രിട്ടീഷ്കാര്‍ ഇന്ത്യക്കാരെ അടുപ്പിച്ചില്ല. ഒടുവില്‍ പരുക്കേറ്റ ബ്രിട്ടീഷ് പടയാളികളെ നോക്കാനുള്ള ഇന്ത്യന്‍ വാളണ്ടിയര്‍ സേനയ്ക്ക് അനുമതി നല്‍കി. ഈ പ്രവര്‍ത്തികളിലൂടെ ബ്രിട്ടീഷ്കാരുടെ വിശ്വാസം പിടിച്ചെടുക്കുക എന്ന തരം താണ തന്ത്രമാണ് സമാധാനത്തിന്റെ വ്യക്താവ് എന്നറിയപ്പെടുന്ന ഗാന്ധി ഉപയോഗിച്ചത്. അപ്പോള്‍ ഗാന്ധി ഇന്ത്യയിലേയ്ക്ക് മടങ്ങുമ്പോള്‍ സ്വാഭാവികമായും തങ്ങളുടെ കൂടെ കൂട്ടുവാന്‍ ബ്രിട്ടീഷ്കാര്‍ ശ്രമിക്കും. ഇത് മാത്രമോ ഒന്നാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടീഷ്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ പടയാളികളെ തെരഞ്ഞെടുക്കുവാന്‍ നെട്ടോട്ടമോടുകയായിരുന്നു ഗാന്ധി (http://histrography.blogspot.com/2008/03/war-recruiting-melas.html) എന്ന സത്യം ചരിത്രത്തില്‍ നിന്ന് മായിക്കുവാന്‍ പലരും ശ്രമിച്ചു. അങ്ങിനെയുള്ള ഒരാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം ഏറ്റെടുത്തപ്പോള്‍ ബ്രിട്ടീഷ്കാര്‍ ഗാന്ധിയില്‍ നിന്ന് എന്ത് പ്രതീക്ഷിച്ചുവോ അത് തന്നെ ഗാന്ധി പ്രവര്‍ത്തിച്ചു എന്ന് കാണാം. സത്യാഗ്രഹമെന്നും, അക്രമരഹിത മാര്‍ഗ്ഗം എന്നും ഒക്കെ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ സമരത്തിന്റെ വീര്യം കെടുത്താനായിരുന്നില്ലേ. പലതവണയും സ്വാതന്ത്ര്യത്തിനുള്ള ആര്‍ത്തി ജനങ്ങളില്‍ അഗ്നിയായി കത്തി കയറുമ്പോഴും അത് മറ്റ് പലതിലേയ്ക്കും തിരിച്ച് വിട്ട് ആ തീ തല്ലികെടുത്തുവാന്‍ ശ്രമിച്ചിരുന്നു എന്ന് ഇപ്പൊള്‍ മനസ്സിലാകും. ഇത് അന്നേ മനസ്സിലാക്കിയവരില്‍ ചിലരാണ് ഭഗത് സിംങും, സുബാഷ് ചന്ദ്ര ബോസും മറ്റും. അത് കൊണ്ട് തന്നെയാണല്ലോ ഭഗതിനെ തൂക്കിലേറ്റുമ്പോള്‍ ഗാന്ധി അതിനെ അനുകൂലിച്ചതും എന്ന് തോന്നുന്നതില്‍ തെറ്റെന്താണ്.


തിരിച്ച് ഗാന്ധിയുടെ യുദ്ധ റിക്രൂട്ട്മെന്റ് റാലിയിലേയ്ക്ക് വരാം. ഇതിന് ശേഷം കോണ്‍ഗ്രസ്സില്‍ കടന്ന് കൂടാന്‍ നോക്കിയെങ്കിലും ആദ്യം ഇന്ത്യയെന്തെന്ന് കണ്ട് പഠിക്കുവാന്‍ പുള്ളിയെ ഗോഗ്ലെ പറഞ്ഞ് വിട്ടു. ഈ യാത്രയ്ക്കിടയില്‍ നിന്നും വീണ്ടും പുള്ളി ഒന്ന് പഠിച്ചു. ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന് പുള്ളി വാദിച്ചു. യഥാര്‍ത്ഥത്തില്‍ തെക്കനേയും, വടക്കനെയും ഭിന്നിപ്പിക്കുവാന്‍ ഹിന്ദി എന്ന ഭാഷ ഉപകരിക്കുമെന്ന് ഗാന്ധിക്ക് അറിയാമായിരുന്നില്ലേ! തമിഴ് നാട് ഇന്നും ഹിന്ദിയെ വെറുക്കുന്നതിനെ കരണവും അത് തന്നെയല്ലേ. ചില നമ്പറുകള്‍ കാണിച്ചാലേ പിടിച്ച് നില്‍ക്കുവാന്‍ കഴിയൂ എന്ന് മനസ്സിലാക്കിയ ഗാന്ധി ലളിത ജീവിതം നയിക്കുവാന്‍ ആഹ്വാനം നല്‍കി. എന്നാല്‍ ഗാന്ധിയുടെ ലളിത ജീവിതത്തിന് ധാരാളം പണം ചെലവഴിച്ചിരുന്നു എന്ന് ഗാന്ധി ശിഷ്യയായ സരോജിനി നായിഡു തന്നെ പറഞ്ഞിട്ടുണ്ട്.


ഇന്ത്യ കണ്ട് മടങ്ങി വന്നപ്പോഴേയ്ക്കും കോണ്‍ഗ്രസ്സിന്റെ തലപ്പത്തിരുന്നവരില്‍ ഭൂരിഭാഗവും മരിച്ചിരുന്നു. ബാക്കിയുള്ളവര്‍ പടുവൃദ്ധരും. മോത്തിലാലിനെ ചാക്കിലാക്കാന്‍ നെഹ്രുവിനെ കൂട്ട് പിടിച്ചു. അങ്ങിനെ ഗാന്ധി കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് എത്തി. പിന്നീട് ഗാന്ധിയുടെ ആഗ്രഹത്തിനനുസരിച്ച് കാര്യങ്ങള്‍ നീങ്ങുന്നതല്ലേ കാണുന്നത്. എതിര്‍പ്പുകള്‍ ഉണ്ടായിട്ടും ഗാന്ധിക്ക് ശേഷം താനായിരിക്കണം എന്ന ആഗ്രഹം നെഹ്രുവിനെ നിശബ്ദനാക്കി. ഒരു സമയം ഒരു കാരണത്തിന് മാത്രം സമരം എന്നതായിരുന്നല്ലോ ഗാന്ധിയന്‍ ടാക്ടീസ്. ഇതിനെതിരെ പിറുപിറുത്തവരെ രാജി വെയ്ക്കുമെന്ന ഭീഷണിയില്‍ കീഴടക്കി. 1938ല്‍ പക്ഷേ സുബാഷ് ചന്ദ്ര ബോസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയി. അതോടെ കാര്യങ്ങള്‍ തങ്ങളുടെ കയ്യില്‍ നിന്ന് വിട്ട് പോകുന്നു എന്ന് കണ്ട ഗാന്ധിയും ബ്രിട്ടീഷ് സര്‍ക്കാരും ബോസിനെതിരെ പരസ്യമായി രംഗത്തിറങ്ങി. നെഹ്രുവിനും ബോസിനെ പേടിയായിരുന്നു (അത് നെഹ്രുവിന്റെ മരണം വരെയും ഉണ്ടായിരുന്നതിനാലാണല്ലോ ബോസിന് എന്ത് സംഭവിച്ചു എന്ന് ഇന്നും ദുരൂഹമായിരിക്കുന്നത്). ഒടുവില്‍ ബോസ് കോണ്‍ഗ്രസ്സ് വിട്ടു. ബോസിനെ ബ്രിട്ടീഷുകാരും നോട്ടമിട്ടു. ഒരു പക്ഷേ ജയില്‍ കിടന്ന് യാതന അനുഭവിച്ച കോണ്‍ഗ്രസ്സ് നേതാവ് ബോസ് മാത്രമായിരിക്കും. സമരത്തിന് ആഹ്വാനം നല്‍കി ഉടനെ ജയിലില്‍ പോകുന്ന ഗാന്ധിക്കും, നെഹ്രുവിനും കിട്ടിയിരുന്ന വി.വി.ഐ.പി. പരിഗണന ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

(തീര്‍ന്നിട്ടില്ല, തുടരും....)









5 comments:

Manoj മനോജ് said...

ഇത് സ്കൂളില്‍ പഠിച്ച ചരിത്രത്തെ മാറി നിന്ന് നോക്കികാണുവാനുള്ള വൃഥാ ശ്രമമാണെന്ന് അറിയാം.... ആരും ഇതിനെ അനുകൂലിക്കില്ല എന്നും.... പക്ഷേ ഇന്ന് പുറത്ത് വരുന്ന പുസ്തകങ്ങളിലും, ഗവണ്മെന്റ് രേഖകളിലും കൂടി യാത്ര ചെയ്യുകയാണെങ്കില്‍.... പറഞ്ഞ് പഠിപ്പിച്ച പലതിലും കല്ല് കടി അനുഭവപ്പെടുന്നില്ലേ എന്ന തോന്നല്‍... ഗാന്ധിയുടെ അഹിംസ/സത്യാഗ്രഹം മാര്‍ഗ്ഗം മാത്രമല്ല ഇന്ത്യ സ്വതന്ത്ര്യയാകാന്‍ കാരണമെന്ന് തിരിച്ചറിഞ്ഞതിലുള്ള ഞെട്ടല്‍... അത്രയേയുള്ളൂ....

nalan::നളന്‍ said...

വേണം.
പോസ്റ്റ്, മനോജ് കണ്ടിരുന്നോ എന്നറിയില്ല.

ചര്‍ച്ച നടക്കട്ടെ.

Manoj മനോജ് said...

നളന്‍, വളരെ നന്ദി... കൈപ്പള്ളിയുടെ ഗാന്ധി ദര്‍ശനവും അതില്‍ വന്ന കമന്റുകളും ഇപ്പോഴാണ് വായിക്കുവാന്‍ കഴിഞ്ഞത്. കൂടെ മാവേലികേരളയുടെയും വായിച്ചു.

സ്കൂളുകളില്‍ നാം പാഠിച്ച ചരിത്രമല്ല യഥാര്‍ത്ഥ ചരിത്രം എന്ന് മനസ്സിലായപ്പോള്‍ തുടങ്ങിയ ഒരു വിങ്ങല്‍ ബ്ലോഗ് എന്ന മാധ്യമം കൈയ്യിലെത്തിയതോടെ ഇവിടെ കുറിച്ചിടാം എന്ന് കരുതി. ഇന്ന് ചരിത്ര പുസ്തകങ്ങളെ കുറിച്ച് സമരങ്ങളും, ആക്രോശങ്ങളും നടക്കുന്നത് കാണുമ്പോള്‍ പണ്ട് പഠിപ്പിച്ചത് യഥാര്‍ത്ഥ ചരിത്രമായിരുന്നോ എന്ന് ഉറക്കേ ചോദിക്കണമെന്നുണ്ട്. അത് കൊണ്ട് കൂടി ഇപ്പോള്‍ ഇങ്ങനെയൊന്ന് കുറിക്കുവാന്‍ തീരുമാനിച്ചു. പിന്നെ സുബാഷിനെയും ഐ.എന്‍.എ. പോലുള്ളവയെ കുറിച്ചും നാം കൂടുതല്‍ അറിയേണ്ടിയിക്കുന്നു എന്ന തോന്നല്‍. അതിലേയ്ക്ക് വരണമെങ്കില്‍ ഗാന്ധി വഴിയല്ലാതെ തരമില്ല. “മഹാനായ” ആ മനുഷ്യന്‍ നടത്തിയ സമര‍ത്തിന്റെ ബാക്കി പത്രമായിരുന്നല്ലോ അവര്‍.

nalan::നളന്‍ said...

മനോജ്,
പുനര്‍വായനയ്ക്കും അന്വേഷണങ്ങള്‍ക്കുമുള്ളതാണല്ലോ ബ്ലോഗ്. പലരേയും ചൊടിപ്പിക്കും, വികാരവിക്ഷോഭങ്ങള്‍ ഉണ്ടാകും. കാര്യമാക്കേണ്ട. :)

അതെ പാഠപുസ്തക വിവാദത്തിലും ചരിത്രത്തോടുള്ള അലര്‍ജിയും അസഹിഷ്ണുതയും കണ്ടതാണു.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

കമ്പനികളില്‍ യൂണിയന്‍ ഒഴിച്ചുകൂടാത്തതാണല്ലൊ

യൂണിയന്‍ നേതാവിനെ തന്നെ കുപ്പിയിലാക്കിയാല്‍ പിന്നെ എന്തു യൂണിയന്‍ -
അഥവാ ഒരുത്തനെ പിടിച്ച്‌ അതില്‍ അവരോധിച്ചു കാത്തുരക്ഷിച്ചാല്‍ !! -(നാം ഈ ലോകത്ത്‌ സാധാരണ കാണുന്ന കാഴ്ച്ച)

ഇംഗ്ലീഷുകാര്‍ കളിച്ച ഒരു കളിയാണെന്ന്‌ വല്ലതുമൊക്കെ വായിക്കുമ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട്‌.