എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Saturday, August 16, 2008

ഇന്ത്യ സ്വാതന്ത്യത്തിന് ശേഷം

ഇന്ത്യക്കാരെ സ്വാതന്ത്ര്യസമരത്തില്‍ ഒറ്റ കുടകീഴില്‍ കൊണ്ട് വരുവാന്‍ ഗാന്ധിയെന്ന വ്യക്തിക്ക് കഴിഞ്ഞു എന്നത് ചരിത്രമാണ്. അതിന് മുന്‍പ് അങ്ങിനെയൊന്ന് ഒരാള്‍ക്ക് പറ്റില്ലായിരുന്നു. എന്നാല്‍ ഗാന്ധിയുടെ ചില കടുമ്പിടുത്ത നയങ്ങളില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിട്ടും അത് മാറ്റുവാന്‍ തയ്യാറായില്ല എന്നത് നോക്കികാണേണ്ട ഒന്നാണ്. പക്ഷേ ഒടുവില്‍ തന്റെ മാര്‍ഗ്ഗം പലപ്പോഴും ഫലിക്കില്ല എന്ന് കണ്ടത് കൊണ്ടാണ് അവസാന നാളുകളില്‍ അദ്ദേഹത്തിന് സ്വയം സംരക്ഷിക്കുവാന്‍ അക്രമണവും ആകാം എന്ന് പറയേണ്ടി വന്നത്. കോണ്‍ഗ്രസ്സ് പിരിച്ച് വിടണം എന്ന് പറയുന്ന ഗാന്ധിയെ ആരും ഗൌനിക്കുന്നില്ല എന്നതും കര്‍ട്ടന് പുറകിലേയ്ക്ക് വലിയാന്‍ പ്രേരിപ്പിച്ചിരുന്നിരിക്കണം. തന്റെ ശബ്ദം സ്വതന്ത്ര്യ ഇന്ത്യയ്ക്ക് വേണ്ട എന്നത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരിക്കണം. അത് കൊണ്ട് തന്നെ ഗോഡ്സേയുടെ വെടിയുണ്ടകള്‍ അദ്ദേഹത്തിന് ഒരനുഗ്രഹം തന്നെയായിരുന്നിരിക്കണം. ഒരു 5 കൊല്ലം കൂടി അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍....


ഗ്രാമങ്ങളിലൂടെയാകണം ഇന്ത്യയുടെ വികസനം എന്ന ഗാന്ധിയുടെ വാദത്തെ നെഹ്രു തന്നെ തള്ളികളയുന്നത് ഗാന്ധിക്ക് കാണേണ്ടി വന്നു. സോഷ്യലിസവും വ്യവസായവും ആണ് ഇന്ത്യന്‍ പുരോഗതിക്ക് ആവശ്യമെന്ന നിലപാടിലായിരുന്നു നെഹ്രു. ലോകത്തിന് മുന്‍പില്‍ തനതായ വ്യക്തിത്വം കാഴ്ച വെയ്ക്കണമെന്ന നെഹ്രുവിന്റെ ആഗ്രഹത്തിന്റെ ഫലമാണ് ചേരി ചേരാ നയത്തിന് രൂപമാകുന്നതും അതിന്റെ തലപ്പത്തേയ്ക്ക് ഇന്ത്യ വരുന്നതും (ഇതെല്ലാം ലേഡി മൌണ്ട് ബാറ്റണോടാണ് ആദ്യം പറഞ്ഞിരുന്നതെന്ന് ലേഡിയുടെ പുത്രിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കേണ്ടതില്ല). പിന്നീട് വന്നവരെല്ലാം അത് പിന്തുടര്‍ന്നുവെങ്കിലും വാജ്പെയിയുടെ രണ്ടാം ഭരണം മുതല്‍ നാം അതില്‍ നിന്ന് പിന്മാറുന്നതാണ് കാണുന്നത്. പൊതുമേഖല സ്ഥാപനങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ ആണികല്ല് എന്നുള്ളത് മന്മോഹന്‍ ധനകാര്യമന്ത്രിയാകുന്നതോടെ വലിച്ചെറിയപ്പെടുന്നു.


നെഹ്രുവിന് ശേഷം ഇന്ദിര എന്നതാകും എന്ന് കരുതിയെങ്കിലും ലാല്‍ ബഹദൂര്‍ ശസ്ത്രി വരുകയായിരുന്നു (ഇന്ദിരയിലെ സ്വേച്ഛാദിപതിയെ നെഹ്രു നേരത്തേ തിരിച്ചറിഞ്ഞു അത്രേ! ജനങ്ങള്‍ തെരഞ്ഞെടുത്ത ഇ.എം.എസ്സ്. ഗവണ്മെന്റിനെ പിരിച്ച് വിടുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇവരായിരുന്നല്ലോ). ചുരുങ്ങിയ കാലം കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്തു വെങ്കിലും ശാസ്ത്രി പെട്ടെന്ന് മരണമടയുന്നു. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും സംശയങ്ങളുണ്ട്! പിന്നീട് വന്ന ഇന്ദിര തന്റെ പ്രഭാവം ലോകമെമ്പാടും വിതറി. തന്നെ എതിര്‍ക്കുന്നവരെ വളരെ തന്ത്രപൂര്‍വ്വം നേരിട്ടും, യുദ്ധത്തിലൂടെയും, ബോംബും പൊട്ടിച്ച് ഇന്ത്യയുടെ കണ്ണിലുണ്ണിയായി. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ (നെഹ്രുവിന്റെ പേടി അസ്ഥാനത്തായില്ല) പെട്ടെന്ന് വില്ലത്തിയായി മാറുന്നു. പിന്നീട് മൊറാര്‍ജിയും, ചരണ്‍സിംഗും, ഇന്ദിര, രാജീവ്, വി.പി.സിംഗ്, ചന്ദ്രശേഖര്‍, നരസിംഹ റാവൂ, വാജ്പെയി, ഗൌഡ, ഗുജറാള്‍, വാജ്പെയ് വരെ വന്ന് മന്മോഹനില്‍ എത്തി നില്‍ക്കുമ്പോള്‍ 61 വര്‍ഷം ഇന്ത്യ പിന്നിട്ടു.


ഇവരില്‍ വാജ്പെയി ഇന്ത്യയെ ചേരി-ചേരാ പ്രസ്ഥാനത്ത് നിന്ന് പതുക്കെ അടര്‍ത്തി തുടങ്ങിയെങ്കിലും പൂര്‍ണ്ണമായി അടര്‍ത്തി മാറ്റിയത് മന്മോഹന്റെ ഒറ്റ കഴിവാണ്. ഇവര്‍ക്ക് മുന്‍പിരുന്നവര്‍ എന്ത് കൊണ്ട് ഇന്ത്യയെ ചേരി-ചേരാ പ്രസ്ഥാനത്ത് നിന്ന് അടര്‍ത്തി മാറ്റിയില്ല. അന്നേ മാറ്റിയിരുന്നെങ്കില്‍, അന്നേ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് പകരം വ്യവസായ ഭീമന്മാര്‍ക്ക് അവസരം കൊടുത്തിരുന്നുവെങ്കില്‍ ഇന്ത്യ ഇന്ന് എവിടെ എത്തുമായിരുന്നു?


ഗാന്ധിയുടെ ഗ്രാമത്തിലൂടെ വികസനം എന്ന നയം രാജീവ് ഗാന്ധിയുടെ നടക്കാതെ പോയ സ്വപ്നമായിരുന്നു (ടെക്നോളജിയില്‍ ഇന്ത്യ ഒന്നാമതെത്താം എന്ന് തെളിയിച്ച രാജീവ് എന്ന സാധാരണ വ്യക്തിയുടെ നഷ്ടം വളരെ വലുതാണ്, രാജീവിനെ കൊന്നത് എന്തിനെന്ന് ഇന്നും അജ്ഞാതം). ഇന്ന് സോണിയ-മന്മോഹന്‍ ഗവണ്മെന്റ് അത് നടപിലാക്കുന്നു. ഗ്രാമങ്ങളില്‍ വികസനം കൊണ്ട് വരുന്നു പക്ഷേ അത് ഗ്രാമീണരുടെ വാസ-കൃഷി ഭൂമി വന്‍ കിട വ്യവസായികള്‍ക്ക് തീറെഴുതി കൊടുത്തിട്ടാണെന്ന് മാത്രം. കേന്ദ്രത്തിന്റെ ചെയ്തികള്‍ക്ക് പാവം സംസ്ഥാന സര്‍ക്കാരുകള്‍ പഴി കേട്ടാലാലുമെന്താ സ്വന്തം ഭര്‍ത്താവിന്റെ സ്വപ്നം തലതിരിച്ച് സോണിയ നടപിലാക്കുന്നില്ലേ? രാജീവ് ഇന്ത്യക്ക്കാരുടെ കഴിവില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ സോണിയയ്ക്കും മന്മോഹനും ആ വിശ്വാസമില്ല.
ഇത് പോലെ ഇന്ത്യയെ രക്ഷിച്ചേ അടങ്ങൂ എന്ന് പറഞ്ഞ് ജീവിക്കുന്ന ഏത് നേതാക്കളുണ്ട്- ഉണ്ടായിരുന്നു ഇന്ത്യയ്ക്ക്.


1992ലെ ഉദാരവല്‍ക്കരണത്തിലൂടെ ഇന്ത്യയിലെ മദ്ധ്യ വര്‍ഗ്ഗത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെയെത്തിച്ച (പിന്നീട് ദാരിദ്ര്യ രേഖ മുകളിലേയ്ക്ക് ഉയര്‍ത്തി ദരിദ്രരുടെ എണ്ണം കുറച്ചെങ്കിലും ദാരിദ്ര്യത്തിന് മാറ്റം വന്നില്ല!) മന്മോഹന്‍ ഇതാ 100 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ഇന്ത്യയെ കടപ്പെടുത്തി 40000മെ.വാ. വൈദ്യുതി പ്രഭയില്‍ ദരിദ്രര്‍ക്ക് വെളിച്ചം കണ്ട് സ്വപ്നം കാണുവാന്‍ നടക്കുന്നു. ഇതിന് മുന്‍പ് 6000 കോടി രൂപയ്ക്ക് ഇന്ത്യന്‍ നദികളെയെല്ലാം ബന്ധിപ്പിക്കുന്ന പരിഷ്കാരത്തിന് വാജ്പേയി ശ്രമിച്ചെങ്കിലും നടന്നില്ല. പക്ഷേ ഇതെല്ലാം ഒന്ന് കൂടി പരിശോധിച്ച് തങ്ങള്‍ക്ക് ലാഭമുണ്ടെങ്കില്‍ മാത്രമേ പാസ്സാക്കൂ എന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് പറഞ്ഞത് മന്മോഹന്‍ ഞെട്ടലോടെയായിരിക്കും കേട്ടത്. എങ്കിലും എന്ത്? ഇന്ത്യയുടെ അഭിമാനം പണയപ്പെടുത്താതെ ദരിദ്രയായി കൊണ്ടു നടന്ന തന്റെ മുന്‍ ഗാമികളേക്കാള്‍ എത്രയോ നന്നാണ് ഇന്ത്യയെ പണയപ്പെടുത്തി 2-3% ഇന്ത്യക്കാരെ വന്‍ പണക്കാരാക്കി ലോകത്തിന് മുന്‍പില്‍ നിവര്‍ന്ന് നില്‍ക്കുന്നത്. അതിനായി പരിശ്രമിക്കുന്നവരുടേയും, സ്വന്തം വാസസ്ഥലം എപ്പോള്‍ നഷ്ടമാകുമെന്ന് ഭയന്ന് ജീവിക്കുന്നവരുടെയും, ജോലിക്ക് വേണ്ടി സ്ഥലങ്ങള്‍ എഴുതി വാങ്ങുന്ന ലാലുമാരുടെയും, പണത്തിന് വേണ്ടി നമ്മള്‍ തെരഞ്ഞെടുക്കുന്നവര്‍ നമ്മെ വഞ്ചിക്കുന്നവരുടേയും ആയിരിക്കണം ആധുനിക ഇന്ത്യ. ഈ അവസരങ്ങള്‍ മുതലെടുക്കുന്ന (അ)രാഷ്ട്രീയ-മത-ആള്‍ ദൈവങ്ങളുടെ അടിമകളായി നമുക്ക് സ്വപ്നം കണ്ട് ജീവിക്കാം.

4 comments:

Manoj മനോജ് said...

ഇന്ത്യയുടെ അഭിമാനം പണയപ്പെടുത്താതെ ദരിദ്രയായി കൊണ്ടു നടന്ന തന്റെ മുന്‍ ഗാമികളേക്കാള്‍ എത്രയോ നന്നാണ് ഇന്ത്യയെ പണയപ്പെടുത്തി 2-3% ഇന്ത്യക്കാരെ വന്‍ പണക്കാരാക്കി ലോകത്തിന് മുന്‍പില്‍ നിവര്‍ന്ന് നില്‍ക്കുന്നത്. അതിനായി പരിശ്രമിക്കുന്നവരുടേയും, സ്വന്തം വാസസ്ഥലം എപ്പോള്‍ നഷ്ടമാകുമെന്ന് ഭയന്ന് ജീവിക്കുന്നവരുടെയും, ജോലിക്ക് വേണ്ടി സ്ഥലങ്ങള്‍ എഴുതി വാങ്ങുന്ന ലാലുമാരുടെയും, പണത്തിന് വേണ്ടി നമ്മള്‍ തെരഞ്ഞെടുക്കുന്നവര്‍ നമ്മെ വഞ്ചിക്കുന്നവരുടേയും ആയിരിക്കണം ആധുനിക ഇന്ത്യ. ഈ അവസരങ്ങള്‍ മുതലെടുക്കുന്ന (അ)രാഷ്ട്രീയ-മത-ആള്‍ ദൈവങ്ങളുടെ അടിമകളായി നമുക്ക് സ്വപ്നം കണ്ട് ജീവിക്കാം.

Inji Pennu said...

അയ്യോ! ഇത്രേം പെട്ടെന്ന് സ്വാതന്ത്ര്യ സമര കഥ തീർന്നു പോയോ? ശ്ശേ ഞാനിങ്ങനെ രസം പിടിച്ചിരിക്കായിരുന്നു. അതും മനോജ് എഴുതുന്നതാണെങ്കിൽ ആ സമയത്ത് ജനിച്ച് അതെല്ലാം കണ്ടതുപോലെ. കാരണം ഒരൊറ്റ റെഫറൻസ് വേണ്ട. ഉള്ളതാകട്ടെ മറ്റൊരു ഇംഗ്ലീഷ് ബ്ലോഗിലും. ശ്ശൊ, ഇത്രേം ചരിത്രകാരന്മാരു ഗാന്ധിജീടെ കൂടെ നടന്നും നടക്കാതെയും ചികഞ്ഞും ഒക്കെ എടുത്ത ചരിത്രം രണ്ട് ബ്ലോഗ് പോസ്റ്റിൽ തകർപ്പൻ ഒരു കഥ എഴുതിയ മനോജിനു നോബേൽ പ്രൈസിന്റെ ലിറ്ററേച്ചർ വിഭാഗം തീർച്ചയായും ശ്രദ്ധിക്കും. കൺ‌ഗ്ഗ്രാറ്റ്സ്!

ശ്ശൊ, കഴിഞ്ഞ പോസ്റ്റിൽ മനോജിന്റെ അഭ്യുദാംക്ഷി പറഞ്ഞത് പോലെ ബ്ലോഗല്ലേ ഇതുപോലെയൊക്കെ എഴുതണം, എന്നാല്ലേ ആ വിശ്വാസ്യത അങ്ങട് ബ്ലോഗിനു വരുള്ളൂ. ശ്ശൊ,അല്ലെങ്കിൽ സകലതിനും നമ്മുക്കൊക്കെ ശാസ്ത്രീയമായ തെളിവ് വേണം, നമ്മുടെയൊക്കെ ഹോമിയോപ്പതി ആദർശങ്ങൾക്ക് തെളിവ് പോയിട്ട് ഒരു രണ്ട് റഫറൻസ് പോലും വേണ്ട. ചെ ചെ! ഇങ്ങിനെയെങ്ങാണ്ടല്ലേ ബിജെപിക്കാർ ഒരു കുതിരയെ കണ്ട് പിടിച്ചത്? അന്നേരം ഈ കമ്മ്യൂണിസ്റ്റുകൾക്ക് എന്തായിരുന്നു അസഹിഷ്ണുത എന്നറിയുമോ? ചരിത്രം തിരുത്താൻ നോക്കാണത്രേ. മനോജ് ഒന്നു അവരെ സമയം കിട്ടുമ്പൊ ഉപദേശിക്കണേ, നമ്മളീ ഇടക്കിടക്ക്
ഇതുപോലെ ചരിത്രം ചികഞ്ഞ് ഗാന്ധിജി മനുഷ്യന്നാണോ അതോ നാലു കാലുള്ള ജീവിയായിരുന്നോ എന്നൊക്കെ അറിയേണ്ടതുണ്ട്.

അഭിവാദ്യങ്ങൾ!

Manoj മനോജ് said...

ഇന്നലെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ആരോ ഞാന്‍ പോസ്റ്റാന്‍ എഴുതി വെച്ച (റെഫറന്‍സ് ഉണ്ടായിരുന്നു എന്നേ) കടലാസ് അടിച്ച് മാറ്റി. അത് ആരെങ്കിലും ബ്ലോഗില്‍ പോസ്റ്റുന്നതിന് മുന്‍പ് രാവിലെ എഴുന്നേറ്റ് ഓര്‍മ്മയിലുണ്ടായിരുന്നത് അങ്ങ് ഇട്ടതാ. ഇല്ലെങ്കില്‍ പിന്നെ അത് എന്റേതാണെന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കണം...


പിന്നെ അയ്യോ ഇഞ്ചി ഇത് വായിക്കുന്നുണ്ടായിരുന്നോ? (കമന്റ് ഒന്നും കാണാഞ്ഞത് കൊണ്ടാ കേട്ടോ) ശ്ശോ ഇത് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ റെഫറന്‍സ് മാത്രമേ ഇടുമായിരുന്നുള്ളൂ. റഫെറന്‍സ് വെയ്ക്കാതെ പോസ്റ്റിടാത്ത ആളാണല്ലോ ഇഞ്ചി.


എന്റെ ഇഞ്ചി പെണ്ണേ സീരീസ് ആര്‍ട്ടിക്കള്‍ എഴുതുന്നത് കണ്ട് ഒന്ന് തുടങ്ങിയതാ എങ്ങും എത്തുന്നില്ല. ഇതൊന്ന് തീര്‍ത്ത് ശല്ല്യം ഒന്ന് ഒഴിവാക്കണ്ടേ? സമ്മതിക്കില്ല അല്ലേ...


പിന്നെ അവരെ ഉപദേശിക്കാന്‍ ഉടനെ വിവിധ ജില്ലകളില്‍ ക്ലാസ്സ് വെയ്ക്കാന്‍ പറഞ്ഞിട്ടുണ്ട്. നോബേല്‍കാര്‍ കുറച്ച് മുന്‍പും വിളിച്ചിരുന്നു. അഴീക്കോട് മാഷിന്റെ ലൈന്‍ എടുത്താലോ? അങ്ങ് നിരസിച്ചാല്‍ പിന്നെ ചര്‍ച്ച ചെയ്ത് ഹിറ്റ് കൂട്ടാം....


ഹോമിയോപതിയെ പിടിച്ച് പറയരുത്. വെള്ളത്തില്‍ കോണ്‍സെണ്ട്രേഷന്‍ വളരെ കുറച്ച് ലവണം ഇട്ട് നോക്കിയപ്പോള്‍ വെള്ളത്തിന്റെ ഘടനയ്ക്ക് മാറ്റം വന്നു എന്ന് 2000ത്തിലേ തെളിയിച്ചതാ.... (റഫറന്‍സ്: ആ കാലത്തെ നേച്ചര്‍ ജേര്‍ണല്‍).


പിന്നെ അവസാനകാലത്ത് ഗാന്ധിക്ക് രണ്ടും നാലുമല്ല ആറ് കാലല്ലേയുള്ളത് (രണ്ട് പെണ്‍കുട്ടികള്‍ അദ്ദേഹത്തെ താങ്ങിയല്ല്ലേ നടത്തിയിരുന്നത്). റിസര്‍ച്ചിനുള്ള വകയായി അല്ലേ.....


ഈ സ്വാതന്ത്ര്യ സീരീസ് കാരണം മറ്റ് വിഷയങ്ങളില്‍ ശ്രദ്ധചെലുത്താന്‍ കഴിഞ്ഞില്ല. ഞാന്‍ ചെല്ലട്ടെ രണ്ടാഴ്ചത്തെ പത്രങ്ങള്‍ വായിച്ച് തീര്‍ക്കാനുണ്ട്... അപ്പ ശരി അപ്പി.. കാണാം...

മലമൂട്ടില്‍ മത്തായി said...

മനോജ് പറഞ്ഞതില്‍ കൊറച്ചു സത്യം ഉണ്ട്. പക്ഷെ ചില കാര്യങ്ങള്‍ ചൂണ്ടി കാണികാതെ വയ്യ:

1. ചേരിചേരാ നയം എന്നത് ലോകം രണ്ടു ധ്രുവങ്ങളില്‍ ആയി നിന്നിരുന്ന സമയത്തു വേണ്ടി വന്ന ഒരു നയമാണ്. ഇന്നത്തെ ബഹുധൃവ ലോകത്തില്‍ അതിന്റെ പ്രസക്തി വളരെ പരിമിതമാണ്‌. നമുക്കു വേണ്ടത് നാം തന്നെ നേടിയെടുകണം. അതിന് ആരും ആയി കൂട്ട് കൂടാം, അതിപ്പോള്‍ അമേരിക്കയില്‍ നിന്നും ആണവ വിദ്യയാകാം, ഇറാനില്‍ നിന്നും എണ്ണ ആകാം. അമ്പതു കൊല്ലം മുമ്പത്തെ നയം ഇന്നും വെച്ചു കൊണ്ടിരിക്കുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ല.

2. രാഷ്ട്രീയ നേതാകന്മാരെ പറ്റി ഒരുപാടു കുറ്റങ്ങള്‍ പോസ്റ്റില്‍ വായിച്ചു. ജനങ്ങള്‍ ആണ് ഈ നേതാകന്മാരെ തിരഞ്ഞെടുക്കുന്നത്. അവര്‍ക്ക് വേണ്ട നേതാകന്മാരെ ആണ് അവര്‍ തിരഞ്ഞെടുക്കുന്നത്. അപ്പോള്‍ നേതാകന്മാരെ മാത്രം പഴി പറഞ്ഞിട്ട് കാര്യമില്ല, ജനം (ഞാനും നിങ്ങളും അടക്കമുള്ളവര്‍) പഴി കേള്കണം, അവരരവരുടെ ഉത്തരവാദിത്വം നിറവേറ്റണം.

3. ഇന്ത്യയിലെ പൊതു മേഘല സ്ഥാ‍പനങ്ങള്‍ ജനങ്ങളുടെ കാശു നഷ്ടപെടുതാന്‍ മാത്രം പ്രവര്തികുന്നവ ആണ്, ഭൂരിഭാഗവും. അവ ഓരോന്നിന്റെയും വില്പന സുപ്രീം കോടതി വരെയുള്ള കോടതികള്‍ അവലോകനം ചെയ്തതിനു ശേഷം ശരി വെച്ചതാണ്. വില്പനയ്ക്ക് ശേഷം മിക്കതിന്റെയും ഉല്പാതനമ്, കാര്യക്ഷമത എന്നിവ കൂടി.

4. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നാം മൂക്കുകുത്തി എന്നാണ് പോസ്റ്റിന്റെ രത്നച്ചുരുക്കം. നേട്ടങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ആണോ നമ്മള്‍ ഇവിടെ എത്തിയത്? അവ കാണാതെ പോയാല്‍, പിന്നെ അവലോകനത്തിന്റെ പ്രസക്തി എന്താണ്? അതുപോലെ തന്നെ കുറ്റം മാത്രം നിരത്തിയാല്‍ പോര, സാധ്യമായ മറ്റു പോംവഴികള്‍ കൂടി പറയണം - ഇന്നലെ ഒരു ചര്‍ച്ചക്ക് വഴി തെളിയു.