എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Monday, March 31, 2008

പടയണിയുടെ കൂട്ടുകാരന്‍ പടിയിറങ്ങി....


ഒരു വലിയ കലാകാരന്‍ കൂടി കേരളത്തിന് നഷ്ടമായി..

Friday, March 28, 2008

ക്രിസ്തീയ സഭയും നിരീശ്വര വാദവും: ശില്പശാലാ പ്രഹസനം

പാല രൂപതയുടെ വക ശില്പശാല.... “നിരീശ്വരത്വവും ക്രിസ്തീയ വിശ്വാസവും“. ചര്‍ച്ചയുടെ വിഷയം ശ്രദ്ധിച്ചാല്‍ നിരീശ്വര വാദത്തെയല്ല മറിച്ച് കമ്മ്യൂണിസത്തെയാണ് അവര്‍ക്ക് എതിര്‍ക്കേണ്ടത് എന്ന് മനസ്സിലാകും. എങ്കില്‍ പിന്നെ ശില്പശാലയുടെ പേര് “കമ്മ്യൂണിസവും ക്രിസ്തീയ വിശ്വാസവും“ എന്നാക്കണമായിരുന്നു.

നിരീശ്വരര്‍ കമ്മ്യൂണിസ്റ്റ്കാര്‍ മാത്രമാണെന്ന ഇടുങ്ങിയ ചിന്താഗതി വെച്ച് പുലര്‍ത്തുന്ന സഭാ അധ്യക്ഷന്മാരോട് എന്തോന്ന് പറയാന്‍? നിരീശ്വരവാദത്തെ പറ്റിയാണെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ ഇവര്‍ indian rationalist association നിലെ സനല്‍ ഇടമറുകിനെ പോലെയുള്ളവരെ വിളിച്ച് ചര്‍ച്ച ചെയ്യുവാന്‍ തയ്യാറാകട്ടെ.

അതു പോലെ ചര്‍ച്ചയില്‍ പ്രബന്ധം അവതരിപ്പിക്കുന്നവരെ ശ്രദ്ധിക്കൂ. സ്ഥാനമാനത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തള്ളി പറഞ്ഞ് ബി.ജെ.പി.യില്‍ ചേക്കേറിയ ഒരു കക്ഷി, യോഗ്യതയില്ലാഞ്ഞിട്ടും യുണിവേഴ്സിറ്റിയിലെ ഉന്നത സ്ഥാനത്തിന് വേണ്ടി അവസാനം വരെ പൊരുതിയ ഒരു കോണ്‍ഗ്രസ്സ് കക്ഷി, പിന്നെ അച്ചന്മാര്‍.. ഇവിടെ ശരിയായ ചര്‍ച്ച നടക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ഇതിന് ശില്പശാലയെന്നല്ല മത പഠന ക്ലാസ്സ് എന്നാണ് പറയേണ്ടിയിരുന്നത്.

ശില്പശാലകള്‍ക്ക് തലക്കെട്ട് തെരഞ്ഞെടുക്കുമ്പോള്‍ അവിടെ അവതരിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ഗ്രാഹ്യമില്ലാത്തവരാണിനി ദൈവത്തിനെ കുറിച്ച് പറഞ്ഞു കൊടുക്കുവാന്‍ പോകുന്നത്!!!!!
ധൈര്യമുണ്ടെങ്കില്‍ ഇവര്‍ സനല്‍ ഇടമറുകിനെ പോലെയുള്ളവരെ വിളിച്ച് നിരീശ്വരവാദത്തെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകട്ടെ.

Thursday, March 27, 2008

“വെളുത്ത ളോഹ....”: ഫോളോ അപ്പ്

“മാക്ഫാസ്റ്റി”നെതിരെ എം.ജി.യു. അന്വേഷണം നടത്തിയത് പുറത്ത് വന്നതോടെ ദീപികയുടെ വെള്ളപൂശുവാനുള്ള ശ്രമങ്ങള്‍ അവരെ തന്നെ കൊഞ്ഞഞ്ഞം കാണിക്കുന്നു.


അന്ന് ചില വാലാട്ടി സിന്‍ഡിക്കേറ്റുകള്‍ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍... ഒരു പക്ഷേ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.

യഥാര്‍ത്ഥ്യത്തില്‍ എന്താ‍ണ് സംഭവിച്ചത് എന്ന് പുറത്ത് കൊണ്ട് വരുവാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അവര്‍ അതില്‍ വെള്ളം ചേര്‍ക്കില്ല എന്ന് വിചാരിക്കാം.

അച്ചനോട് പറയാതിരുന്ന രണ്ടാമത്തെ കാര്യവും, പ്രിന്‍സിപ്പള്‍ അച്ചന്‍ നിരപരാധിയാണോ എന്നതും പോലെ ലാപ്പ് ടോപ്പിന് എന്ത് സംഭവിച്ചു എന്നും അറിയേണ്ടിയിരിക്കുന്നു. ലാപ്പ് ടോപ്പ് എവിടെയുണ്ടെന്ന് കണ്ട്പിടിക്കുവാനുള്ള ആ‍ാധുനിക സാങ്കേതികത ഉപയോഗിക്കുവാന്‍ ഒരു ലാപ്പ് ടോപ്പ് സ്വന്തമായുള്ള മുഖ്യന്‍ ഉപദേശിക്കും എന്ന് കരുതാം.

Wednesday, March 26, 2008

“വെളുത്ത ളോഹയ്ക്കുള്ളിലെ കറുത്ത മനസ്സ്“



എം.സി.എ. വിദ്യാര്‍ത്ഥിനി സുമി ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ കോളേജ് പ്രിന്‍സിപ്പലാണ് കാരണം എന്ന് എഴുതിയിട്ടുണ്ട്. എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. എന്നാല്‍ സഭാ പത്രം മാത്രം അതിനെ വെറും ലാപ്പ് ടോപ്പ് നഷ്ടപ്പെട്ടതിനുള്ള മാനസിക പ്രശ്നം മൂലം എന്ന് നിസ്സാരമാക്കി മാറ്റി. എന്തിന്? ആരെ രക്ഷിക്കുവാന്‍? ആത്മഹത്യാ പ്രേരണ കുറ്റകരമാണ്. അതിനാല്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യാം. ഒരു പക്ഷേ സഭ അച്ചനെ രക്ഷിക്കുവാന്‍ പെടുന്ന പാടായിരിക്കാം.

മാതൃഭൂമി റിപ്പോര്‍ട്ട് നോക്കൂ.


ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് ശരിയാണെന്ന് സുമിയുടെ സഹപാഠികള്‍ സമ്മതിച്ചതായി അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.





സുമി എഴുതി വെച്ചിരിക്കുന്നത് വളരെയധികം ഗവ് രവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്. “അവര്‍ക്ക് പണം പണം എന്ന ചിന്ത മാത്രം.” പണത്തിന് വേണ്ടി മാത്രം വിദ്യാഭ്യാസ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേരെയുള്ള ചൂണ്ട് പലകയാണത്.



ഇവിടെ ശ്രദ്ധിക്കേണ്ടത് കോളേജ് വഴിയാണ് ലാപ്പ് ടോപ്പ് കുട്ടികള്‍ മേടിച്ചിരിക്കുന്നത്. തനിക്ക് പഴയ ഒരണ്ണം വേണമെന്ന് പറഞ്ഞപ്പോള്‍ പറ്റില്ല പുതിയത് തന്നെ വാങ്ങണം എന്ന് അധികൃതര്‍ പറഞ്ഞതിന് കാരണം ലാപ്പ് ടോപ്പ് കച്ചവടത്തില്‍ നിന്നും അവര്‍ക്ക് കിട്ടുന്ന കൂറ്റന്‍ കമ്മീഷന്‍ കൊണ്ടായിരിക്കാം.





യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ജന ശ്രദ്ധതിരിച്ചു വിടുവാന്‍ ദീപിക തന്ത്രപൂര്‍വ്വം ഈ പ്രശ്നത്തെ രജനി പ്രശ്നവുമായി കൂട്ടി കുഴയ്ക്കുന്നു.







രജനിയും, സുമിയും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഇരകള്‍ തന്നെയാണ്. ഇവിടെ നാം സുമി ഒടുവില്‍ എഴുതിയത് ആവര്‍ത്തിച്ച് വായിച്ച് പഠിക്കേണ്ടിയിരിക്കുന്നു.




വിദ്യാഭ്യാസ കച്ചവടക്കാരെ നേരിടുവാനുള്ള നട്ടെല്ല് നമുക്കുണ്ടാകണം.
അത് എസ്സ്.എഫ്.ഐ.ക്കാര്‍ കാണിച്ചതു പോലെയുള്ള അക്രമത്തിലൂടെയല്ല മറിച്ച് ദീപിക കാണിക്കുന്നത് പോലെയുള്ള പ്രചരണത്തിലൂടെ, ഇത്തരം പണത്തിനുള്ള ആര്‍ത്തിക്കാണിക്കുന്ന മൃഗങ്ങളെ ജന മദ്ധ്യത്തില്‍ പൊളിച്ച് കാട്ടണം.
ഇനി ഒരു രജനിയോ, സുമിയോ, എസ്സ്.എം.ഇ.യോ കേരളത്തില്‍ ഉണ്ടാകുവാന്‍ നാം സമ്മതിക്കരുത്.

Tuesday, March 25, 2008

എല്ലാ മതക്കാര്‍ക്കും ബാധകം..... ധീരമായ നടപടി

എല്ലാവരും തുല്ല്യര്‍ എന്ന് ഭരണഘടന പറയുമ്പോഴും, ചില പ്രധാന നിയമങ്ങള്‍ പല മതക്കാര്‍ക്കും പലതാണ്. ഒരു ഏകീകൃത നിയമത്തിന്റെ സമയം അതിക്രമിച്ചിട്ടും വോട്ടിന് വേണ്ടി പാര്‍ട്ടികള്‍ അതിന് മുതിര്‍ന്നില്ല. പൂച്ചയ്ക്ക് ആര് മണികെട്ടും? ഒടുവില്‍ പൊതു വിവാഹ രജിസ്ട്രേഷന്‍ നിയമമെങ്കിലും വേണമെന്ന് സുപ്രീം കോടതി വിധി എഴുതി. ഇത് ഏകീകൃത നിയമത്തിന്റെ നാഴികകല്ലായി മാറിയാല്‍ മതിയായിരുന്നു.
സീമ-അശ്വിന്‍കുമാര്‍ കേസീല്‍ 2006 ഫെബ്രുവരി 14നാണ് കോടതി പൊതു വിവാഹ രജിസ്ട്രേഷന്‍ നിയമം നടപ്പാക്കണമെന്ന് വിധിച്ചത്. ഇങ്ങ് കേരളത്തില്‍ 2006 നവമ്പര്‍ 16ന് കരട് രേഖയ്ക്ക് രൂപം നല്‍കി. പതിവു പോലെ എതിര്‍പ്പുകളുമായി “ആളുകള്‍” രംഗത്ത്. പക്ഷേ എതിര്‍ത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോള്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി “അവര്‍” തലയൂരി. ഒടുവില്‍ 2008 ഫെബ്രുവരി 29ന് നിയമം നിലവില്‍ വന്നു.
മാര്‍ച്ച് 1 മുതലുള്ള കല്ല്യാണങ്ങളാണ് ഈ നിയമത്തിന് കീഴില്‍ വരുന്നത്. എല്ലാ മതക്കാരും രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രാര്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കേ ഇനി അംഗീകാരമുള്ളൂ.
ഒരു പ്രത്യേകത കണ്ടത് സര്‍ട്ടിഫിക്കറ്റില്‍ വധു-വര്‍ന്മാരുടെ ഫോട്ടോ പതിക്കും എന്നതാണ്. ഇതുവരെ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പതിക്കില്ലായിരുന്നു.
പക്ഷേ കല്ല്യാണത്തിന് ശേഷം 45 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് പറയുന്നത് എന്തിനെന്ന് പിടികിട്ടുന്നില്ല. ചിലപ്പോള്‍ ഇത് അര്‍ത്ഥമാക്കുന്നത് പതിവു പോലെ വിവാഹ ആര്‍ഭാടങ്ങള്‍ ആവാം അതിന് ശേഷം ഇഷ്ടമുള്ളപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം എന്നായിരിക്കും.
എന്തായാലും ജസ്റ്റിസ് അരിജിത്തും, ജസ്റ്റിസ് കപാഡിയയും നടത്തിയ വിധി, ഒരു ഏകീകൃത നിയമത്തിന് വഴി തെളിക്കുന്ന വിധിയായി ഇന്ത്യന്‍ നിയമ ചരിത്രത്തില്‍ സ്ഥാനം പിടിക്കും എന്ന് കരുതാം.

Monday, March 24, 2008

അണ്‍ഏയ്ഡഡ് എന്ന മാഫിയ

ആര്‍ക്കും എവിടെയും തുടങ്ങാം... മിനിമം സ്ഥലവും കെട്ടിടവും വേണം... സ്ഥലം സ്കൂള്‍ ഇരിക്കുന്നിടത്ത് തന്നെ വേണമെന്നില്ല.... അതാണ് അണ്‍ ഏയ്ഡഡ് സ്ഥാപനങ്ങളുടെ പ്രത്യേകത.
പണ്ട് ഏയ്ഡഡ് മേഖലയില്‍ മാനേജ്മെന്റ് ചെയ്തിരുന്നത് പോലെ തന്നെയാണ് വര്‍ഷങ്ങളായി അണ്‍ ഏയ്ഡഡ് മേഖലയില്‍ മാനേജ്മെന്റ് തുടര്‍ന്ന് വരുന്നത്. അധ്യാപകര്‍ക്ക് ഒപ്പിട്ടെടുക്കുന്ന ശമ്പളം നല്‍കില്ല, ലീവില്ല, ചത്ത് പണിയും എടുക്കണം... കോഴ കൊടുത്ത് ഏയ്ഡഡ് സ്ഥാപനങ്ങളില്‍ കയറുവാന്‍ പാങ്ങില്ലാത്തവരുടെ ഏക ആശ്രയം.. എതിര്‍ത്താല്‍ ഉള്ള കഞ്ഞിയും പോകുമെന്നതിനാല്‍ ആരോടും പരിഭവം പറയാതെ കഴിഞ്ഞു കൂടുന്ന ഇവരുടെ വേദന വര്‍ഷങ്ങളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ന്യൂനപക്ഷക്കാര്‍ക്കും, പണ ചാക്കുകള്‍ക്കും മുന്‍പില്‍ സര്‍ക്കാരുകള്‍ ആ റിപ്പോര്‍ട്ടുകള്‍ കണ്ടില്ല എന്ന് നടിച്ചു. ഈ ഗവണ്മെന്റ് ഒരു രണ്ടംഗ കമ്മറ്റിയെയെങ്കിലും നിയമിച്ചു. പക്ഷേ ആ കമ്മറ്റി റിപ്പോര്‍ട്ടിന് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.....

Sunday, March 23, 2008

കേരള ശാസ്ത്രഞ്ജര്‍ കേരളിയരെ വീണ്ടും ദുരിതത്തിലാക്കി...


ശാസ്ത്രസാങ്കേതിക വകുപ്പിലെ ശാസ്ത്രഞ്ജര്‍ വീണ്ടും തങ്കള്‍ വിഡ്ഢി കുശ്മാണ്ടങ്ങളാണെന്ന് തെളിയിച്ചിരിക്കുന്നു. ഇതിന് മുന്‍പ് സുനാമി വന്നപ്പോള്‍ ഇവറ്റകളുടെ അറിവില്ലായ്മയും, അഹങ്കാരവും നാം കണ്ടതാണ്. അന്ന് തമിഴ്നാട്ടിലെ വേളാങ്ങണ്ണിയില്‍ സുനാമി അടിക്കുമ്പോള്‍ ഒരു മലയാളം ചാനല്‍ അന്നത്തെ (ഇന്നത്തെയും) ഒരു ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറോട് കേരളത്തില്‍ സുനാമി അടിക്കുമോ എന്ന് ചോദിച്ചപ്പോള്‍, ചാനലിനെ കളിയാക്കി സംസാരിക്കുന്നത് നാം കണ്ടതാണ്. അതേ ശാസ്ത്രഞ്ജന്‍ പിന്നീട് കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ സുനാമി മുന്‍ കൂട്ടി പ്രവചിക്കുവാന്‍ കഴിഞ്ഞു എന്ന് പ്രസംഗിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഉള്‍പ്പെടുന്ന ശാസ്ത്രലോകത്തോട് എനിക്ക് പുച്ഛമാണ് തോന്നിയത്. ദാ ഇപ്പോള്‍ കേരളത്തില്‍ മഴ താണ്ടവമാടിയപ്പോഴും മുന്നറിയിപ്പ് നല്‍കുവാന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് കഴിയാതെ വന്നു. ഇത് ശാസ്ത്രഞ്ജരുടെ അറിവില്ലായ്മയും, അഹങ്കാരവും കൊണ്ട് മാത്രമാണ് സംഭവിച്ചിരിക്കുന്നത്. ഇതിന് ഇവര്‍ കേരള ജനതയോട് ഉത്തരം പറയേണ്ടീയിരിക്കുന്നു. ഒരു ഉന്നത തല അന്വേഷണംതന്നെ നടത്തി കുറ്റവാളികളായവരെ ജന മധ്യത്തില്‍ കൊണ്ട് വരുവാന്‍ കേരള സര്‍ക്കാര്‍ മടികാണിക്കില്ല എന്ന് വിശ്വസിക്കാം...

Thursday, March 20, 2008

കോണ്‍ഗ്രസ്സിന്റെ കാപട്യം...

ഭൂമി വിറ്റത് കേന്ദ്രാനുമതിയോടെയാണ് എന്ന് കേന്ദ്രമന്ത്രി പറഞ്ഞിട്ടും (http://vyathakal.blogspot.com/2008/03/blog-post_13.html) ഉമ്മനും കൂട്ടരും ഇതാരെ കാണിക്കാനാണ് ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത്? ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ പൊതുമുതല്‍ വിറ്റ് തുലയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആ ചിദംമ്പരത്തിന്റെയും, മന്മോഹന്റെയും നേരെ ചെല്ല്.. (അന്നേരം ഈ പുള്ളകള്‍ വിവരം അറിയും...)

Wednesday, March 19, 2008

ദീപിക സൈറ്റിലും, ബ്ലോഗ്ഗിലെ കമന്റ് ലിങ്കിലും വൈറസ്സ്!

ഞാന്‍ കഴിഞ്ഞ ദിവസം ദീപിക വായിക്കുവാന്‍ സൈറ്റ് തുറന്നപ്പോള്‍ ട്രെന്റ് മൈക്രോസ്കാന്‍ ഉടനെ JS_AGENT ഉണ്ടെന്ന് കാണിച്ചു. പിന്നീട് ഇവന്‍ ആരടേയ് എന്ന് നോക്കിയപ്പോള്‍ കക്ഷി ജാവാ സ്ക്രിപ്റ്റോ മറ്റോ ആണെന്നും, ലവന്‍ ട്രോജനെ നമ്മുടെ കമ്പ്യൂട്ടറിലേയ്ക്ക് കയറ്റുമെന്ന് കണ്ടു. തള്ളേ ഇനി എങ്ങിനെ ദീപികയെ വിശ്വസിക്കും. ആദ്യം കേരള കൌമുദിയിലും ഇത് പോലെ ഒരു വൈറസിനെ കാണിച്ച് തന്നിരുന്നു.
ഇനി എങ്ങിനെ ഇവറ്റകളെ വിശ്വസിക്കും?

ബ്ലോഗ്ഗിലാണെങ്കില്‍ ലിങ്ക് പണി കണ്ട് പിടിച്ചതോടെ ബ്ലോഗ്ഗിങ്ങ് എളുപ്പമായി എന്ന് കരുതിയിരിക്കുമ്പോളാണ് ചില സാമൂഹ്യ വിരുദ്ധര്‍ ഇതു പോലെ വൈറസും മറ്റും കടത്തിവിടുവാനുള്ള സ്ഥലത്തിന്റെ ലിങ്ക് നല്‍കി നമ്മളെ പറ്റിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇവരെ തുരത്താന്‍ മലയാള ബ്ലോഗ്ഗിലെ വില്ലാളിവീരന്മാര്‍ ശ്രദ്ധിക്കുമെന്ന് കരുതാം.

Friday, March 14, 2008

മതവും എസ്സ്.എസ്സ്.എല്‍.സിയും തമ്മിലുള്ള ബന്ധം!

ശനിയാഴ്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് 6 മണികഴിഞ്ഞ് പരീക്ഷ എഴുതിയാല്‍ മതിയെന്ന് കോടതി! പേപ്പര്‍ ചോരാതിരിക്കാന്‍ രണ്ട് പേരും ഹെഡ്മാസ്റ്ററിന്റെ മുറിയില്‍ ഇരിക്കട്ടെ...


ഭാഗ്യം... രണ്ട് പേരെല്ലേയുള്ളൂ.. കേരളം മുഴുവനും ഇതു പോലെയുള്ള പിള്ളേര്‍സ് പരീക്ഷ എഴുതുവാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ തെണ്ടിപ്പോയാനെ....

കഴിഞ്ഞ ദിവസം മറ്റൊരു രസകരമായ വാര്‍ത്ത കണ്ടു.

പരീക്ഷ തുടങ്ങുന്നത് രാഹു കാലത്ത് അതിനാല്‍ പിള്ളേര്‍സിന് പരീക്ഷ എഴുതുവാന്‍ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാകുമത്രേ...

സ്കൂള്‍ പരിസരത്തുള്ള കറുത്ത പൂച്ചകളെ കെട്ടിയിടണമെന്ന് ഇത്തരക്കാര്‍ വാദിക്കുന്ന കാലം അകലെയല്ല...

ഇനി വെള്ളിയാഴ്ചകളിലെ പരീക്ഷകള്‍ക്ക് എന്ത് സംഭവിക്കും എന്ന് കണ്ടറിയാം...

Thursday, March 13, 2008

ഒടുവില്‍ കേന്ദ്രമന്ത്രി സത്യം പറഞ്ഞു...


2000 ഏപ്രിലില്‍ അന്നത്തെ ബി.ജെ.പി. ഗവണ്മെന്റ് നിയമിച്ച ഗോയങ്ക കമ്മിറ്റിയാണ് നഷ്ടത്തില്‍ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് (http://indiaimage.nic.in/pmcouncils/reports/disinvest/disinvest.html). ഇതിന് പിന്നിലുള്ള വന്‍ കമ്മീഷന്‍ മനസ്സിലാക്കിയ ബി.ജെ.പി. ഗവണ്മെന്റ് (അന്ന് പട്ടാളക്കാരുടെ ശവപ്പെട്ടിക്ക് വരെ കമ്മീഷന്‍ കണക്ക് പറഞ്ഞ് മേടിച്ചത് നാം കണ്ടതാണ്) പിന്നെ തലങ്ങും വിലങ്ങും നോക്കാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുച്ഛ വിലയ്ക്ക് വില്‍ക്കുവാന്‍ തുടങ്ങി. ഇങ്ങ് കേരളത്തില്‍ മോഡേര്‍ണ്‍ ബ്രഡ് കമ്പിനി വിറ്റു. ചെറിയ ചില എതിര്‍പ്പുകളെ അവര്‍ വളരെ വിദഗ്ദ്ധമായി മറികടന്നു. എന്നാല്‍ ഫാക്ടിനെയും, എച്ച്.എം.ടി.യെയും തൊടുവാന്‍ തൊഴിലാളികള്‍ സമ്മതിച്ചില്ല. പിന്നിട് വന്ന കോണ്‍ഗ്രസ്സ് കേന്ദ്രഗവണ്മെന്റ് പുതിയ തന്ത്രം മെനഞ്ഞു. അധികമുള്ള സ്ഥലം വിറ്റ് സ്ഥാപനത്തെ രക്ഷപ്പെടുത്തുക. ഇനി തൊഴിലാളികള്‍ എന്ത് എതിര്‍പ്പ് പറയും? അങ്ങിനെ തുച്ഛ വിലയ്ക്ക് വിറ്റ് വിറ്റ് ദാ ഇപ്പോള്‍ കേന്ദ്രമന്ത്രി പറയുന്നു അവരുടെ സമ്മതത്തോടെയാണ് എച്ച്.എം.ടി.യുടെ സ്ഥലം വിറ്റതെന്ന്. ഇനി സംസ്ഥാന കോണ്‍ഗ്രസ്സ് വീരന്മാര്‍ എന്ത് പറയും? എന്തായിരുന്നു അവറ്റകള്‍ കാട്ടിക്കൂട്ടുയത്. അടിച്ച് പൊളിക്കുന്നു... സമരം ചെയ്യുന്നു.. ഇനി അവര്‍ കേരള ജനതയോട് എന്ത് പറയും?
കേന്ദ്ര ഗവണ്മെന്റ് തന്നെയാണ് പല സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം നടന്ന സമരങ്ങള്‍ക്ക് കാരണക്കാര്‍. 2005ല്‍ നിലാവില്‍ വന്ന എസ്സ്.ഇ.സഡ്. എന്ന പ്രയോഗത്തിലൂടെ ഇന്ത്യയിലെ സ്ഥലങ്ങള്‍ മുഴുവനും വില്‍പ്പനയ്ക്കായി വെച്ച് കഴിഞ്ഞു (http://sezindia.nic.in/). പണമുള്ള ആ‍ര്‍ക്കും കേന്ദ്രത്തിന്റെ അനുമതിയോടെ ജനങ്ങളെ ഒഴിപ്പിച്ച് ഇഷ്ടമുള്ള സ്ഥലം സ്വന്തമാക്കാം (പണ്ട് ഗുണ്ടകളെ കൂട്ട് പിടിച്ച് വില്ലന്‍ നായകന്റെ ഭൂമി സ്വന്തമാക്കുവാന്‍ വരുന്നത് ഹിന്ദി സിനിമയുടെ സ്ഥിരം ഐറ്റം ആയിരുന്നു) . മാറ്റൊരു രസകരമായ സംഗതി ഈ നിയമ പ്രകാ‍രം ഭൂമി പിടിക്കുവാന്‍ സംസ്ഥാന ഗവണ്മെന്റുകള്‍ അവരുടെ കൂടെ പാറാവുകാരായി നില്‍ക്കണം (ഗുണ്ടാ പണി), ചീത്ത പേര് മുഴുവന്‍ സംസ്ഥാന ഗവണ്മെന്റ്കള്‍ക്ക്. നന്ദിഗ്രാം, ചെന്നൈ, ഗുജറാത്ത്, മാഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സംഭവിച്ചത് അതാണ്. ദാ ഇപ്പോള്‍ കേരളത്തിലും എസ്സ്.ഇ.സഡ്. പേരില്‍ ഭൂമി ഏറ്റെടുക്കുവാന്‍ തുടങ്ങുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ നാം എതിര്‍ത്തിരുന്നുവെങ്കില്‍ ഇന്ന് ഇത്തരം സംഭവങ്ങള്‍ ഒന്നും നടക്കില്ലായിരുന്നു. പക്ഷേ ജനപക്ഷത്ത് നില്‍ക്കേണ്ട രാഷ്ട്രീയക്കാര്‍ പണത്തിന്റെ പിറകെ പോകുന്നതു കൊണ്ട് നാം ഇതെല്ലാം സഹിച്ചേ മതിയാവൂ (ചില വിരുദ്ധ കക്ഷികള്‍ ഇതിനിടയില്‍ ജനങ്ങളുടെ രക്ഷകര്‍ എന്ന് നടിച്ച് അവസരം മുതലെടുക്കുന്നു). ഏത് നിമിഷവും നമ്മുടെ ഭൂമി വികസനത്തിന് എന്ന പേരില്‍ നമുക്ക് നഷ്ടപ്പെടും. ആ പേടിയും മനസ്സില്‍ വെച്ച് നമുക്ക് ബ്ലോഗാം...

Wednesday, March 12, 2008

മുരിങ്ങൂര്‍ പ്രശ്നവും.. ദീപിക മുഖപ്രസംഗവും..
























“സഹകരിക്കാന്‍ ധ്യാന കേന്ദ്രം അധികൃതര്‍ തയ്യാറായി”
ഉവ്വേയ്.. അത് മനസ്സിലാക്കണമെങ്കില്‍ ആ സമയത്ത് അവിടം സന്ദര്‍ശിച്ച വി.വി.ഐ.പികളെ നോക്കിയാല്‍ മതി. (അന്ന് പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ തപ്പിയാല്‍ മതിയല്ലോ, ഉദാ: ഹിന്ദുസ്ഥാന്‍ ടൈംസിലെ വാര്‍ത്തയുടെ അവസാന ഭാഗം വായിക്കൂ [ക്ഷമിക്കുക.. പഴയ മലയാളം പത്രങ്ങള്‍ നെറ്റില്‍ നിന്നും കിട്ടിയില്ല])

"അന്വേഷണം അതിക്രമത്തിന്റെ സ്വഭാവത്തിലേയ്ക്ക് കടന്നപ്പോള്‍”...
തങ്ങള്‍ക്ക് ദഹിക്കാത്ത പല സത്യങ്ങളും വെളിയില്‍ വന്നപ്പോള്‍ എന്ന് എഴുതുന്നതായിരുന്നില്ലേ ശരി.
വി.വി.ഐ.പികളെ കൊണ്ടും രക്ഷയില്ല എന്ന് കണ്ടതോടെ എന്നും കൂടി എഴുതി ചേര്‍ക്കേണ്ടിയിരിക്കുന്നു.

“പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ച് വിടാനും”..
അതായിരുന്നല്ലോ വേണ്ടിയിരുന്നതും.

“അടിസ്ഥാനരഹിതമെന്ന് ലോക്കല്‍ പോലീസ്”..
അങ്ങിനെയല്ലേ വരൂ... വി.വി.ഐ.പികള്‍ വെറുതെയാണോ അവിടം സന്ദര്‍ശിച്ചത്...

ലൈംഗിക പീഡനം നടന്നിട്ടില്ല എന്ന് ലോക്കല്‍ പോലീസ് കണ്ടെത്തി എന്നും ദീപിക.
ഐസ്ക്രീം പാര്‍ലര്‍ പോലെയുള്ള കേസ്സുകള്‍ നമ്മള്‍ എത്ര കണ്ടതാ.... അത് യു.എസ്സി.നെ കണ്ട് പഠിക്കണം. തങ്ങളുടെ പള്ളിയിലെ അച്ചന്മാര്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്ന് സമ്മതിച്ച് കോടിക്കണക്കിന് ഡോളേര്‍സ്സാണ് പീഡനത്തിനിരയായവര്‍ക്ക് നല്‍കുന്നത്....

ഇനി നമ്മുടെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്നെ രംഗത്ത് ഇറങ്ങണം... അത് വരെ കാത്തിരിക്കാം..

ഇത് മറ്റൊരു അഭയാ കേസ്സ് പോലെയോ... അതോ പുട്ടപര്‍ത്തിയിലെ മനുഷ്യ ദൈവത്തിന്റെ കഥ പോലെയോ... (എങ്ങും എത്താതെയോ അതോ ഒന്നും സംഭവിക്കാതെയോ)... കാത്തിരുന്ന് കാണാം...

നോട്ട്: ഇവിടെ കുത്തിക്കുറിക്കുന്നത് ഞാന്‍ പത്ര വാര്‍ത്തകളിലൂടെ കടന്ന് പോകുമ്പോള്‍ കാണുന്ന വൈരുദ്ധ്യങ്ങളെയാണ്. അല്ലാതെ ഒരു പ്രത്യേക മതത്തിനെയോ, വ്യക്തിയെയോ, പ്രസ്ഥാനത്തിനെയോ കരിവാരി തേയ്ക്കുവാനല്ല. ഈ നോട്ട് എഴുതുവാന്‍ കാരണം എന്റെ പഴയ കുത്തിക്കുറിക്കലുകള്‍ക്ക് അഭിപ്രായം പറഞ്ഞവരില്‍ ചിലര്‍ ഇത്തരം ഒരു സംശയം ഉന്നയിച്ചതിനാലാണ്.

Tuesday, March 11, 2008

മുരിങ്ങൂര്‍ കേസും....






അങ്ങിനെ അഭയ കേസ് പോലെ മുരിങ്ങൂര്‍ കേസും മുടങ്ങി. അഭയ കൊല്ലപ്പെട്ടതാണെന്ന് തെളിവുണ്ട് പക്ഷേ ആര് കൊന്നു എന്നതിന് തെളിവില്ല. അതു പോലെയായി മുരിങ്ങൂര്‍ കേസും. മുരിങ്ങൂരില്‍ പലതും നടക്കുന്നുണ്ട് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പക്ഷേ അന്വേഷണം നടത്തിയതിന് ആസ്പദമായ ഹൈക്കോടതി വിധി അസാധുവാണെത്രേ.

അപ്പോള്‍ ഒരു സംശയം. ഇതുവരെയുള്ള അനേഷണത്തില്‍ തെളിഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങള്‍ക്ക് ഇനി എന്ത് സംഭവിക്കും? അവിടെ നടന്ന “മരണ”ങ്ങള്‍ക്ക് ആര് ഉത്തരം പറയും? അംഗീകാരമില്ലാതെ അവിടെ നടത്തുന്ന ആശുപത്രിക്ക് ഇനി എന്ത് സംഭവിക്കും?




Monday, March 10, 2008

കൈ വിട്ട് പോകുമോ?



കണ്ണൂര്‍ പ്രശ്നം ദേശീയതലത്തില്‍ എത്തിയിരിക്കുന്നു.
മത തീവ്രവാദ സംഘടന എന്ന് പേരുള്ള ആര്‍.എസ്സ്.എസ്സ്. പോലെയുള്ളവരോ, മാവോയിസ്റ്റുകളെ പോലെയുള്ളവരോ കേരളത്തില്‍ വേരോട്ടം കിട്ടുവാന്‍ ഈ സാഹചര്യം മുതലാക്കിയാല്‍ കേരളം മറ്റൊരു യു.പി. യോ, ബീഹാറോ ആയി മാറും. അതിന് മുന്‍പ് തന്നെ എല്ലാവരും ചേര്‍ന്ന് കണ്ണൂരിലെ ഇപ്പോഴത്തെ പ്രശ്നം രമ്യതയില്‍ തീര്‍ക്കും എന്ന് പ്രതീക്ഷിക്കാം...

Friday, March 7, 2008

കണ്ണൂര്‍ വീണ്ടും ചുവക്കുന്നു...

പുറമേ ശാന്തമായിരുന്ന കണ്ണൂര്‍ വീണ്ടും ചുവക്കുന്നു. കൊലപാതക പരമ്പരകള്‍ ആരംഭിച്ചു. രാഷ്ട്രീയ മുതലെടുപ്പിനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി ഒറ്റപ്പെടുത്തുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ധൈര്യം കാണിക്കണം. കൊലപാതികളെ തള്ളി പറയുവാന്‍ പാര്‍ട്ടികള്‍ മുന്‍പോട്ട് വരണം. തങ്ങളുടെ സ്വാര്‍തഥയ്ക്ക് വേണ്ടി അണികളെ ഉപയോഗിക്കുന്ന നേതാക്കള്‍ എന്നും സുരക്ഷിതരാണെന്ന് ഇറങ്ങി പുറപ്പെടുന്നവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.... നിങ്ങളുടെ വീട്ടുകാരെ കുറിച്ച് ഒന്ന് ചിന്തിച്ചാല്‍... കൊല്ലുന്നവന്റെയും, കൊല്ലപ്പെടുന്നവന്റെയും കുടുംബത്തിന്റെ പിന്നിടുള്ള അവസ്ഥയെക്കുറിച്ച് ഒന്ന് ഓര്‍ക്കുമെങ്കില്‍... ഈ അരും കൊലകള്‍ ഉണ്ടാകുമോ?

Thursday, March 6, 2008

മെത്രാന് മുണ്ടാട്ടം മുട്ടിയാല്‍...

ഒടുവില്‍ അവര്‍ക്ക് മാപ്പ് പറയേണ്ടി വന്നു... എന്തായിരുന്നു കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പത്ര സമ്മേളനത്തില്‍ വീമ്പിളക്കിയത്. തങ്ങള്‍ പണം ഒന്നും വാങ്ങിയിട്ടില്ല... അത് തങ്ങള്‍ക്ക് എന്തിനാണ്.. അമ്പമ്പമ്പോ... എന്തൊക്കെയായിരുന്നു. ദാ ഇപ്പ തങ്ങളുടെ കള്ളത്തരം പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ വളരെ തന്ത്രപൂര്‍വ്വം ഒരു മാപ്പും, ഒത്തിരി ഉപദേശവും നല്‍കി അവര്‍ തലയൂരുന്നു...

കാശ് കൊടുക്കുവാന്‍ ത്രാണിയില്ലാതിരുന്ന, തങ്ങളുടെ അവസരം നഷ്ടപ്പെട്ട ആ‍ പാവം തൊഴിലന്വേഷകര്‍ക്ക് പോയത് പോയി.. ആ‍ അവസരം അവര്‍ക്ക് തിരിച്ച് കിട്ടില്ലല്ലോ..

ഇവര്‍ മാപ്പെങ്കിലും പറഞ്ഞു.. പണിക്കരേട്ടനില്‍ നിന്നും, വെള്ളാപ്പള്ളി അനിയനില്‍ നിന്നും ഇത്തരം ഒന്ന് പ്രതീക്ഷിക്ക വേണ്ട...

Monday, March 3, 2008

കേന്ദ്ര ബഡ്ജറ്റിലെ കെണി...


ഒരു രണ്ടാം ഹരിത വിപ്ലവ ഛായയും കര്‍ഷക വായ്പ എഴുതി തള്ളിയതും എടുത്ത് കാണിച്ച് ചിദംബരന്‍ ഇന്ത്യന്‍ ജനതയെ മുഴുവന്‍ വിഢ്ഢികളാക്കുന്നു. ഇത്രയും കോടി രൂപ ഈ പാവം മന്ത്രി എവിടെ നിന്നും കണ്ടെത്തും?‍
അതിനുള്ള വഴിയും പുള്ളിയുടെ ബഡ്ജറ്റില്‍ പറഞ്ഞിട്ടുണ്ട്... പൊതുമേഖലാ സ്ഥാപനങ്ങള്‍ അങ്ങ് വില്‍ക്കുക... പാവം കര്‍ഷകരെ രക്ഷിക്കുവാനല്ലേ.. വില്‍ക്കാം..
ഒന്ന് നില്‍ക്കണേ... പൊതുമേഖലാ സ്ഥാപനങ്ങള്‍ അങ്ങ് വില്‍ക്കുക... ഇത് പുള്ളി എല്ലാ ബഡ്ജറ്റിലും ആവശ്യപ്പെടാറുള്ളാതെല്ലേ... സ്വന്തം പാര്‍ട്ടിക്കാരുടെ വരെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടപ്പിലാകാറില്ലായിരുന്നു... പക്ഷേ പുള്ളി ഇത്തവണ അവരെ കടത്തി വെട്ടി... കര്‍ഷകരെ രക്ഷിക്കണോ? പൊതുമുതല്‍ വില്‍ക്കുക.... സമ്മതിച്ചല്ലേ മതിയാകൂ..
പക്ഷേ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ ര‍ക്ഷിക്കണമെങ്കില്‍ പൊതുമേഖലാ ബാങ്ക് കടം മാത്രം എഴുതി തള്ളിയാല്‍ മതിയോ? ഭൂരിഭാഗം കര്‍ഷകരും പണം കടമെടുത്തിരിക്കുന്നത് സ്വകാര്യ ബാങ്കില്‍ നിന്നും ആണ്... അപ്പോള്‍ ഈ ബഡ്ജറ്റിലൂടെ വിജയിയാകുന്നത് കര്‍ഷകരല്ല മറിച്ച് ചിദംബരം ആണ്.. തന്റെ വളരെ നാളത്തെ സ്വപ്നമായ വില്‍പ്പന ഇനി ആരംഭിക്കാം.....
ഇപ്പോള്‍ ചോദിക്കാം... നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റാല്‍ എന്താണെന്ന്... ഇതു വരെ വിറ്റു തുലച്ച സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ വില ഒന്നാലോചിച്ചാല്‍ ഈ ചോദ്യം അപ്രസക്തമാകും... അത് കൊണ്ട് നേട്ടം കൊയ്തത് ഇന്ത്യയോ അതോ നേതാക്കളോ?
ഇത്തരം ബുദ്ധിജീവികളെയാണ് ഇന്ന് മുതലാളിത്ത ഇന്ത്യയ്ക്ക് ആവശ്യം, പാവം ജനങ്ങളെ കരുവാക്കി എങ്ങിനെയും പണക്കാരാകുക.