എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, August 31, 2008

കാ. സഭ കന്യാസ്ത്രീകളെ അടിച്ചമര്‍ത്തുന്നുവോ


30 വര്‍ഷത്തിന് മേല്‍ തിരു വസ്ത്രം അണിഞ്ഞ ഒരു കന്യാസ്ത്രീ, തിരുവസ്ത്രം ഉപേക്ഷിച്ച് കാ. സഭാ മേലാളര്‍ തന്നെ ഭ്രാന്തിയാക്കുവാന്‍ പരിശ്രമിക്കുന്നു എന്ന് വിളിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നു. കോളേജ് പ്രിന്‍സിപ്പളായ ഒരാളാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് ഈ വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ഒരു സ്ത്രീക്ക് തന്റെ അഭിപ്രായം പറയുവാന്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല എന്നത് ഇന്ത്യന്‍ ജനതയില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ഒരു സത്യമാണ്. എന്നാല്‍ ഇവിടെ ഒരു കന്യാസ്ത്രീയെ അതിന്റെ പേരില്‍ ഭ്രാന്തിയാക്കുവാന്‍ സഭ ശ്രമിച്ചു എന്നത് ശ്രദ്ധേയമാണ്. ഒരു പ്രിന്‍സിപ്പാളിന് ഈ വിധം യാതന നേരിടേണ്ടി വന്നെങ്കില്‍ സാധാരണക്കാരായ കന്യാസ്ത്രീകളുടെ കാര്യമോ? സിസ്റ്റര്‍ ജസ്മി തന്നെ പറയുന്നു ഇത് പോലെ പീഡനം അനുഭവിക്കുന്നവര്‍ ഇനിയും സഭയില്‍ ഉണ്ടെന്ന്. അവര്‍ക്ക് പുറത്ത് പറയുവാന്‍ ഭയമാണത്രേ! ഇനി അത്തരക്കാര്‍ തിരുവസ്ത്രം ഉപേക്ഷിച്ചാല്‍ അവരുടെ ശിഷ്ട ജീവിതമോ? ഇവിടെ സിസ്റ്റര്‍ ജെസ്മിക്ക് ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട് തുടര്‍ന്ന് ജീവിക്കുവാന്‍ കഴിയും. എന്നാല്‍ എല്ലാ കന്യാസ്ത്രീകളും അങ്ങിനെയല്ലല്ലോ. പീഡനങ്ങള്‍ ഏറ്റ് വാങ്ങി അവര്‍ കന്യാസ്ത്രീജീവിതം തള്ളിനീക്കേണ്ടി വരുന്നു. ഈ അടുത്ത കാലത്ത് സഭയിലെ കന്യാസ്ത്രീകളുടെ മരണങ്ങളുമായി ഇത് കൂട്ടി വായിക്കുമ്പോള്‍ വനിതാ കമ്മീഷന്റെ ശുപാര്‍ശ വെറുതെയായിരുന്നില്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈ പ്രിന്‍സിപ്പള്‍ സിസ്റ്ററിനെതിരെ കാ. സഭ തിരിഞ്ഞത് എന്തിനെന്നുള്ളതും വളരെ പ്രസക്തമായ ഒരു വിഷയമാണ്. സ്വയാശ്രയ കോളേജൂകളിലെ പണ പിരിവിനെതിരെ പ്രതികരിച്ചതിനാണ്, സഭയുടെ പണ കൊതിയെ ചോദ്യം ചെയ്തതിനാണ്. സിസ്റ്ററിന്റെ വാക്കുകളില്‍ നിന്നും സഭ സ്വയാശ്രയ കോളേജിലൂടെ സമൂഹത്തെ പിഴിയുന്നു എന്നതിനുള്ള തെളിവ് വെളിയില്‍ വന്നിരിക്കുന്നു. തൊട്ടതിനും പിടിച്ചതിനും ഇടയലേഖനമിറക്കുന്ന തൃശൂര്‍ രൂപതയിലെ മേലാളരുടെ തനി നിറം പുറത്ത് വന്നിരിക്കുന്നു എന്നതും കൌതുകമായിരിക്കുന്നു.

ഇതിന്റെ പേരില്‍ ഇനി ഈ സിസ്റ്റര്‍ എന്തെല്ലാം പീഡനങ്ങള്‍ നേരിടേണ്ടി വരുമെന്ന് കാത്തിരുന്നു കാണാം.

Friday, August 29, 2008

ഒറീസ സംഭവം, മത പരിവര്‍ത്തനത്തിന്റെ ബാക്കി പത്രമോ



ഒറീസ കത്തുന്നു.... വെള്ളിയാഴ്ച ക്രൈസ്തവ സഭകള്‍ വിദ്യാഭ്യാസം സ്തംഭിപ്പിച്ച് പ്രതിഷേധിക്കുന്നു! വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുവാനുള്ള അധികാരം ഇവര്‍ക്ക് ആര് കൊടുത്തു എന്നത് വലിയ ചോദ്യമാണ്. അതല്ല ഇവിടത്തെ പ്രശ്നം. ഒറീസ കത്തുവാന്‍ കാരണമെന്ത്?

കേരള കൌമുതിയില്‍ വളരെ നല്ല ഒരു റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ആദ്യം മലയാള പത്രങ്ങള്‍ നിറഞ്ഞ് ആഘോഷിച്ച ഒരു വാര്‍ത്ത നോക്കാം. ഹിന്ദു അക്രമകാരികള്‍ അനാഥാലയം കത്തിച്ചു. ഉടനെ ഫ്ലാഷ് ന്യൂസുകള്‍: കന്യാസ്ത്രീയെ അതില്‍ ചുട്ട് കൊന്നു. പിന്നെ അത് ഒരു സ്ത്രീയായി. അനാഥലയത്തില്‍ കുട്ടികളെ നോക്കുന്ന സ്ത്രീയായി. പക്ഷേ യഥാര്‍ത്ഥത്തില്‍ അവര്‍ ആരായിരുന്നു? ഒരു ഹിന്ദു യുവതിയെന്ന് എന്റെ ഒറിയ കൂട്ടുകാരന്‍ പറഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി. ദാ കേരള കൌമുതിയും അത് തന്നെ എഴുതിയിരിക്കുന്നു. അനാഥാലയം അക്രമിക്കുന്നത് കണ്ടപ്പോള്‍ കുട്ടികളെ രക്ഷിക്കുവാന്‍ ശ്രമിച്ച ഒരു കോളേജ് വിദ്യാര്‍ത്ഥിനി. അവിടെയുണ്ടായിരുന്ന വൈദികന്‍ പൊള്ളലുകള്‍ മാത്രമേറ്റ് രക്ഷപ്പെട്ടു (മൂത്രപുരയില്‍ ഒളിച്ച്!!!!) എന്തായാലും അവിടെയുള്ള കുട്ടികളെ ചുട്ടുകൊല്ലുവാനുള്ള മനുഷ്യത്വരഹിത നിലപാട് കണ്ണില്‍ ചോരയില്ലാത്ത ഈ അക്രമികള്‍ എടുത്തില്ല.

യഥാര്‍ത്ഥത്തില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നത് ലക്ഷ്മണാനന്ദയെന്ന സന്യാസിയെ ഒരു കൂട്ടം മുഖമൂടിധാരികള്‍ കൊല്ലുന്നതോടെയാണ്. ഈ കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണ് എന്ന് ഒറീസ സര്‍ക്കാര്‍. എന്നാല്‍ അല്ല ക്രിസ്ത്യാനികളാണെന്ന് വി.എച്ച്.പി. എന്നാല്‍ ഒരു മത സംഘട്ടനം ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ ഇങ്ങനെ പ്രഖ്യാപിച്ചത് എന്ന് വിമര്‍ശനം ഉയരുന്നു. ഗുജറാത്തില്‍ കണ്ട അതേ അടവാണ് ഇന്ന് ഒറീസയിലും കാണുന്നതെന്ന് പലരും വിലയിരുത്തുന്നു.

സംശയങ്ങള്‍ ക്രിസ്ത്യന്‍ മതവിശ്വാസികളിലേയ്ക്ക് വരുവാന്‍ കാരണം കഴിഞ്ഞ ഡിസംബറില്‍ ലക്ഷ്മണാനന്ദയെ ചിലര്‍ ആക്രമിച്ചിരുന്നു. അത് ക്രിസ്ത്യാനികളായിരുന്നു എന്നായിരുന്നു ആരോപണം. ഇതിന് മുന്‍പും പല വട്ടം പുള്ളിയെ ക്രിസ്ത്യാനികള്‍ ആക്രമിച്ചു എന്നും പറയുന്നു. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളും ഏറ്റ് മുട്ടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ എന്തിനായിരുന്നു?

പിന്നോക്കാവസ്ഥയിലായിരുന്ന ഈ ഗ്രാമത്തില്‍ പതിവ് പോലെ രക്ഷകരായി ക്രിസ്ത്യന്‍ മിഷനറിമാര്‍ എത്തുന്നു. പണത്തിന് പകരം മതപരിവര്‍ത്തനം നടത്തുന്നു. അസഹിഷ്ണരായ ചില ഹിന്ദുക്കള്‍ ഇതിനെ ആദ്യം മുതല്‍ എതിര്‍ക്കുന്നു. ലക്ഷമണാനന്ദ ഇവിടെ വരുന്നു. തിരിച്ച് മത പരിവര്‍ത്തനം നടത്തിക്കുന്നു. സ്വാഭാവികമായും ഏറ്റുമുട്ടല്‍ നടക്കുന്നു. വളരെ നാളായി ഇത് തുടരുന്നു. ഒടുവില്‍ ആരോ പുള്ളിയെ കൊല്ലുന്നു. ക്രിസ്ത്യന്‍ സഭ വാടകയ്ക്കെടുത്ത മാവോയിസ്റ്റുകളാണ് ഇവര്‍ എന്നും ചിലര്‍ പറയുന്നു. ഇതിന് തെളിവായി ഇവര്‍ ചൂണ്ടി കാട്ടുന്നത് തൃപുരയിലും, നോര്‍ത്ത്-ഈസ്റ്റ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുമുള്ള ക്രിസ്ത്യന്‍ സഭയുടെ ഇടപെടലുകളെയാണ്.

ഖണ്ടാമല്‍ ജില്ലയില്‍ ക്രിസ്ത്യാനികളുടെ എണ്ണം 1981ല്‍ 76000 ഉണ്ടായിരുന്നത് 2001 ആയപ്പോള്‍ 1,18,000 പേരായി. സംഘര്‍ഷം ആരംഭിച്ചത് ഈ ജില്ലയില്‍ നിന്നാണ് എന്നുള്ളത് തന്നെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം മത പരിവര്‍ത്തനമാണെന്ന് കാണാം. ആദ്യം ദളിതരെ ക്രിസ്ത്യാനികളാക്കുന്നു. പിന്നീട് അവരെ തിരിച്ച് ഹിന്ദുക്കളാക്കുന്നു. സംഘര്‍ഷ ഭരിതമായ ഈ അവസ്ഥ ചിലര്‍ മുതലെടുക്കുന്നു.

ഇവിടെയാണ് മദര്‍ തെരസയുടെ പ്രസക്തി. അവസരങ്ങള്‍ ഉണ്ടായിട്ടും മത പരിവര്‍ത്തനത്ത് മുതിരാതിരുന്ന, അവനവന്‍ വിശ്വസിക്കുന്ന മതത്തില്‍ അടിയുറച്ച് വിശ്വസിക്കുവാന്‍ പ്രേരിപ്പിച്ചിരുന്ന മദര്‍ തെരേസ ആയിരിക്കണം നമ്മുടെ വഴികാട്ടി.

Wednesday, August 27, 2008

1.4 ബില്ല്യണ്‍ ദരിദ്രര്‍

വികസ്വര രാജ്യങ്ങളിലെ ദരിദ്രരുടെ എണ്ണം വേള്‍ഡ് ബാങ്ക് പുറത്ത് വിട്ടു.
1981-2005 വരെയുള്ള കണക്ക്

ഒരു ദിവസം ഒന്നേകാല്‍ ഡോളര്‍ പോലും കിട്ടാതെ ജീവിക്കുന്നവരുടെ എണ്ണം:
ഈസ്റ്റ് ഏഷ്യ: 80% ത്തില്‍ നിന്ന് 18% ആയി കുറഞ്ഞു (ഏകദേശം 330 മില്ല്യണ്‍ ജനങ്ങള്‍!) ചൈനയുടെ വളര്‍ച്ചയാണ് കാരണം (84% ത്തില്‍ നിന്നും 16% ആയി).
സൌത്ത് ഏഷ്യ: 60% ത്തില്‍ നിന്ന് 40% (600 മില്ല്യണ്‍ ദരിദ്രര്‍). ഇതില്‍ ഇന്ത്യയില്‍ 60% ത്തില്‍ നിന്നും 42% ആയി.
സബ് സഹാറന്‍ ആഫ്രിക്ക: 50% ത്തില്‍ തന്നെ നില്‍ക്കുന്നു! 380 മില്ല്യണ്‍ ദരിദ്രര്‍
ലാറ്റിന്‍ അമേരിക്ക, കരീബിയന്‍: 12% ത്തില്‍ നിന്നും 8%
മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക: 9% ത്തില്‍ നിന്നും 5%
ഈസ്റ്റേണ്‍ യൂറോപ്പ്, സെണ്ട്രല്‍ ഏഷ്യ: 2% ത്തില്‍ നിന്നും 5%
മൊത്തം: 52% ത്തില്‍ നിന്നും 26%

രണ്ടര ഡോളര്‍ ഒരു ദിവസം എടുക്കുവാനില്ലാത്തവരുടെ മൊത്തം എണ്ണം 75%ത്തില്‍ നിന്നും 58% ആയി. ഇന്ത്യയില്‍ ഇത് 93%ത്തില്‍ നിന്നും 86% ആയി.

1.4 ബില്ല്യണ്‍ ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്നു! ഇത് ഭക്ഷണ ക്ഷാമത്തിനും, പെട്രോള്‍ വില വര്‍ദ്ധനവിനും മുന്‍പുള്ളത്. അപ്പോള്‍ ഇപ്പോഴത്തെ സ്ഥിതി എന്തായിരിക്കും?

ഇന്ത്യയുടെ കാര്യത്തിലാണല്ലോ നമുക്ക് താല്‍പര്യം. പുരോഗതിയിലേയ്ക്ക് കുതിക്കുന്ന ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം നോക്കാം.

ദിവസം $1.25 എടുക്കുവാനില്ലാത്തവരുടെ എണ്ണം 421 മില്ല്യണില്‍ നിന്നും 456 മില്ല്യണായി വര്‍ദ്ധിച്ചു.
ദിവസം $2.50 എടുക്കുവാനില്ലാത്തവരുടെ എണ്ണം 651 മില്ല്യണില്‍ നിന്നും 938 മില്ല്യണായി വര്‍ദ്ധിച്ചു.
എന്നാല്‍ ദിവസം $1 എടുക്കുവാനില്ലാത്തവരുടെ എണ്ണം 296 മില്ല്യണില്‍ നിന്നും 267 മില്ല്യണായി കുറഞ്ഞു.

Tuesday, August 26, 2008

കന്യാസ്ത്രീ 2008 അവാ‍ര്‍ഡ് വിവാദം.. അഗ്രിക്ക്

അഗ്രി കൊത്തിയില്ല.
ദാ ഇവിടെ ഇട്ടിട്ടുണ്ട് (http://vyathakal.blogspot.com/2008/08/2008.html)

കന്യാസ്ത്രീ 2008 അവാ‍ര്‍ഡ് വിവാദം



ഇറ്റലിയിലെ റെവ. അന്റോണിയോ റങ്ഗി തന്റെ ബ്ലോഗില്‍ “മിസ്സ് സിസ്റ്റര്‍ 2008” നെ വോട്ടേടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു എന്ന്. 1000 കന്യാ‍സ്ത്രീകള്‍ പങ്കെടുക്കുമെന്ന്. അടുത്ത കൊല്ലത്തെ മത്സരം “റാമ്പില്‍” നടത്തുവാ‍ന്‍ കഴിയുമെന്നും.....


പിന്നെ വാര്‍ത്തകളുടെ പ്രവാ‍ഹമാണ്. ബ്ലോഗ്ഗുകളും, പത്രങ്ങളും, വെബ് പേജുകളും തിമര്‍ത്ത് ആഘോഷിക്കുന്നു.


ബ്ലോഗല്ലേ.. കണ്ട് പിടിച്ചിട്ട് തന്നെ കാര്യം. നേരിട്ട് കാണമല്ലോ. പറ്റുമെങ്കില്‍ ബുക്ക് മാര്‍ക്ക് ചെയ്തിട്ട് പിന്നീട് വോട്ട് രേഖപ്പെടുത്താമല്ലോ എന്നൊക്കെ കരുതി പുള്ളിയുടെ ബ്ലോഗ്ഗ് അന്വേഷിച്ചു തുടങ്ങി. ഞെട്ടിപ്പോയി. ഈ വാ‍ര്‍ത്തയുമായി ബന്ധപ്പെടുത്തി കന്യാസ്ത്രീകളുടെ എന്ന പേരില്‍ വൃത്തികെട്ട പടങ്ങള്‍ വരെയിട്ട ബ്ലോഗുകള്‍. ഒടുവില്‍ പുള്ളിയുടെയെന്ന് കരുതാ‍വുന്ന ഇറ്റാലിയന്‍ ഭാ‍ഷയിലെ ബ്ലോഗില്‍ എത്തി. ഇറ്റാലിയന്‍ ഭാഷ പഠിക്കാത്തതിനാ‍ല്‍ ഗൂഗ്ഗിള്‍ ട്രാന്‍സിലേറ്ററില്‍ അഭയം പ്രാപിച്ചു. ദാ കിട്ടിയത് ഇത്.





“സിസ്റ്റര്‍ 2008” വാര്‍ത്തയിട്ടിരിക്കുന്നത് കാ‍ണുവാനുള്ള തിരക്കില്‍ ആര്‍ച്ചീവില്‍ ക്ലിക്കിയപ്പോള്‍. ടിം.. പേജ് ഡിലീറ്റഡ് എന്ന്. തിരിച്ച് മുകളിലെ പേയ്ജില്‍ ചെന്നപ്പോള്‍ ഞെട്ടി അതും ഡിലീറ്റഡ്! പകരം ദാ ഇത് കിട്ടി. ഇപ്പോള്‍ അതില്‍ ആ‍ര്‍ച്ചീവ്സ് എല്ലാം എടുത്ത് കളഞ്ഞിരിക്കുന്നു! പകരം തന്റെ പ്രസ്താവനയെ നേരാം വണ്ണം നോക്കി കണ്ടില്ല എന്ന ദു:ഖം ബ്ലോഗില്‍ കുറിച്ചിട്ടിരിക്കുന്നു. ആ‍ദ്യം ഈ ബ്ലോഗ്ഗറുടെ ഫോട്ടോയും, പ്രൊഫൈലും ഉണ്ടായിരുന്നത് ഇപ്പോള്‍ എടുത്ത് കളഞ്ഞിരിക്കുന്നു. നിര്‍ഭാ‍ഗ്യവശാല്‍ ഞാന്‍ തിരിച്ച് കയറുമ്പോഴേയ്ക്കും ഇത് സംഭവിച്ചതിനാല്‍ ഈ ബ്ലോഗ്ഗ് റെവ. അന്റോണിയോ റങ്ഗിയുടെ തന്നെയാ‍ണെന്ന് എന്ന് പറയാന്‍ കഴിയുന്നില്ല.



പുതിയ പേയ്ജില്‍ പുള്ളിയുടെ പേരും, പിന്നെ വിവാദമാ‍യ പോസ്റ്റിങ്ങിനുമുള്ള മറുപടിയും മാത്രമേ ഇത് പുള്ളിയുടേതെന്ന് പറയുവാന്‍ കഴിയൂ.....



കന്യാ‍സ്ത്രീ മത്സരം കണ്ടു പിടിക്കുവാ‍ന്‍ പോയിട്ട് അവസാനം അദ്ദേഹത്തിന്റെ പേരിലെ എന്ന് അവകാശപ്പെടാവുന്ന ഒരു ബ്ലോഗിന്റെ പെട്ടെന്നുള്ള മാ‍റ്റം കണ്ടത് പോസ്റ്റുവാ‍നുള്ള ഭാഗ്യം (അതോ നിര്‍ഭാ‍ഗ്യമോ!) കിട്ടി.



“The mine is an initiative that uses modern tools to raise awareness on the important role of nuns in today's world. So I was surprised that some people who profess Catholics or believers, with acredine, contempt and insult me and others have worked in various locations and in all ways to diminish the meaning and true significance of the initiative.”



എന്ന വരികള്‍ അദ്ദേഹത്തിന്റേതാണെങ്കില്‍.. ആ ദു:ഖം കണ്ടില്ലെന്ന് നടിക്കാനാ‍കുമോ?



“The blog on nuns will be open if there are conditions, legal and canonical to open it. And this has been said from the beginning. The goodness of the remains that, because actually seeks to present the true face of the sisters in flesh and bones, with their merits and their possible defects. The initiative is not what in these days no people have wanted to believe, even if giornalisticamente certain combinations, for press freedom are possible, even if they do not match the facts.”



ഒരു നല്ല കാര്യത്തിനിറങ്ങി തിരിച്ച പാ‍വത്തിനെ എല്ലാവരും ചേര്‍ന്ന് ഈ പരുവമാ‍ക്കി.



Monday, August 25, 2008

ശാലിനിമാരുടെ കേരളം

ഈ വീര്‍ത്ത് കെട്ടിയ മുഖം കേരളിയരെ നോക്കി പരിഹസിക്കുന്നില്ലേ? ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ ശാലിനിമാര്‍ക്ക് നീതി കിട്ടുമോ?

Sunday, August 24, 2008

എലിയെ തിന്നൂ, ഭക്ഷണ ക്ഷാമം പരിഹരിക്കാന്‍

ബീഹാറില്‍ ഭക്ഷണ ക്ഷാമമം പരിഹരിക്കാന്‍ എലിയെ തിന്നുന്നത് പ്രോത്സാഹിപ്പിക്കുവാന്‍ ഗവണ്മെന്റ് തീരുമാണിക്കുമെന്ന് ക്ഷേമ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി പ്രകാശ് വെളിപ്പെടുത്തിയിരിക്കുന്നു.

കേരളത്തില്‍ ജനങ്ങള്‍ ഭക്ഷണ പ്രധിസന്ധി നേരിടാന്‍ മുട്ടയും, പാലും കഴിക്കണമെന്ന് മന്ത്രി പറഞ്ഞപ്പോള്‍ എന്തായിരുന്നു പുകില്‍. അന്ന് ഉറഞ്ഞ് തുള്ളിയവര്‍ ഇന്ന് ഏത് പൊത്തില്‍ പോയി ഒളിച്ചിരിക്കുന്നു? അതോ എലി മാംസം കിട്ടുന്ന ബീഹാര്‍ ഹോട്ടലുകള്‍ അന്വേഷിച്ച് അവര്‍ അവിടെ എത്തിയോ?

Friday, August 22, 2008

സെസ്സും ഇന്ത്യക്കാരും

1965ല്‍ കണ്ടലയിലാണ് ഏഷ്യയിലെ ആദ്യത്തെ എക്സ്പോര്‍ട്ട് പ്രോസെസിംഗ് സോണ്‍ തുടങ്ങിയത്. എന്നാല്‍ 2000 ഏപ്രിലിലാണ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ എന്ന സെസ്സിന്റെ തുടക്കം. 2000 ഏപ്രില്‍ വളരെ പ്രാധാന്യമുള്ള വര്‍ഷമാണ്. അക്കൊല്ലമാണ് ഇന്ത്യയില്‍ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായം, സെര്‍വീസ്, ലീഗല്‍ തുടങ്ങിയ മേഖല എങ്ങിനെ പരിവര്‍ത്തനം നടത്താം എന്ന് പഠിക്കുവാന്‍ അന്നത്തെ എന്‍.ഡി.എ. ഗവണ്മെന്റ് അംബാനി, ബിര്‍ള, ഗോയങ്ക, ടാറ്റാ, ബജാജ് എന്നിവരെ കണ്വീനര്‍മാരാക്കി നിശ്ചയിച്ച പ്രധാനമന്ത്രി കൌണ്‍സില്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത് (http://indiaimage.nic.in/pmcouncils/reports/). പ്രതീക്ഷിക്കുന്നത് പോലെ തന്നെ സ്വകാര്യ മേഖലയെ സംരക്ഷിക്കുന്ന നിര്‍ദ്ദേശങ്ങളാണ് അവര്‍ സമര്‍പ്പിച്ചത്. അംബാനിയുടെ വിദ്യാഭ്യാസ റിപ്പോര്‍ട്ട് മാത്രമേ കുറച്ചെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടുള്ളൂ. ഈ റിപ്പോര്‍ട്ടുകളില്‍ എല്ലാം തന്നെ അത് വരെ ഇന്ത്യയിലെ തൊഴിലാളി-കര്‍ഷക-വിദ്യാര്‍ത്ഥി വര്‍ഗ്ഗങ്ങള്‍ സമര‍ത്തിലൂടെ നേടിയെടുത്ത നിയമങ്ങളെ വളരെ തന്ത്രപൂര്‍വ്വം അട്ടിമറിക്കുന്നത് കാണാം. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി നില കൊണ്ടവര്‍ പോലും ഇതിനെ ശക്തമായി എതിര്‍ത്തില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍.



ഈ റിപ്പോര്‍ട്ടുകളില്‍ ഉരുത്തിരിഞ്ഞ് വന്ന വാദമാണ് സെസ്സ് വേണമെന്ന്. എന്നാല്‍ മാറി വന്ന കോണ്‍ഗ്രസ്സ് ഗവണ്മെന്റാണ് മെയ് 2005ല്‍ സെസ്സ് നിയമം കൊണ്ടു വരുന്നത്. സെസ്സ് ആക്ട്, 2005 എന്ന പേരില്‍ 10 ഫെബ്രുവരി 2006ല്‍ നിലവില്‍ വന്നു.



ഇനി 2005ലെ നിയമങ്ങളിലേയ്ക്ക് (http://sezindia.nic.in/HTMLS/SEZ%20Act,%202005.pdf) [പ്രധാനപ്പെട്ടത് മാത്രം എഴുതുന്നു]



3.(2) സെസ്സ് വേണമെന്നാവശ്യമുള്ള ഒരാള്‍ക്ക് ആദ്യം ഇഷ്ടമുള്ള സ്ഥലം ഇന്ത്യയില്‍ എവിടെയും തെരഞ്ഞെടുക്കാം. ശേഷം ഈ സ്ഥലം വേണമെന്ന് പറഞ്ഞ് സ്റ്റേറ്റ് ഗവണ്മെന്റിന് അപേക്ഷ കൊടുക്കുക.

3.(3) സെസ്സ് കേന്ദ്ര ബോര്‍ഡില്‍ വേണമെങ്കില്‍ നേരിട്ട് അപേക്ഷ കൊടുക്കാം.

3.(6) സ്റ്റേറ്റ് ഗവണ്മെന്റ് അപേക്ഷ കേന്ദ്ര ബോര്‍ഡിലേയ്ക്ക് അഴയ്ക്കുന്നു.

3.(8) (എ) സെസ്സിന് വേണ്ട മിനിമം സ്ഥല വിസ്തൃതി കേന്ദ്ര ഗവണ്മെന്റ് നിശ്ചയിക്കും.

3.(9) (എ) ബോര്‍ഡ് സമ്മതിച്ച് കഴിഞ്ഞാല്‍ കേന്ദ്ര ഗവണ്മെന്റിലേയ്ക്ക്.

3.(10) ഡെവലപ്പറിന് അപ്രുവല്‍ ലെറ്റര്‍ കേന്ദ്ര ഗവണ്മെന്റ് നല്‍കുന്നു.



ഇനി സെസ്സ് നിയമം 2006 (http://sezindia.nic.in/HTMLS/sez-rules2006.pdf):



2.(എ) സെസ്സിന് മിനിമം 1000 ഹെക്ടര്‍ ഭൂമി വേണം. ചെറിയ സംസ്ഥാനങ്ങളില്‍ 200 ഹെക്ടര്‍ മതി.

5. സ്റ്റേറ്റ് ഗവണ്മെന്റ് ചെയ്യേണ്ടത്

(എ) സ്റ്റാമ്പ് ഡ്യൂട്ടി, ടാക്സുകള്‍ തുടങ്ങിയവ ഇളവ് ചെയ്യുക

(ബി) വൈദ്യുതി ഇളവ്

(സി) അവര്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള അനുവാദം

(ഡി) വെള്ളവും, വൈദ്യുതിയും നല്‍കുക

6. ബോര്‍ഡ് അംഗീകരിച്ച് കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ അനുമതി പത്രം ഡെവലപ്പറിന് നല്‍കണം. ഇതിന് 3 കൊല്ലത്തെ വാലിഡിറ്റി.

7. ഇരുപത് കൊല്ലത്തേയ്ക്കെങ്കിലും ലീസ് കൊടുക്കണം.



ആഗസ്റ്റ് 2006ല്‍ ഈ നിയമം അമെന്റ് ചെയ്തു (http://sezindia.nic.in/HTMLS/dated-10-8-06-amending-sez-rules06.pdf):

2.(1). പ്രോസസിങ്ങ് ഏരിയ 35% എന്നത് 25% ആക്കുന്നു.



മാര്‍ച്ച് 2007ല്‍ വീണ്ടും അമെന്റ്മെന്റ് (http://sezindia.nic.in/HTMLS/sez-snd-amend-rules2007.pdf):



ഒക്ടോബര്‍ 2007ന് വീണ്ടും (http://sezindia.nic.in/HTMLS/Third_Amendment-3rd_October_2007.pdf):

5.(2) അമെന്റ് ചെയ്യുന്നു: മിനിമം 1000 ഹെക്ടര്‍, എന്നാല്‍ 5000 ഹെക്ടറില്‍ കൂടരുത്.


നന്ദിഗാമില്‍ സംഭവിച്ചത്:

റ്റാറ്റ സെസ്സ് സ്ഥലമായി നന്ദിഗാം തിരഞ്ഞെടുക്കുന്നു. കേന്ദ്രം അനുമതി ന‍ല്‍കുന്നു. സ്വാഭാവികമായും ലാന്റ് അക്വസിഷന്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുത്ത് റ്റാറ്റയ്ക്ക് കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പതിവ് പോലെ പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ ഇറങ്ങുന്നു. എന്നാല്‍ വില പോരെന്ന് പറഞ്ഞ് കര്‍ഷകര്‍ രംഗത്തിറങ്ങുന്നു. പോലീസ് രംഗത്ത്. ഇതിനിടയില്‍ മാവോയിസ്റ്റുകളും, നക്സ്ലെറ്റുകളും, സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളും സമരം ഏറ്റെടുക്കുന്നു. അടി, വെടി വെയ്പ്പ്, മരണങ്ങള്‍.....

ഈ സംഭവത്തിന് ശേഷം ഇന്ത്യയില്‍ എങ്ങും സെസ്സ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ശക്തമാകുന്നു. ഒടുവില്‍ കേന്ദ്ര ഗവണ്മെന്റ് 2007 ഒക്ടോബറിലെ സെസ്സ് അമെന്മെന്റ് കൊണ്ടുവന്ന് 5000 ഹെക്ടറില്‍ കൂടുതല്‍ സ്ഥലം സെസ്സില്‍ പാടില്ല എന്ന നിയമം കൊണ്ടു വരുന്നു.

പോസ്കോയുടെ സെസ്സ് സ്ഥലം ഏറ്റെടുക്കുവാന്‍ ഒറീസ സര്‍ക്കാരിന്റെ മേല്‍ ഇന്ത്യന്‍ ഗവണ്മെന്റ് വഴി കൊറിയ സമ്മര്‍ദ്ധം ചെലുത്തുന്നു. പട്ടാളവും, പോലീസും രംഗത്ത്. പക്ഷേ പട്നായിക്ക് (ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബുദ്ധിമാനായ മുഖ്യമന്ത്രി) ‍ ജഗത്സിംഗ്പൂരിനെ മറ്റൊരു നന്ദിഗാം ആക്കാന്‍ ഇഷ്ടപ്പെട്ടില്ല. 4000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ മാറി നില്‍ക്കുന്നു. പോസ്കോയ്ക്ക് വേണമെങ്കില്‍ നേരിട്ട് കര്‍ഷകരുടെ കയ്യില്‍ നിന്ന് ഭൂമി വാങ്ങാം എന്ന നിലപാട്.

ഇന്ന് പല സംസ്ഥാന ഗവണ്മെന്റും ഈ നിലപാടിലേയ്ക്ക് മാറിയിരിക്കുന്നു. രാഷ്ട്രീയ-നക്സലൈറ്റ് തോന്നിയവാസം നടന്നത് ഒഴുവാക്കിയാല്‍ നന്ദിഗാമിലെ കര്‍ഷകര്‍ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ ഡെവലപ്പര്‍മാര്‍ ചൂണ്ടി കാട്ടുന്ന ഭൂമി സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നല്‍കുന്ന കാഴ്ച നമുക്ക് കാണേണ്ടി വരുമായിരുന്നു.

സെസ്സ് കൊണ്ടുള്ള ഭീഷണി?

പഴയ ജന്മിയെ ഓര്‍മ്മവരുന്നു. കണ്ട് ഇഷ്ടപ്പെടുന്ന സ്ഥലം പുള്ളിയുടെ ഗുണ്ടകള്‍ ഏത് വിധേനയും പിടിച്ചെടുത്ത് പുള്ളിക്ക് നല്‍കുന്നു. അത് വരെ കൃഷി ചെയ്തവന്‍ പുറത്ത്. എന്ത് തൊഴില്‍ ചെയ്യും?

പണ്ട് ആദിവാസികളെ തെളിച്ച് നാട്ടിലെത്തിച്ചു. എന്നിട്ട് വാഗ്ദാനം ചെയ്തത് അവര്‍ക്ക് കിട്ടിയോ? കിട്ടിയതോ മറ്റുള്ളവര്‍ അടിച്ചും മാറ്റി. ഇന്ന് ഭൂമിയില്ലാതെ അവര്‍ തേങ്ങുന്നു. അവരെ മുതലെടുക്കുവാന്‍ ചില കീടങ്ങളും. ഇതേ അവസ്ഥ തന്നെ ഇന്ത്യയില്‍ കര്‍ഷകര്‍ നേരിടേണ്ടി വരും. കാരണം സെസ്സിനായി കൃഷി ഭൂമിയാണ് ഏറ്റെടുക്കുന്നത്. വില കുറച്ച് നല്‍കി ഹെക്ടര്‍‍ കണക്കിന് സ്ഥലം കൈക്കലാക്കാം എന്നത് തന്നെ.

പക്ഷേ കൃഷിഭൂമി പോകുമ്പോള്‍ ഉല്‍പ്പാദനം കുറയും. കുറഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് ഇന്ന് ലോക ജനത മനസ്സിലാക്കി, അമേരിക്ക വരെ. ഇപ്പോള്‍ കൃഷി ചെയ്യുന്ന ഭൂമി കൂടി ഇല്ലാതായാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യക്കാര്‍ എവിടെ നിന്ന്, എന്ത് ഭക്ഷിക്കും? പൈസ കയ്യിലുണ്ടെങ്കിലും ഭക്ഷിക്കുവാന്‍ സാധനം കിട്ടുന്നില്ല എങ്കില്‍ ആ പൈസ കൊണ്ട് എന്ത് ഗുണം.

സെസ്സ് വന്നാല്‍ ആളുകള്‍ക്ക് ജോലി കിട്ടും എന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ സെസ്സ് സൈറ്റില്‍ തന്നെ കൊടുത്തിട്ടുള്ള കണക്ക് നോക്കുക. 206 സെസ്സുകളില്‍ നിന്നും 2448246 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തിട്ട് ആകെ
97993 പേര്‍ക്ക് ജോലി കിട്ടി. സെസ്സില്‍ പെടുന്ന കേരളത്തിന്റെ ഇന്‍ഫോ പാര്‍ക്കില്‍ 4 യൂണിറ്റിലായി 15700 ജോലി വാഗ്ദാനം ചെയ്തിട്ട് 1610 പേരാണ് അവിടെ 4 യൂണിറ്റിലായി ജോലി ചെയ്യുന്നത്!

ഇന്ന് കേരളത്തില്‍ വി.എസ്സ്. വളരെ കരുതലോടെ വേണം സെസ്സിനെ സമീപിക്കുവാന്‍ എന്ന് പറയുമ്പോള്‍ പിണറായി സെസ്സ് കേരളത്തിന്റെ ആവശ്യമാണെന്ന് പറയുകയും, കോണ്‍ഗ്രസ്സ് മിണ്ടാതിരിക്കുകയും ചെയ്യുന്നതെല്ലാം വോട്ടിനും, എതിരാളികളെ മലര്‍ത്തിയടിക്കുവാനും വേണ്ടി മാത്രമാണെന്നത് ദു:ഖകരമായ സത്യമാണ്.

നമുക്ക് പുരോഗതി വേണം. പക്ഷേ അതിന് നമ്മുടെ കൃഷി ഭൂമിയല്ല നശിപ്പിക്കേണ്ടത്. കാര്‍ഷികവൃത്തി മാത്രം അറിയുന്നവരെ കൃഷിയിടങ്ങളില്‍ നിന്ന് പുറം തള്ളി അവരെ ആദിവാസികളോട് ചെയ്തത് പോലെ ചെയ്യരുത്. നന്ദിഗാം എല്ലാവര്‍ക്കും ഒരു പാഠമായിരിക്കണം. നിരാലംബരായവര്‍ സംഘടിക്കും. അതിനെ മുതലെടുക്കുവാന്‍ കുറുക്കന്മാര്‍ കാത്തിരിക്കുന്നു എന്ന് തിരിച്ചറിയണം. രാഷ്ട്രത്തിന്റെ പുരോഗതിക്ക് എല്ലാ ജനങ്ങള്‍ക്കും ക്ഷേമം വരുന്നതേ ചെയ്യാവൂ. ഇവിടെയാണ് പഴയ സുബാഷ് ചന്ദ്ര ബോസിന്റെ പ്രസക്തി. ഇന്ത്യ പിടിച്ചെടുത്തു കഴിഞ്ഞാല്‍ സ്വതന്ത്ര്യ ഇന്ത്യയിലെ വ്യവസായ-വിദ്യാഭ്യാസ-സാമ്പത്തിക മേഖല എങ്ങിനെയായിരിക്കണമെന്ന് വളരെ വിശദമായി രേഖപ്പെടുത്തിയിരുന്നു. പക്ഷേ ആറ്റം ബോംബ് എല്ലാം തകിടം മറിച്ചു. സ്വതന്ത്ര്യ ഇന്ത്യ ഭരിച്ചവരും ഭരിക്കുന്നവരും വീര്‍ക്കുന്നതല്ലാതെ 61 കൊല്ലം കൊണ്ട് സാധാരണ ഇന്ത്യക്കാരന്‍ എന്ത് നേടി?

Thursday, August 21, 2008

വനിതാ വി.സിയുടെ കണ്ണീര്‍



എം.ജി.യിലെ വി.സിമാരായിരുന്ന ഐ.എ.എസ്സ്.കാരെ വരെ “ക്ഷ” വരപ്പിച്ച സ്ഥലത്ത് ഇത്ര നാള്‍ പിടിച്ചിരുന്ന ഈ പാവം അദ്ധ്യാപികയെ പൂജിക്കണം. ഈ “എളിയ അദ്ധ്യാപികയെ“ പിടിച്ച് വി.സി.യാക്കിയ പഴയ യു.ഡി.എഫ്. മന്ത്രി സഭയില്‍ ആര്‍ക്കായിരുന്നു ഇവരോട് ഇത്രയ്ക്ക് വൈരാഗ്യം ?


പണ്ട് റിസര്‍ച്ച് സ്കോളേഴ്സിന്റെ സി.എസ്സ്.ഐ.ആര്‍/യു.ജി.സി./യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പുകള്‍ മാസാ മാസം കിട്ടണമെന്ന് പറഞ്ഞ് മെമ്മോറാണ്ടം കൊടുത്തപ്പോള്‍ റിസര്‍ച്ച്കാര്‍ക്കെന്തിന് ഈ ഫെല്ലോഷിപ്പ് എന്ന ഭാവത്തില്‍ മാസങ്ങളോളം മൈന്‍ഡ് ചെയ്തില്ലയെന്നും പറഞ്ഞ് ക്യാമ്പസിലെ റിസര്‍ച്ച്കാര്‍ എന്ത് സമരകോലാഹലമായിരുന്നു ഈ പാവം വിസി.ക്ക്കെതിരെ നടത്തിയത്. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ കമ്മറ്റിയെയും നിയമിച്ചു. എന്നിട്ടോ ഇന്നും വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഫെല്ലോഷിപ്പ് കൈയ്യില്‍ കിട്ടുന്നത്.


ക്യാമ്പസിലെ അദ്ധ്യാപകരും ജീവനക്കാരും വരെ തങ്ങളുടെ ആവശ്യങ്ങള്‍ വി.സി മുഖവിലയ്ക്കെടുക്കുന്നില്ല എന്ന് പറഞ്ഞ് വെറുതെ സമരങ്ങള്‍ നടത്തിയില്ലേ?


ഇപ്പോള്‍ ദാ ദേഹോപദ്രവും ഏല്‍പ്പിച്ചിരിക്കുന്നു.... അതും ഒരു പെണ്‍കുട്ടി..... ഗുരു നിന്ദയാണിത് ഗുരുനിന്ദ.


ഈ പാവം സ്ത്രീയോട് കാട്ടിയ പാപങ്ങളൊക്കെ ഇവരൊക്കെ എങ്ങിനെ കഴുകി കളയും?


പാവം വി.സി. തനിക്ക് മുന്‍പിരുന്നവര്‍ അനുഭവിച്ചതിന്റെ നൂറിലൊന്ന് മാത്രം രുചിച്ചപ്പോള്‍ ഇങ്ങനെ ദു:ഖിക്കുന്നു! അപ്പോള്‍ പണ്ടിരുന്ന ആണ്‍ വി.സിമാരുടെ മനക്കട്ടി ഒന്ന് ആലോചിച്ച് നോക്ക്.....

Saturday, August 16, 2008

ഇന്ത്യ സ്വാതന്ത്യത്തിന് ശേഷം

ഇന്ത്യക്കാരെ സ്വാതന്ത്ര്യസമരത്തില്‍ ഒറ്റ കുടകീഴില്‍ കൊണ്ട് വരുവാന്‍ ഗാന്ധിയെന്ന വ്യക്തിക്ക് കഴിഞ്ഞു എന്നത് ചരിത്രമാണ്. അതിന് മുന്‍പ് അങ്ങിനെയൊന്ന് ഒരാള്‍ക്ക് പറ്റില്ലായിരുന്നു. എന്നാല്‍ ഗാന്ധിയുടെ ചില കടുമ്പിടുത്ത നയങ്ങളില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിട്ടും അത് മാറ്റുവാന്‍ തയ്യാറായില്ല എന്നത് നോക്കികാണേണ്ട ഒന്നാണ്. പക്ഷേ ഒടുവില്‍ തന്റെ മാര്‍ഗ്ഗം പലപ്പോഴും ഫലിക്കില്ല എന്ന് കണ്ടത് കൊണ്ടാണ് അവസാന നാളുകളില്‍ അദ്ദേഹത്തിന് സ്വയം സംരക്ഷിക്കുവാന്‍ അക്രമണവും ആകാം എന്ന് പറയേണ്ടി വന്നത്. കോണ്‍ഗ്രസ്സ് പിരിച്ച് വിടണം എന്ന് പറയുന്ന ഗാന്ധിയെ ആരും ഗൌനിക്കുന്നില്ല എന്നതും കര്‍ട്ടന് പുറകിലേയ്ക്ക് വലിയാന്‍ പ്രേരിപ്പിച്ചിരുന്നിരിക്കണം. തന്റെ ശബ്ദം സ്വതന്ത്ര്യ ഇന്ത്യയ്ക്ക് വേണ്ട എന്നത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരിക്കണം. അത് കൊണ്ട് തന്നെ ഗോഡ്സേയുടെ വെടിയുണ്ടകള്‍ അദ്ദേഹത്തിന് ഒരനുഗ്രഹം തന്നെയായിരുന്നിരിക്കണം. ഒരു 5 കൊല്ലം കൂടി അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍....


ഗ്രാമങ്ങളിലൂടെയാകണം ഇന്ത്യയുടെ വികസനം എന്ന ഗാന്ധിയുടെ വാദത്തെ നെഹ്രു തന്നെ തള്ളികളയുന്നത് ഗാന്ധിക്ക് കാണേണ്ടി വന്നു. സോഷ്യലിസവും വ്യവസായവും ആണ് ഇന്ത്യന്‍ പുരോഗതിക്ക് ആവശ്യമെന്ന നിലപാടിലായിരുന്നു നെഹ്രു. ലോകത്തിന് മുന്‍പില്‍ തനതായ വ്യക്തിത്വം കാഴ്ച വെയ്ക്കണമെന്ന നെഹ്രുവിന്റെ ആഗ്രഹത്തിന്റെ ഫലമാണ് ചേരി ചേരാ നയത്തിന് രൂപമാകുന്നതും അതിന്റെ തലപ്പത്തേയ്ക്ക് ഇന്ത്യ വരുന്നതും (ഇതെല്ലാം ലേഡി മൌണ്ട് ബാറ്റണോടാണ് ആദ്യം പറഞ്ഞിരുന്നതെന്ന് ലേഡിയുടെ പുത്രിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കേണ്ടതില്ല). പിന്നീട് വന്നവരെല്ലാം അത് പിന്തുടര്‍ന്നുവെങ്കിലും വാജ്പെയിയുടെ രണ്ടാം ഭരണം മുതല്‍ നാം അതില്‍ നിന്ന് പിന്മാറുന്നതാണ് കാണുന്നത്. പൊതുമേഖല സ്ഥാപനങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ ആണികല്ല് എന്നുള്ളത് മന്മോഹന്‍ ധനകാര്യമന്ത്രിയാകുന്നതോടെ വലിച്ചെറിയപ്പെടുന്നു.


നെഹ്രുവിന് ശേഷം ഇന്ദിര എന്നതാകും എന്ന് കരുതിയെങ്കിലും ലാല്‍ ബഹദൂര്‍ ശസ്ത്രി വരുകയായിരുന്നു (ഇന്ദിരയിലെ സ്വേച്ഛാദിപതിയെ നെഹ്രു നേരത്തേ തിരിച്ചറിഞ്ഞു അത്രേ! ജനങ്ങള്‍ തെരഞ്ഞെടുത്ത ഇ.എം.എസ്സ്. ഗവണ്മെന്റിനെ പിരിച്ച് വിടുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇവരായിരുന്നല്ലോ). ചുരുങ്ങിയ കാലം കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്തു വെങ്കിലും ശാസ്ത്രി പെട്ടെന്ന് മരണമടയുന്നു. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും സംശയങ്ങളുണ്ട്! പിന്നീട് വന്ന ഇന്ദിര തന്റെ പ്രഭാവം ലോകമെമ്പാടും വിതറി. തന്നെ എതിര്‍ക്കുന്നവരെ വളരെ തന്ത്രപൂര്‍വ്വം നേരിട്ടും, യുദ്ധത്തിലൂടെയും, ബോംബും പൊട്ടിച്ച് ഇന്ത്യയുടെ കണ്ണിലുണ്ണിയായി. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ (നെഹ്രുവിന്റെ പേടി അസ്ഥാനത്തായില്ല) പെട്ടെന്ന് വില്ലത്തിയായി മാറുന്നു. പിന്നീട് മൊറാര്‍ജിയും, ചരണ്‍സിംഗും, ഇന്ദിര, രാജീവ്, വി.പി.സിംഗ്, ചന്ദ്രശേഖര്‍, നരസിംഹ റാവൂ, വാജ്പെയി, ഗൌഡ, ഗുജറാള്‍, വാജ്പെയ് വരെ വന്ന് മന്മോഹനില്‍ എത്തി നില്‍ക്കുമ്പോള്‍ 61 വര്‍ഷം ഇന്ത്യ പിന്നിട്ടു.


ഇവരില്‍ വാജ്പെയി ഇന്ത്യയെ ചേരി-ചേരാ പ്രസ്ഥാനത്ത് നിന്ന് പതുക്കെ അടര്‍ത്തി തുടങ്ങിയെങ്കിലും പൂര്‍ണ്ണമായി അടര്‍ത്തി മാറ്റിയത് മന്മോഹന്റെ ഒറ്റ കഴിവാണ്. ഇവര്‍ക്ക് മുന്‍പിരുന്നവര്‍ എന്ത് കൊണ്ട് ഇന്ത്യയെ ചേരി-ചേരാ പ്രസ്ഥാനത്ത് നിന്ന് അടര്‍ത്തി മാറ്റിയില്ല. അന്നേ മാറ്റിയിരുന്നെങ്കില്‍, അന്നേ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് പകരം വ്യവസായ ഭീമന്മാര്‍ക്ക് അവസരം കൊടുത്തിരുന്നുവെങ്കില്‍ ഇന്ത്യ ഇന്ന് എവിടെ എത്തുമായിരുന്നു?


ഗാന്ധിയുടെ ഗ്രാമത്തിലൂടെ വികസനം എന്ന നയം രാജീവ് ഗാന്ധിയുടെ നടക്കാതെ പോയ സ്വപ്നമായിരുന്നു (ടെക്നോളജിയില്‍ ഇന്ത്യ ഒന്നാമതെത്താം എന്ന് തെളിയിച്ച രാജീവ് എന്ന സാധാരണ വ്യക്തിയുടെ നഷ്ടം വളരെ വലുതാണ്, രാജീവിനെ കൊന്നത് എന്തിനെന്ന് ഇന്നും അജ്ഞാതം). ഇന്ന് സോണിയ-മന്മോഹന്‍ ഗവണ്മെന്റ് അത് നടപിലാക്കുന്നു. ഗ്രാമങ്ങളില്‍ വികസനം കൊണ്ട് വരുന്നു പക്ഷേ അത് ഗ്രാമീണരുടെ വാസ-കൃഷി ഭൂമി വന്‍ കിട വ്യവസായികള്‍ക്ക് തീറെഴുതി കൊടുത്തിട്ടാണെന്ന് മാത്രം. കേന്ദ്രത്തിന്റെ ചെയ്തികള്‍ക്ക് പാവം സംസ്ഥാന സര്‍ക്കാരുകള്‍ പഴി കേട്ടാലാലുമെന്താ സ്വന്തം ഭര്‍ത്താവിന്റെ സ്വപ്നം തലതിരിച്ച് സോണിയ നടപിലാക്കുന്നില്ലേ? രാജീവ് ഇന്ത്യക്ക്കാരുടെ കഴിവില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ സോണിയയ്ക്കും മന്മോഹനും ആ വിശ്വാസമില്ല.
ഇത് പോലെ ഇന്ത്യയെ രക്ഷിച്ചേ അടങ്ങൂ എന്ന് പറഞ്ഞ് ജീവിക്കുന്ന ഏത് നേതാക്കളുണ്ട്- ഉണ്ടായിരുന്നു ഇന്ത്യയ്ക്ക്.


1992ലെ ഉദാരവല്‍ക്കരണത്തിലൂടെ ഇന്ത്യയിലെ മദ്ധ്യ വര്‍ഗ്ഗത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെയെത്തിച്ച (പിന്നീട് ദാരിദ്ര്യ രേഖ മുകളിലേയ്ക്ക് ഉയര്‍ത്തി ദരിദ്രരുടെ എണ്ണം കുറച്ചെങ്കിലും ദാരിദ്ര്യത്തിന് മാറ്റം വന്നില്ല!) മന്മോഹന്‍ ഇതാ 100 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ഇന്ത്യയെ കടപ്പെടുത്തി 40000മെ.വാ. വൈദ്യുതി പ്രഭയില്‍ ദരിദ്രര്‍ക്ക് വെളിച്ചം കണ്ട് സ്വപ്നം കാണുവാന്‍ നടക്കുന്നു. ഇതിന് മുന്‍പ് 6000 കോടി രൂപയ്ക്ക് ഇന്ത്യന്‍ നദികളെയെല്ലാം ബന്ധിപ്പിക്കുന്ന പരിഷ്കാരത്തിന് വാജ്പേയി ശ്രമിച്ചെങ്കിലും നടന്നില്ല. പക്ഷേ ഇതെല്ലാം ഒന്ന് കൂടി പരിശോധിച്ച് തങ്ങള്‍ക്ക് ലാഭമുണ്ടെങ്കില്‍ മാത്രമേ പാസ്സാക്കൂ എന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് പറഞ്ഞത് മന്മോഹന്‍ ഞെട്ടലോടെയായിരിക്കും കേട്ടത്. എങ്കിലും എന്ത്? ഇന്ത്യയുടെ അഭിമാനം പണയപ്പെടുത്താതെ ദരിദ്രയായി കൊണ്ടു നടന്ന തന്റെ മുന്‍ ഗാമികളേക്കാള്‍ എത്രയോ നന്നാണ് ഇന്ത്യയെ പണയപ്പെടുത്തി 2-3% ഇന്ത്യക്കാരെ വന്‍ പണക്കാരാക്കി ലോകത്തിന് മുന്‍പില്‍ നിവര്‍ന്ന് നില്‍ക്കുന്നത്. അതിനായി പരിശ്രമിക്കുന്നവരുടേയും, സ്വന്തം വാസസ്ഥലം എപ്പോള്‍ നഷ്ടമാകുമെന്ന് ഭയന്ന് ജീവിക്കുന്നവരുടെയും, ജോലിക്ക് വേണ്ടി സ്ഥലങ്ങള്‍ എഴുതി വാങ്ങുന്ന ലാലുമാരുടെയും, പണത്തിന് വേണ്ടി നമ്മള്‍ തെരഞ്ഞെടുക്കുന്നവര്‍ നമ്മെ വഞ്ചിക്കുന്നവരുടേയും ആയിരിക്കണം ആധുനിക ഇന്ത്യ. ഈ അവസരങ്ങള്‍ മുതലെടുക്കുന്ന (അ)രാഷ്ട്രീയ-മത-ആള്‍ ദൈവങ്ങളുടെ അടിമകളായി നമുക്ക് സ്വപ്നം കണ്ട് ജീവിക്കാം.

Wednesday, August 13, 2008

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം: പുനര്‍ വായന.... ഭാഗം 2

ഭാഗം 2.....

അങ്ങിനെ 1915ല്‍ ഇന്ത്യയില്‍ എത്തിയ ഗാന്ധി കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് എത്തുന്നു. സത്യാഗ്രഹം, അഹിംസ എന്നീ ആയുധങ്ങള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ഉപദേശിക്കുന്നു. കോണഗ്രസ്സ് നേതാക്കള്‍ക്ക് ആദ്യം ഈ രീതി പിടിച്ചില്ല. ബ്രിട്ടീഷ്കാരെയും, ബ്രിട്ടീഷ് സാധനങ്ങളും ബഹിഷ്കരിക്കുവാന്‍ പറയുന്നതിലൂടെ ജനങ്ങളുടെ ഹൃദയത്തിലേയ്ക്ക് ഗാന്ധി ഇറങ്ങി ചെല്ലുന്നു. എന്നാല്‍ 1919ല്‍ ലോക ജനതയെ ഞെട്ടിച്ച ജാലിയന്‍ വാലാ ബാഗ് കൂട്ട കൊല (അന്ന് ഞെട്ടാതിരുന്നത് ക്രിസ്ത്യന്‍ സഭ മാത്രമായിരുന്നു! ഡയറിനെ വീരപുരുഷനാക്കാന്‍ വരെ അവര്‍ തയ്യാറായി!) ഇന്ത്യന്‍ ജനതയില്‍ സ്വാതന്ത്ര്യ സമര വീര്യം കത്തിക്കുവാന്‍ തുടങ്ങിയെന്ന് മനസ്സിലാക്കിയ ഗാന്ധി 1920ല്‍ “സ്വരാജ്” വേണം എന്ന് പറയുന്നു. എന്നാല്‍ 1922ല്‍ ചൌരി-ചൌരാ സംഭവത്തെ തുടര്‍ന്ന് ഗാന്ധി എല്ലാ സമരങ്ങളും നിര്‍ത്തുവാന്‍ ആഹ്വാനം നല്‍കി. ഇത് കോണ്‍ഗ്രസ്സിലുള്ളവരെ മാത്രമല്ല ബ്രിട്ടീഷ് സര്‍ക്കാരിനെ വരെ ഞെട്ടിച്ചു. ഗാന്ധിയെ 6 കൊല്ലത്തേയ്ക്ക് ജയിലില്‍ അടച്ചു. ഈ കാലഘട്ടത്തില്‍ ഗാന്ധിയുടെ പിന്‍വലിയാനുള്ള അഭിപ്രായത്തെ എതിര്‍ത്ത മോത്തിലാല്‍, ചിത്തരഞ്ചന്‍, കേല്‍ക്കര്‍ എന്നിവര്‍ ചേര്‍ന്നു സ്വരാജ് പാര്‍ട്ടിക്ക് രൂപം നല്‍കി. എന്നാല്‍ ഇത് വളര്‍ന്നാല്‍ പ്രശ്നമാകുമെന്ന് കണ്ടിട്ടാണോ എന്തോ ഗാന്ധിയെ 2 കൊല്ലത്തിന് ശേഷം പുറത്ത് വിടുന്നു. ഗാന്ധി സ്വരാജ് പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍ തന്നെ നില നിര്‍ത്തുന്നതില്‍ വിജയിച്ചു. എന്നാല്‍ 1922 മുതല്‍ 1930 വരെ യാതൊരു സമരങ്ങളും ഗാന്ധി പ്രഖ്യാപിച്ചില്ല! ഈ അവസരത്തിലാണ് വീപ്ലവം മുദ്രാവാക്യമായി എടുത്ത് പലരും ഒറ്റയ്ക്കും കൂട്ടായും രംഗത്തിറങ്ങുന്നത്. അതില്‍ പ്രധാനി ഭഗത് സിംഗ്. 1928ല്‍ സൈമണ്‍ കമ്മീഷന്‍ വരുന്നു. ബഹിഷ്കരിക്കുവാന്‍ ഗാന്ധി പറയുന്നു. എന്നാല്‍ അംബേദ്കര്‍ ഇതിനെ മറി കടന്ന് സൈമണുമായി കാണുന്നിടത്ത് ഗാന്ധിയിലെ ചാതുര്‍വര്‍ണ്ണ്യം തുറന്ന് കാട്ടപ്പെടുന്നു. 1923ല്‍ നാരായണ ഗുരുവുമായി കണ്ട് മുട്ടുമ്പോള്‍ ചാതുര്‍വര്‍ണ്ണ്യം ഇന്ത്യയുടെ ആവശ്യമാണെന്ന് തര്‍ക്കിക്കുന്ന ഗാന്ധി ഒടുവില്‍ ഗുരുവിന്റെ ഉപദേശത്തെ തുടര്‍ന്ന് ആദ്യമായി പിന്നോക്കക്കാരെ “ഹരി”ജന്‍ എന്ന് വിളിച്ച് എഴുതുവാന്‍ തുടങ്ങുന്നു. എന്നാലും തന്റെ അവര്‍ണ്ണ മനസ്ഥിതി പൂര്‍ണ്ണമായി കളയുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്ന് പലപ്പോഴും കാണാം.



തിരിച്ച് സൈമണ്‍ കമ്മീഷനില്‍ വരാം. ഈ വരവില്‍ പ്രതിഷേധിക്കുന്ന ലാലാ ലജ്പത് ലാത്തി അടിയേറ്റ് മരിക്കുന്നു. ഇതിനെതിരെ വേണ്ട പ്രതിഷേധം കാണാതായപ്പോള്‍ ഭഗതിനെ പോലെയുള്ളവര്‍ പൂര്‍ണ്ണ സ്വരാജ് എന്ന് പറഞ്ഞ് 1929ല്‍ രംഗത്തെത്തുന്നു. ഭഗതിനെയും മറ്റും അറസ്റ്റ് ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ആയുധമേന്തി നടത്തുന്ന സമരങ്ങള്‍ കൂടുന്നു. ജനങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ട് പോകുന്ന അവസ്ഥയിലേയ്ക്ക്. സുബാഷിന്റെയും, നെഹ്രുവിന്റെയും മറ്റും നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ 1930 ജനുവരി 26ന് പൂര്‍ണ്ണ സ്വരാജ് വേണമെന്ന് കോണഗ്രസ്സ് പറയുന്നു. പിന്നീട് ഉപ്പ് സത്യാഗ്രഹം പ്രഖ്യാപിക്കുന്നു. ഇന്ത്യയൊട്ടാകെ അതിന്റെ അലയടി. എന്നാല്‍ ഈ അവസരം സ്വാതന്ത്യ സമരത്തിനായി ഉപയോഗിക്കണമെന്ന ചില നേതാക്കളുടെ ആവശ്യം ഗാന്ധി തള്ളി കളയുന്നു. പല കോണ്‍ഗ്രസ്സ് നേതാക്കളും അറസ്റ്റിലാകുന്നു. രണ്ടാം കൂടിക്കാഴ്ചയില്‍ 1931ല്‍ ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി വരുന്നു. കോണ്‍ഗ്രസ്സ് നേതാക്കളെ വിട്ടയയ്ക്കുക പകരം സിവില്‍ ഡിസ് ഒബീഡിയന്റ് നിര്‍ത്തും! പക്ഷേ ഭഗത്ത് ഉള്‍പ്പെടെയുള്ള 3 പേരെ വിടുവിക്കുവാന്‍ ഗാന്ധി തയ്യാറായില്ല. അഹിംസ എന്റെ മാര്‍ഗ്ഗമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം! എന്നാല്‍ 1932ല്‍ മൂന്നാം കൂടിക്കാഴ്ച പരാജയമായിരുന്നു. അതിനാല്‍ ഗാന്ധി ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നു. ഉപ്പ് സത്യാഗ്രഹത്തിന് ശേഷവും കാര്യമായ സമരങ്ങള്‍ നടക്കുന്നില്ല എന്ന് ശ്രദ്ധിക്കുക. ഈ സമയത്താണ് 1937ല്‍ സുബാഷ് ചന്ദ്ര ബോസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആകുന്നത്.


വിപ്ലവം രക്തത്തിലുള്ള ബോസിനെ കോണ്‍ഗ്രസ്സിലെ യുവ തലമുറ നെഞ്ചിലേറ്റുന്നു (http://histrography.blogspot.com/2008/08/path-towards-revolution-and-freedom.html). ഇതില്‍ അസംതൃപ്തനായ ഗാന്ധി 1939ലെ ഇലക്ഷനില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നു. പക്ഷേ ഗാന്ധിയെയും, ബ്രിട്ടീഷ്കാരെയും ഞെട്ടിച്ച് കൊണ്ട് സുബാഷ് വിജയിക്കുന്നു. എന്നാല്‍ ഇത് തന്റെ പരാജയമാണെന്ന് ഗാന്ധി പറയുന്നതോടെ കോണ്‍ഗ്രസ്സില്‍ ഗാന്ധിയ്ക്ക് അനുകൂലമായി തരംഗമുണ്ടാകുകയും ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ തന്നെ അനുസരിക്കാതെയും ആയതോടെ ബോസ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുന്നു (http://histrography.blogspot.com/2008/02/indian-freedom-struggle.html). ഇതോടെ ബ്രിട്ടീഷ് ഗവണ്മെന്റ് പുള്ളിയെ നോട്ടമിടുന്നു. 1939ല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയും ചേരുന്നതായി വൈസ്രോയി പ്രഖ്യാപിക്കുന്നു. പഴയ റിക്രൂട്ട്മെന്റ് റാലി ഓര്‍മ്മയിലുണ്ടെങ്കിലും ജനഭിപ്രായത്തെ മാനിച്ച് ബ്രിട്ടന് അനുകൂലിക്കുന്നു എന്ന് മാത്രം ഗാന്ധി പറയുന്നു. 1940ല്‍ ബോസ് അഫ്ഗാനിസ്ഥാന്‍ വഴി ജര്‍മ്മനിയില്‍ എത്തുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറഞ്ഞ് ബോസ് ഹിറ്റ്ലറുടെ സഹായം തേടുന്നു. എന്നാല്‍ ഹിറ്റ്ലര്‍ തങ്ങളെ ഉപയോഗിച്ച് റഷ്യ കീഴടക്ക്കാനാണ് നോക്കുന്നത് എന്ന് മനസ്സിലാക്കുന്നതോടെ ബോസ് സിംഗപൂരിലേയ്ക്ക് രക്ഷപ്പെടുന്നു. അവിടെ റാഷ്ബിഹാരി ബോസ് ഐ.എന്‍.എ. എന്ന തകര്‍ന്ന് കൊണ്ടിരിക്കുന്ന പ്രസ്ഥാനത്തെ സുബാഷിനെ ഏല്‍പ്പിക്കുന്നതോടെ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിലെ ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള പ്രധാനപ്പെട്ട സമരത്തിന് ആക്കം കൂടുന്നു. ജപ്പാനുമായി ചേര്‍ന്ന് ബോസ് ഇന്ത്യയിലേയ്ക്ക് നീങ്ങുന്നു. എന്നാല്‍ ജപ്പാങ്കാര്‍ ഇന്ത്യ കീഴടക്കുന്നതോടെ തങ്ങളെ ചതിച്ചാല്‍ അവരുടെ ആയുധം കൊണ്ട് തന്നെ അവരെ നേരിടണമെന്ന് ബോസ് തന്റെ അനുയായികള്‍ക്ക് ആദ്യമേ നിര്‍ദ്ദേശം കൊടുത്തിരുന്നു. ഇന്ത്യ പിടിച്ചെടുത്ത് കഴിഞ്ഞാല്‍ എങ്ങിനെ ഭരിക്കണം? എന്തായിരിക്കണം ഇന്ത്യ എന്നൊക്കെയുള്ള വ്യക്തമായ ധാരണയോടെയാണ് സുബാഷ് യുദ്ധത്തിനിറങ്ങുന്നത്. എന്തിന് ഒരു എക്സൈല്‍ മന്ത്രി സഭ തന്നെ സുഭാഷ് രൂപികരിച്ചിരുന്നു. ബഡജറ്റ് വരെ തയ്യാറാക്കിയിരുന്നു.


ബംഗാളിലൂടെ വേണം ആക്രമണം എന്ന് ബോസ് പറഞ്ഞെങ്കിലും ചൈന കൂടി ലക്ഷ്യം വെച്ചിരുന്ന ജപ്പാന്‍ ആസാമിലൂടെ കയറുവാന്‍ പറഞ്ഞത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ബംഗാളിലൂടെ വന്നിരുന്നുവെങ്കില്‍ ബ്രിട്ടീഷ് ആര്‍മിയിലെ ഇന്ത്യന്‍ പടയാളികളും, ബംഗാള്‍ ജനതയും ബോസിന്റെ കൂടെ കൂടുമായിരുന്നു. എന്നാല്‍ ആസ്സാമില്‍ ബ്രിട്ടന്റെയും, അമേരിക്കയുടെയും ആക്രമണത്തിന് മുന്‍പില്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് തിരിച്ച് പോകേണ്ടി വന്നു. അപ്പോഴേയ്ക്കും അമേരിക്ക ജപ്പാനില്‍ അണു ബോംബിട്ടു തങ്ങളുടെ കഴിവ് തെളിയിച്ചു. ജപ്പാന്‍ കീഴടങ്ങിയതോടെ ബോസിന് എന്ത് സംഭവിച്ചു എന്ന് ഇന്നും ഒരു കടം കഥയായി അവശേഷിക്കുന്നു.



ഈ സമയം ഇന്ത്യയില്‍ 1942ല്‍ ക്വിറ്റ് ഇന്ത്യ എന്നാവശ്യം ശക്തി പ്രാപിച്ചു. ഗാന്ധി ഉള്‍പ്പെടെ മുന്‍ നിര നേതാക്കളെ അറസ്റ്റ് ചെയ്തു, കോണ്‍ഗ്രസ്സ് നിരോധിച്ചു. കോണ്‍ഗ്രസ്സിന് നാഥനില്ലാതായി. ഇതിനിടയില്‍ 1943ഓടെ ക്വിറ്റ് ഇന്ത്യയ്ക്ക് ശബ്ദമില്ലാതെയുമായി. ലോക്കല്‍ നേതാക്കള്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുമ്പോഴാണ് ഐ.എന്‍.എ.യുടെ വരവ് അറിയുന്നത്. അവര്‍ക്ക് പിന്തുണ കൊടുക്കുവാന്‍ ഇന്ത്യ ഒരുങ്ങി. എന്നാല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതോടെ കോണ്‍ഗ്രസ്സ് വീണ്ടും തിരിച്ചു വന്നു. എന്നാല്‍ പിന്നീട് നാം കാണുന്നത് ഗാന്ധി സൈഡ് ലൈന്‍ ചെയ്യപ്പെടുന്നതാണ് (http://histrography.blogspot.com/2008/07/did-india-abandon-gandhi.html). സ്വാതന്ത്യം കിട്ടാറായി എന്ന തിരിച്ചറിവ് നെഹ്രുവിലെ അധികാര മോഹിയെ പുറത്ത് കൊണ്ടു വരുന്നു. ഇനിയും സ്വാതന്ത്ര്യം നീട്ടി കൊണ്ടു പോവുക എന്ന ലക്ഷ്യത്തോടെയും, വളര്‍ന്ന് വരുന്ന കലാപങ്ങള്‍ക്ക് തിരശ്ശീലയിടുവാനും 1945ല്‍ ബ്രിട്ടീഷ് ഗവണ്മെന്റ് ഐ.എന്‍.എ.യിലെ 3 തടവ് പുള്ളികളെ ജനങ്ങള്‍ക്ക് മുന്‍പില്‍ വിചാരണ ചെയ്യുവാന്‍ തീരുമാനിക്കുന്നു. ഇതായിരിക്കാം ഒരു പക്ഷേ ബ്രിട്ടീഷ് ഗവണ്മെന്റ് ചെയ്ത വലിയ മണ്ടത്തരം. റെഡ് ഫോര്‍ട്ടില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഐ.എന്‍.എ. പടയാളികള്‍ക്ക് അനുകൂലമായി ജനങ്ങള്‍ രംഗത്തിറങ്ങി. ബ്രിട്ടീഷ് ഇന്ത്യ പട്ടാളത്തിലും, നേവിയിലും കലാപങ്ങള്‍ തുടങ്ങി. എന്തിന് വിചാരണ റിപ്പോര്‍ട്ട്ചെയ്യുന്നതില്‍ നിന്ന് ബി.ബി.സിയെ വരെ വിലക്കി (http://en.wikipedia.org/wiki/INA_trials, http://en.wikipedia.org/wiki/Indian_independence_movement). ഈ വിചാരണ തങ്ങളുടെ ബാക്കി കോളനികളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ മനസ്സിലാക്കി. ജനവികാരം മനസ്സിലാക്കിയ, അത് വരെ ഐ.എന്‍.എ. എതിര്‍ത്ത നെഹ്രു കോട്ടുമിട്ട് അവര്‍ക്ക് വേണ്ടി വാദിക്കുവാന്‍ ഹാജരായി. ഒടുവില്‍ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി ആ 3 പേരെയും വെറുതെ വിട്ടു. എന്നാല്‍ 1946ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ നേവിയില്‍ (ആര്‍.ഐ.എന്‍.) കലാപം പൊട്ടി പുറപ്പെട്ടു. കറാച്ചി മുതല്‍ ബോംബെ വരെയും, വൈശഖ് മുതല്‍ കല്‍ക്കട്ട വരെയും അത് പടര്‍ന്നു. നേവി കപ്പലുകളില്‍ കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ്, കമ്മ്യൂണിസ്റ്റ് കൊടികള്‍ പാറി. ഇതോടെ തങ്ങള്‍ക്ക് ഇനി നിലനില്‍പ്പില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടണ്‍ ഇന്ത്യയെ കയ്യൊഴിയാന്‍ തീരുമാനിച്ചു. 1947 ജൂണ്‍ 3ന് മൌണ്ട് ബാറ്റണ്‍ ഇന്ത്യയെ ഇന്ത്യയെന്നും, പാക്കിസ്ഥാന്‍ എന്നും വിഭജിക്കുമെന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്ര്യ ആയി.


കാശ്മീര്‍ പ്രശ്നത്തില്‍ നെഹ്രുവിന്റെ തീരുമാനങ്ങള്‍ ലേഡി മൌണ്ട്ബാറ്റണാണ് നടത്തിയിരുന്നതെന്ന മകള്‍ പമേലയുടെ വെളിപ്പെടുത്തലിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ നെഹ്രുവിനെ കാണുവാന്‍ നമുക്ക് കഴിയുമോ? ഇന്ത്യയുടെ വിഭജനത്തില്‍ ഗാന്ധിയെ തള്ളി തനിക്ക് തന്നെ പ്രധാനമന്ത്രിയാകണമെന്ന ദുര്‍വാശി എങ്ങിനെ നെഹ്രുവിന് വന്നു? 1934 മുതല്‍ ഗാന്ധിയെ കൊല്ലുവാന്‍ ശ്രമിച്ച ഗോഡ്സെ ഒടുവില്‍ 1948ല്‍ ലക്ഷ്യം കണ്ടു (http://en.wikipedia.org/wiki/Attempts_to_assassinate_Mahatma_Gandhi, http://histrography.blogspot.com/2008/02/assasination-of-gandhi.html). ഗാന്ധിക്ക് വെടികൊണ്ടിട്ടും ഡോക്ടര്‍ നോക്കാതെയിരുന്നതും, ആശുപത്രിയില്‍ എത്തികാതിരുന്നതും എന്ത് കൊണ്ടായിരിക്കാം?



ഇനി ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടുമ്പോള്‍ ബ്രിട്ടന്റെ അവസ്ഥ എന്തായിരുന്നു എന്ന് നോക്കുന്നത് നല്ലതാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് പ്രത്യേകിച്ച് ബ്രിട്ടണ്‍ സാമ്പത്തികമായി തകരുന്നു. കോളനികളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കാതെയായി. പിന്നെ പുതിയ ഒരു ശക്തിയുടെ ഉദയം- അമേരിക്ക. എന്തിന് വെറുതെ തങ്ങള്‍ കീഴടക്കിയ രാജ്യങ്ങള്‍ അമേരിക്ക (തങ്ങളുടെ തന്നെ നിര്‍മ്മിതിയായ, ഒരു കോളനിയായിരുന്ന) തങ്ങളുടെ കയ്യില്‍ നിന്ന് പിടിച്ച് വാങ്ങിയെന്ന് ചരിത്രത്തില്‍ വരുത്തുന്നത്? അപ്പോള്‍ എളുപ്പ വഴി അവര്‍ക്കെല്ലാം സ്വാതന്ത്ര്യം നല്‍കി ബ്രിട്ടണ്‍ ദ് ഗ്രേയ്റ്റ് എന്ന് പറയിപ്പിക്കുക.



ഇനി പറയൂ 1915 മുതല്‍ 1947 വരെ രണ്ടോ മൂന്നോ സമരങ്ങള്‍ നടത്തി ബാക്കി സമയം മുഴുവന്‍ വെറുതെയിരുന്നത് എന്തിന് വേണ്ടിയായിരുന്നു? 1930കളില്‍ ഉയര്‍ന്ന് വന്ന സ്വാതന്ത്ര്യത്തിനുള്ള ദാഹം എന്തിന് ഊതി കെടുത്തി? ഇതിനെല്ലാം ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു. ചരിത്രകാരന്മാര്‍ പുനര്‍വായനയ്ക്ക് തെയ്യാറാകുന്നുണ്ട് എന്നുള്ളതാണ് ഏക ആശ്വാസം. വരട്ടെ സ്വാതന്ത്ര്യ സമരത്തിന്റെ യഥാര്‍ത്ഥ ചരിത്രങ്ങള്‍ വെളിച്ചത്ത് വരട്ടേ. നമ്മളെ പഠിപ്പിച്ച നെഹ്രു-ഗാന്ധി ടീമിന്റെ യഥാര്‍ത്ഥ മുഖം ഇന്ത്യന്‍ ജനത ഇനിയെങ്കിലും തിരിച്ചറിയട്ടെ.



സ്വതന്ത്ര്യ ഇന്ത്യയെ മാത്രം സ്വപ്നം കണ്ട്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് മരിച്ചവര്‍ക്കും, മരിച്ച് ജീവിക്കുന്നവര്‍ക്കും സമര്‍പ്പിക്കുന്നു.





Friday, August 8, 2008

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം: പുനര്‍ വായന.... ഭാഗം 1

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പണ്ട് സ്കൂളില്‍ സാമൂഹ്യപാഠത്തില്‍ പഠിച്ചതാണ്. ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ ഗാന്ധി-നെഹ്രു ടീമിനെ ആരാധനയോടെ കണ്ടു. പക്ഷേ പിന്നീടാണ് മനസ്സിലാകുന്നത് അവര്‍ മാത്രമല്ല വേറേ പലരും സ്വാതന്ത്ര്യത്തിനായി പൊരുതിയിരുന്നു എന്ന്. ഭഗത് സിംഗിനെയും മറ്റും പാഠ പുസ്തകത്തിന്റെ വെളിയില്‍ നിന്നാണ് മനസ്സിലായത്. രാവണന്‍ എന്ന ഭീകരന്‍, രണ്ടാം നിരയിലിരുന്ന ഭീമന്‍, വില്ലനായ ചതിയന്‍ ചന്തു ഇവരെല്ലാം നായകരാകുന്നത് കണ്ടപ്പോള്‍ അതു വരെ മനസ്സില്‍ സൂക്ഷിച്ച ബിംബങ്ങള്‍ തകരുകയായി. മെയിക്കിങ്ങ് ഓഫ് മഹാത്മ കണ്ടതോടെ ഗാന്ധിജി ഗാന്ധിയായി മാറി. പാഠപുസ്തകത്തില്‍ അസുഖമായി കിടക്കുന്ന കസ്തുര്‍ബയെ ശുശ്രൂഷിക്കുന്ന വയസ്സന്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ സ്വന്തം ഭാര്യയെയും, കുട്ടികളെയും എത്രമാത്രം നരകിപ്പിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ പാഠപുസ്തകങ്ങളില്‍ ഞാന്‍ പഠിച്ചതല്ല യഥാര്‍ത്ഥ ചരിത്രം എന്ന് തിരിച്ചറിഞ്ഞു. പിന്നീടുള്ള വായനകളില്‍ നിന്നും, പുറത്ത് വന്ന വാര്‍ത്തകളില്‍ നിന്നും സ്വാതന്ത്ര്യ സമരമെന്നത് ഗാന്ധി-നെഹ്രു ടീമിന്റെ കുത്തകയല്ലെന്ന് തിരിച്ചറിഞ്ഞു. ഒടുവില്‍ ഈ ഗാന്ധി-നെഹ്രു ടീം സുബാഷിനോട് ചെയ്തത് മനസ്സിലായപ്പോള്‍ എന്തായിരിക്കാം യഥാര്‍ത്ഥ ഇന്ത്യാ സ്വാതന്ത്ര്യ സമര ചരിത്രം എന്ന് ചിന്തിക്കുവാന്‍ തുടങ്ങി. അങ്ങിനെ ഇത് വരെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള എനിക്ക് വേണ്ടി ഞാന്‍ വിലയിരുത്തുന്ന പുനര്‍വായന ഈ ബ്ലോഗില്‍ കുത്തി കുറിക്കുന്നു. എന്റെ കാഴ്ചപ്പാട് ശരിയായിരിക്കും എന്ന് ഞാന്‍ തന്നെ കരുതുന്നില്ല. എങ്കിലും എന്ത് കൊണ്ട് ഇങ്ങനെയും ആയി കൂടാ എന്ന് തോന്നിയതിനാല്‍.....


ആദ്യം രാഷ്ട്രപിതാവില്‍ നിന്ന് തുടങ്ങാം. അതും ദാ ഇവിടെ നിന്നും http://nobelprize.org/nobel_prizes/peace/articles/gandhi/ എന്ത് കൊണ്ട് ഗാന്ധിക്ക് സമാധനത്തിനുള്ള നോബല്‍ സമ്മാനം കിട്ടാതിരുന്നത്. 1937ല്‍ ആദ്യമായി നോമിനേഷന്‍ കിട്ടി. എന്നാല്‍ അന്നത്തെ റിപ്പോര്‍ട്ട്: "One might say that it is significant that his well-known struggle in South Africa was on behalf of the Indians only, and not of the blacks whose living conditions were even worse." ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയായിരുന്നില്ല അദ്ദേഹം പടപൊരുതിയത്.... ഇന്ത്യക്കാര്‍ക്കും പിന്നെ വെള്ളക്കാര്‍ക്കും വേണ്ടിയായിരുന്നു! അവിടത്തെ തദ്ദേശവാസികളെ കാഫിര്‍ എന്നായിരുന്നു പുള്ളി വിളിച്ചിരുന്നത്. പിന്നെ 1938ലും 1939ലും പരിഗണിച്ചെങ്കിലും കിട്ടിയില്ല. 1947ല്‍ വീണ്ടും തെരഞ്ഞെടുത്തു. പക്ഷേ ഇന്ത്യ വെട്ടിമുറിച്ചതിനെ തുടര്‍ന്ന് അതുവരെ അക്രമമം പാടില്ല എന്ന് പറഞ്ഞിരുന്ന ആള്‍ സ്വയ രക്ഷയ്ക്ക് ആയുധമെടുക്കുക എന്ന് നടത്തിയ പ്രസ്താവന പാരയായി.


ഒരു നിമിഷം 1915ല്‍ ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന ഗാന്ധിയിലേയ്ക്ക് മടങ്ങാം. കപ്പലില്‍ വന്നിറങ്ങുമ്പോള്‍ പുള്ളി തന്നെ ഞെട്ടി. അവിടെ കൂടിയ ജനങ്ങളെ കണ്ട്. പക്ഷേ ആരും തന്നെ ശ്രദ്ധിക്കാത്ത ഒരു കാര്യം നോക്കുക. ആഫ്രിക്കയില്‍ വെള്ളക്കാര്‍ക്കെതിരെ പോരാടിയ മനുഷ്യനെ സ്വീകരിക്കുവാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. എന്തിന്? എന്ത് കൊണ്ട്? അതറിയണമെങ്കില്‍ തിരിച്ച് ആഫ്രിക്കയില്‍ വരണം. 1906ല്‍ ബ്രിട്ടീഷ്കാര്‍ സുളു വംശജര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. സമാധാനത്തിന്റെ മൂര്‍ത്തിയായ ഗാന്ധി ആഫ്രിക്കയിലെ ഇന്ത്യക്കാരോട് ബ്രിട്ടീഷ്കാര്‍ക്കൊപ്പം നിന്ന് യുദ്ധം ചെയ്യുവാനാണ് ആഹ്വാനം നല്‍കിയത്! സുളു വംശജരുടെ ദയനിയതയില്‍ പരിതപിക്കുവാന്‍ പോലും തയ്യാറായില്ല! പക്ഷേ ബ്രിട്ടീഷ്കാര്‍ ഇന്ത്യക്കാരെ അടുപ്പിച്ചില്ല. ഒടുവില്‍ പരുക്കേറ്റ ബ്രിട്ടീഷ് പടയാളികളെ നോക്കാനുള്ള ഇന്ത്യന്‍ വാളണ്ടിയര്‍ സേനയ്ക്ക് അനുമതി നല്‍കി. ഈ പ്രവര്‍ത്തികളിലൂടെ ബ്രിട്ടീഷ്കാരുടെ വിശ്വാസം പിടിച്ചെടുക്കുക എന്ന തരം താണ തന്ത്രമാണ് സമാധാനത്തിന്റെ വ്യക്താവ് എന്നറിയപ്പെടുന്ന ഗാന്ധി ഉപയോഗിച്ചത്. അപ്പോള്‍ ഗാന്ധി ഇന്ത്യയിലേയ്ക്ക് മടങ്ങുമ്പോള്‍ സ്വാഭാവികമായും തങ്ങളുടെ കൂടെ കൂട്ടുവാന്‍ ബ്രിട്ടീഷ്കാര്‍ ശ്രമിക്കും. ഇത് മാത്രമോ ഒന്നാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടീഷ്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ പടയാളികളെ തെരഞ്ഞെടുക്കുവാന്‍ നെട്ടോട്ടമോടുകയായിരുന്നു ഗാന്ധി (http://histrography.blogspot.com/2008/03/war-recruiting-melas.html) എന്ന സത്യം ചരിത്രത്തില്‍ നിന്ന് മായിക്കുവാന്‍ പലരും ശ്രമിച്ചു. അങ്ങിനെയുള്ള ഒരാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം ഏറ്റെടുത്തപ്പോള്‍ ബ്രിട്ടീഷ്കാര്‍ ഗാന്ധിയില്‍ നിന്ന് എന്ത് പ്രതീക്ഷിച്ചുവോ അത് തന്നെ ഗാന്ധി പ്രവര്‍ത്തിച്ചു എന്ന് കാണാം. സത്യാഗ്രഹമെന്നും, അക്രമരഹിത മാര്‍ഗ്ഗം എന്നും ഒക്കെ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ സമരത്തിന്റെ വീര്യം കെടുത്താനായിരുന്നില്ലേ. പലതവണയും സ്വാതന്ത്ര്യത്തിനുള്ള ആര്‍ത്തി ജനങ്ങളില്‍ അഗ്നിയായി കത്തി കയറുമ്പോഴും അത് മറ്റ് പലതിലേയ്ക്കും തിരിച്ച് വിട്ട് ആ തീ തല്ലികെടുത്തുവാന്‍ ശ്രമിച്ചിരുന്നു എന്ന് ഇപ്പൊള്‍ മനസ്സിലാകും. ഇത് അന്നേ മനസ്സിലാക്കിയവരില്‍ ചിലരാണ് ഭഗത് സിംങും, സുബാഷ് ചന്ദ്ര ബോസും മറ്റും. അത് കൊണ്ട് തന്നെയാണല്ലോ ഭഗതിനെ തൂക്കിലേറ്റുമ്പോള്‍ ഗാന്ധി അതിനെ അനുകൂലിച്ചതും എന്ന് തോന്നുന്നതില്‍ തെറ്റെന്താണ്.


തിരിച്ച് ഗാന്ധിയുടെ യുദ്ധ റിക്രൂട്ട്മെന്റ് റാലിയിലേയ്ക്ക് വരാം. ഇതിന് ശേഷം കോണ്‍ഗ്രസ്സില്‍ കടന്ന് കൂടാന്‍ നോക്കിയെങ്കിലും ആദ്യം ഇന്ത്യയെന്തെന്ന് കണ്ട് പഠിക്കുവാന്‍ പുള്ളിയെ ഗോഗ്ലെ പറഞ്ഞ് വിട്ടു. ഈ യാത്രയ്ക്കിടയില്‍ നിന്നും വീണ്ടും പുള്ളി ഒന്ന് പഠിച്ചു. ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന് പുള്ളി വാദിച്ചു. യഥാര്‍ത്ഥത്തില്‍ തെക്കനേയും, വടക്കനെയും ഭിന്നിപ്പിക്കുവാന്‍ ഹിന്ദി എന്ന ഭാഷ ഉപകരിക്കുമെന്ന് ഗാന്ധിക്ക് അറിയാമായിരുന്നില്ലേ! തമിഴ് നാട് ഇന്നും ഹിന്ദിയെ വെറുക്കുന്നതിനെ കരണവും അത് തന്നെയല്ലേ. ചില നമ്പറുകള്‍ കാണിച്ചാലേ പിടിച്ച് നില്‍ക്കുവാന്‍ കഴിയൂ എന്ന് മനസ്സിലാക്കിയ ഗാന്ധി ലളിത ജീവിതം നയിക്കുവാന്‍ ആഹ്വാനം നല്‍കി. എന്നാല്‍ ഗാന്ധിയുടെ ലളിത ജീവിതത്തിന് ധാരാളം പണം ചെലവഴിച്ചിരുന്നു എന്ന് ഗാന്ധി ശിഷ്യയായ സരോജിനി നായിഡു തന്നെ പറഞ്ഞിട്ടുണ്ട്.


ഇന്ത്യ കണ്ട് മടങ്ങി വന്നപ്പോഴേയ്ക്കും കോണ്‍ഗ്രസ്സിന്റെ തലപ്പത്തിരുന്നവരില്‍ ഭൂരിഭാഗവും മരിച്ചിരുന്നു. ബാക്കിയുള്ളവര്‍ പടുവൃദ്ധരും. മോത്തിലാലിനെ ചാക്കിലാക്കാന്‍ നെഹ്രുവിനെ കൂട്ട് പിടിച്ചു. അങ്ങിനെ ഗാന്ധി കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് എത്തി. പിന്നീട് ഗാന്ധിയുടെ ആഗ്രഹത്തിനനുസരിച്ച് കാര്യങ്ങള്‍ നീങ്ങുന്നതല്ലേ കാണുന്നത്. എതിര്‍പ്പുകള്‍ ഉണ്ടായിട്ടും ഗാന്ധിക്ക് ശേഷം താനായിരിക്കണം എന്ന ആഗ്രഹം നെഹ്രുവിനെ നിശബ്ദനാക്കി. ഒരു സമയം ഒരു കാരണത്തിന് മാത്രം സമരം എന്നതായിരുന്നല്ലോ ഗാന്ധിയന്‍ ടാക്ടീസ്. ഇതിനെതിരെ പിറുപിറുത്തവരെ രാജി വെയ്ക്കുമെന്ന ഭീഷണിയില്‍ കീഴടക്കി. 1938ല്‍ പക്ഷേ സുബാഷ് ചന്ദ്ര ബോസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയി. അതോടെ കാര്യങ്ങള്‍ തങ്ങളുടെ കയ്യില്‍ നിന്ന് വിട്ട് പോകുന്നു എന്ന് കണ്ട ഗാന്ധിയും ബ്രിട്ടീഷ് സര്‍ക്കാരും ബോസിനെതിരെ പരസ്യമായി രംഗത്തിറങ്ങി. നെഹ്രുവിനും ബോസിനെ പേടിയായിരുന്നു (അത് നെഹ്രുവിന്റെ മരണം വരെയും ഉണ്ടായിരുന്നതിനാലാണല്ലോ ബോസിന് എന്ത് സംഭവിച്ചു എന്ന് ഇന്നും ദുരൂഹമായിരിക്കുന്നത്). ഒടുവില്‍ ബോസ് കോണ്‍ഗ്രസ്സ് വിട്ടു. ബോസിനെ ബ്രിട്ടീഷുകാരും നോട്ടമിട്ടു. ഒരു പക്ഷേ ജയില്‍ കിടന്ന് യാതന അനുഭവിച്ച കോണ്‍ഗ്രസ്സ് നേതാവ് ബോസ് മാത്രമായിരിക്കും. സമരത്തിന് ആഹ്വാനം നല്‍കി ഉടനെ ജയിലില്‍ പോകുന്ന ഗാന്ധിക്കും, നെഹ്രുവിനും കിട്ടിയിരുന്ന വി.വി.ഐ.പി. പരിഗണന ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

(തീര്‍ന്നിട്ടില്ല, തുടരും....)









Wednesday, August 6, 2008

മന്മോഹന്‍ ഇന്ത്യയുടെ രക്ഷകന്‍

മന്മോഹന്‍ജി, ഇന്ത്യ ഇതു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രഗ്ത്ഭനായ രാജ്യസ്നേഹി. ഇന്ത്യയുടെ കുതിപ്പിനായി സ്വന്തം പദവിയും, എന്തിന് സ്വന്തം പാര്‍ട്ടിയെ വരെ പണയം വെച്ച മാണിക്യം. ഇനിയങ്ങോട്ട് ഇന്ത്യയുടെ കുതിപ്പായിരിക്കും. 40000മെ.വാ. വൈദ്യുതിയുടെ കരുത്തില്‍ ഇന്ത്യ വെട്ടിതിളങ്ങും.


ഒരു നിമിഷം....


അപ്പോള്‍ ഇങ്ങേര്‍ക്ക് മുന്‍പ് ഇരുന്ന പ്രധാനമന്ത്രിമാര്‍ പമ്പര വിഡ്ഢികളും രാജ്യദ്രോഹികളുമായിരുന്നില്ലേ.


നെഹ്രുവിന്റെ കാലം മുതല്‍ നമ്മള്‍ ചേരി-ചേരാ നയവും പ്രസംഗിച്ചു നടന്നു. പത്തിരുന്നൂറ് ദരിദ്ര രാജ്യങ്ങളുടെ രക്ഷകനായി ഇന്ത്യയെ ലോകത്തിന് മുന്‍പില്‍ അണി നിരത്തി. നമ്മുടെ താന്‍ പൊരിമ കാട്ടാന്‍ ഒന്ന് രണ്ട് തവണ ബോംബും പൊട്ടിച്ചു. ഇതൊന്നും നടന്നില്ലായിരുന്നെങ്കില്‍, അന്നേ അമേരിക്കയുമായി കൂട്ട് കൂടിയിരുന്നെങ്കില്‍, ഇന്ന് ഇന്ത്യ എവിടെ എത്തിയാനേ. അന്നേ അമേരിക്ക വിളിച്ചതാ... പക്ഷേ ആര് കേള്‍ക്കാന്‍? പിന്നീട് ഒരു പ്രതീക്ഷ വെച്ചത് 1992ലാണ്. അന്ന് ഫിനാന്‍സ് മന്ത്രിയായിരുന്ന നമ്മുടെ മന്മോഹന്‍ ജി ഇക്കണോമിക്ക് ലിബറലൈസേഷന് തുടക്കമിടുക വഴി ഇന്ന് ഇന്ത്യയില്‍ മദ്ധ്യ വര്‍ഗ്ഗത്തെ ഒരു പരിധി വരെ ഇല്ലായ്മ ചെയ്യുവാന്‍ കഴിഞ്ഞു! മദ്ധ്യവര്‍ഗ്ഗത്തില്‍ ബഹു ഭൂരിപക്ഷവും ഇപ്പോള്‍ ദരിദ്രരായി എന്ന് അസൂയക്കാര്‍ പറയുന്നു. ഇന്ന് പണക്കാരനും ദരിദ്രനും എന്ന രണ്ട് തട്ട് മാത്രമായുള്ളൂ എന്നും അവര്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു എന്നും അസൂയക്കാരായ നാട്ടിലെയും വിദേശത്തെയും ഇക്കണോമിസ്റ്റുകള്‍ പറഞ്ഞ് നടക്കുന്നു. ദാ ഇപ്പോള്‍ 2005ല്‍ ഫോറിന്‍ ഡയറക്ട് ഇന്‍ വെസ്റ്റ്മെന്റ് ലിബറലൈസ് ചെയ്തിരിക്കുന്നു. ഇതോടെ ഇന്ത്യയിലെ വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതാകും എന്ന് പ്രതീക്ഷിക്കാം. 123 ഒപ്പിടുന്നതോടെ ഇന്ത്യയിലെ കലാവതിമാരോടൊത്ത് മറ്റുള്ളവര്‍ക്കും വൈദ്യുതി വെളിച്ചത്തില്‍ സമ്പല്‍ സമൃതിയെ കുറിച്ചുള്ള കിനാവ് കാണാം...


എന്ത് കൊണ്ട് ഇന്ത്യയ്ക്ക് മന്മോഹന്‍ ജിയെ ദൈവം ഇത്ര താമസിച്ച് തന്നു?


ഇത് എഴുതി തുടങ്ങിയപ്പോഴാണ് പണ്ട് നമ്മുടെ നേതാക്കള്‍ക്ക് പറ്റിയ അബദ്ധങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് തെരയാന്‍ തോന്നിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗാന്ധി ഇന്ത്യയില്‍ കാലുകുത്തിയതോടെ നമ്മുടെ നേതാക്കള്‍ക്ക് തെറ്റ് പറ്റി തുടങ്ങിയിരുന്നു. എന്തായാലും ഈ ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 61 വര്‍ഷം തികയുന്നു. പഴയ നേതാക്കള്‍ക്ക് പറ്റിയ തെറ്റുകളുടെ ഭണ്ടാരത്തിലേയ്ക്ക് വെറുതെ പാളി നോക്കുവാന്‍ ഒരാഗ്രഹം. ഇനിയുള്ള പോസ്റ്റുകള്‍ അതിനായി മാറ്റി വെച്ചാലോ എന്ന് ഒരു ദുരാഗ്രഹം..... ബ്ലോഗുലകത്തില്‍ സീരീസ് പോസ്റ്റുകള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്റാണല്ലോ....


എന്തായാലും ആള്‍ ദൈവ പ്രശ്നവും, പാഠപുസ്തകവും, 123 കരാറും, ബ്ലോഗുലകത്തിലെ കക്കലുകളും അടികളും കെട്ടെടങ്ങിയ മട്ടുണ്ട് ..... പക്ഷേ അഭയ വീണ്ടും പൊങ്ങി വന്നിട്ടുണ്ട്... ഇതിനെ ജന ശ്രദ്ധയില്‍ നിന്ന് മാറ്റാന്‍ കേരളത്തില്‍ പുതിയ പ്രശ്നങ്ങള്‍ പൊങ്ങുമോ ആവോ? അതിന് മുന്‍പ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പറ്റി ഒരു പുനര്‍വായന നടത്തി കളയാം.... അതും പഴയ നേതാക്കള്‍ക്ക് പറ്റിയ മണ്ടത്തരങ്ങളുടെ പോയിന്റ്-ഓഫ്-വ്യൂവില്‍..... ഓ ഇപ്പോള്‍ കണ്ണട എന്ന പ്രയോഗമാണ് ബ്ലോഗുലകത്തില്‍ ഫാഷന്‍.. എങ്കില്‍ മന്മോഹന്റെ സ്റ്റൈലന്‍ കട്ടി കണ്ണടയിലൂടെ ഒരെത്തി നോട്ടം....

Tuesday, August 5, 2008

ശൈശവ വിവാഹം കേരളത്തിലും


കഴിഞ്ഞ വര്‍ഷം 3542 കുട്ടികള്‍ വിവാഹം കഴിച്ചതിനാല്‍ സ്കൂള്‍ വിദ്യാ‍ഭ്യാസം അവസാനിപ്പിച്ചു! 90% പേര്‍ മലപ്പുറത്ത് നിന്നും!

കേരളം ഇതെങ്ങോട്ടേക്കാ‍ണ്?

അടുത്ത ഞായറാ‍ഴ്ച ഒരു ഇടയലേഖനം പ്രതീക്ഷിക്കാം. “മറ്റ് സമുദായങ്ങള്‍” ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്ന വിദ്യ ഇനി ഇവരും നടപ്പാക്കും... ചെറു പ്രാ‍യത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാ‍ന പാ‍ക്കേജും കാ‍ണും....

Monday, August 4, 2008

ശൈശവ വിവാഹം കേരളത്തിലും


കഴിഞ്ഞ വര്‍ഷം 3542 കുട്ടികള്‍ വിവാഹം കഴിച്ചതിനാല്‍ സ്കൂള്‍ വിദ്യാ‍ഭ്യാസം അവസാനിപ്പിച്ചു! 90% പേര്‍ മലപ്പുറത്ത് നിന്നും!
കേരളം ഇതെങ്ങോട്ടേക്കാ‍ണ്?
അടുത്ത ഞായറാ‍ഴ്ച ഒരു ഇടയലേഖനം പ്രതീക്ഷിക്കാം. “മറ്റ് സമുദായങ്ങള്‍” ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്ന വിദ്യ ഇനി ഇവരും നടപ്പാക്കും... ചെറു പ്രാ‍യത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാ‍ന പാ‍ക്കേജും കാ‍ണും....