എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, December 26, 2008

ലോക സാമ്പത്തിക മാന്ദ്യം 51ആമത്തെ ആഴ്ച

തൊഴിലില്ലായ്മ എന്ന ഭൂതം ലോക രാജ്യങ്ങളെ വരിഞ്ഞ് മുറുക്കുന്നതാണ് ക്രിസ്ത്മസ്സ് ആഴ്ചയില്‍ കാണുവാന്‍ കഴിഞ്ഞത്. സാമ്പത്തിക മാന്ദ്യം മൂലം ലോക രാജ്യങ്ങളില്‍ കയറ്റുമതി മേഖല വലയുന്നതും, വാഹന നിര്‍മ്മാണ രംഗത്ത് വളര്‍ച്ച മുരടിക്കുന്നതും, വ്യാവസായിക ഉല്‍പ്പാദനം വെട്ടികുറയ്ക്കുന്നതും, ആളുകളുടെ വാങ്ങല്‍ ശിലം കുറയുന്നതും, അതിനാല്‍ തന്നെ എണ്ണ വില ബാരലിന് $40ല്‍ താഴേയ്ക്ക് പോകുന്നതും കാണുവാന്‍ കഴിഞ്ഞു. ക്രിസ്ത്മസ്സ് വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാതെ ആളുകള്‍ മാറി നിന്നത് എല്ലായിടത്തുമുള്ള വിപണിയെ സാരമായി ബാധിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. സ്റ്റോക്ക് എക്സ് ചേഞ്ചില്‍ ചാഞ്ചാട്ടം കണ്ടെങ്കിലും പൊതുവേ സ്റ്റോക്കുകള്‍ താഴേയ്ക്ക് പോയി.

ജപ്പാനില്‍ തൊഴിലില്ലായ്മ 3.9%ത്തില്‍ എത്തിയത് അവിടെയുള്ള വാഹന നിര്‍മ്മാണ കമ്പനികള്‍ ഉല്‍പ്പാദനം കുറയ്ക്കുവാന്‍ തീരുമാനിച്ചതിന്റെ ഫലമാണ്. ഇലക്ട്രോണിക്ക് സാധനങ്ങളുടെ നിര്‍മ്മാണവും കുറയ്ക്കുന്നതായി കമ്പനികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

അമേരിക്കയില്‍ ക്രിസ്ത്മസ്സ് വില്‍പ്പന വളരെയധികം കുറഞ്ഞതിനാല്‍ മുന്‍പത്തെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ സ്ഥാപനങ്ങള്‍ വന്‍ വിലക്കിഴിവുമായി രംഗത്തിറങ്ങി കഴിഞ്ഞു. റീട്ടേയില്‍ വിലകളില്‍ കുറവ് വരുത്തി എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി താഴോട്ട് പോയിരുന്ന സ്റ്റോക്ക് പതുക്കെ മുകളിലേയ്ക്ക് കയറി. ലോക രാജ്യങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യം തീരുന്നു എന്ന് അമേരിക്ക ഏതാണ്ട് സമ്മതിച്ചു കഴിഞ്ഞു. ഇതിന്റെ സൂചനയായിരുന്നു ലോക സാമ്പത്തിക മാന്ദ്യത്തെ പറ്റി ചര്‍ച്ച ചെയ്യുവാന്‍ കഴിഞ്ഞ നവമ്പര്‍ 15ന് 20 രാജ്യങ്ങളെ ബുഷ് വാഷിംഗ്ടണ്ണിലേയ്ക്ക് ക്ഷണിച്ചത്. ആദ്യമായായാണ് മൂന്നാം ലോക രാജ്യങ്ങളെ ഇത്തരം ചര്‍ച്ചകള്‍ക്ക് ക്ഷണിക്കുന്നത് എന്നത് ലോകം ഇന്ന് നേരിടുന്ന ഭീകരതയെ തുറന്ന് കാട്ടുന്നു.

ഇന്‍ഷൂറന്‍സ് മേഖലയിലെ അമേരിക്കന്‍ സ്വകാര്യ ബാങ്കുകളുടെ കൊള്ളരുതായ്മയാണ് ലോകം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത്. എന്നാല്‍ തങ്ങള്‍ ഇതൊന്നും കണ്ട് പഠിക്കില്ല എന്ന ശാഠ്യത്തിലാണ് ഇന്ത്യയിലെ മന്മോഹന്‍ സര്‍ക്കാര്‍. സര്‍ക്ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഷ്യുറന്‍സ് മേഖല വിദേശിയര്‍ക്കായി തുറന്ന് കൊടുക്കുവാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ “മുണ്ടും” മുറുക്കിയിറങ്ങിയിരിക്കുകയാണ്. നെഹ്രു കുടുംബത്തിന്റെ അടിമത്വത്തില്‍ അഭിമാനം കൊള്ളുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കുവാന്‍. സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കില്ല എന്ന് വീമ്പടിച്ചവര്‍ ഒടുവില്‍ മുതലാളിമാരെ രക്ഷിക്കുവാന്‍ കോടിക്കണക്കിന് പണമാണ് വിപണിയില്‍ ഇറക്കുവാന്‍ പോകുന്നത്.

ഒക്ടോബറിലെ വ്യവസായിക ഉല്‍പ്പാദനത്തിന്റെ കണക്ക് സര്‍ക്കാരിന്റെ സ്റ്റാറ്റിക്സ് വകുപ്പ് പുറത്തിറക്കി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്ത്യന്‍ ജനങ്ങള്‍ ഏറ്റ് വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 12.2% വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്ത് ഇക്കൊല്ലം -0.4% (മൈനസ്സ് 0.4%). അതായത് വളര്‍ച്ച പുറകോട്ടാണെന്ന്. ഭക്ഷണം, ടെക്സ്റ്റൈല്‍, തടി വസ്തു നിര്‍മ്മാണം, ലതര്‍, വാഹനം തുടങ്ങിയ മേഖലയിലെല്ലാം വളര്‍ച്ച പൂജ്യത്തിലും വളരെ താഴെ. ഭീകരമായ ഈ അവസ്ഥയിലും കേന്ദ്രം നിസംഗത പുലര്‍ത്തുന്നത് ഭയാനകം തന്നെ.

നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച താഴോട്ട് കൂപ്പ് കുത്തിയിരിക്കുന്നത് സൂചിപ്പിക്കുന്നത് ഇന്ത്യ നേരിടുവാന്‍ പോകുന്ന പ്രതിസന്ധിയെയാണ്. രണ്ടാം ക്വാര്‍ട്ടറിലെ ജി.ഡി.പി. കഴിഞ്ഞ കൊല്ലം 9.3% ആയിരുന്നത് ഇക്കൊല്ലം 7.6% ആയി കുറഞ്ഞു. ഇക്കൊല്ലം ആദ്യ ക്വാര്‍ട്ടറില്‍ ജി.ഡി.പി. 7.9% ആയിരുന്നു.

കയറ്റുമതി രംഗത്തെ ഇടിവ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കേരളത്തെയാണ്. നാണ്യവിളകളുടെ കയറ്റുമതി കുറഞ്ഞതോടേ വിലയിലും ഇടിവ് വന്നിരിക്കുന്നു. കഴിഞ്ഞ പോസ്റ്റില്‍ സുചിപ്പിച്ചത് പോലെ മത്സ്യ കയറ്റുമതിയിലും വന്‍ ഇടിവാണുണ്ടായിരിക്കുന്നത്.

തൊഴിലില്ലായ്മ മൂലമുള്ള ജനങ്ങളുടെ വിപണിയില്‍ നിന്നുള്ള പിന്‍ വാങ്ങല്‍ വ്യവസായ മേഖലയെ വലച്ചിരിക്കുന്നു എന്ന് മാത്രമല്ല ഭാവിയില്‍ കൂടുതല്‍ തൊഴില്‍ നഷ്ടപ്പെടുന്നതിലേയ്ക്ക് കാര്യങ്ങള്‍ ചെന്നെത്തും. സാധാരണക്കാരെയോ അതോ വ്യവസായികളെയോ ആരെ സഹായിക്കണമെന്ന പ്രതിസന്ധിയിലാണ് പല രാജ്യങ്ങളും. ഉദാഹരണത്തിന് തൊഴിലില്ലായ്മ വേതനം നല്‍കി അമേരിക്കയിലെ പല സംസ്ഥാനങ്ങളും പാപ്പരായി മാറുവാന്‍ തുടങ്ങി. കേന്ദ്ര ഗജനാവില്‍ നിന്നും വേതനം നല്‍കുവാനായി കൂടുതല്‍ പണം പല സംസ്ഥാനങ്ങളും ചോദിച്ച് തുടങ്ങി. എന്നാല്‍ വ്യവസായികളെ സഹായിക്കുവാന്‍ നില്‍ക്കുന്ന അമേരിക്കയിലെ കേന്ദ്രത്തിന് സംസ്ഥാനങ്ങള്‍ക്കായി പോക്കറ്റില്‍ നിന്ന് പണംകൊടുക്കുവാന്‍ കഴിയാത്ത അവസ്ഥയും. ഇതു തന്നെയാണ് ലോക രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നവും.

Tuesday, December 23, 2008

കേരള കൌമുദിയും ദീപികയും പിന്നെ മംഗളവും

2007 ജൂലായില്‍ മലയാള പത്രങ്ങളിലൂടേ സഞ്ചരിച്ചപ്പോള്‍ അന്നത്തെ ദീപികയുടെ ഉടമസ്ഥന്‍ ഫാരീസും, മാതൃഭൂമിയും തമ്മില്‍ നടന്നിരുന്ന വൃത്തികെട്ട “പയറ്റ്” കണ്ടാണ് ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത്. പിന്നീട് ദീപികയില്‍ നിന്ന് ഫാരീസ് പടികടക്കുകയും കാ.സഭ ഏറ്റെടുക്കുകയും ചെയ്തതോടേ ആ ചെളി എറിയല്‍ നിന്നിരുന്നു. എന്നാല്‍ അഭയ വധക്കേസ്സ് മുറുകിയതോടേ പുതിയ “പയറ്റ്” ആരംഭിച്ചിരിക്കുന്നു. ഈ പ്രാവശ്യം കേ.കൌമുദി ഒരു വശത്തും ദീപികയും, മംഗളവും മറു വശത്ത് അണി ചേര്‍ന്നിരിക്കുന്നു.

അഭയ വധക്കേസില്‍ പല “രഹസ്യങ്ങളും” കൌമുദി പുറത്താക്കിയത് കാ.സഭയെ അനുകൂലിക്കുന്ന ദീപികയ്ക്കും, മംഗളത്തിനും സഹിക്കുന്നില്ല എന്ന് തോന്നുന്നു. അവര്‍ കൌമുദിയുടെ കടയ്ക്കല്‍ തന്നെ വെട്ടുവാന്‍ ഉറച്ച പോലെ പഴയ ശാശ്വതീകാന്ദയുടെ “മരണവും” എസ്സ്.എന്‍.ഡി.പി.യി.ലെ പുതിയ പടയൊരുക്കവും തുറന്നെഴുതുവാന്‍ തുടങ്ങിയിരിക്കുന്നു, രണ്ടും ചെന്ന് കൊള്ളുന്നത് കേരളം മുഴുവന്‍ “നിറഞ്ഞ്” നില്‍ക്കുന്ന “അനിയനെ”യാണെന്നതിനാല്‍ കേ.കൌമുദി അഭയ വധക്കേസിലെ താല്‍പ്പര്യം നിറുത്തുമെന്ന് കരുതിയെങ്കിലും കൂടുതല്‍ ശക്തിയുക്തമായ “എക്സ് ക്ലൂസീവ്” റിപ്പോര്‍ട്ടുകളുമായി കേ.കൌമുദി ഉറഞ്ഞ് തുള്ളുകയാണ്.

അഭയ വധക്കേസ്സില്‍ പുതിയ ഒരു കഥാപാത്രം കൂടിയുണ്ടെന്ന് കേ.കൌമുദി വെളിപ്പെടുത്തുന്നു. സെഫിയുടെ കൂടേ താമസിച്ചിരുന്ന മറ്റൊരു കന്യാസ്ത്രീ! പുള്ളിക്കാരിയുമായി അറസ്റ്റ് ചെയ്യപ്പെട്ട ജോസിന് “ബന്ധ”മുണ്ടായിരുന്നു എന്ന് തോമസ്സും, സെഫിയും പറഞ്ഞെന്നും ജോസ്സും നാര്‍ക്കോ ചോദ്യം ചെയ്യലില്‍ അത് സമ്മതിച്ചിണ്ടെന്നും കേ.കൌമുദി പറഞ്ഞ് വെയ്ക്കുന്നു. അഭയയുടെ മരണം നടക്കുന്ന സമയത്ത് ഈ സ്ത്രീ ധ്യാനകേന്ദ്രത്തിലായിരുന്നെന്നും ഇതറിയാതെയാണ് ജോസ്സ് വന്നതെന്നും പറഞ്ഞ് വെയ്ക്കുന്നു. അഭയയുടേത് നരഹത്യയെന്ന് അഭയയെ പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞെന്നും, കോണ്വെന്റിലെ അടുക്കളയില്‍ നിന്ന് മഴു കണ്ടെത്തിയെന്ന് രണ്ട് പോലീസുകാര്‍ മൊഴി നല്‍കിയെന്നുമുള്ള വാര്‍ത്തയ്ക്ക് പുറകെയാണ് കേ.കൌമുദി ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഉടനെ തന്നെ മംഗളത്തില്‍ ശാശ്വതീകാനന്ദയുടെ “മരണം” സംബന്ധിച്ച വാര്‍ത്ത. ശാശ്വതികാനന്ദയുടെ പോസ്റ്റ്മാര്‍ട്ടം എന്ത് കൊണ്ട് ഒരു അസി.സര്‍ജന്റ് നടത്തിയെന്നാണ് മംഗളം ചോദിക്കുന്നത്. പുള്ളി മരിക്കുന്നതിന് തൊട്ട് മുന്‍പ് നടത്തിയ ഗള്‍ഫ് യാത്രയില്‍ “ചിലരുമായി” അഭിപ്രായ വ്യത്യാസമുണ്ടായതായും ഒരുമിച്ച് പോയവര്‍ വേറിട്ട് മടങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്താത്തത് “അവരുടെ” ഉന്നത സ്വാധീനമാണെന്നും ആരോപണമുള്ളതായി മംഗളം പറയുന്നു. ആന്റണി സര്‍ക്കാറിന് ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തില്ലത്രേ. മുന്‍പ് പ്രവീണ്‍ വധക്കേസിലെ പ്രതിക്ക് ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധമുണ്ടെന്ന് പ്രവീണിന്റെ അച്ഛന്‍ പറഞ്ഞതായി മംഗളം വെളിപ്പെടുത്തിയിരുന്നു. അങ്ങിനെ ഉന്നതങ്ങളിലെ “ചിലരുടെ” സ്വാധീനം മൂലം തെളിവുകള്‍ ജലരേഖയായി മാറുന്നു എന്ന് മംഗളത്തില്‍ സജിത്ത് പരമേശ്വരന്‍ എഴുതുന്നു.

ദീപികയാകട്ടെ എസ്സ്.എന്‍.ഡി.പി.യി.ലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് എഴുതുന്നത്. ശിവഗിരി തീര്‍ഥാടനത്തൊടനുബന്ധിച്ച് ശിവഗിരിയിലെ പുതിയ സ്വാമിമാരുടെ ഭരണകൂടം എസ്സ്.എന്‍.ഡി.പി.യെ അടുപ്പിക്കാത്തതിനെ തുടര്‍ന്ന് തുഷാറിന്റെ നേതൃത്വത്തില്‍ ബദല്‍ പദയാത്ര നടത്തുന്നു എന്നാണ് ദീപിക പറയുന്നത്. നടേശന്റെയും മകന്‍ തുഷാറിന്റെയും വന്‍ പോസ്റ്ററുകളാണ് വഴികളിലെന്ന് ദീപിക. ശിവഗിരി മഠത്തില്‍ നിന്നും നിലവിലുള്ള സ്വാമികളെ പുറംതള്ളാന്‍ നടേശന്‍ തയ്യാറെടുക്കുന്നു എന്നും മഠവുമായുള്ള ഈ അഭിപ്രായ വ്യത്യാസം വിശ്വാസികളുടെ ഇടയില്‍ ഭിന്നതയുണ്ടാക്കുമെന്നും ദീപിക കാണുന്നു. അതിനടിയിലായി നടേശനും ശ്രീകുമാറുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതായും ദീപിക. വരും ദിവസങ്ങളില്‍ അടി മുറുകുമെന്നും ഇത് യോഗാംഗങ്ങളില്‍ ചേരിതിരിഞ്ഞുള്ള അടിക്ക് വഴിവെയ്ക്കുമെന്നും പറഞ്ഞ് അവസാനിപ്പിക്കുന്നു.

വാല്‍കഷണം: ഇനിയെന്തൊക്കെ പുറത്ത് വരുമോ ആവോ? ശാശ്വതികാനന്ദയുടെ മരണം നടന്നു കഴിഞ്ഞിട്ട് 16 കൊല്ലം കഴിയുന്നു അഭയുടെയും... അഭയയുടേത് കൊലപാതകമെന്ന് സി.ബി.ഐ. പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ ശാശ്വതികാനന്ദയുടേത് എന്ന് തെളിയും? നടേശ-ശ്രീകുമാര്‍ “അടിയില്‍” ഇനിയും പലതും പുറത്ത് വരുമെന്ന് ദീപികയെയും മംഗളത്തേയും പോലെ കാത്തിരുന്നു കാണാം.

Sunday, December 21, 2008

അഭയ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് 16 വര്‍ഷത്തിന് ശേഷം

അഭയ വധക്കേസ് പുതിയ വഴിതിരിവില്‍! 16 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയയെ പോസ്റ്റ് മാര്‍ട്ടം ചെയ്ത ഡോക്ടര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതായി കേ.കൌമുദി വാര്‍ത്ത.

കോട്ടയം മെഡിക്കല്‍ കോളേജ് മുന്‍ ഫോറന്‍സിക്ക് മേധാവി ഡോ. രാധാകൃഷ്ണനാണ് 16 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ റിപ്പോര്‍ട്ട് സി.ബി.ഐ.യ്ക്ക് നല്‍കിയിരിക്കുന്നത്. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോക്ടര്‍ക്ക് സംഭവ സ്ഥലം സന്തര്‍ശിക്കുവാന്‍ പോലീസ് അവസരം നല്‍കിയില്ല എന്നും അതിനാല്‍ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് പറയാതെ “വെള്ളത്തില്‍ മുങ്ങി മരിച്ചു” എന്ന് റിപ്പോര്‍ട്ട് നല്‍കിയെന്നും, തനിക്ക് അന്നേ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു എന്നും പറഞ്ഞതിനെതുടര്‍ന്ന് സി.ബി.ഐ. ഡോ. രാധാകൃഷ്ണനെ കോണ്വെന്റില്‍ കൊണ്ട് പോയെന്നും സംഭവ സ്ഥലം കണ്ട ഡോക്ടര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കിയെന്നും അതില്‍ “വെള്ളത്തില്‍ മുങ്ങിയതു മൂലമുള്ള നരഹത്യയാണെന്നും” കാണീച്ചിരിക്കുന്നു എന്ന് കൌമുദി.

വാല്‍കഷണം: എന്തെല്ലാം കാണണം. ഫോറന്‍സിക്ക് ലാബ് റിപ്പോര്‍ട്ടില്‍ തിരുത്തുണ്ടെന്നും സെമന്‍ നോട്ട് ഫൌണ്ട് എന്നതിലെ “നോട്ട്” തിരികി കയറ്റിയെന്നും പറഞ്ഞായിരുന്നു 15 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയ വധക്കേസ്സ് ജനങ്ങള്‍ക്കിടയില്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമായത്. പിന്നീട് നാര്‍ക്കോ ടെസ്റ്റ് നടത്തുന്നു, അതിന്റെ സി.ഡി.യില്‍ കൃത്രിമം എന്ന് കോടതി പറയുന്നു, 13ആമത്തെ അന്വേഷണക്കാര്‍ വരുന്നു, 3 പേര്‍ അറസ്റ്റിലാകുന്നു, ഇങ്ക്വസ്റ്റ് തയ്യാറാക്കിയയാള്‍ “ആത്മഹത്യ” ചെയ്യുന്നു, അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീ തന്റെ കന്യാചര്‍മ്മം മാറ്റി പിടിപ്പിച്ചു എന്ന് സി.ബി.ഐ.... ദാ ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ പഴയ സ്ഥലത്ത് തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഡോ. രാധാകൃഷ്ണന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍. ഇനി.... പുതിയ കാഴ്ചകള്‍ക്കായി കാത്തിരിക്കാം... കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പുതിയ കൂട്ട പ്രാര്‍ത്ഥനകള്‍ കൊണ്ടാണെന്ന് തോന്നുന്നു തെളിവുകള്‍ വെളിപ്പെടുത്തുവാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരുന്നുണ്ട്. പ്രാര്‍ത്ഥനയുടെ ഒരു ഫലമേയ്.....

Friday, December 19, 2008

ലോക സാമ്പത്തിക മാന്ദ്യം 50ആമത്തെ ആഴ്ച

പതിവ് പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ചാഞ്ചാടുന്ന കാഴ്ചയാണ് എല്ലായിടത്തും കണ്ടത്. ക്രിസ്ത്മസ്സ്-പുതുവത്സര സമ്മാനമായി പലര്‍ക്കും ജോലികള്‍ നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് ലഭിക്കുന്നത്.

ജപ്പാനില്‍ യെന്‍ ശക്തി പ്രാപിച്ചത് കയറ്റുമതി മേഖലയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുന്നു. പ്രത്യേകിച്ച് കാര്‍ വിപണിയ്ക്ക്. ലോകത്താകമാനം കാര്‍ വിപണി പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയില്‍ വെള്ളിയാഴ്ച ബുഷ് $17.4 ബില്ല്യണിന്റെ ആശ്വാസ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും തന്റെ ഭരണ സമയത്ത് തകര്‍ന്നടിയാതിരിക്കുന്നതിനായിട്ടാണ് തിരക്കിട്ട് ഇത്രയും തുക $700 ബില്ല്യണ്‍ ആശ്വാസത്തില്‍ നിന്നും നീക്കി വെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഈ മാസം $9.4B ജി.എം.നും, $4B chryslerക്കും കിട്ടും. തങ്ങള്‍ക്ക് തല്‍ക്കാലം ഗവണ്മെന്റ് സഹായം ആവശ്യമില്ലെന്ന് Ford കമ്പനി പറഞ്ഞിരിക്കുന്നതിനാല്‍ അവര്‍ക്ക് ഈ മാസം ഒന്നും കൊടുക്കുന്നില്ല. ഇതിനിടയില്‍ ജി.എം.ഉം ക്രിസ്ലറും ലയിക്കുവാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

യൂറോപ്പിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയുള്ള ജി.എം., ഫോര്‍ഡ് കമ്പനികളെ രക്ഷിക്കുവാന്‍ യൂറോപ്പ്യന്‍ ഗവണ്മെന്റും തുനിയുന്നില്ല എന്നത് യു.എസ്സി.ലെ ഇവരുടെ നില പരിതാപകരമാക്കിയിരിക്കുന്നു. ഇന്ത്യയിലും കാര്‍ വിപണി മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല നിര്‍മ്മാണ യൂണിറ്റുകളും താല്‍ക്കാലികമായി അടയ്ക്കുവാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നു.

ഇതിനിടയില്‍ അമേരിക്കയില്‍ മഡോഫ് എന്നയാള്‍ $50 ബില്ല്യണ്‍ന്റെ ഇന്‍ വെസ്റ്റ്മെന്റ് വെട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത കൂടുതല്‍ ബാധിച്ചിരിക്കുന്നത് യൂറോപ്പിനെയാണ്. അമേരിക്കയില്‍ ഈ ഒറ്റ സംഭവം $17 ബില്ല്യണ്‍ ടാക്സിന്റെ കുറവ് അമേരിക്കന്‍ ഗവണ്മെന്റിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക മാന്ദ്യം മൂലം ടാക്സിനത്തില്‍ $200 ബില്ല്യണ്‍ കുറവ് പ്രതീക്ഷിച്ചിരിക്കുന്ന കൂട്ടത്തിലാണ് ഇതു കൂടി അധികമായി വരുക എന്നതാണ് ഗവണ്മെന്റിന്റെ തലവേദന. തൊഴിലില്ലായ്മ വേതനം കൊടുക്കുവാന്‍ സ്റ്റേറ്റ് ഗവണ്മെന്റുകള്‍ കഷ്ടപ്പെടുന്നതിനിടയിലാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്.

ഇന്ത്യയില്‍ ഓഗസ്റ്റ്-സെപ്ത-ഓക്ടോബര്‍ മാസങ്ങളിലായി കയറ്റുമതി മേഖലയില്‍ 65500 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി കേന്ദ്രം സമ്മതിച്ചു. ഈ കാലയളവില്‍ $18 ബില്ല്യണിന്റെ കയറ്റുമതിയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ ഓട്ടോ സ്പെയര്‍പാര്‍ട്ട് മേഖലയില്‍ 2ലക്ഷം തൊഴിലുകളെങ്കിലും നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. തുണികയറ്റ് മതി മേഖലയില്‍ മറ്റൊരു 50000 വെട്ടികുറക്കലുകള്‍ നടക്കുമെന്നും പറയപ്പെടുന്നു. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയിലും വളര്‍ച്ച പുറകോട്ടായി തുടങ്ങി എന്ന് തോന്നുന്നു. ഇതിന് തടയിടുവാണ്‍ ഗവണ്മെന്റ് കൂടുതല്‍ സഹായങ്ങളുമായി വരുന്നത് അടുത്ത ആഴ്ചകളില്‍ കാണുവാന്‍ സാധിക്കുമായിരിക്കും.

അമേരിക്കയില്‍ വെള്ളിയാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടുകളനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 20,712 മാസ്സ് ലേ ഓഫുകളിലായി ഏകദേശം 21 ലക്ഷത്തോളം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതില്‍ 19 ലക്ഷത്തോളം ആളുകള്‍ കാര്‍ഷികേതര മേഖലയിലുള്ള തൊഴിലാളികളാണ്. നവമ്പറില്‍ മാത്രം 2574 മാസ്സ് ലേ ഓഫ് നടന്നു. മറ്റൊരു റിപ്പോര്‍ട്ടില്‍ 6.7% തൊഴിലില്ലാത്തവര്‍ അമേരിക്കയില്‍ ഉണ്ടെന്നും (കഴിഞ്ഞ കൊല്ലം ഇത് 4.7% ആയിരുന്നു) എന്നാല്‍ പല സ്റ്റേറ്റുകളിലും നിരക്കുകള്‍ 8നും 10നും ഇടയില്‍ നില്‍ക്കുന്നു എന്നും കണക്കുകള്‍ പറയുന്നു. മിച്ചിഗണില്‍ 9.6% പേര്‍ തൊഴിലില്ലാത്തവരായി. എന്നാല്‍ ഒരു കൊല്ലം കൊണ്ട് റോഡ് ഐലന്റിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലില്ലാതായത്, 5.2%ത്തില്‍ നിന്ന് 9.3% ആയി ഉയര്‍ന്നു. കയറ്റുമതിയില്‍ 3.2% കുറവാണ് നവമ്പറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസമ്പറില്‍ തൊഴില്ലില്ലായ്മ 6.9% ആയിരിക്കുമെന്നാണ് കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്.

ലോകത്തെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് ഈ ക്രിസ്തുമസ്സ്-ന്യൂയിയര്‍ ആഹ്ലാദം നല്‍കാത്ത ഒന്നായി മാറിയിരിക്കുന്നു. കൂടുതല്‍ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചു വിടുമെന്ന് പറഞ്ഞ് രംഗത്തെത്തി കഴിഞ്ഞു.

Wednesday, December 17, 2008

അഭയ വധം, “നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം”

“നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം” എന്ന തലക്കെട്ടോടേ കേരള കൌമുദി മുഖപ്രസംഗത്തിലൂടെ ആഞ്ഞടിക്കുന്നു, അതും മുഖ പ്രസംഗം ഒന്നാം പേജില്‍ തന്നെ കൊടുത്ത്! അഭയ കൊലക്കേസില്‍ ജസ്റ്റിസ് ഹേമയില്‍ നിന്ന് നീതി കിട്ടില്ലയെന്ന് സി.ബി.ഐ. പരാതിപ്പെട്ടത് എന്ത് കൊണ്ടായിരിക്കാം എന്ന് കൌമുദി തുറന്നെഴുതിയിരിക്കുന്നു.

കാ.സഭ ദിനപത്രത്തിലൂടേ സി.ബി.ഐ.യെ ചീത്ത വിളിച്ച റിട്ടയേര്‍ഡ് അഭിഭാഷകന്റെ ജൂണിയറായിരുന്ന മഹതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതാനാകുമോ എന്നാണ് മുഖ പ്രസംഗത്തിലൂടെ കൌമുദി ചോദിക്കുന്നത്. സി.ബി.ഐ. ആവശ്യം തള്ളിയയാള്‍ ക്രിസ്ത്യാനിയാണെന്നും മുഖപ്രസംഗം ചൂണ്ടി കാട്ടുന്നു.

പ്രകൃതി നിയമമായ സ്ത്രീ-പുരുഷ സംയോഗത്തിന് അവസരം ഒരുക്കണമെന്നും അത് വഴി അച്ചന്മാരുടെ മതില്‍ ചാട്ടം നിര്‍ത്തണമെന്നും പോപ്പിനോട് മുഖപ്രസംഗം അപേക്ഷിക്കുന്നു എന്നതും രസകരം തന്നെ (പ്രകൃതി നിയമമം എന്നതിലൂടെ കൌമുദി കാ.സഭയുടെ പ്രകൃതി വാദത്തെ പരിഹസിക്കുന്നുണ്ടോ!).

നാനാകോണുകളില്‍ നിന്നും വരുന്ന സമ്മര്‍ദ്ധങ്ങള്‍ മൂലം അഭയ കൊലക്കേസ്സ് കാറ്റ് പോയ ബലൂണ്‍ പോലെയായാലും അത്ഭുതപ്പെടാനില്ലയെന്നാണ് കേരള കൌമുദി മുഖപ്രസംഗത്തിലൂടേ തുറന്നടിക്കുന്നത്.

അവസാന ഖണ്ടികയില്‍ സ്ഥാനാര്‍ത്ഥി കുപ്പായം തുന്നിയിരിക്കുന്നവരെയും വന്‍ വിജയം കൊയ്യാന്‍ മുഖവും തലയും മിനുക്കിയിരിക്കുന്നവരെയും എടുത്തിട്ട് കുടഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.

വാല്‍കഷണം: തങ്ങളുടെ “ദൈവ”തുല്ല്യരെ തൊട്ട് കളിച്ചാല്‍ പത്രങ്ങള്‍ മുഖപ്രസംഗം എഴുതി പകരം വീട്ടുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഇനി ദീപിക എസ്സ്.എന്‍.ഡി.പി.യെയും അതിന്റെ “അനിഷ്യേധ” നേതാവിനെയും കുറിച്ച് എന്ത് മുഖപ്രസംഗം എഴുതുമെന്ന് കാത്തിരുന്ന് കാണാം.

Tuesday, December 16, 2008

ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കരുത്!

ഐ.ഇ.7 സുരക്ഷിതമല്ലെന്ന് ട്രെന്റ് മൈക്രോ ഡിസമ്പര്‍ 13ന് മുന്നറിയുപ്പ് നല്‍കിയിരിക്കുന്നു എന്നും ഐ.ഇ.ക്കാര്‍ ബുധനാഴ്ച പാച്ച് പുറത്ത് വിടുമെന്നു പറയുന്നതായി വാര്‍ത്ത.
എല്ലാ വേര്‍ഷനും പ്രശ്നമുണ്ടാകാമെന്നു കമ്പനി പറഞ്ഞതായി സിനെറ്റ്.

ബ്ലോഗിലെ പുപ്പുലികള്‍ ഈ പ്രശ്നമെന്തെന്ന് ദയവായി പറഞ്ഞ് തരുക.

Saturday, December 13, 2008

അമേരിക്കയില്‍ പട്ടിണിപാവങ്ങള്‍ കൂടുന്നു...

അമേരിക്കന്‍ മേയര്‍മാരുടെ കോണ്‍ഫറെന്‍സില്‍ 2008ലെ വീടില്ലാത്തവരുടെയും, പട്ടിണിക്കാരുടെയും എണ്ണം പുറത്ത് വിട്ടു. ഇവര്‍ നടത്തിയ സര്‍വേയില്‍ നിന്നും ഒരു കൊല്ലം കൊണ്ട് 12% വര്‍ദ്ധനവ് ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ ആളുകളെ പിരിച്ച് വിടുന്നതാണ് ഇതിന് പ്രധാനകാരണം. ലോണ്‍ തിരിച്ചടക്കാനാകാതെ, വാടക അടയ്ക്കാനാകാതെ ആളുകള്‍ തെരുവിലിറങ്ങുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ നിന്ന്: സാന്റാ ബാര്‍ബറയില്‍ വീട് നഷ്ടപ്പെട്ടവര്‍ കാറിലും, വാനുകളിലുമാണ് കഴിഞ്ഞ് കൂടുന്നത്. ഇവരെ സഹായിക്കുന്ന സംഘടന ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കാറുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് വേണ്ടി സുരക്ഷിതമായ പാര്‍ക്കിങ്ങ് നല്‍കിയിരുന്ന ഈ സംഘടനയ്ക്ക് ഇക്കൊല്ലം ആളുകളുടെ വര്‍ദ്ധനവ് മൂലം പുതിയ പാര്‍ക്കിങ്ങ് സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയിലാണത്രേ...

യാഹുവില്‍ ഒരു വാര്‍ത്ത: ദമ്പതികള്‍ ഒരു ദിവസം ഒരു ഡോളര്‍ കൊണ്ട് ജീവിക്കുവാന്‍ ശ്രമിക്കുന്ന വാര്‍ത്ത!!!

വാല്‍ക്കഷണം: അമേരിക്കയില്‍ സ്ഥിതിയിതെങ്കില്‍ ലോകത്ത് മറ്റിടങ്ങളിലെ സ്ഥിതി എന്തായിരിക്കും. അമേരിക്കന്‍ സര്‍ക്കാര്‍ വീടില്ലാത്തവരെയും, വിശക്കുന്നവരെയും സഹായിക്കുവാന്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളിലോ?

Friday, December 12, 2008

ലോക സാമ്പത്തിക മാന്ദ്യം 49ആം ആഴ്ച

ലോക സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ രാജ്യങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുന്ന കാഴ്ചയാണ് ഈ ആഴ്ച കണ്ടത്. ഇതുവരെ ഏകദേശം 50 ലക്ഷം കോടി രൂപയുടെ രക്ഷാപ്രവര്‍ത്തനങ്ങളാണ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞത്.

ജപ്പാന്‍ കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കുവാന്‍ തീരുമാനിച്ചു. ഏകദേശം $300 ബില്ല്യണ്‍ സാമ്പത്തിക ഉത്തേജനത്തിനായി വിപണിയിലിറക്കാന്‍ ജപ്പാന്‍ ഗവണ്മെന്റ് തീരുമാനിച്ചു. സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന ജപ്പാനെ ലോക മാന്ദ്യം ബാധിച്ചു എന്നത് വേള്‍ഡ് ബാങ്ക് വരെ വളരെ ഗൌരവമായി തന്നെ കാണുന്നു.

പല മള്‍ട്ടി നാഷണല്‍ കമ്പനികളും ലോക വ്യാപകമായി തൊഴിലാളികളെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. സാമ്പത്തിക ഉത്തേജനത്തിനായി ഏകദേശം $300 ബില്ല്യണ്‍ യൂറോപ്പും നല്‍കുവാന്‍ തീരുമാനിച്ചു. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കമ്പനികളെ സഹായിക്കുവാന്‍ ചൈനയും തയ്യാറായി കഴിഞ്ഞു. അവര്‍ മുന്‍പേ തന്നെ $600 ബില്ല്യണ്‍ ഉത്തേജനമായി പ്രഖ്യാപിച്ചിരുന്നു. എണ്ണയുടെ വിലയിടിവ് ഗള്‍ഫ് രാജ്യങ്ങളെയും, റഷ്യ തുടങ്ങിയ എണ്ണോല്‍പ്പാദന രാജ്യങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.

മാന്ദ്യം ഇന്ത്യയെ ബാധിക്കില്ല എന്ന് വീമ്പ് പറഞ്ഞിരുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഒടുവില്‍ മാന്ദ്യമകറ്റാന്‍ എന്ന് പറഞ്ഞ് രക്ഷാ പ്രവര്‍ത്തനവുമായി മുന്നോട്ടു വന്നു. പദ്ധിയേതര ചെലവുകള്‍ക്കായി 20,000 കോടി രൂപയാണ് അവര്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുവാന്‍ പോകുന്നത്. പിന്നെ മറ്റ് ആനുകൂല്യങ്ങളും. എല്ലാം കൂടി 30,000 കോടി രൂപയാണ് 4 മാസം കൊണ്ട് ചെലവിടുവാന്‍ ഉദ്ദേശിക്കുന്നത്. മിത്തല്‍ ഗ്രൂപ്പ് തൊഴിലാളികളെ കുറയ്ക്കുമെന്ന് പറഞ്ഞിരിക്കുന്നത് സര്‍ക്കാരിന്റെ അവകാശ വാദത്തിന് വന്‍ തിരിച്ചടിയാണ്. അടുത്ത വര്‍ഷം ഇന്ത്യയില്‍ 3 ലക്ഷത്തോളം തൊഴിലുകള്‍ ഇല്ലാതാകുമെന്നാണ് വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നത്.

അമേരിക്കയില്‍ കാര്‍ കമ്പനികളെ രക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെയായത് എല്ലാവരെയും ഭീതിയിലാഴ്ത്തിയിരിക്കുന്നു. പ്രധാന 3 കമ്പനികള്‍ പാപ്പര്‍ ഹര്‍ജി നല്‍കിയാല്‍ തൊഴിലില്ലാത്തവരുടെ ശതമാനം രണ്ടക്കം കടക്കും. അതു കൊണ്ട് തന്നെയാണ് $700 ബില്ല്യണ്‍ ഉത്തേജകത്തില്‍ നിന്ന് കാര്‍ കമ്പനികളെ രക്ഷിക്കുവാന്‍ പണം കണ്ടെത്തുമെന്ന് ബുഷ് ഭരണകൂടം ഇപ്പോള്‍ പറയുന്നത്. വാങ്ങുവാന്‍ ആളില്ലാത്തതിനാല്‍ അമേരിക്കയിലെ കമ്പനികള്‍ ഉല്‍പ്പാദനം വെട്ടി കുറച്ചു. നവമ്പറില്‍ തുടങ്ങുന്ന ഹോളിഡേ സീസണില്‍ വില്‍പ്പനകള്‍ മെച്ചപ്പെടുമെന്ന് കരുതിയത് വെറുതെയാകുന്നതായാണ് കണക്കുകള്‍ കാണുന്നത്. വന്‍ വിലകിഴിവുകള്‍ നല്‍കിയിട്ടും ആളുകള്‍ മടിച്ച് നില്‍ക്കുകയാണ്. ഡിസമ്പറില്‍ സമ്മാനങ്ങള്‍ കൈമാറുന്നത് കുറയുമെന്നാണ് സര്‍വേകള്‍ വിലയിരുത്തുന്നത്. ഇത് അമേരിക്കന്‍ ജനതയുടെ ഇന്നത്തെ ദയനീയാവസ്ഥയെയാണ് കാണിക്കുന്നത്.

കൂനിന്മേല്‍ കുരു എന്ന പോലെ ബാങ്ക് ഓഫ് അമേരിക്ക 35,000 തൊഴിലാളികളെ പിരിച്ച് വിടുമെന്ന അറിയിച്ചു കഴിഞ്ഞു. ഏകദേശം 20 കമ്പനികള്‍ 82,000 പേരെ പിരിച്ച് വിടുമെന്ന് അറിയിച്ചു കഴിഞ്ഞു. ഡവ്, 3എം, സോണി, കെംട്യുറ, ഓഫീസ് ഡിപ്പോട്ട് തുടങ്ങിയ പ്രമുഖര്‍ ഇതില്‍ പെടുന്നു. ബ്രിട്ടീഷ് മൈനിങ്ങ് കമ്പനിയായ റിയോ 15,000 പേരെ ഒഴിവാക്കുമന്ന് അറിയിച്ചു. കഴിഞ്ഞ ആഴ്ച ഏടി&ടി, വൈകം, ഡ്യൂപൌണ്ട് തുടങ്ങിയവ 34,000 പേരെ പിരിച്ച് വിടുമെന്ന് അറിയിച്ചിരുന്നു. രണ്ടാഴ്ച കൊണ്ട് 1,20,000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് അറിഞ്ഞു കഴിഞ്ഞു. ഇതെല്ലാം കാണിക്കുന്നത് വരാനിരിക്കുന്ന ഭീകര ദൃശ്യത്തെയാണ്. അമേരിക്കയില്‍ സംഭവിക്കുന്നതിന്റെ പ്രതിഫലനം ലോക രാജ്യങ്ങളില്‍ വന്ന് വീഴും എന്ന തിരിച്ചറിവ് നാം ഇപ്പോഴേ നേടിയില്ലെങ്കില്‍ ഐസ്ലാന്റിനെ പോലെ രാജ്യങ്ങള്‍ തകര്‍ന്നടിയും.

ലോകം നേരിടുന്ന ഭയാനക മുഖം കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയില്‍ കാണുകയുണ്ടായി. ഒരു എം.ഐ.റ്റി. ഗ്രാഡുവേറ്റ് കഴിഞ്ഞ 6 മാസമായി ജോലിക്ക് വേണ്ടി വഴിയില്‍ “യാചിക്കുന്നു”. ഒടുവില്‍ കഴിഞ്ഞ ദിവസം ജോലി കിട്ടി. മറ്റൊരു സംഭവം കാലിഫോര്‍ണിയയില്‍ നിന്ന് ജോലിക്കായി ഒരു വ്യക്തി ന്യൂയോര്‍ക്കിലെത്തുകയും ജോലിക്ക് ചേര്‍ന്ന അന്ന് വൈകുന്നേരം ജോലിയില്‍ നിന്ന് പിരിച്ച് വിട്ട അറിയിപ്പ് കൈ പറ്റേണ്ടിയും വന്നു. ജോലിയില്ലാത്തവര്‍ക്ക് അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനം കിട്ടും. തൊഴിലില്ലായ്മ 6.7% എത്തിയതോടെ പല സംസ്ഥാനങ്ങളും വെപ്രാളത്തിലാണ്. വേതനം കൊടുക്കുവാന്‍ അമേരിക്കന്‍ (കേന്ദ്ര) ഗവണ്മെന്റില്‍ നിന്ന് കടം വാങ്ങേണ്ട അവസ്ഥ!

ഈ ആഴ്ചയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിക്കാഗോയിലെ ഒരു കമ്പനി 240 തൊഴിലാളികളെ പിരിച്ച് വിട്ടു. എന്നാല്‍ 60 ദിവസത്തെ നോട്ടീസ് തരാതെ തങ്ങളെ പിരിച്ചു വിട്ടു എന്നും, ന്യായമായ അവകാശങ്ങള്‍ വേണമെന്നും പറഞ്ഞ് അതില്‍ 200 ഓളം തൊഴിലാളികള്‍ ഫാക്ടറിയില്‍ കുത്തിയിരുപ്പ് സമരം തുടങ്ങി (യൂട്യൂബില്‍). അറ്സ്റ്റ് ചെയ്യപ്പെടുമെന്ന് കരുതിയിരുന്ന അവരെ ആരും ഉപദ്രവിച്ചില്ല എന്ന് മാത്രമല്ല അവരെ നിയുക്ത പ്രസിഡന്റ് ഒബാമയും അനുകൂലിച്ചു. ഒടുവില്‍ 6 ദിവസങ്ങള്‍ക്ക് ശേഷം 8 ആഴ്ചത്തെ ശമ്പളവും, ഹെല്‍ത്ത് കെയര്‍ ബെനിഫിറ്റും, വെക്കേഷന്‍ പേയും വാങ്ങിയെടുത്തു. ഒരു പക്ഷേ വരാനിരിക്കുന്ന മഞ്ഞുമലയുടെ അറ്റമായിരിക്കാം ഇത്. ഈ സമരത്തിന്റെ ആവേശം അമേരിക്കയിലെ ജോലി നഷ്ടപ്പെടുന്നവര്‍ക്കിടയില്‍ ആഞ്ഞടിച്ചാല്‍!! ഈ ആവേശം ലോക രാജ്യങ്ങളിലെ ജോലി നഷ്ടപ്പെടുന്നവര്‍ ഏറ്റെടുത്താല്‍... അല്ലെങ്കില്‍ അവരെ തീവ്രവാദി സംഘടനകള്‍ വിലയ്ക്കെടുത്താല്‍.... സൊമാലിയക്കാര്‍ ഇപ്പോഴേ തന്നെ കടല്‍ കൊള്ളക്കാരായി തീര്‍ന്നു...

സാമ്പത്തിക മാന്ദ്യത്തിന്റെ ഭവിഷത്തുകള്‍ നേരിടുന്നത് സാധാരണക്കാരാണെന്നതല്ലേ സത്യം....

രാജ്യങ്ങള്‍ ഭയക്കുന്നതും ഇതു തന്നെ....... അനിശ്ചിതത്വത്തിന്റെ നാളുകള്‍ നല്‍കി 2008ലെ 49ആം ആഴ്ച കടന്നു പോകുന്നു.

Tuesday, December 9, 2008

അഭയയ്ക്ക് കൂട്ട്

അഭയ കൊല്ലപ്പെട്ടതാണെന്ന് തെളിയാന്‍ കാത്തിരിക്കുന്ന കേരളീയ സമൂഹത്തിന്റെ മുന്നിലേയ്ക്ക് ഇതാ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. 1992ല്‍ ആലുവാ പുഴയിലെ കല്‍പ്പടവുകളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ശാശ്വതീകാനന്ദ സ്വാമികളെ കൊലപ്പെടുത്തിയതാണെന്ന് പുതിയ തെളിവുകള്‍ ലഭിച്ചു എന്നും, “ചില ഉന്നതര്‍” കുടുങ്ങുമെന്നും വാര്‍ത്ത മംഗളത്തിലും, ദീപികയിലും മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു! അതും മംഗളത്തിലെ വാര്‍ത്ത ബിനു വാഴമുട്ടത്തിന്റെ പേര് വെച്ചും.

അഭയ കേസില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത് എസ്സ്.എന്‍.ഡി.പി.യുടെ മുഖപത്രമെന്ന് പറയപ്പെടുന്ന കേരള കൌമുദിയാണ്. ദീപികയും, മംഗളവും കാ. സഭയെ സംരക്ഷിക്കുവാന്‍ പണിപെടുന്ന പത്രങ്ങളും. കേരള കൌമുദിയുടെ വെളിപ്പെടുത്തലുകളില്‍ വെകിളി പിടിച്ചവര്‍ എസ്സ്.എന്‍.ഡി.പി.യിലെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തി തുടങ്ങി. വെള്ളാപ്പള്ളിയും ശ്രീകുമാറും തമ്മില്‍ അടി തുടങ്ങിയെന്നും പല കഥകളും പുറത്ത് വരുമെന്നും അവര്‍ പ്രവചിച്ചു. യോഗ നേതാക്കള്‍ ആലപ്പുഴയില്‍ ഫണ്ട് നടത്തി ആളുകളെ പറ്റിക്കുന്നു എന്ന വി.എസ്സി.ന്റെ പ്രസ്ഥാവനയ്ക്ക് രണ്ട് പത്രങ്ങളും ഫോളോ അപ്പ് നല്‍കി. ഒടുവില്‍ ഫണ്ട് യോഗത്തിന്റെ അറിവോടെയല്ല എന്ന് വെള്ളാപ്പള്ളിയ്ക്ക് പ്രസ്താവനയിറക്കേണ്ടിയും വന്നു (യോഗമറിയാതെ ശാഖകളില്‍ പണമിടപാട് നടക്കില്ലെന്ന് യോഗത്തെ പറ്റി അറിയുന്നവര്‍ക്ക് നന്നായി അറിയാം). വെള്ളാപ്പള്ളിയുമായി തെറ്റിയവര്‍ക്ക് പിന്നെ യോഗത്തില്‍ സ്ഥാനമില്ല എന്നും അവര്‍ പ്രചരിപ്പിച്ചു. എന്നിട്ടും കേരള കൌമുതി യാതൊരു കുലുക്കവുമില്ലാതെ അഭയ കൊലക്കേസിലെ കന്യാചര്‍മ്മ പരിശോധന വാര്‍ത്തകളും മറ്റും പുറത്തിറക്കി കൊണ്ടേയിരുന്നു. ഈ അവസരത്തിലാണ് എതിര്‍ ചേരിയിലെ രണ്ട് പത്രങ്ങളും 1992ലെ ശാശ്വതികാനന്ദയുടെ മരണം ഉയര്‍ത്തി കൊണ്ട് വന്നിരിക്കുന്നത്. ഇത് ഇപ്പോള്‍ പൊന്തി വന്നത് വെള്ളാപ്പള്ളി-ശ്രീകുമാര്‍ യുദ്ധത്തെ തുടര്‍ന്നാണെന്ന് ഈ പത്രങ്ങള്‍ തന്നെ പറയുന്നു. അവിടെ ഒരു സിസ്റ്ററെങ്കില്‍ ഇവിടെ ഒരു സ്വാമി, രണ്ടിന്റെയും ആത്മാവുകള്‍ വര്‍ഷങ്ങളായി നീതിക്കായി അലയുന്നു....

ഇനി മംഗളം-ദീപിക വാര്‍ത്തകലിലേയ്ക്ക്:
1992ല്‍ തന്നെ നീന്തല്‍ വിദഗ്ദനായ ശാശ്വതീകാനന്ദയുടെ മുങ്ങി മരണം, അതും അദ്ദേഹത്തിന് പരിചിതമായ ആലുവാ കടവില്‍, അന്നേ തന്നെ സംശയങ്ങള്‍ക്കിട നല്‍കിയിരുന്നു. [പ്രമുഖ പത്രങ്ങളിലെന്ന പോലെ തന്നെ ക്രൈം വാരികയിലും വളരെ വ്യക്തമായി ആരാണിതിന് പിന്നിലെന്ന് കൊടുത്തിരുന്നുവത്രേ]. വര്‍ഷങ്ങള്‍ക്ക് ശേഷം പള്ളുരുത്തി കൊലപാതകത്തെ തുടര്‍ന്ന് (ഡി.വൈ.എസ്.പി. ഷാജി തന്റെ വിശ്വസ്തനായ പ്രവീണിനെ കണ്ടം തുണ്ടമാക്കിയ സംഭവം) മരിച്ച പ്രവീണിന്റെ അച്ഛന്‍ ഞെട്ടിക്കുന്ന ഒരു സത്യം വിളിച്ചു പറഞ്ഞിരുന്നു: സ്വാമിയുടെ കൊലപാതകി, പ്രവീണിനെ കൊലചെയ്യാന്‍ കൂട്ടുനിന്ന, പ്രിയനാണെന്ന്. എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ശാശ്വതികാനന്ദയുടെ മരണ സമയത്ത് കൂടെയുണ്ടായിരുന്ന സാബു, സുഭാഷ് എന്നിവരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ പോകുന്നു എന്ന് മംഗളവും ദീപികയും. സ്വാമിക്ക് എസ്സ്.എന്‍. ട്രസ്റ്റില്‍ നടക്കുന്ന കോടികളുടെ അഴിമതി അറിയാമായീരുന്നു എന്നും അതിനെതിരെ പ്രതികരിച്ചു എന്നും ആണ് ഇപ്പോള്‍ പറയുന്നത്. കൂടാതെ മരണം നടന്ന ദിവസങ്ങളില്‍ പേടിച്ചിട്ട് സ്വാമി താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം പോലും കഴിച്ചിരുന്നില്ലത്രേ!

വാല്‍കഷണം:
ഈ “സ്വാമി” പണ്ട് ശിവഗിരിയിലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അവിടെ നിന്ന് മുങ്ങിയിട്ട് (ശിവഗിരി തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി) ഒരു മുന്തിയ ഹോട്ടലിലായിരുന്നു വാസം. അഭയ-സ്വാമി കേസുകള്‍ക്ക് സാമ്യങ്ങള്‍ ഏറേ. ജല സമാധി, ദേഹത്ത് തൊലി ഉരിഞ്ഞ പാടുകള്‍, തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ട്, അഭയ വെള്ളം കുടിക്കുവാന്‍ പോയെങ്കില്‍ സ്വാമി കുളിക്കുവാന്‍ പോയി, അഭയ കാണരുതാത്തത് കണ്ടെങ്കില്‍ സ്വാമിയും “ചിലത്” കണ്ടിരുന്നു, സത്യം എന്നായാലും പുറത്ത് വരുമെന്ന് ജനങ്ങള്‍ കരുതുന്നു (കടപ്പാട്: കൃഷണനും ക്രിസ്തുവും ജീവിച്ചിരുന്നില്ല) ......

എസ്സ്.എന്‍.ഡി.പി. യോഗത്തിലെ ഒരു പ്രമുഖന്റെ വീട് പണ്ട് റെയ്ഡ് നടത്തിയപ്പോള്‍ നിയമ വിരുദ്ധമായ വയര്‍ലെസ്സ് സെറ്റുകള്‍ അടക്കം പലതും കണ്ടെത്തിയെന്ന് പറഞ്ഞ പത്രം (1>2+3+4+5+.......) വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ സഹോദരി പ്രസിദ്ധീകരണത്തില്‍ ആ പ്രമുഖന്റെ ഇന്റര്‍വ്യൂ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ കിലോക്കണക്കിന് പഞ്ചസാര മാത്രമേ അന്ന് കണ്ടെത്തിയതുള്ളു എന്ന് പ്രസിദ്ധീകരിച്ചത് കേരളിയര്‍ കണ്ടതാണ്.

പത്രങ്ങള്‍ സെര്‍ക്കുലേഷന്‍ കൂട്ടാന്‍ പെടുന്ന പാട്! ഈ ഓട്ടത്തിനിടയില്‍ ചീഞ്ഞ് നാറിയ സത്യങ്ങള്‍ പുറത്ത് വരുവാന്‍ വെമ്പുന്ന പാടും!

Saturday, December 6, 2008

ദളിത് ക്രിസ്ത്യന്‍ വിമോചന ഞായര്‍

ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍, കേരളത്തില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍, ദളിത് വിമോചന ഞായര്‍ ആചരിക്കുന്നു എന്ന് ദീപിക വാര്‍ത്ത.

ദളിത് ക്രിസ്ത്യാനികളുടെ വെബ്സൈറ്റില്‍ പോയാല്‍ കാത്തോലിക്ക സഭയുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാം. ഹിന്ദു മേല്‍ജാതിക്കാരുടെ അവഗണന സഹിക്ക വയ്യാതെ വിഷമിച്ചിരുന്ന ദളിതരില്‍ പലരെയും പ്രകോപിപ്പിച്ച് ക്രിസ്ത്യാനിയാക്കിയ ക്രിസ്ത്യന്‍ സഭകള്‍ വാഗ്ദാനം നല്‍കിയ പോലെ ദളിത് ക്രിസ്ത്യാനികള്‍ക്ക് തുല്ല്യ പരിഗണന നല്‍കിയോ? കാ.സഭയില്‍ 70% ക്രിസ്ത്യാനികള്‍ ദളിത് വിഭാഗത്തില്‍ നിന്നും മതം മാറിയവരാണ്. എന്നാല്‍ 30% വരുന്ന “മുന്തിയ” ക്രിസ്ത്യാനികള്‍ ഈ 70%ത്തെ ഇത്രയും നാള്‍ അടിച്ചമര്‍ത്തി ഭരിച്ചു. ഹിന്ദു മതത്തിലെ തൊട്ട് തീണ്ടായ്മ ഈ ഭൂരിപക്ഷത്തോട് ക്രിസ്ത്യന്‍ സമൂഹം പുലര്‍ത്തി പോന്നു. മതം മാറിയതോടെ ദളിത് ഹിന്ദു വിഭാഗത്തിന് കിട്ടിയിരുന്ന ആനുകൂല്യങ്ങള്‍ ദളിത് ക്രിസ്ത്യാനികള്‍ക്ക് നഷ്ടമായി. ഇത്രയും കാലം തീണ്ടപാടകലെ നിര്‍ത്തിയിരുന്ന ദളിത് ക്രിസ്ത്യാനികളെ കാ.സഭ സ്നേഹിക്കുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കാണുമ്പോള്‍ അമ്പരപ്പ് ഉണ്ടാകാം. അഭയ കൊലക്കേസില്‍ തങ്ങളുടെ ന്യായങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വിലപോകില്ല എന്ന് കണ്ട് ഏത് പ്രവര്‍ത്തിയിലൂടെയും കുറ്റാരോപിതരെ പുറത്ത് കൊണ്ട് വരുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാന്‍ പുതിയ ഒരു നമ്പര്‍...

അടുത്തിടെ നടന്ന പല പ്രവര്‍ത്തികളും, സംഭവങ്ങളും വഴി നാണം കെട്ട കാ.സഭ അതില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിനൊപ്പം ആനുകൂല്യത്തിനും, ഐഡന്റിക്കും വേണ്ടി 70% ദളിത് ക്രിസ്ത്യാനികള്‍ (ക്രിസ്ത്യന്‍ സഭയും, സര്‍ക്കാരുകളും തള്ളി പറയുന്ന) തിരിച്ച് ഹിന്ദു മതത്തിലേയ്ക്ക് പോകാതിരിക്കുവാനും ഉള്ള (നോര്‍ത്ത് ഇന്ത്യയില്‍ ദളിത് ക്രിസ്ത്യാനികളെ തിരിച്ച് ഹിന്ദു മതത്തിലേയ്ക്ക് കൊണ്ടു വരുന്നു എന്ന് വാര്‍ത്ത വന്നിട്ട് അധിക സമയമായിട്ടില്ല, അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു ഞായര്‍ ഇന്ത്യയില്‍ നടത്തിയില്ലെങ്കില്...‍) ചില ക്രിസ്ത്യന്‍ മത മേലാളരുടെ അതി സാമര്‍ത്ഥ്യം. ഈ അതി ബുദ്ധിയെ നാം കണ്ടില്ലെന്ന് നടിക്കരുത്... അഭിനന്ദിക്കണം ഇവരെ. സഭാവിശ്വാസികളുടെ പണം കൊണ്ട് അഭയാ കൊലക്കേസിലെ കുറ്റാരോപിതരെ രക്ഷിക്കാന്‍ പങ്കപ്പാടുപ്പെടുന്നതിനിടയില്‍ സഭയില്‍ നിന്ന് ചോര്‍ന്ന് പോകുവാന്‍ ഇടയുള്ള 70% ദളിത് ക്രിസ്ത്യാനികളെ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഞായറാഴ്ചയിലൂടെ ഓര്‍മ്മിക്കുന്നു....

Friday, December 5, 2008

സാമ്പത്തിക പ്രതിസന്ധി പുതിയ വിവരങ്ങള്‍

അമേരിക്കയില്‍ നവമ്പറിലെ തൊഴില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. 34 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ഏകദേശം 5.4 ലക്ഷം പേര്‍ക്ക് ഒറ്റ മാസത്തില്‍ മാത്രം തൊഴില്‍ നഷ്ടപ്പെട്ടു. തൊഴിലില്ലായ്മ ഒരു വര്‍ഷം കൊണ്ട് 4.7%ല്‍ നിന്നും 6.7% ആയി. പ്രമുഖ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നെല്ലാം തൊഴിലാളികള്‍ പടിയിറക്കപ്പെട്ടു കഴിഞ്ഞു. കൂടുതല്‍ പിരിച്ചു വിടല്‍ നേരിടുവാന്‍ അമേരിക്കന്‍ ജനത തയ്യാറെടുക്കുകയാണ്. General Motors Corp, Legg Mason Inc, AT&T Inc., DuPont, JPMorgan Chase & Co., Pratt & Whitney, United Technologies Corp., Freeport-McMoRan Copper & Gold Inc തുടങ്ങിയവ തൊഴിലാളികളെ പിരിച്ചു വിടുമെന്ന് പറഞ്ഞു കഴിഞ്ഞു. കാര്‍ നിര്‍മ്മാണ കമ്പനികള്‍ തകരാതിരിക്കുവാന്‍ കമ്പനി സി.ഇ.ഓ.മാര്‍ മാസം ഒരു ഡോളര്‍ മാത്രം വാങ്ങൂ എന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ ഗവണ്മെന്റില്‍ നിന്നും ബെയില്‍ ഔട്ടിനായി കാത്തിരിക്കുന്നു. പക്ഷേ കാര്‍ കമ്പനികളെ രക്ഷിക്കുവാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് ഇതു വരെ തയ്യാറായിട്ടില്ല. ഈ മാസത്തോടെ തങ്ങള്‍ കുത്ത് പാളയെടുക്കുമെന്ന് 3 പ്രമുഖ കാര്‍ കമ്പനികള്‍ പറഞ്ഞു കഴിഞ്ഞു. കാര്‍ വ്യവസായം തകര്‍ന്നാല്‍ തൊഴില്ലില്ലായ്മ രണ്ടക്കം കടക്കും എന്നാണ് വിലയിരുത്തല്‍. ജനുവരി അവസാനം ഒബാമ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോഴേയ്ക്കും അമേരിക്കയില്‍ തൊഴിലില്ലായ്മ രണ്ടക്കം കടക്കുമോ എന്ന ചര്‍ച്ചയാണ് നടക്കുന്നത്.

അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഒടുവില്‍ ഗവണ്മെന്റ് സമ്മതിച്ചു. നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക്ക് റിസര്‍ച്ചാണ് ഔദ്യോഗിക അറിയിപ്പ് നല്‍കിയത്. 2007 നവമ്പര്‍ മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങിയെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിക്സ് തൊഴിലില്ലായ്മയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടു.
2007 നവമ്പറില്‍ 69 ലക്ഷം തൊഴില്ലില്ലാത്തവര്‍ (4.7%) ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 103 ലക്ഷം പേരാണ് (6.7%) തൊഴിലില്ലാതെയായിരിക്കുന്നത്.



തൊഴിലില്ലായം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് നിര്‍മ്മാണ മേഖലയെയാണ്; 2007 നവമ്പറിലെ 6.2%ത്തില്‍ നിന്നും 12.7% ആയി വര്‍ദ്ധിച്ചു. ഫിനാന്‍സ് രംഗം 2.7 ല്‍ നിന്ന് 5.2% ആയും, വോള്‍സെയില്‍/റീട്ടേയില്‍ രംഗം 4.3%ല്‍ നിന്നും 6.7% ആയും, കൃഷി സംബന്ധമായ ജോലിയില്‍ 6.6% ത്തില്‍ നിന്നും 9.5% ആയും, കാര്‍ഷികേതര മേഖലയില്‍ 4.5ല്‍ നിന്ന് 6.9% ആയും, ചരക്ക് മേഖലയില്‍ 3.9%ത്തില്‍ നിന്നും 5.8% ആയും വര്‍ദ്ധനവ് കാണിക്കുന്നു. പ്രൊഫഷണല്‍/ബിസിനസ്സ് മേഖലയില്‍ 1 ലക്ഷം പേര്‍ക്ക് ഈ നവമ്പ്രില്‍ ജോലി നഷ്ടപ്പെട്ടു. എഞ്ചിനീയറിങ്ങ് മേഖലയില്‍ 10000വും, ഇന്‍ഫോര്‍മേഷന്‍ മേഖലയില്‍ 19000വും, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 12400ഉം, റിപ്പയറ്/അലക്ക് മേഖലയില്‍ 19000ഉം, ഹോട്ടല്‍/ഭക്ഷണ മേഖലയില്‍ 76000 ആളുകള്‍ക്കും ജോലി നഷ്ടപ്പെട്ടു. ഈ മേഖലയില്‍ കഴിഞ്ഞ 8 മാസത്തിനുള്ളില്‍ 1.5 ലക്ഷം തൊഴിലാണ് ഇല്ലാതായത്. എന്നാല്‍ വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതായി കണക്കുകള്‍ കാണിക്കുന്നു - 52000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു (ഭൂരിഭാഗവും ആരോഗ്യ മേഖലയില്‍). പക്ഷേ ലോക്കല്‍ ഗവണ്മെന്റ് വിദ്യാഭ്യാസ മേഖലയില്‍ 4200 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എങ്കിലും സ്റ്റേറ്റ് ഗവണ്മെന്റില്‍ വിദ്യാഭ്യാസ മേഖലയില്‍ 5400 പേര്‍ പുതുതായി ചേര്‍ന്നു.

കഴിഞ്ഞ 2007 നവമ്പറില്‍ 14.65 കോടി ജനങ്ങള്‍ക്ക് തൊഴില്‍ ഉണ്ടായിരുന്നപ്പോള്‍ ഇന്ന് അത് 14.43 കോടിയായി കുറഞ്ഞു. 16 വയസ്സിന് മുകളിലുള്ള തൊഴിലില്ലാത്ത ആണുങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 4.7% ത്തില്‍ നിന്നും 7.2% ആയെങ്കില്‍‍ സ്ത്രീകള്‍ക്കിടയില്‍ 4.6%ത്തില്‍ നിന്നും 6% വര്‍ദ്ധനവ് മാത്രമേ ഉണ്ടായുള്ളൂ എന്നത് ശ്രദ്ധേയമാണ്. 2/3 ഭാഗം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത് കഴിഞ്ഞ 3 മാസം കൊണ്ടാണ്!

ഇപ്പോള്‍ കിട്ടിയത്: തിരിച്ചടവ് നടക്കില്ല എന്ന തിരിച്ചറിവില്‍ ഒക്ടോബറില്‍ അമേരിക്കക്കാര്‍ കടം വാങ്ങുന്നത് 1.6% കുറഞ്ഞു. കഴിഞ്ഞ കൊല്ലം ഈ സമയം (+)4.1% ആയിരുന്നത് ഇക്കൊല്ലം (-)1.6% ആയി!

അമേരിക്ക മാത്രമല്ല എല്ലാ രാജ്യങ്ങളും ഭീതിജനകമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പ് കുത്തുകയാണ്. യൂറോപ്പും, ഈസ്റ്റ് ഏഷ്യയും തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ തന്ത്രപ്പെടുകയാണ്. ഇന്ത്യയെ ഇത് ബാധിക്കില്ല എന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും അതല്ല സ്ഥിതി എന്ന് ഇന്നലെ കേരളം കണ്ടു. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ടെക്നോ പാര്‍ക്ക് പ്രതിസന്ധിയിലാകുമെന്നും തങ്ങള്‍ക്ക് ആളുകളെ പിരിച്ച് വിടേണ്ടി വരുമെന്ന് അവര്‍ സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ 20% ജോലി അടുത്ത വര്‍ഷം ഇല്ലാതാകുമെന്ന് വ്യവസായ ലോബികള്‍ പറയുകയുണ്ടായി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നില്ല എന്നതും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് നീക്കുന്നു. അത് പോലെ ഗള്‍ഫ് മേഖലയും. ഓയില്‍ വില താഴോട്ട് പോയി കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ അതനുസരിച്ച് പെട്രോളിന് വില കുറയ്ക്കുന്നില്ല എന്നത് തന്നെ സാമ്പത്തിക നഷ്ടത്തിലേയ്ക്ക് വീണ വങ്കിട കമ്പനികളെ രക്ഷിക്കാനാണെന്ന യാഥാര്‍ത്ഥ്യം മറ നീക്കി പുറത്ത് വരുന്നു. ഗള്‍ഫ് മേഖലയില്‍ ഓയില്‍ ഫീല്‍ഡില്‍ നിന്നും, നിര്‍മ്മാണ മേഖലയില്‍ നിന്നും ആളുകളെ പിരിച്ച് വിടുന്നു. ഓയില്‍ വില ബാരലിന് $41 ആയി. ഇനിയും കുറയുമത്രേ. ഇത് കാണിക്കുന്നത് ഗള്‍ഫ് മേഖല നേരിടുവാന്‍ പോകുന്ന പ്രതിസന്ധിയെയാണ്. ഒപ്പം കേരളീയരും. കുവൈറ്റ് യുദ്ധത്തിന് ശേഷം കേരളം ഒരു പക്ഷേ നേരിടേണ്ട വന്‍ വെല്ലുവിളിയായിരിക്കും വരും മാസങ്ങള്‍. ഒബാമ ജനുവരിയില്‍ സ്ഥാനമേറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാകുമെന്ന കണക്ക് കൂട്ടലുമായി പുതു വര്‍ഷത്തെ വരവേല്‍ക്കാം...

Tuesday, December 2, 2008

കന്യകാത്വം എന്ന ഉട്ടോപ്പ്യന്‍ ആശയം

അഭയാ കേസില്‍ പ്രതിസ്ഥാനത്തുള്ള കന്യാസ്ത്രീയെ കന്യകാ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് വാര്‍ത്ത. പുള്ളിക്കാരി കന്യാചര്‍മ്മ ശസ്ത്രക്രിയ നടത്തിയെന്നും അതിലൂടെ കന്യാസ്ത്രീ കന്യകയല്ലെന്നും തെളിവ് നശിപ്പിക്കലിന്റെ ഒരുദാഹരണമാണിതെന്നും സി.ബി.ഐ. വാദിച്ചുവത്രേ!

കന്യാ ചര്‍മ്മം പൊട്ടിയിട്ടുണ്ടെങ്കില്‍ കന്യകയല്ല എന്ന് ഈ ആധുനിക യുഗത്തില്‍ പ്രതിയായ കന്യാസ്ത്രീക്കും സി.ബി.ഐ.ക്കും തോന്നിയതെങ്ങിനെ?

കന്യാ ചര്‍മ്മത്തെ കുറിച്ച് ഇന്നോ ഇന്നലെയോ തുടങ്ങിയ ചര്‍ച്ചയല്ല. എന്നാല്‍ ആധുനിക വൈദ്യ ശാസ്ത്രമനുസരിച്ച് ജോലി സംബന്ധമോ, അറ്റ് ലറ്റിക്സ്, സൈക്കിള്‍ ചവിട്ട് തുടങ്ങിയ ശാരീരിക അധ്വാനം മൂലമോ, സ്വയംഭോഗം മൂലമോ, പുതിയ തരം ടാംബൂണ്‍ നാപ്കിന്‍ ഉപയോഗിക്കുന്നത് മൂലമോ കന്യാ ചര്‍മ്മം പൊട്ടാം. ഇനി ശാരീരിക ബന്ധം നടത്തിയാലും ചില സ്ത്രീകളുടെ കന്യാ ചര്‍മ്മം പൊട്ടില്ല. അതിനാല്‍ തന്നെ കന്യാ ചര്‍മ്മം പൊട്ടി എന്ന പേരില്‍ ഒരു സ്ത്രീയയെ കോടതി കന്യകയല്ലെന്ന് വിധിയെഴുതില്ല, എഴുതുവാന്‍ സാധിക്കില്ല. സത്യം ഇങ്ങനെയായിരിക്കേ പിന്നെയെന്തിന് ഈ സാഹസം.

എന്തായാലും തലയില്‍ കോഴി പൂട [ഈ ബനാന ടോക്ക് തെറിയാണെന്ന് ഇനി ആരങ്കിലും പറയുമോ ആവോ ;)] എന്ന് പറഞ്ഞപ്പോള്‍ കോഴിക്കള്ളന്‍ തന്റെ തല തപ്പിയത് പോലെ പ്രതിയെന്ന് പറയുന്ന കന്യാസ്ത്രീക്ക് താന്‍ എന്തിന് കന്യാചര്‍മ്മ ശസ്ത്രക്രിയയ്ക്ക് വിധേയയായി എന്നതിന് ഇനി ഉത്തരം പറയേണ്ട ഗതികേടിലായിരിക്കുന്നു.

പുതിയ സംഭവം സ്ത്രീ ശാക്തീകരണം എന്ന സാമൂഹികമുന്നേറ്റത്തിനേല്‍ക്കുന്ന തിരിച്ചടി തന്നെയാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഈ കാലഘട്ടത്തില്‍ കന്യാകത്വമെന്ന ഉട്ടോപ്പ്യന്‍ ആശയം കേരള സാമൂഹിക തലത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ കാരണമാകാതിരുന്നാല്‍ മതിയായിരുന്നു. ആദ്യ രാത്രിയിലെ കിടക്ക വിരിയിലെ ചിതറിയ രക്ത തുള്ളികള്‍ക്ക് വേണ്ടി പരതിയിരുന്ന പഴയ കിരാത സംസ്കാരം കേരളത്തിലെ പുതിയ തലമുറയിലേയ്ക്ക് പകരാതിരുന്നാല്‍ മതിയായിരുന്നു.

Monday, December 1, 2008

സന്ദീപ്: മാധ്യമങ്ങള്‍ കുറുക്കന്‍ പണിചെയ്യുന്നു

സന്ദീപ്: ടാജ് ഹോട്ടലിലുള്ള തീവ്രവാദികളെ തുരത്തുന്നതിനിടയില്‍ വീരമൃത്യു വരിച്ച ജവാന്‍. എല്ലാ വിധ ബഹുമതികളോടു കൂടിയും അദ്ദേഹത്തെ സംസ്കരിച്ചു.

ഇനിയാണ് കഥ തുടങ്ങുന്നത്...

കേരളത്തിലെ ഒരു മന്ത്രി പോലും തിരിഞ്ഞ് നോക്കിയില്ല എന്ന വാര്‍ത്ത മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. അദ്ദേഹത്തെ കേരള സര്‍ക്കാര്‍ അപമാനിച്ചുവത്രേ. ഡെല്‍ഹിയിലായിരുന്ന മുഖ്യനും ആഭ്യന്തരനും സന്ദീപിന്റെ വീട് സന്ദര്‍ശിക്കുന്നു എന്ന് വാര്‍ത്ത പരന്നു. മാധ്യമ പട സന്ദീപിന്റെ വീട്ടില്‍ കുറ്റിയടിക്കുന്നു. പെട്ടെന്ന് നാടകീയമായി അവരെ കാണണ്ട എന്ന് സന്ദീപിന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍. ആഭ്യന്തരത്തെ ഗേറ്റിന് വെളിയില്‍ തടയുന്നു. ഇതിനിടയില്‍ മുഖ്യന്‍ വീട്ടില്‍ കയറുന്നു. ഇതറിഞ്ഞ ഉണ്ണികൃഷ്ണന്‍ ബഹളമുണ്ടാക്കുന്നു.. വീട്ടില്‍ നിന്ന് എല്ലാവരും ഇറങ്ങി പോകുവാന്‍ പറയുന്നു. (യൂ ട്യൂബില്‍).

ഇതിനിടയില്‍ മറ്റൊരു വാര്‍ത്ത പുറത്ത് വിടുന്നു. സന്ദീപിന്റെ വീട്ടിലെ സംഭവത്തെ കുറിച്ച് പ്രതികരിച്ച മുഖ്യന്‍ “സന്ദീപിന്റെ വീടല്ലെങ്കില്‍ ഒരു പട്ടി തിരിഞ്ഞ് നോക്കുമോ അവിടെ” എന്ന് പറഞ്ഞതായി വാര്‍ത്ത (യൂ ട്യൂബില്‍).

ഇതൊക്കെ കാണുന്നവര്‍ ആരായാലും രോഷാകുലരാകും.

എന്നാല്‍ മാധ്യമങ്ങള്‍ നടത്തിയ കളി മനോരമയില്‍ (മനോരമ വി.എസ്സി.ന് അനുകൂലമോ?).

മനേരമയില്‍ വന്നത്: മരിച്ചതറീഞ്ഞ് സന്ദീപിന്റെ വീട്ടില്‍ മുഖ്യന്‍ വിളിച്ചിരുന്നു. ഉണ്ണികൃഷ്ണനുമായി സംസാരിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു പോലും. അങ്ങിനെയുള്ള ഉണ്ണികൃഷ്ണന്‍ പെട്ടെന്ന് തന്റെ വീട്ടില്‍ ഒരു പട്ടിയും വരണ്ട എന്ന് പോലീസ്കാരോട് പറഞ്ഞു അത്രേ. പാവം ആന്റെണിക്കും കിട്ടി ഉണ്ണീകൃഷ്ണന്റെ വക ചീത്ത. എന്തിന് ഉണ്ണികൃഷണന്‍ അങ്ങിനെ പെരുമാറി? മാധ്യമങ്ങളുടെ സമ്മര്‍ദ്ധത്താലാണ് മുഖ്യനും, ആഭ്യന്തരനും വന്നതെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞത് കൊണ്ടാണെന്ന് അദ്ദേഹം തന്നെ പറയുന്നു.

ഇനി യൂ റ്റ്യൂബിലെ വാര്‍ത്ത കേള്‍ക്കൂ. ഇന്റര്‍വ്യൂ ചെയ്തയാള്‍ ചോദിച്ച ചോദ്യം അതിലില്ല.

തന്റെ വീട്ടില്‍ ഒരു പട്ടിയും വരണ്ട എന്ന് ഉണ്ണികൃഷണനും, ഒരു പട്ടി പോലും തിരിഞ്ഞ് നോക്കില്ല എന്ന് മുഖ്യനും. ഇതിനിടയില്‍ കളിച്ച ആ ഇന്റര്‍വ്യൂവറൂം അത് എഡിറ്റ് ചെയ്തവനും കൂടി ചേര്‍ന്നല്ലേ ശരിക്കും സന്ദീപിനെ അപമാനിച്ചിരിക്കുന്നത്. ഒപ്പം അത് ഏറ്റ്പാടുന്നവരും.

ഉണ്ണികൃഷ്ണന്‍ പറഞ്ഞതായി മനോരമ പറയുന്നത് പോലെ മാധ്യമങ്ങളുടെ വൃത്തികെട്ട പ്രചരണം ഉണ്ണികൃഷ്ണനെ പോലെ വായനക്കാരെയും കേള്‍വിക്കാരെയും തെറ്റ്ധരിപ്പിക്കുന്നു.

മുഖ്യന്‍ പറഞ്ഞ ആശയം പോലെ സന്ദീപിനെ പോലെ തന്നെ നമുക്കേല്‍ക്കേണ്ട വെടിയുണ്ട ഏറ്റ് വാങ്ങിയ സി.എസ്സ്.ടി.യിലും മറ്റും അന്തിയുറങ്ങിയ 195 പേരിലെ പാവങ്ങളെ കാണാന്‍ ഏത് പട്ടി ചെന്നു? ആ പാവങ്ങളെ ഈ മാധ്യമ പട്ടികള്‍ തിരിഞ്ഞ് നോക്കിയോ? അതെന്തേ റിപ്പോര്‍ട്ട് ചെയ്യാഞ്ഞത്? രാഷ്ട്രീയ മുതലെടുപ്പ് പോലെ തങ്ങള്‍ക്ക് വ്യൂവര്‍ഷിപ്പ് കിട്ടുവാന്‍ ഇത്തരം തരം താണ പ്രവൃത്തി മാധ്യമങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തുക. ചോര നക്കികുടിക്കുന്ന കുറുക്കനാകരുത്.