എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Thursday, January 22, 2009

112 വയസ്സ് , ജനുവരി 23ന്

സ്വതന്ത്ര ഭാരതം എങ്ങിനെയായിരിക്കണം എന്ന് മുന്‍ കൂട്ടി കണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യക്കകത്തും പുറത്ത് നിന്നും പടപൊരുതി ഒടുവില്‍ ചില നേതാക്കളുടെ അത്യാഗ്രഹത്തിന് മുന്നില്‍ 1945ല്‍ “കാണാതായ” നേതാജി എന്ന് വിളിച്ചിരുന്ന സുബാഷ് ചന്ദ്ര ബോസ് എന്ന മഹാന്‍ ജനിച്ചത് 1897 ജനുവരി 23 നായിരുന്നു.

സ്വതന്ത്ര ഭാരതം എങ്ങിനെയായിരിക്കണം എന്നും അതില്‍ ഓരോരുത്തര്‍ക്കും എന്തായിരിക്കണം പങ്ക് എന്നും വ്യക്തമായ അജണ്ടയുമായി മുന്നേറിയ വ്യക്തി. ഗാന്ധിയുടെ സഹന സമരം പരിഹാരമല്ല എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ യുവ രക്തം അദ്ദേഹത്തിന് പുറകില്‍ അണിനിരന്നു. ഗാന്ധിയുടെ നിഴലില്‍ കഴിഞ്ഞിരുന്ന നെഹ്രുവും നേതാജിയെ പിന്തുണച്ചിരുന്നു. ആ ഒരു ആവേശമാണ് നെഹ്രുവിന് രണ്ടാം ലോക മഹാ യുദ്ധത്തില്‍ ഗാന്ധിയുടെ വാക്കുകള്‍ക്കെതിരെ നില്‍ക്കുവാനും ഒടുവില്‍ ഗാന്ധിക്ക് നെഹ്രുവിന് മുന്നില്‍ മുട്ട് മടക്കി തുടങ്ങുവാനും ഇടയാക്കിയത്. എന്നാല്‍ സ്വതന്ത്ര ഭാരതത്തില്‍ നേതാജിയുടെ സാന്നിധ്യം നെഹ്രു ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആഗ്രഹിക്കാതിരുന്നത് ഇന്ത്യയുടെ ദുര്യോഗം.

സ്ത്രീ സമത്വം ഉയര്‍ത്തിപ്പിടിച്ചിരുന്ന നേതാജി തന്റെ നേതൃത്വത്തിലുള്ള ഐ.എന്‍.എ.യില്‍ റാണി റെജിമെന്റ് ഉണ്ടാക്കി സ്ത്രീകളെ യുദ്ധ സജ്ജരാക്കി. അതിന് മുന്‍പേ 1938ല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ സ്വതന്ത്ര ഭാരതം എങ്ങിനെയായിരിക്കണം എന്ന് തീരുമാനിക്കുവാനുള്ള പ്ലാനിങ്ങ് കമ്മീഷനില്‍ സ്വതന്ത്ര ഭാരതത്തില്‍ സ്ത്രീകളുടെ പങ്ക് എന്തായിരിക്കണം എന്ന് തീരുമാനിക്കുവാന്‍ സ്ത്രീകളെ തന്നെ നിയമിക്കുവാനുള്ള ചങ്കുറ്റം നേതാജി കാട്ടി. എന്നാല്‍ നേതാജിയില്ലാതെയുണ്ടായ സ്വതന്ത്ര ഭാരതത്തില്‍ 60 കൊല്ലം കഴിഞ്ഞിട്ടും സ്ത്രീകള്‍ തങ്ങളുടെ അവകാശത്തിനായി (പാര്‍ലമെന്റില്‍ 33% സീറ്റ് പോലുള്ള പ്രശ്നങ്ങള്‍) കാത്തിരിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനില്‍ അണുബോംബിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഗതി ഇതാകുമായിരുന്നില്ല. നേതാജിയുടെ ഐ.എന്‍.എ. ബ്രിട്ടീഷ്കാരെ തോല്‍പ്പിച്ച് ഒരു “യുണൈറ്ററ്റ്” ഇന്ത്യ ഉണ്ടാക്കുമായിരുന്നു. ലക്ഷ്യ ബോധമുണ്ടായിരുന്ന നേതാജി ഇന്ത്യയെ മറ്റൊരു ലോക ശക്തിയായി വളര്‍ത്തുമായിരുന്നു.

സ്വതന്ത്ര ഭാരത്തിന്റെ ദേശിയ ഗാനത്തിന്റെ സംഗീതം നേതാജിയുടെ ഐ.എന്‍.എ. ഭടന്മാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന ക്വാമി തരാനയുടെ സംഗീതമാണെന്നുള്ളത് ഇന്ന് എത്ര പേര്‍ ഓര്‍ക്കുന്നു?

നേതാജിയുടെ തിരോധാനത്തെ തുടര്‍ന്ന് പിടിയിലാകുന്ന ഐ.എന്‍.എ. ഭടന്മാരില്‍ ഷാനവാസ്, ദില്ലന്‍, സൈഗള്‍ എന്നീ 3 പേരെ പൊതു വിചാരണ നടത്തുവാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യക്കാരില്‍, പ്രത്യേകിച്ച് പട്ടാളത്തില്‍, ഉയര്‍ന്ന പ്രതിഷേധ കൊടുങ്കാറ്റാണ് ബ്രിട്ടീഷുകാര്‍ പെട്ടെന്ന് ഇന്ത്യ വിട്ടുപോകുവാന്‍ നിര്‍ബന്ധമാക്കിയതെന്ന് പുതു തലമുറയിലെ എത്രപേര്‍ക്കറിയാം?

നാം ഇനിയെങ്കിലും തെറ്റ് തിരുത്തേണ്ടിയിരിക്കുന്നു. നേതാജിയെന്ന മഹാനെ യവനികള്‍ക്കുള്ളില്‍ നിന്നും പുറത്തെടുക്കേണ്ടിയിരിക്കുന്നു.

എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുവെങ്കില്‍ ജനുവരി 23ന് 112 വയസ്സ് തികയുന്ന നേതാജിക്ക് സല്യൂട്ട്... “ജയ് ഹിന്ദ്”

1 comment:

Manoj മനോജ് said...

എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുവെങ്കില്‍ ജനുവരി 23ന് 112 വയസ്സ് തികയുന്ന നേതാജിക്ക് സല്യൂട്ട്... “ജയ് ഹിന്ദ്”