എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Saturday, August 29, 2009

കേരളം അതും കണ്ടു

തനിക്കൊരു എതിരാളിയില്ല എന്നും എതിരെ നില്‍ക്കുന്നവരെ നിശബ്ദമാക്കിയും മുന്നേറിയിരുന്ന എസ്സ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി കൊല്ലം ആസ്ഥാനത്ത് തന്റെ കോലം കത്തുന്നത് കണ്ട് ഞെട്ടിയോ? തന്നെ എതിര്‍ക്കുന്ന ഗോകുലത്തിന്റെ ബിസിനസ്സ് സ്ഥാപനങ്ങള്‍ പിക്കറ്റ് ചെയ്യുമെന്ന പ്രസ്താവന വെകിളി പൂണ്ടതിന്റെ സൂചനയല്ലാതെ മറ്റെന്താണ്?

കേരളത്തില്‍ പലരുടെയും കോലം കത്തിയപ്പോഴും സെക്രട്ടറിയുടെ കൂറ്റന്‍ കട്ടൌട്ടറൂകള്‍ കേരളം മുഴുവന്‍ നിറഞ്ഞ് നിന്നു. എന്നാല്‍ പുതിയ ധര്‍മ്മവേദിയുടെ തലപ്പത്ത് ഗോകുലം വന്നതോടെ കാര്യങ്ങള്‍ തന്റെ കയ്യില്‍ നിന്നും വിട്ടു തുടങ്ങിയിരിക്കുന്നു എന്ന് സെക്രട്ടറി തിരിച്ചറിഞ്ഞു വെന്ന് തോന്നുന്നു. തന്റെ കോലം കത്തിച്ചതിന് ഗോകുലം ചിട്ടി ഓഫീസുകള്‍ പിക്കറ്റ് ചെയ്യുമെന്ന ബാലിശമായ വാക്കുകള്‍ വെള്ളാപ്പള്ളി പറയുന്നത് ചാട്ടുളി മര്‍മ്മത്തില്‍ തന്നെ കൊണ്ടു എന്നതു കൊണ്ടാണ്.

വെള്ളാപ്പള്ളിക്ക് തുല്ല്യനായ സാമ്പത്തിക ശക്തിയുള്ള ഒരാള്‍ ഉണ്ടായതോടെ എസ്സ്.എന്‍.ഡി.പി.യില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കേരളത്തെ ജാതീയ ചിന്തയിലേയ്ക്ക് തള്ളിയിട്ട, നാരായണ ഗുരുവിന്റെ വാക്കുകള്‍ക്ക് തെറ്റായ വാഖ്യാനങ്ങള്‍ നല്‍കിയവരുടെ നാളുകള്‍ എണ്ണീ തുടങ്ങിയിരിക്കുന്നു എന്ന് വിശ്വസിക്കാം. അതോ ഈ നീക്കവും പണ്ടത്തെപ്പോലെ അട്ടിമറിച്ച് തനിക്കനുകൂലമാക്കുവാന്‍ വെള്ളാപ്പള്ളിക്ക് കഴിയുമോ?

Sunday, August 23, 2009

കേരളം ലജ്ജിക്കണം

“മന്ത്രി എന്‍.എസ്സ്.എസ്സ്. നേതൃത്വവുമായി പെരുന്നയില്‍ കുടി കാഴ്ച നടത്തി”
“മന്ത്രി വെള്ളാപള്ളിയെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ ചെന്ന് കണ്ടു”
"മന്ത്രി ആര്‍ച്ച് ബിഷപ്പ് ഹൌസില്‍ പവ്വത്തിലുമായി കൂടി കാഴ്ച നടത്തി”

മന്ത്രിയുടെ ഇരട്ടത്താപ്പ് നോക്കൂ. ഒരു സമുദായത്തിന്റെ “നേതാക്കളെ” ഓഫീസില്‍ ചെന്ന് കണ്ടപ്പോള്‍ മറ്റൊരു സമുദായത്തിന്റെ “സെക്രട്ടറിയെ” വീട്ടില്‍ ചെന്ന് കണ്ടിരിക്കുന്നു.... ദേവസ്വം മന്ത്രി എന്തിനാണാവോ ബിഷപ്പ് ഹൌസില്‍ എത്തിയത്?

പാവം മറ്റ് സമുദായ നേതാക്കള്‍ അവര്‍ക്ക് മന്ത്രിയെ മന്ത്രി മന്ദിരത്തില്‍ പുള്ളിയുടെ സമയത്തിനനുസരിച്ച് ചെന്ന് കാണേണ്ടി വരുമോ ആവോ?

മന്ത്രിമാര്‍ ആരാണ്? ഈ മന്ത്രി ചെയ്തത് കേരളത്തിന്റെ മൊത്തം താല്പര്യമാണോ?

“ദൃഢപ്രതിജ്ഞ” എടുത്ത ഒരാളുടെ ഒരു ഗതികേട്.....

Thursday, August 20, 2009

ഉപഭോക്താവിനെ വഞ്ചിക്കുന്നത് ആര്?

കെ.പി. സുകുമാര്‍ജി കഴിഞ്ഞ ദിവസം ഉപഭോക്താക്കള്‍ സംഘടിക്കണം എന്ന് പറയുകയുണ്ടായി. കര്‍ഷകരാണ് ഉപഭോക്താക്കളെ വില കൂട്ടി വഞ്ചിക്കുന്നത് എന്ന അത്ഭുതകരമായ കണ്ടെത്തലാണ് അദ്ദേഹം നടത്തിയത്! യാഥാര്‍ത്ഥ്യമെന്തെന്ന് മനപൂര്‍വ്വം മനസ്സിലാകാത്ത രീതിയിലുള്ള ഈ പറച്ചില്‍ എന്തിനാണ്? നിലവില്‍ വന്ന ആസിയന്‍ കരാറിനെതിരെ (ഏഫ്ത) ഇടത് പക്ഷം രംഗത്ത് വന്നതിനാലോ? എന്നെത്തെയും പോലെ ഇടതന്മാര്‍ ഈ പ്രശ്നത്തിലും അവസാന നിമിഷമാണ് രംഗത്ത് വന്നത്. 2003ല്‍ വാജ്പെയി ബാലിയില്‍ ഒപ്പിട്ട ഇന്ത്യ-ആസിയന്‍ ഫ്രെയിംവര്‍ക്കിന്റെ അനുബന്ധ കരാര്‍ 2009ല്‍ ഒപ്പിടുവാന്‍ പോയപ്പൊഴാണ് ബഹളം വെയ്ക്കുന്നത് ‍!!! 2003ല്‍ 1414 സാധനങ്ങളെ നെഗറ്റീവ് ലിസ്റ്റില്‍ പെടുത്തിയപ്പോള്‍ 2009 ആയപ്പോഴേയ്ക്കും അത് 459 ആയി കുറഞ്ഞു എന്നത് നേര് തന്നെ. ആസിയന്‍ രാജ്യങ്ങള്‍ 7000 സാധങ്ങളെയായിരുന്നു നെഗറ്റീവ് ലിസ്റ്റില്‍ പെടുത്തിയിരുന്നത്!

പറഞ്ഞ് വന്നത് കര്‍ഷകരാണോ ഉപഭോക്താക്കളെ പറ്റിക്കുന്നത് എന്നതാണ്.

ഗാട്ടിന് ശേഷം ട്രേയ്ഡുമായി ബന്ധപ്പെട്ട് നാം പല കരാറിലും ഒപ്പിട്ടു. എന്നാല്‍ അവയെല്ലാം കര്‍ഷകരുടെ വയറ്റത്ത് അടിയായിരുന്നു എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഇന്ന് വിപണിയില്‍ കിട്ടുന്ന പലവ്യഞ്ചനങ്ങളില്‍ പലതും ഇന്ത്യയ്ക്ക് വെളിയില്‍ നിന്ന് വന്നതാണ്. എന്നിട്ടും എന്ത് കൊണ്ട് ഉപഭോക്താവിന് വില കൂട്ടി വാങ്ങേണ്ടി വരുന്നു? ഉപഭോക്താവ് ഒരു തേങ്ങ 10 രൂപയ്ക്ക് കടയില്‍ നിന്ന് വാങ്ങുമ്പോള്‍ കര്‍ഷകന് എത്ര രൂപയാണ് ലഭിക്കുന്നത്? അപ്പോള്‍ കൂടുതലായി ഉപഭോക്താവ് നല്‍കിയ തുക ആര്‍ക്കാണ് ലഭിച്ചത്?

പണ്ട് ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനി കുത്തക മുതലാളിമാര്‍ക്ക് കമ്മീഷന്‍ കുറച്ചതിന്റെ പേരില്‍ കേരളത്തില്‍ വ്യവസായ പ്രമുഖരുടെ നിര്‍ദ്ദേശത്തില്‍ ഒരു സമരം നടന്നിരുന്നു. അന്ന് കടകളില്‍ ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഒരു സാധനവും വില്‍ക്കാതെയായി. ഒടുവില്‍ കമ്പനി നേരിട്ട് വില്‍പ്പന തുടങ്ങിയപ്പോഴാണ് ഉപഭോക്താവിന് എം.ആര്‍.പി.യിലും കുറച്ച് വിലയില്‍ സാധനം കിട്ടുമെന്ന മനസ്സിലായത്. അതോടെ വ്യവസായ പ്രമുഖര്‍ സമരം നിറുത്തി. എന്നാല്‍ കടകളില്‍ പഴയ പോലെ എം.ആര്‍.പി.യില്‍ വില്‍ക്കുവാന്‍ കഴിയാതെയായി.

ഇത് പൊലെ തന്നെയല്ലേ കാര്‍ഷിക വസ്തുക്കളുടെയും കാര്യം. കര്‍ഷകന് ലഭിക്കുന്ന വിലയില്‍ നിന്ന് എത്ര മടങ്ങ് വര്‍ദ്ധനയിലാണ് സാധനങ്ങള്‍ പൊതു മാര്‍ക്കറ്റില്‍ കിട്ടുകയെന്ന് ഒരിക്കലെങ്കിലും നാം തിരിച്ചറിഞ്ഞിട്ടുണ്ടാകാതിരിക്കില്ല. എന്നിട്ടും പഴി മുഴുവന്‍ പാവം കര്‍ഷകരെയാണ്.

കര്‍ഷകനെയും ഉപഭോക്താവിനെയും ഒരുമിച്ച് പിഴിയുന്ന ഇടനിലക്കാരായ പണച്ചാക്കുകളെ എതിര്‍ക്കുവാനാകണം ഉപഭോക്താക്കള്‍ സംഘടിക്കേണ്ടത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇന്ന് കേരളത്തില്‍ പല സ്ഥലങ്ങളിലും ഈ സംവിധാനം ഉണ്ട്. അത് വിപുലമാക്കിയാല്‍ കര്‍ഷകനും ഉപഭോക്താവിനും ലാഭം ലഭിക്കും.

ട്രേഡ് കരാറുകളിലൂടെ ഗവണ്മെന്റ് ലക്ഷ്യമാക്കുന്നത് സര്‍വീസ്, നിക്ഷേപ മേഖലകളിലെ ലാഭമാണ്. അവിടെ കാര്‍ഷിക മേഖലയ്ക്ക് പുറകിലാണ് സ്ഥാനം. വില കുറവായതിനാല്‍ പുറം രാജ്യങ്ങളില്‍ നിന്ന് കാര്‍ഷിക വസ്തുക്കള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. എന്നാല്‍ അവയുടെ വില പൊതുമാര്‍ക്കറ്റില്‍ ഒരിക്കലും കുറയില്ല എന്ന് മാത്രമല്ല ആ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകനില്‍ നിന്ന് ഇടനിലക്കാര്‍ വാങ്ങാതെയും ആകും. വില കുറഞ്ഞ ഇറക്ക് മതി സാധനം വില കൂട്ടി വില്‍ക്കുവാന്‍ കഴിയുമ്പോള്‍ എന്തിന് കര്‍ഷകന് അതിന്റെ പങ്ക് കൊടുക്കണം?

ഇന്ന് ഇന്ത്യയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ഇതാണെന്നിരിക്കേ അത് കാണില്ല എന്ന വാശി പിടിക്കുന്നത് എന്തിന്? ഉപഭോക്താക്കളും കര്‍ഷകരും ഒരുമിച്ചിറങ്ങണം, തങ്ങളെ പിഴിയുന്ന ഇടനിലക്കാര്‍ക്കെതിരെ, അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ.....

Thursday, August 13, 2009

ജനങ്ങളെ പേടിപ്പിക്കുന്നു: പന്നി പനി ഫോളോ അപ്പ്

ദീപിക ഓണ്‍ലൈനിലെ വാര്‍ത്ത കണ്ടാല്‍ ആരായാലും ആധി കയറി മരിക്കും.


വാര്‍ത്തയില്‍ ഡ്ബ്ലു.എച്.ഒ. പറഞ്ഞു എന്ന് പറയുന്നത് ഇങ്ങനെ. കേരളത്തില്‍ 1ലക്ഷം പേര്‍ മരിക്കുമത്രേ!!!! ഇന്ത്യയില്‍ 30കോടി ജനങ്ങള്‍ക്ക് പന്നി പനി വരുമത്രേ. അതില്‍ തന്നെ പറയുന്നു പനി ബാധിക്കുന്ന 10ല്‍ 1 ആള്‍ മരിക്കുമെന്ന്. അതായത് 3കോടി ജനങ്ങള്‍ ഇന്ത്യയില്‍ പന്നി പനി വന്ന് മരിക്കുമത്രേ?

10ല്‍ 1 ആള്‍ മരിക്കുമെന്ന് എന്ത് കണക്ക്? ഡ്ബ്ലു.എച്ച്.ഒ.യുടെ സൈറ്റില്‍ പോലും പറയുന്നത് പന്നി പനി ബാധിച്ച 177457ല്‍ വെറും 1462 പേരേ മരിച്ചിട്ടുള്ളൂ എന്നാണ്!!! അങ്ങിനെയെങ്കില്‍ ഒന്നില്ലെങ്കില്‍ ദീപിക അല്ലെങ്കില്‍ ഡ്ബ്ലു.എച്ച്.ഒ. നുണപ്രചരണം നടത്തി ആളുകളെ ഭയപ്പെടുത്തുന്നു.

ഇത് പോലെയുള്ള വാര്‍ത്തകള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ഏത് ഫ്ലൂവും അപകടകാരിയാണ്.

അമേരിക്കയില്‍ ഏപ്രിലിനും ജൂണിനും ഇടയില്‍ 10ലക്ഷം പേര്‍ക്കെങ്കിലും പന്നി പനി (എച്ച്1എന്‍1) ബാധിച്ചിട്ടുണ്ട് എന്നാണ് സി.ഡി.സി. വിലയിരുത്തുന്നത്
. എന്നാല്‍ 6506 പേര്‍ മാത്രമേ ഹോസ്പിറ്റലില്‍ അഡ്മിറ്റായിട്ടുള്ളൂ അതില്‍ മരിച്ചവര്‍ 436 പേര്‍ മാത്രം!

അമേരിക്കയിലെ നിലവിലുള്ള രീതിയനുസരിച്ച് ഇന്‍ഷുറന്‍സ് കമ്പനിയാണ് ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്നത്. അതിനാല്‍ തന്നെ തനിക്ക് പന്നി പനിയുണ്ട് പരിശോധിക്കണമെന്ന് പറഞ്ഞാല്‍ $208 മുടക്കി പരിശോധിപ്പിക്കുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറാകില്ല. 5 ദിവസം കഴിഞ്ഞിട്ടും പനിയുണ്ടെങ്കില്‍ പന്നി പനി ലക്ഷണം കാണിക്കുന്നു എങ്കില്‍ പരിശോധിക്കുവാന്‍ കമ്പനി പച്ച കൊടി കാണിക്കും. ഇതിനാലാണ് 6506 ഹോസ്പിറ്റല്‍ കേസുകളേ റിപ്പോര്‍ട്ടില്‍ കാണുന്നതും സി.ഡി.സി. 10ലക്ഷം പേരെന്ന് പറയുന്നതും. 5 ദിവസത്തിനുള്ളില്‍ പനി മാറുന്ന ലക്ഷക്കണക്കിന് ഭാഗ്യവാന്മാര്‍ അമേരിക്കക്കാര്‍ മാത്രമാണോ? ചുരുക്കത്തില്‍ 10ലക്ഷം പേര്‍ക്ക് പന്നി പനി ബാധിച്ചു എങ്കിലും ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റാക്കിയത് 6506 പേരെ അതില്‍ 436 പേര്‍ മരിച്ചു.

ഇനിയെങ്കിലും അധികാരികള്‍ കണ്ണ് തുറക്കുക. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് പ്രതികരിക്കുക.

  • പനി ബാധിക്കുന്നവര്‍ ശരിയായ വിശ്രമവും ധാരാളം വെള്ളവും കുടിക്കുക.
  • പനി 5 ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുന്നു എങ്കില്‍ ഡോക്ടറുടെ സഹായം തേടുക.
  • പന്നി പനിക്കായി ഉപയോഗിക്കുന്ന തമിഫ്ലൂ ഒരിക്കലും സ്വന്തം ഇഷ്ടപ്രകാരം കഴിക്കരുത്.
  • സ്വകാര്യ ആശുപത്രികളില്‍ പന്നി പനി പരിശോധനയ്ക്ക് അനുവാദം നല്‍കിയിട്ടില്ല.

Tuesday, August 11, 2009

പന്നി പനിയുടെ പിന്നില്‍ കളികളോ

പന്നി പനി എന്നല്ല എച്ച്1എന്‍1 എന്നാണ് പറയേണ്ടത് എന്ന് ഡബ്ലു.എച്ച്.ഒ. പറഞ്ഞ് കഴിഞ്ഞിട്ടും ഇപ്പോഴും നാം ഉപയോഗിക്കുന്നത് പന്നി പനിയെന്ന് തന്നെ.

ഇന്ത്യയില്‍ പനി പടര്‍ന്ന് പിടിക്കുന്നു. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എവിടെയും ഭീതി. പക്ഷേ ഈ പനിയെ ഇത്ര പേടിക്കുന്നത് എന്തിന്? അല്ലെങ്കില്‍ എന്തിന് ഈ ഭീതി ജനങ്ങളിലേയ്ക്ക് പടര്‍ത്തുന്നു എന്ന് ആരും ആലോചിക്കുന്നില്ല. തുടക്കത്തിലേ “ഭയന്ന് വിറച്ച” അമേരിക്കയില്‍ പോലും മാളുകള്‍ അടച്ച് പൂട്ടുകയോ, ട്രാന്‍സ്പോര്‍ട്ടേഷന്‍ റെദ്ദാക്കുകയോ ചെയ്തിരുന്നില്ല!

ലോകത്ത് വര്‍ഷാവര്‍ഷം 2ലക്ഷത്തിനും 5ലക്ഷത്തിനും അടുത്ത് ജനങ്ങളാണ് സാധാരണ ഫ്ലൂ വന്ന് മരിക്കുന്നത് എന്ന് ഡബ്ലു.എച്ച്.ഒ. തന്നെ പറയുന്നു! എന്നാല്‍ പുതിയ ഫ്ലൂ വൈറസ് വഴി 1000ത്തില്‍ പരം ആളുകള്‍ മാത്രമേ ഇത് വരെ മരിച്ചിട്ടുള്ളൂ!

ഈ വൈറസിനെ പ്രതിരോധിക്കുവാന്‍ രണ്ട് മരുന്നുകള്‍ക്കേ ആവുകയുള്ളൂ എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്- തമിഫ്ലൂവും, റിലെന്‍സയും. ഇതാകട്ടേ മറ്റ് ഫ്ലൂവിന് ഉപയോഗിക്കുന്നതും! എന്നാല്‍ ജനങ്ങള്‍ ഇത് നേരിട്ട് വാങ്ങി ഉപയോഗിക്കരുതെന്ന് ഡ്ബ്ലു.എച്ച്.ഒ. പറയുന്നു.

ഒരു വൈറല്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിനെതിരെയുള്ള വാക്സിന്‍ പുറത്തിറങ്ങുവാന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും എടുക്കും. ഇതിന്റെ പണികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിന് മുന്‍പേ തന്നെ നിലവിലുള്ള രണ്ട് മരുന്നുകളും ഉപയോഗപ്രദം എന്ന് കണ്ടെത്തി! അതില്‍ തമിഫ്ലൂവാണ് പ്രചാരം നേടിയത്. എന്നാല്‍ അടുത്ത ദിവസം തമിഫ്ലൂവിനെ പ്രതിരോധിക്കുവാന്‍വൈറസ് ശക്തി നേടിയെന്ന് തെളിഞ്ഞ് കഴിഞ്ഞു. അതിനാല്‍ ഇപ്പോള്‍ എല്ലാവരും റിലെന്‍സയുടെ പുറകെയാണ്!

തമിഫ്ലൂവിന്റെ ലക്ഷക്കണക്കിന് ഡോസുകള്‍ ഈ അടുത്ത് കാലഹരണപ്പെട്ട് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ പന്നി പനി ഭീകരതയ്ക്ക് കരിനിഴല്‍ വീഴ്ത്തുന്നുവോ എന്ന് സംശയം. എന്തായാലും രാജ്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ഈ രണ്ട് മരുന്നുകളും ശേഖരിക്കുന്ന തിരക്കിലാണ്.

എന്നിരുന്നാലും അമേരിക്കയുടെ ഓണ്‍ലൈന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സൈറ്റ് ആയ സി.ഡി.സി. ഒന്ന് സന്തര്‍ശിച്ചിരിക്കുന്നത് നല്ലതാണ്. ഒക്ടോബറോടെ പുതിയ വാക്സിന്‍ ഇറങ്ങുമെന്ന് ഇതില്‍ പറയുന്നു.

വീട്ടില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അപകട ഘട്ടം ഏതെന്ന് തിരിച്ചറിയാന്‍ ഇവിടെ കൊടുത്തിരിക്കുന്നത് ചുവടെ ചേര്‍ക്കുന്നു.
“Get medical care right away if the sick person at home:
  • has difficulty breathing or chest pain
  • has purple or blue discoloration of the lips
  • is vomiting and unable to keep liquids down
  • has signs of dehydration such as dizziness when standing, absence of urination, or in infants, a lack of tears when they cry
  • has seizures (for example, uncontrolled convulsions)
is less responsive than normal or becomes confused”

Saturday, August 1, 2009

പോലീസുകാരന്‍: കേരളത്തിലും അമേരിക്കയിലും

കേരളത്തില്‍ ട്രാഫിക്ക് നിയമം തെറ്റിച്ചതിന് ഒരു സീരിയല്‍ നടിയുടെ കാര്‍ തടഞ്ഞ (നടി മദ്യപിച്ച് വണ്ടിയോടിച്ചെന്ന് എ.സി.വി.യില്‍!!) പോലീസ്കാരനെ കൊണ്ട് മാപ്പ് എഴുതി വാങ്ങിച്ച് നടി സ്റ്റേഷനില്‍ നിന്ന് വിജയശ്രീലാളിതയായി പുറത്ത് വന്നു.

ഇതേ സമയത്ത് തന്നെ അമേരിക്കയിലെ ബോസ്റ്റണില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരനായ ഹാര്‍വാര്‍ഡ് പ്രൊഫസറെ ഒരു വെള്ളക്കാരന്‍ പോലീസ് അറസ്റ്റ് ചെയ്തു എന്ന് വാര്‍ത്ത. കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനാണ് അറസ്റ്റ് എത്രേ. എന്നാല്‍ താന്‍ കറുത്തവനായത് കൊണ്ടാണ് അറസ്റ്റെന്നും പോലീസ്കാരന്‍ മാപ്പ് പറയണമെന്നും പ്രൊഫസര്‍. പറ്റില്ല ഡ്യൂട്ടിയുടെ ഭാഗമെന്ന് പോലീസ്. ഇതിനിടയില്‍ ഒബാമ പോലീസിനെ വിമര്‍ശിച്ചു. ഒടുവില്‍ പോലീസ് ചെയ്തത് സാധാരണ നടക്കുന്ന ഒരു സംഭവമാണെന്ന് തിരിച്ചറിഞ്ഞ് ഒബാമ രണ്ട് പേരെയും വൈറ്റ് ഹൌസില്‍ ബിയറടിക്കാന്‍ ക്ഷണിച്ച് പ്രശ്നം പരിഹരിച്ചു. വൈസ് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ ബിയറടിച്ച് അവര്‍ പിരിഞ്ഞു.

എന്നാല്‍ കേരളത്തില്‍ ഇപ്പോഴും ആ പാവം പോലീസുകാരന്‍ നടിക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നു.