എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Thursday, November 26, 2009

വീണ്ടും ബ്ലാക്ക് ഫ്രൈഡേ

സാമ്പത്തിക മാന്ദ്യത്തിന്റെ അനശ്ചിതത്വം തുടരുന്ന ഈ സമയത്ത് അമേരിക്കയില്‍ ഇതാ വീണ്ടും ഒരു ബ്ലാക്ക് ഫ്രൈഡേ വരുന്നു. ഈ ദിവസം റീട്ടേയ്ലേഴ്സിന്റെ ടെസ്റ്റിങ് ദിവസമാണ്. അന്ന് ആളുകള്‍ക്ക് വില കുറച്ച് സാധനങ്ങള്‍ വാങ്ങാം. അതും രാവിലെ 3-4 മണീക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്നവ. ഈ മണീക്കൂറുകളിലെ സെയിത്സ് നോക്കിയാണ് അമേരിക്കയിലെ ബിസിനസ്സ്കാര്‍ കണക്കെടുപ്പ് നടത്തുന്നത്.

അടുത്ത ഒരു മാസം അമേരിക്കയില്‍ ഹോളിഡേ സീസണ്‍ എന്നാണ് അറിയപ്പെടുന്നത്. തങ്ങള്‍ക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ വാങ്ങി കൂട്ടുന്ന സമയം. അമേരിക്കക്കാര്‍ ഗിഫ്റ്റുകള്‍ കൊടുക്കുന്ന മാസം. ബിസിനസ്സ്കാരുടെ മാസം.

കഴിഞ്ഞ കൊല്ലം ഇത് പോലെയൊരു പോസ്റ്റിട്ടിരുന്നു. 2008ല്‍ ബ്ലാക്ക് ഫ്രൈഡേ സെയ്ത്സിലില്‍ പുരോഗതിയുണ്ടായിരുന്നുവെങ്കിലും വില കൂടിയ വസ്തുക്കള്‍ വില്‍ക്കുന്ന വമ്പന്‍ സ്റ്റോറുകള്‍ക്ക് ബിസിനസ്സ് കുറവായിരുന്നു എന്നത് വരാനിരിക്കുന്ന കറുത്ത ദിവസങ്ങളെയായ്യിരുന്നു കാണിച്ചത്. ഹോളിഡേ സീസണില്‍ അമേരിക്കക്കാര്‍ അധികവും സാധനങ്ങള്‍ വാങ്ങിയിരുന്നില്ല എന്ന് കാണുവാന്‍ തുടങ്ങിയതോടെ അവര്‍ ആളുകളെ ആകര്‍ഷിക്കുവാന്‍ ഡിസ്ക്കൌണ്ടുകള്‍ കൂട്ടി കൊണ്ടിരുന്നു. പല വമ്പന്‍ റീട്ടെയില്‍ സ്ഥാപനങ്ങളും 70% വരെ ഡിസ്ക്കൌണ്ട് നല്‍കിയിരുന്നു. എന്നിട്ടും ആളുകള്‍ വിപണിയില്‍ നിന്ന് വിട്ട് നിന്നു.

ഇന്ന് നാഷണല്‍ റീട്ടെയിലേഴ്സ് ഫെഡറേഷന്റെ സര്‍വ്വേ പറയുന്നത് മൂന്നില്‍ രണ്ട് അമേരിക്കക്കാര്‍ക്ക് ഹോളിഡേ സീസണ്‍ ആഘോഷിക്കുവാന്‍ സാമ്പത്തിക മാന്ദ്യം ഒരു തടസ്സമായിരിക്കുന്നു എന്നാണ്.

ബ്ലാക്ക് ഫ്രൈഡേ സെയ്ല്സില്‍ ഏത് വിഭാഗം ബിസിനസ്സ്കാര്‍ക്കാണ് കച്ചവടം കൂടുതല്‍ നടക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും ഇക്കൊല്ലവും സീസണ്‍ ബിസിനസ്സ് നിര്‍ണ്ണയിക്കപ്പെടുക. കഴിഞ്ഞ കൊല്ലത്തെ പോലെ തന്നെ ഡിസ്ക്കൌണ്ട് കൂടുതല്‍ നല്‍കുന്ന വില കുറവുള്ളതുമായ വാള്‍മാര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങളിലായിരിക്കും ഇക്കൊല്ലെവും തിരക്ക് അനുഭവിക്കുവാന്‍ പോകുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ കൊല്ലം ഹോളിഡേ സീസണില്‍ ആളുകള്‍ ദീര്‍ഘ യാത്രകള്‍ ചെയ്യുന്നതും കുത്തനെ കുറഞ്ഞിരുന്നു. എന്നാല്‍ ഇക്കൊല്ലം കുഴപ്പം കാണില്ല എന്നാണ് ഈ മേഖലയിലെ ബിസിനസ്സ്കാര്‍ കരുതുന്നത്. പക്ഷേ തൊഴിലില്ലായ്മ 10%ത്തിന് മുകളില്‍ നില്‍ക്കുന്ന ഈ സമയത്ത്!

Tuesday, November 24, 2009

സ്ത്രീകളോട് ക്രൂരത അരുത്

നവമ്പര്‍ 25 - സ്ത്രീജനങ്ങളോടുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ ഒരു ദിവസം.

എല്ലാ അന്താരാഷ്ട്ര ദിനങ്ങള്‍ പോലെ ആഘോഷിച്ച് തള്ളി കളയുവാന്‍ ഒരു ദിവസം!

1999ലാണ് യു.എന്‍. ജനറല്‍ അസംബ്ലി നവമ്പര്‍ 25 തെരഞ്ഞെടുത്തത്. അന്നാണ് ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ ഭരണാധികാരിക്കെതിരെ പ്രതികരിച്ചതിന് 3 സഹോദരിമാരെ (മിറബിള്‍ സഹോദരിമാര്‍) കൊലപ്പെടുത്തിയ ദിവസം. സ്ത്രീകളോട് കാണിക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തുവാന്‍ ആ ദിവസം തന്നെ യു.എന്‍. തെരഞ്ഞെടുത്തു. എല്ലാ കൊല്ലവും നവമ്പര്‍ 25 മുതല്‍ 16 ദിവസത്തെ പ്രചരണമാണ് ലോകത്തെമ്പാടും ഉണ്ടാകാറൂള്ളത്.

മറ്റ് എല്ലാ ദിനങ്ങളെയും പോലെ ഇത് തള്ളി കളയരുത്. കാരണം.......

.....കഴിഞ്ഞ കൊല്ലം ആഗസ്റ്റില്‍ കേരളം കാണേണ്ടി വന്ന ശാലിനിയുടെ ചിത്രമാണിത്. ഇത് സംഭവിച്ച് ഒരു കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ എത്ര എത്ര സ്ത്രീകളെ ഇതിലും ഭീകരമായി അക്രമിച്ചു, എത്ര പേരെ ജീവിച്ച് കൊതി തീരും മുന്‍പേ യാത്രയാക്കി. കണ്ട് മരവിച്ച് നില്‍ക്കുവാനല്ലാതെ ഒരിക്കലെങ്കിലും പ്രതികരിക്കുവാന്‍ കഴിഞ്ഞുവോ? 



സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ക്കെതിരെ നമ്മുടെ വീടുകളില്‍ നിന്ന് തന്നെ പ്രതികരിച്ച് തുടങ്ങുക. സാക്ഷര കേരളത്തില്‍ പോലും വര്‍ദ്ധിച്ച് വരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ ഇനിയും പ്രതികരിക്കുവാന്‍ താമസിക്കരുത്. അതിലേക്കായി നവമ്പര്‍ 25ന് പ്രതിജ്ഞ എടുക്കാം.

Saturday, November 21, 2009

ആഗോളതാപനവും ഹാക്കറും: നുണയന്മാരെ വെളിച്ചെത്ത് കൊണ്ടുവന്നിരിക്കുന്നു!

അടുത്ത മാസം കോപ്പണ്‍ ഹേഗില്‍ കാലാവസ്ഥ വ്യതിയാനത്തെ പറ്റി ചര്‍ച്ച നടക്കുവാനിരിക്കുമ്പോള്‍ ആഗോള താപനം കടുത്തിരിക്കുന്നുവെന്നും ഇതിന് കാരണം മനുഷ്യരാണെന്നും വാദിക്കുന്ന ഭൂരിപക്ഷത്തിന്റെ നെഞ്ചില്‍ ഇടി തീ വീഴ്ത്തി കൊണ്ട് ഒരു ഹാക്കര്‍ ഇതാ എത്തിയിരിക്കുന്നു.

1990കളുടെ അവസാനം മുതല്‍ നടന്ന ചില ഇ-മെയില്‍ ചര്‍ച്ചകളും കുറേ ഡോക്യുമെന്റുകളും ഒരു ഹാക്കര്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് ആങ്ലിയ സര്‍വ്വകലാശാലയിലെ കാലാവസ്ഥ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് അടിച്ച് മാറ്റി പൊതു വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുവത്രേ. സര്‍വ്വകലാശാലയില്‍ ഹാക്കര്‍ കടന്നെന്നും വെബ് സൈറ്റില്‍ കണ്ടത് ഇവിടെ നിന്നുമുള്ള വിവരങ്ങള്‍ തന്നെയാണെന്നും അധികൃതര്‍ ശരിവെച്ചിരിക്കുന്നു.

ഇതില്‍ പേരുള്ള ചിലര്‍ അവരുടേതായി പേര് വന്നിരിക്കുന്ന ഇ-മെയിലുകള്‍ ശരിയാണെന്ന് പറഞ്ഞിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഇതില്‍ പ്രധാനമായിട്ടുള്ളത് കേന്ദ്രത്തിന്റെ തലവനായ ഫില്‍ ജോണ്‍സ് എന്ന് പറയുന്നയാളുടെ 1999ലെ ഇ-മെയിലാണ്. അതില്‍ പറയുന്നത്  മാന്‍ എന്ന ശാസ്ത്രജ്ഞന്‍ നേച്ചര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പേപ്പറീലുള്ള ഗ്രാഫ് വരയ്ക്കുന്ന “രഹസ്യം” മന്‍സ്സിലാക്കിയെന്നതാണ്. ഇതിലെ ഹോക്കി സ്റ്റിക്ക് ഗ്രാഫ് എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രാഫാണ് നോബല്‍ സമ്മാന ജേതാവായ അല്‍ ഗോര്‍ ഉയര്‍ത്തിപ്പിടിച്ച് നടന്നിരുന്നത്. ഈ ഗ്രാഫിനെ പലരും ചോദ്യം ചെയ്തിരുന്നു. ഉയരുന്ന താപനിലയെ “ഒളിപ്പിക്കുന്നതെങ്ങിനെയെന്ന” “രഹസ്യ”ത്തെ കുറിച്ചാണ് ജോണ്‍സ് ഈ ഇ-മെയിലില്‍ പറഞ്ഞിരിക്കുന്നതെത്രേ. എന്നാല്‍ “രഹസ്യം” എന്നത് “ശരിയായ അര്‍ത്ഥത്തിലാണ്” ഉപയോഗിച്ചിരിക്കുന്നത് എന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്.

പുറത്ത് വന്ന ഇ-മെയിലുകളീല്‍ മറ്റൊന്നില്‍ പറഞ്ഞിരിക്കുന്നത് ജേര്‍ണലുകളില്‍ തങ്ങളെ അനുകൂലിക്കുന്നവരെ റിവ്യൂവര്‍മാരാക്കുന്നത് എങ്ങിനെയെന്നും തങ്ങളെ എതിര്‍ക്കുന്നവരുടെ പേപ്പറുകള്‍ പ്രസിദ്ധീകരിക്കാതിരിക്കുവാന്‍ ജേര്‍ണലുകളെ എങ്ങിനെ സമ്മര്‍ദ്ദം ചെയ്യണമെന്നും ഉള്ളതിനെ കുറിച്ചാണത്രേ!  

ഇത് കൂടാതെ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് കാലാവസ്ഥ ഗവേഷണവുമായി ബന്ധപ്പെട്ടുള്ള ഡാറ്റകള്‍ നോക്കുവാന്‍ നല്‍കണമെന്ന വാദം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോണ്‍സ് നടത്തിയതായി പറയുന്ന ഇ-മെയിലുകള്‍ ശരിയെങ്കില്‍ (ചിലത് ഈ സൈറ്റില്‍ കൊടുത്തിരിക്കുന്നു) താപന വാദത്തില്‍ എന്തൊക്കെയോ കള്ള കളി നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അവരുടെ ഇച്ഛയ്ക്കനുസരിച്ച് ശാസ്ത്രജ്ഞര്‍ വിവരങ്ങള്‍ “പ്രസിദ്ധീകരിക്കുന്ന” വിദ്യ അങ്ങിനെ വെളിച്ചെത്ത് കൊണ്ടു വന്നിരിക്കുന്നു എന്ന് കരുതാം.  ചില വ്യവസായികള്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നത് പണ്ടേ അറിയാവുന്നവയാണല്ലോ.

കോപ്പന്‍ ഹേഗിലെ സമ്മേളനം നടക്കുവാന്‍ ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത് താപന വാദത്തെ എതിര്‍ക്കുന്നവര്‍ക്ക് സഹായകമാകും. അതിനാല്‍ തന്നെ താപന വാദ അനുകൂലികള്‍ പറയുന്നത് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള ഈ വിവരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടയെന്നാണ്!

പുറത്ത് വന്നിരിക്കുന്നവയില്‍ ചിലതെങ്കിലും ചിലര്‍ ശരിയെന്ന് പറഞ്ഞിരിക്കുമ്പോള്‍ എന്താണ് ശരിയെന്ന് ലോക ജനതയെ അറിയിക്കേണ്ടത് ലോക രാഷ്ട്ര നേതാക്കളുടെ കടമയാണ്.

Friday, November 20, 2009

വിദ്യാര്‍ത്ഥി സമരം അമേരിക്കയിലും

ഫീസ് വര്‍ദ്ധനയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരമുഖത്തേയ്ക്കിറങ്ങുന്നത് കേരളിയര്‍ക്ക് പുത്തരിയല്ല. എന്നാല്‍ അമേരിക്കയില്‍ ഇതാ അത് സംഭവിച്ചിരിക്കുന്നു.

സാമ്പത്തിക മാന്ദ്യത്തിന്റെ ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന കാലിഫോര്‍ണിയയില്‍, നമ്മുടെ പഴയ നടന്‍ അര്‍ണോള്‍ഡ് ഗവര്‍ണ്ണാറായുള്ള സംസ്ഥാനത്ത്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി കെട്ടിടം കയ്യേറിയിരിക്കുന്നു!

സാമ്പത്തിക മാന്ദ്യത്തില്‍ വലയുന്ന കാലിഫോര്‍ണീയ ഗവര്‍ണ്ണര്‍ ഡെമോക്രാറ്റുകാരനായ ഒബാമയുടെ സാമ്പത്തിക ഉത്തേജനം തിരസ്കരിച്ച് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. എന്നാല്‍ ദിവസം ചെല്ലുന്തോറും പണ ഞെരുക്കത്തിലേയ്ക്ക് വഴുതി വീണിരിക്കുന്ന കാലിഫോര്‍ണീയ പതിവ് പോലെ വിദ്യാഭ്യാസ രംഗത്ത് പണം മുടക്കുന്നത് കുറച്ചു. തല്‍ഫലമായി യൂണിവേഴ്സിറ്റികള്‍ ആളുകളെ വെട്ടി കുറയ്ക്കുകയും ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു. ഇത് കാലിഫോര്‍ണീയയില്‍ മാത്രമല്ല ഇന്ന് അമേരിക്കയില്‍ എല്ലായിടത്തും ദൃശ്യമാണ്.

ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സെപ്തമ്പര്‍ അവസാനം അദ്ധ്യാപക-വിദ്യാര്‍ത്ഥി-സ്റ്റാഫ് യൂണിയനുകള്‍ സമരത്തിനിറങ്ങിയിരുന്നു. എന്നാല്‍ പതിവ് പോലെ ഫലമൊന്നും ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ യൂണിവേഴ്സിറ്റികള്‍ ട്യൂഷന്‍ ഫീസ് കൂട്ടുകയും, ആളുകളെ പിരിച്ച് വിടുകയും ചെയ്തു. ഇതിനെതിരെ ശക്തമായ സമരവുമായി അദ്ധ്യാപക-വിദ്യാര്‍ത്ഥി-സ്റ്റാഫ് യൂണിയന്‍ രംഗത്തെത്തി. 3ആം ദിവസമായ 20ആം തിയതി വിദ്യാര്‍ത്ഥികള്‍ കാലിഫോര്‍ണീയ യൂണീവേഴ്സിറ്റി കെട്ടിടം കയ്യേറിയിരിക്കുകയാണ്.

സാന്താക്രൂസ്, ഡേവീസ് യൂണിവേഴ്സിറ്റികളീലും സമരങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഒരു പക്ഷേ ലോക ഗവണ്മെന്റുകള്‍ ഭയപ്പെടുന്ന സംഭവമാണിത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പെട്ടെന്ന് പ്രതികരിക്കുക തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളും, ഫീസ് വര്‍ദ്ധനവ് മൂലം പഠനം നിലയ്ക്കുമെന്ന അവസ്ഥയിലെത്തുന്ന വിദ്യാര്‍ത്ഥികളുമായിരിക്കും. കേരളത്തില്‍ നിന്ന് വിഭിന്നമായി അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം പണം മുടക്കിയാണ് പഠിക്കുന്നത്. പാര്‍ട്ട് ടൈം ജോലി നോക്കിയും, ബാങ്കുകളില്‍ നിന്ന് കടം എടുത്തുമാണ് അവര്‍ ഇത് കണ്ടെത്തുന്നത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം ജോലി സാധ്യതയെയും, ബാങ്കില്‍ നിന്ന് കടം ലഭിക്കുന്നതിനെയും ബാധിച്ചിരിക്കുന്നതിനാല്‍ ഫീസ് വര്‍ദ്ധനവ് വിദ്യാര്‍ത്ഥികളെ സാരമായി തന്നെ ബാധിക്കും.

ഈ സമരം എങ്ങിനെ തീരുമെന്ന് നോക്കി കാണേണ്ടിയിരിക്കുന്നു.

Thursday, November 19, 2009

ഒബാമ ട്വിറ്റര്‍ ഉപയോഗിച്ചിരുന്നില്ല

2.6 മില്ല്യണ്‍ ഫോളോവേര്‍ഴ്സ് ഉള്ള ഒരു ട്വിറ്ററുകാരനാണ് യു.എസ്സ്. പ്രസിഡന്റ് ഒബാമ. തെരഞ്ഞെടുപ്പ് പ്രചരണം കൊഴുത്ത് കൊണ്ടിരുന്ന സമയത്ത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒബാമയാണെന്ന് ലോകം തിരിച്ചറിഞ്ഞു. ഏറ്റവും പുതിയ വിദ്യയായ ട്വിറ്ററും പുള്ളി ഉപയോഗിക്കുവാന്‍ തുടങ്ങിയെന്ന് ലോക ജനതയ്ക്ക് മുന്നില്‍ ഫോട്ടോ സഹിതം തെളിഞ്ഞു. ഒബാമ തന്നെ തന്റെ ബ്ലാക്ക്ബറിയിലൂടെ മറുപടി തരുന്നു! ഞൊടിയിടയിലാണ് പുള്ളിക്ക് ഫോളോവേഴ്സ് കൂടിയത്. ഒരു പക്ഷേ അതിനടുത്ത് ഇത് പോലെ പെട്ടെന്ന് ഫോളോവേഴ്സ് കൂടിയത് നമ്മുടെ സ്വന്തം ട്വിറ്റര്‍ ശശിക്കായിരിക്കണം.

ഒബാമ ചൈനയിലെ ഷാങായിലെ ഹാളില്‍ ചെയ്യുന്നത് എന്തെന്നറീയാന്‍ ട്വിറ്ററില്‍ ആകാംശയായിരുന്നു. കാരണം ചൈനയില്‍ ഫയര്‍വാള്‍ ഉള്ളതിനാല്‍ ട്വീറ്റിങ് നടക്കില്ല. എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ നെറ്റില്‍ നിന്ന് തെരഞ്ഞെടുത്ത ഒരു ചോദ്യത്തിനുള്ള ഒബാമയുടെ ഉത്തരം കേട്ട് എല്ലാവരും സ്തംഭിച്ചിരുന്നു പോയിട്ടുണ്ടാകണം. ചോദ്യം ഫയര്‍വാളിനെ കുറിച്ചും ട്വിറ്ററിനെ കുറിച്ചുമായിരുന്നു. ഉത്തരം തുടങ്ങിയത് താന്‍ ട്വിറ്റര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്ന് പറഞ്ഞാണ്. യൂട്യൂബില്‍ കാണാന്‍ ഇവിടെ (ഇത് വിശ്വസിക്കാത്തവര്‍ക്ക് യൂട്യൂബില്‍ വൈറ്റ് ഹൌസിന്റെ ഒഫീഷ്യല്‍ സൈറ്റില്‍ കാണാം, ആ വീഡിയോവില്‍ 40:50 മുതല്‍ കാണുക).

ലോസ് ഏഞ്ജത്സ് ടൈംസില്‍ വന്നത്.

അപ്പോള്‍ ട്വിറ്ററിലെ 2.6 മില്ല്യണ്‍ ഫോളോവേഴ്സ് ആരെയാണ് ഫോളോ ചെയ്തിരുന്നത്? തങ്ങളുടെ ചോദ്യത്തിന് ഒബാമ ഉത്തരം തരുന്നു എന്ന് വിശ്വസിച്ചിരുന്ന അവര്‍ ആരായി?

ഇനി നമ്മുടെ ട്വിറ്റര്‍ ശശിയും ഒടുവില്‍ ഇത് തന്നെ പറയുമോ? പുള്ളി അമേരിക്കന്‍ ഫോളോവറായത് കൊണ്ട് ചോദിച്ച് പോയതാണ്.

ആധുനിക സാങ്കേതിക വിദ്യയുപയോഗിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി എന്നതായിരുന്നു പുള്ളിയെ ഇഷ്ടപ്പെടുവാന്‍ പ്രധാന കാരണമായിട്ടുള്ളത്. മറ്റൊന്ന് പുള്ളിയുടെ ശക്തമായ പ്രസംഗം അതും ദീര്‍ഘമായവ കടലാസിന്റെ സഹായമില്ലാതെ മനസ്സില്‍ നിന്നും എടുത്ത് പറയുന്നു, ഒരു ഗ്യാപ്പ് പോലുമില്ലാതെ. എന്നാല്‍ പിന്നീട് വെളിവായി ടെലിപ്രോംപ്റ്ററാണ് ഇതിന് അദ്ദേഹത്തെ സഹായിച്ചിരുന്നതെന്ന്. എങ്കിലും അതും ഒരു സാങ്കേതിക വിദ്യയാണല്ലോ എന്ന് സമാധാനിക്കാം. പക്ഷേ ഇത്.... ട്വിറ്റര്‍ താന്‍ ഇത് വരെ ഉപയോഗിച്ചിട്ടില്ല എന്ന പ്രസ്താവന വളരെയധികം വേദനാജനകം തന്നെ. അതും ഫോണിലെ ചെറിയ കീകള്‍ തന്റെ വിരലുകള്‍ക്ക് വഴങ്ങില്ല എന്ന് പറഞ്ഞപ്പോള്‍, ഒബാമയുടെ ബ്ലാക്ക്ബറിയിലൂടെ ഈ-മെയിലുകളും പറന്നിട്ടില്ല എന്ന് വരുന്നു. അതായത് താന്‍ നേരിട്ട് അഴയ്ക്കുന്നു എന്ന് പറഞ്ഞവയെല്ലാം തന്റെ പ്ര്തിനിധികളാണ് അഴച്ചിരുന്നത്!

ട്രാന്‍സ്പറന്‍സിയെ കുറിച്ച് പറയുമ്പോഴും ഇതെല്ലാം മറച്ച് വെയ്ക്കപ്പെട്ടു എന്നത് ഒബാമയെ സ്നേഹിക്കുന്നവര്‍ക്ക് വിശ്വസിക്കുവാന്‍ കഴിയുകയില്ല. താന്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെങ്കിലും വെറുതെയുള്ളവയായിരുന്നില്ല എന്ന് ഇപ്പോഴും അവര്‍ വിശ്വസിക്കുന്നു.

Wednesday, November 18, 2009

കോണ്ടത്തിന്റെ കാലാവസ്ഥ നിയന്ത്രണം!

കാലാവസ്ഥ വ്യതിയാനത്തെ പറ്റി ആഗോള ചര്‍ച്ചകള്‍ നടക്കുന്ന സമയമാണല്ലോ. അടുത്ത മാസം കോപ്പണ്‍ ഹേഗില്‍ പൊറോട്ട് നാടകം നടത്തുവാണുള്ള തയ്യാറാടുപ്പിലാണ് എല്ലാവരും. അതിനിടയില്‍ ഇതാ യു.എന്‍.ന്നിന്റെ ഫാമലി ഫണ്ട് വിഭാഗം 104 പേയ്ജിന്റെ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു.

അവരുടെ റിപ്പോര്‍ട്ട്/പത്രക്കുറിപ്പ് പ്രകാരം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രധാന കാരണം ജനസംഖ്യാ വര്‍ദ്ധനവാണെന്നാണ്. ജനസംഖ്യ നിയന്ത്രിക്കുന്നത് വഴി കൂടുതല്‍ ഹരിത വാതകങ്ങള്‍ പുറത്തേയ്ക്ക് വിടുന്നത് തടയുവാന്‍ കഴിയും. അതു കൊണ്ട് ജനസംഖ്യ കുറയ്ക്കുവാന്‍ വേണ്ട നടപടികള്‍ എടുത്താല്‍ മാത്രമേ കാലാവസ്ഥ വ്യതിയാനത്തെ ചെറുത്ത് നില്‍ക്കുവാനാവുകയുള്ളു. സ്ത്രീകള്‍ക്ക് കുടുമ്പാസൂത്രണം ഉള്‍പ്പെടെയുള്ള റീപ്രൊഡക്ടീവ് ഹെല്‍ത്ത് സര്‍വീസുകള്‍ കിട്ടുവാനുള്ള സൌകര്യം ഒരുക്കുക വഴി ജനന നിരക്ക് കുറയ്ക്കുവാനും അത് വഴി ഹരിത വാതകങ്ങള്‍ പുറത്തേയ്ക്ക് വിടുന്നത് കുറയ്ക്കുവാന്‍ കഴിയും എന്ന് പത്ര കുറിപ്പില്‍ പറയുന്നു. 

എന്നാല്‍ അസ്സോസിയേറ്റ് പ്രസ്സ് (എ.പി.) റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിന്റെ തലകെട്ട് ഇങ്ങനെ “UN: Fight climate change with free condoms”. എ.പി. പറഞ്ഞാല്‍ പിന്നെ എല്ലാ പത്രങ്ങളും അത് ഏറ്റ് പാടുമല്ലോ.....

വാല്‍ കഷണം
“ഹരിത വാതകമാണ്” ഇതിനൊക്കെ കാരണം എന്ന പറയുന്നവര്‍ക്ക് സന്തോഷിക്കാം.... ഇനി മുതല്‍ പറയാമല്ലോ, കോണ്ടം ഉപയോഗിക്കൂ കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ ഹരിത വാതകങ്ങളെ ചെറുക്കൂ.... (പക്ഷേ വത്തിക്കാന്‍ കേള്‍ക്കരുത്)....  ഇനിയും “ഹരിത വാതക വിരോധികളില്‍” നിന്ന് എന്തൊക്കെ തരികിട പ്രകടനങ്ങള്‍ കേള്‍ക്കുവാനും, കാണുവാനും ഇരിക്കുന്നു!! കോപ്പന്‍ ഹേഗിലേയ്ക്ക് നോക്കിയിരിക്കാം....

Sunday, November 15, 2009

തിരു എം.പി.യോട്

2003ല്‍ വാജ്പെയി ആസിയാനുമായി ഫ്രെയിം വര്‍ക്ക് കരാറില്‍ ഒപ്പിട്ടപ്പോള്‍ 1500ലധികം സാധനങ്ങള്‍ അന്നത്തെ നെഗറ്റീവ് ലിസ്റ്റിലുണ്ടായിരുന്നു. 2009ല്‍ മന്മോഹന്‍ ഗവണ്മെന്റ് ആയപ്പോഴേയ്ക്കും അത് വെറും 480 ആയി ചുരുങ്ങി. 480ലെങ്കിലും നിന്നത് ഇന്ത്യയ്ക്കുള്ളില്‍ നിന്ന് ചില ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നത് കൊണ്ട് മാത്രം.

ഇന്ത്യന്‍ വ്യവസായികള്‍ക്ക് നേട്ടം ഉണ്ടാക്കുന്ന അടുത്ത രണ്ട് പ്രധാനകരാര്‍ ആസിയാനുമായി ഇന്ത്യയ്ക്ക് ഒപ്പിടണമെങ്കില്‍ 480ല്‍ നിന്നും പലതും ഇന്ത്യ ഒഴിവാക്കണമെന്ന് ആ രാജ്യങ്ങള്‍ വാശിപ്പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ആസിയനുമായുള്ള കരാറിലെ നെഗറ്റീവ് ലിസ്റ്റിലെ 480 സാധനങ്ങള്‍ തന്റെ എം.പി. കാലയളവില്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് ഉറപ്പ് നല്‍കുവാനുള്ള ധൈര്യം തിരുവനന്തപുരം എം.പി.ക്ക് ഉണ്ടോ?

Friday, November 13, 2009

കടം കുറയ്ക്കാന്‍ അമേരിക്കന്‍ സ്റ്റൈല്‍

രാജ്യങ്ങള്‍ തങ്ങളുടെ കടം എങ്ങിനെ വീട്ടുമെന്ന് തലപുകയ്ക്കുന്ന ഇക്കാലത്ത് ഇതാ അമേരിക്കന്‍ ട്രഷറി വക ഒരു ശ്രമം.

അമേരിക്കയുടെ ട്രഷറി കണക്ക് പ്രകാരം അവര്‍ 11.99 ട്രില്ല്യണ്‍ ഡോളര്‍ (11,991,219,535,897.86) കടത്തിലാണിപ്പോള്‍. സാമ്പത്തിക മാന്ദ്യത്തിന്റെ ഈ സമയത്ത് ഇതില്‍ നിന്ന് കരകയറുക എന്നത് അമേരിക്കയ്ക്ക് പോലും ഒരു ബാലി കേറാ മല തന്നെയായിരിക്കുന്നു. ബിസിനസ്സ് നടക്കാത്തതും, ആളുകള്‍ വിപണിയില്‍ നിന്ന് അകന്ന് നില്‍ക്കുന്നതും, തൊഴിലില്ലായ്മ വര്‍ദ്ധിച്ച് കൊണ്ടേയിരിക്കുന്നതും ട്രഷറിയിലേയ്ക്കുള്ള വരുമാനം കുറഞ്ഞിരിക്കുന്നു.

ഈ അവസരത്തില്‍ ഈ കടം കുറയ്ക്കുവാന്‍ സംഭാവന നല്‍കാമെന്ന് ആര്‍ക്കെങ്കിലും മനസ്സ് തോന്നിയാല്‍ എന്ത് ചെയ്യണമെന്ന് ഓര്‍ത്ത് വിഷമിക്കേണ്ട, മടിക്കാതെ കടന്ന് വരൂ എന്ന് പറഞ്ഞ് സംഭാവന ചെക്ക് അഴച്ച് കൊടുക്കേണ്ട വിലാസവും ട്രഷറി തങ്ങളുടെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്.

ഈ ബുദ്ധിയെങ്ങാനും ഇന്ത്യന്‍ ഗവണ്മെന്റ് പ്രയോഗിക്കുമോ ആവോ?

Monday, November 9, 2009

മാന്ദ്യം മാറിയിട്ടില്ല

വിപണിയില്‍ ഉത്തേജനം നല്‍കുന്നത് തുടരാന്‍ ജി20 രാജ്യങ്ങള്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഷെയര്‍ മാര്‍ക്കറ്റ് കുതിച്ച് ഉയര്‍ന്നു. വിപണിയില്‍ കുറഞ്ഞ പലിശ നിരക്കില്‍ ഇനിയും പണം ലഭ്യമാകുമെന്ന പ്രതീക്ഷയാണ് ഈ കുതിപ്പിന് കാരണം. എന്നാല്‍ ഡോളറിന്റെ മൂല്യം താഴേയ്ക്ക് പോയി. എങ്ങിനെ ഡോളറിന്റെ മൂല്യം കുറയ്ക്കാമെന്ന് തല പുകയ്ക്കുന്ന അമേരിക്കന്‍ ഗവണ്മെന്റിന് ഇത് അനുഗ്രഹമാണ്.

മാന്ദ്യം തീര്‍ന്നു എന്നും തിരിച്ച് വരവ് കണ്ട് തുടങ്ങിയെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പറയുന്നുണ്ട് എങ്കിലും അത് എത്രമാത്രം ശരിയാണെന്ന് ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ സംശയം ഉയര്‍ന്നതിന്റെ പരിണിത ഫലമാണ് ഉത്തേജനം കൊടുക്കുന്നത് പിന്വലിക്കുവാന്‍ അവര്‍ തയ്യാറാകാതിരിക്കുന്നത്.

തിരിച്ച് വരവ് കണ്ട് തുടങ്ങിയെന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍ തൊഴിലില്ലായ്മ 10.2%ത്തില്‍ എത്തി. എന്നാല്‍ യഥാര്‍ത്ഥ ശതമാനം 17.5% ആണ് (തൊഴിലില്ലായ്മ ശതമാനം കണക്കാക്കുന്നതിലെ വഴികളാണ് ഈ വ്യത്യാസത്തിന് കാരണം). ഡിസമ്പര്‍ 2007ല്‍ തൊഴിലില്ലായ്മ 4.9% മാത്രമായിരുന്നു. വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ കുറച്ച് മാസങ്ങള്‍ മുന്‍പ് വരെ തൊഴില്‍ ലഭിച്ചിരുന്നിടത്ത് പോലും ഇപ്പോള്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു. മൈനിങ്  മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് 9.1% ആളുകള്‍ക്കാണ് തൊഴിലില്ലാതായത്. 8% ത്തോളം കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ക്ക് കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ ജോലി നഷ്ടപ്പെട്ടപ്പോള്‍ മാനുഫാക്റ്ററിങ്ങ് രംഗത്ത് 6%, സെയ്ല്സ് രംഗത്ത് 3.3%, ട്രാന്‍സ്പോര്‍ട്ടേഷന്‍ 3%, ഗവണ്‍മെന്റ് മേഖലയില്‍ 1% എന്നിങ്ങനെയാണ് തൊഴിലില്ലാതായത്. അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെടുന്നത് വന്‍ പ്രത്യാഘാതമാണ് ഒരാളില്‍ ഉണ്ടാക്കുക. ഇവിടെ ഹോസ്പിറ്റലുകളിലെ എമര്‍ജനസി റൂമില്‍ കയറേണ്ടി വന്നാല്‍ ചുരുങ്ങിയത് $20,000ത്തിന്റെ ബില്ലാണ് കിട്ടുക. ഇന്‍ഷ്വറന്‍സില്ലെങ്കില്‍ ഈ തുക കയ്യില്‍ നിന്ന് കൊടുക്കേണ്ടി വരും. തൊഴിലില്ലാത്തവര്‍ക്കുള്ള ഗവണ്മെന്റ് സപ്പോര്‍ട്ട് പരിമിതമണെന്നതിനാല്‍ തൊഴിലില്ലാത്തവന്‍ വീണ്ടും കടക്കാരനായി മാറൂന്നു.

കണക്കുകള്‍ അനുസരിച്ച് 2008ല്‍ 15.6% വിദേശിയരാണ് അമേരിക്കയില്‍ ജോലി ചെയ്തിരുന്നത്. അമേരിക്കന്‍ ജനതയുടെ തൊഴിലില്ലായ്മ ഇപ്പോള്‍ 10.2%വും. ഇത് കൊണ്ട് തന്നെയാണ് എച്ച് വിസകള്‍ കുറയ്ക്കുവാന്‍ ഒബാമയെ നിര്‍ബന്ധമാക്കിയതും. ഇത് മൂലം വിദഗ്ദ്ധ തൊഴിലാളികളെ അമേരിക്കയ്ക്ക് ലഭിക്കില്ല എന്ന് അറീയാമെങ്കിലും തൊഴില്‍ നഷ്ടപ്പെട്ട അമേരിക്കന്‍ ജനതയുടെ അമര്‍ഷത്തിന് തല്‍ക്കാലികമായി തടയിടുവാന്‍ കഴിയും.

ഇതിനിടയില്‍ അമേരിക്കയിലും സമരം, അതും വാഹനങ്ങള്‍ 6 ദിവസത്തേയ്ക്ക് ഓടിക്കതെ! നവമ്പര്‍ 3ന് ഫിലാഡല്‍ഫിയയില്‍ ആരംഭിച്ച സമരം 6 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒത്ത് തീര്‍പ്പായത്. പെന്‍ഷന്‍ പ്രശ്നത്തോട് അനുബന്ധപ്പെട്ടായിരുന്നു 5000ത്തോളം വരുന്ന ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ തൊഴിലാളികള്‍ (SEPTA) സമരത്തിനിറങ്ങിയത്. 6 ദിവസം ബസ്സും, സബ്വേയും, ട്രാമുകളും ഓടിയില്ല. അവസാനം സ്റ്റേറ്റ് ഗവണ്മെന്റിന് തൊഴിലാളികളുടെ യൂണിയന്റെ ആവശ്യം അംഗീകരിക്കേണ്ടി വന്നു. ഈ സംഭവം ഇവിടം കൊണ്ടും തീരുമെന്ന് തോന്നുന്നില്ല. ഫിലിയില്‍ തന്നെ വൈറ്റ് കോളര്‍മാരുടെ യൂണീയന്‍ ഈ വരുന്ന വെള്ളിയാഴ്ച സമരത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ടത്രേ. മറ്റ് സംസ്ഥാനങ്ങളിലും ഇത് പടര്‍ന്ന് പിടിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ഫിലിയുടെ തൊട്ടടുത്ത സംസ്ഥാനത്തെ ഒരു സര്‍വകലാശാലയില്‍ ജോലി നഷ്ടപ്പെടാതിരിക്കുവാനുള്ള ചര്‍ച്ച എങ്ങുമെത്താത്തതില്‍ പ്രതിഷേധിച്ച് അദ്ധ്യാപകരുടെ ഒരു യൂണിയന്‍ അവിടത്തെ സര്‍വകലാശാല പ്രസിഡന്റിന്റെ പ്രസംഗം ബഹിഷ്കരിച്ചിരുന്നു. ഈ അടുത്ത് നടന്ന ഉപ തെരഞ്ഞെടുപ്പുകളില്‍ ഒബാമയുടെ പാര്‍ട്ടിക്ക് സ്വാധീനമൂണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ മേയര്‍ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടത് ടാക്സ് വര്‍ദ്ധനവിനെതിരെയുള്ള ജനങ്ങളുടെ വിധി എഴുത്തയിരുന്നു.

അമേരിക്കന്‍ ജനത ഏറ്റവും കൂടുതല്‍ ഷോപ്പിങ് നടത്തുന്ന മാസങ്ങളാണ് നവമ്പറൂം, ഡിസമ്പറും. ഈ മാസങ്ങളിലെ വിറ്റ് വരവ് നോക്കിയാല്‍ പൈസ മുടക്കുവാനുള്ള അമേരിക്കന്‍ ജനതയുടെ വിശ്വാസം മനസ്സിലാക്കാം. കഴിഞ്ഞ കൊല്ലം ഈ രണ്ട് മാസവും പ്രതീക്ഷിച്ചതിലും വളരെ താഴെയായിരുന്നു ഷോപ്പിങ് നിരക്ക്. ഇക്കൊല്ലം പ്രതീക്ഷയോടെയാണ് സ്ഥാപനങ്ങള്‍ ഇരിക്കുന്നത്. 

ഇതിനിടയില്‍ ഇന്ത്യയുടെ വളര്‍ച്ച 7% ആയിരിക്കുമെന്നാണ് ഇന്ത്യ പറയുന്നത്. ചൈനയും വളര്‍ച്ച കൈവരിക്കുമെന്നാണ് ലോക രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുതല്‍ മുടക്കി ചൈന മുന്നേറ്റം തുടരുമ്പോള്‍ ഇന്ത്യ ലോക ബാങ്കിന്റെ 200 ടണ്‍ സ്വര്‍ണ്ണം വാങ്ങി സേഫില്‍ പൂട്ടി വെച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഭരണാധികാരികള്‍ ട്രേയ്ഡ് കരാറുകളീല്‍ ഒപ്പിടുന്ന തിരക്കിലാണ്. ആസിയന്‍ കരാറിലൂടെയും മറ്റും ഇറക്ക് മതി വര്‍ദ്ധിച്ചതല്ലാതെ കയറ്റ്മതിയില്‍ വലിയ പുരോഗതി കാണ്ടിട്ടില്ല. രൂപയുടെ മൂല്യം കൂടുന്നത് ഇറക്ക്മതിക്ക് സഹായമാകുന്നുണ്ടെങ്കിലും കയറ്റ്മതി മേഖല കൂടുതല്‍ തകര്‍ച്ചയിലേയ്ക്ക് കൂപ്പ് കുത്തുകയാണ്.  ഇന്ത്യയിലെ തൊഴിലില്ലായ്മ ശതമാനം 7.2% ആണത്രേ. 2008ല്‍ ഇത് 6.8% ആയിരുന്നു.

എന്നിട്ടും രാജ്യങ്ങള്‍ എല്ലാം തന്നെ മാന്ദ്യം തീര്‍ന്നു എന്ന് വീമ്പിളക്കുന്നു. ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുമ്പോഴും.....     

Wednesday, November 4, 2009

വത്തിക്കാന്‍ പിടിച്ച പുലി വാല്‍

മലപ്പുറത്ത് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് പീഡനത്തിന് പരാതി നല്‍കിയിട്ട് കുറ്റക്കാരനെന്ന് പറയപ്പെടുന്ന വൈദികനെതിരെ മാനഹാനിക്ക് കേസ്സെടുത്ത വാര്‍ത്ത വായിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം കണ്ടത് ഓര്‍മ്മ വന്നത്. വത്തീക്കാന്‍ (“ഹോളി സീ”) പിടിച്ച പുലിവാല്‍......



സെപ്തമ്പര്‍ 22ന് യു.എന്‍.ന്റെ ഹ്യൂമണ്‍ റൈറ്റ് കൌണ്‍സിലിന്റെ 12ആം സെഷനില്‍ ഐ.എച്ച്.ഇ.യു.വിന്റെ ഒരു പ്രതിനിധി ബാല പീഡനത്തില്‍ വത്തിക്കാനെടുത്ത നിലപാടിനെ വിമര്‍ശിച്ചു. കേസ്സുകള്‍ മറച്ച് വെയ്ക്കുകയും, കോടതിക്ക് പുറത്ത് ഒതുക്കി തീര്‍ത്ത് കുറഞ്ഞ കോമ്പന്‍സേഷന്‍ നല്‍കി കൈ കഴുകുന്നതിനെയും, പലപ്പോഴും മാപ്പ് പറയുവാന്‍ പോലും വിമുഖത കാട്ടുന്നതിനെയും, അപരാധികളില്‍ പലരും ഇപ്പോഴും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നതിനെയും  ശക്തമായി വിമര്‍ശിക്കുകയും കുറ്റം ചെയ്തവരെ സിവില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വത്തിക്കാന്‍ (“ഹോളി സീ”) അന്താരാഷ്ട്ര സമൂഹത്തോട് തുറന്ന് പറയുകയും വേണമെന്നും ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി യു.എന്‍.ലെ വത്തിക്കാന്റെ പ്രതിനിധി പറഞ്ഞത് .
1) 80% കേസ്സുകളിലും “കുട്ടികളെ ദുരുപയോഗിച്ചതല്ല” മറിച്ച് അഡോളസന്റുകളോട് (11 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍) സ്വവര്‍ഗ്ഗക്കാര്‍ക്ക് തോന്നുന്ന ഒരു തരം “വികാര പ്രകടനമാണ്”. അത് കൊണ്ട് ദുരുപയോഗമെന്ന് വിളിക്കരുത്.
2) കഴിഞ്ഞ 50 വര്‍ഷത്തെ സംഭവങ്ങളില്‍ വെറും 5% കാത്തലിക്ക് വൈദികരേ ലൈംഗിക പീഡനം നടത്തിയിട്ടുള്ളൂ. അമേരിക്കയില്‍ നടന്ന വൈദികരുടെ പീഡന കേസുകളില്‍ കാത്തലിക്കരേക്കാള്‍ കൂടുതല്‍ പ്രൊട്ടസ്റ്റന്റ്മാരാണ്. കൂടാതെ ജൂതരുടെ ഇടയിലും ലൈംഗിക ദുരുപയോഗം നടക്കുന്നുണ്ട്.
3) അമേരിക്കയിലെ സ്കൂളുകളില്‍ നടക്കുന്ന ദുരുപയോഗങ്ങള്‍ കാത്തലിക്ക് വൈദികര്‍ നടത്തിയതിനേക്കാള്‍ 100 മടങ്ങ് കൂടുതലാണ്.
കാത്തലിക്ക് സഭ “വൃത്തിയാക്കുന്ന തിരക്കിലാണ്” എന്നാല്‍ തങ്ങളേക്കാള്‍ കൂടുതല്‍ കുറ്റം ചെയ്യുന്നവര്‍ എന്ത് ചെയ്യുന്നു എന്ന് വെളിപ്പെടുത്തണം.

അഭയമാരും,അനുമാരും ഇനിയും ഉണ്ടാകുമെന്നതിന് അടിവരയിടുന്ന ഈ ചാരിത്ര പ്രസംഗത്തിന് ശക്തമായ മറുപടി ഐ,എച്ച്.ഇ.യു. നല്‍കിയിട്ടുണ്ട്. ദുരുപയോഗത്തെ പറ്റി മാത്രമല്ല ഈ സംഭവങ്ങളെ മറച്ച് വെയ്ക്കുവാന്‍ വത്തിക്കാന്‍ ശ്രമിച്ചതിനെയും ആണ് തങ്ങള്‍ ചൂണ്ടി കാട്ടിയത് എന്ന് അവര്‍ അടിവരയിടുന്നു.


“ഹോളി സീ”യുടെ മറുപടി വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ സംശയങ്ങള്‍:
1) ലോകത്ത് അമേരിക്കയില്‍ മാത്രമേ കാത്തലിക്ക വൈദികരുടെ ബാല പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളോ?
2) കഴിഞ്ഞ 50വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇത് അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് ഇന്നും ഈ “ന്യൂനപക്ഷം” ഉണ്ടാകുന്നു? സഭ തങ്ങളെ സംരക്ഷിക്കൂമെന്ന ഉറപ്പുള്ളത് കൊണ്ടോ?
3) വൈദികരും മറ്റ് ജനങ്ങളും തമ്മില്‍ വ്യത്യാസമെന്നുമില്ലേ? ദൈവത്തിന്റെ സാക്ഷ്യം വിശ്വാസികള്‍ക്ക് പകര്‍ന്ന് കൊടുക്കുവാന്‍ ജീവിതം ഉഴിഞ്ഞ് വെച്ചവരിലെ 5% വൈദികരെ വെറും ആകര്‍ഷണ വീക്കനെസ്സുള്ളവരാണെന്ന് പറഞ്ഞ് സംരക്ഷിക്കുന്നത് വിശ്വാസികളില്‍ എന്ത് ആശയമാണ് നല്‍കുവാന്‍ ശ്രമിക്കുന്നത്?
4) തങ്ങളുടെ ശതമാനം ജൂതന്മാരേക്കാളും, പ്രൊട്ടസ്റ്റന്റ്മാരേക്കാളും കുറവാണ് (ഈ വിശ്വാസികളാണ് അമേരിക്കയില്‍ കൂടുതലുള്ളത്) എന്ന് ന്യായീകരിക്കുവാന്‍ “ഹോളി സീ”ക്ക് എങ്ങിനെ കഴിയുന്നു?

അല്ല ഇതൊക്കെ ചോദിക്കുവാന്‍ ഞാന്‍ കാത്തലിക്കനാണോ? അതും പോട്ടേ ഒരു അബ്രഹാമിക വിശ്വാസിയാണോ?