എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, March 21, 2010

മാന്ദ്യത്തെ എങ്ങോട്ട് കൊണ്ടു പോകുന്നു?

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അമേരിക്ക കരകയറി എന്ന് കണക്കുകള്‍ നിരത്തി നെഞ്ച് വിരിക്കുന്ന ഒബാമ സര്‍ക്കാര്‍ ഇപ്പോള്‍ ചൈനയ്ക്കെതിരെ തിരിയുന്നു. ചൈന അവരുടെ യുആന്‍ കൃത്രിമ മാര്‍ഗ്ഗത്തിലൂടെ വിലയിടിക്കുന്നതിനാലാണ് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നതും ചൈന ഇപ്പോള്‍ പണം കൊയ്യുന്നതുമത്രേ! അമേരിക്കയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ട മില്ല്യണ്‍ കണക്കിന് ആളുകള്‍ക്ക് തിരിച്ച് ജോലിക്ക് കയറണമെങ്കില്‍ അമേരിക്കയുടെ എക്സ്പോര്‍ട്ട് വര്‍ദ്ധിക്കണം. എന്നാല്‍ യുആനിന്റെ വില കുറവ് കാരണം ചൈനീസ് സാധനങ്ങള്‍ എല്ലാ വിപണികളും കയ്യടക്കിയിരിക്കുന്നതിനാല്‍ വില കൂടുതലുള്ള അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങുവാന്‍ ആളില്ല അത്രേ.

ഏത് വമ്പന്‍ അമേരിക്കന്‍ കമ്പനിയുടെയും കവറിന് പുറത്ത് ചൈന എന്ന ലേബള്‍ എന്ത് കൊണ്ട് വരുന്നു എന്ന് മാത്രം ഒബാമ ഗവണ്മെന്റ് ആലോചിച്ചിരുന്നുവെങ്കില്‍! അമേരിക്കക്കാര്‍ക്ക് ഔട്ട് സോഴ്സിങ്ങ് എന്ന വരം പണ്ട് ഭസ്മാസുരന് കിട്ടിയ വരം പോലെ ആയിരിക്കുന്നു. ഔട്ട് സോഴ്സിങ്ങ് വഴി ലഭിച്ച പണം മുഴുവന്‍ സ്റ്റോക്കിലിട്ട് കളിച്ച് ജീവിതം ആസ്വദിക്കുവാന്‍ ആരംഭിച്ച അമേരിക്കന്‍ ജനതയെ വഞ്ചിച്ചത് ആരെന്ന് ലോകം കണ്ട് കഴിഞ്ഞതാണ്. എന്നാല്‍ ആ വഞ്ചകര്‍ ഇന്നും അമേരിക്കന്‍ ജനതയുടെ ടാക്സ് പണം സ്റ്റിമുലേഷന്‍ എന്ന പേരില്‍ തട്ടിയെടുത്ത് സുഖമായി വിലസുന്നു. ഇന്ന് അമേരിക്കന്‍ വിപണിയില്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിന്റെ പ്രധാന കാരണം മൂന്നാം ലോകത്തുള്ള ചീപ്പ് ലേബര്‍മാരുടെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണെന്നിരിക്കേ പ്രൊട്ടക്ഷനിസവുമായി വന്നാല്‍ അത് അമേരിക്കയ്ക്ക് തന്നെയാണ് പ്രശ്നമുണ്ടാക്കുക. അമേരിക്ക ലോക വിപണി പിടിച്ചടക്കാന്‍ കൊണ്ടുവന്ന പല നിയമങ്ങളും ഇപ്പോള്‍ അവരെ തന്നെ തിരിഞ്ഞ് കൊത്തുന്നു.

ചൈന അമേരിക്കന്‍ വിപണി പിടിച്ചടക്കിയെങ്കിലും അത് കൊണ്ട് ഉപകാരമുണ്ടായത് അമേരിക്കന്‍ സര്‍ക്കാരിന് തന്നെയാണ്. കാരണം അമേരിക്കന്‍ ജനത സാധനങ്ങള്‍ വാങ്ങുന്നത് ക്രെഡിറ്റിലാണ്. ചൈന ആ ക്രെഡിറ്റ് അമേരിക്കന്‍ സര്‍ക്കാരിന്റെ ഉറപ്പില്‍ കയ്യില്‍ വെച്ചിരിക്കുന്നു. ചൈന മാത്രമല്ല ജപ്പാന്‍ ഉള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളും അമേരിക്കയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുകയാണ്. അങ്ങിനെ ലഭിച്ച ട്രില്ല്യണ്‍ കണക്കിന് ഡോളറു കൊണ്ടാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങുന്നത്. ഡോളറിന്റെ മൂല്യം കൂടുന്തോറും സര്‍ക്കാരിന്റെ കടം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഡോളറിന്റെ മൂല്യം കുറയ്ക്കണം. എന്നാല്‍ ഇത് മറ്റ് രാജ്യങ്ങള്‍ സമ്മതിക്കില്ല എന്ന് കഴിഞ്ഞ കൊല്ലം നാം കണ്ടതാണ്. ഡോളറിന് പകരം സ്വര്‍ണ്ണത്തെ കുറിച്ചും പുതിയ ഒരു ആഗോള നാണയത്തെ കുറിച്ചും രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തത് അമേരിക്കയ്ക്ക് തിരിച്ചടൊയായി. അപ്പോള്‍ ഇനി ഒരു മാര്‍ഗ്ഗം ചൈന യുആന്‍ മാന്യുപ്പുലേറ്റ് ചെയ്യുന്നു എന്ന് പറഞ്ഞ് അവരെ കരിമ്പട്ടികയിലാക്കുക എന്നതാണ്. എന്നാല്‍ സ്റ്റിമുലേഷന്‍ എന്ന് പറഞ്ഞ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചത് തങ്ങളുടെ നാണയങ്ങളുടെ “മാന്യുപ്പലേഷന്‍” തന്നെയല്ലേ! സ്റ്റിമുലേഷന്‍ എന്നാല്‍ കൂടുതല്‍ നോട്ട് അടിച്ചിറക്കുക എന്നതില്‍ അധികം എന്ത് അര്‍ത്ഥമാണുള്ളത്?

കരിമ്പട്ടികയിലാകുമ്പോല്‍ ചൈനയുടെ സാധനങ്ങള്‍ക്ക് കൂടുതല്‍ ടാക്സ് ഏര്‍പ്പെടുത്തുവാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് കഴിയും. അങ്ങിനെ ചൈനയുടെ സാധങ്ങള്‍ക്ക് വില കൂടും. ആളുകള്‍ വാങ്ങാതെയാകും. ഇതില്‍ കലി പൂണ്ട് ചൈന തങ്ങളുടെ കയ്യിലെ അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ വില്‍ക്കും അതോടെ വിപണിയില്‍ ഡോളറിന്റെ വില ഇടിയും. സര്‍ക്കാരിന്റെ കടം കുറയുകയും  അമേരിക്കന്‍ കയറ്റ് മതി ത്വരിത ഗതിയിലാകുകയും ചെയ്യും. അമേരിക്കന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. ഒരു രാജ്യത്തെ സംബന്ധിച്ച് അതിന്റെ തലവന്‍ അനുകൂലിക്കേണ്ടത് ഇതിനെയാണ്.

എന്നാല്‍ വിപണിയില്‍ ഡോളറിന്റെ വിലയിടിയുമ്പോള്‍ സ്വാഭാവികമായും മറ്റ് രാജ്യങ്ങളുടെ കയ്യിലിരിക്കുന്ന ഡോളറിന്റെ മൂല്യം ഇടിയുകയും അത് വഴി ആ രാജ്യങ്ങള്‍ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലാകുകയും ചെയ്യും. അതിനാല്‍ തന്നെ ചൈന അമേരിക്കന്‍ ബോണ്ടുകള്‍ വിപണിയില്‍ ഇറക്കുമെന്ന് തോന്നുമ്പോള്‍ തന്നെ രാജ്യങ്ങളെല്ലാം കയ്യിലുള്ള ഡോളറുകള്‍ സ്വര്‍ണ്ണത്തിലേയ്ക്കോ, മറ്റ് നാണയത്തിലേയ്ക്കോ മാറ്റും. അതോടെ ഡോളര്‍ മൂല്യം തകര്‍ച്ചയിലേയ്ക്ക് കൂപ്പ് കുത്തും. കൂടെ സ്വര്‍ണ്ണത്തിന്റെയും, മറ്റ് നാണയങ്ങളുടെയും വില കൂടും. ആ നാണയങ്ങളുള്ള രാജ്യങ്ങള്‍ ചൈനയ്ക്കും അമേരിക്കയ്ക്കും ഒപ്പം മാന്ദ്യത്തിലേയ്ക്ക് കൂപ്പും കുത്തും.

എങ്ങിനെ നോക്കിയാലും അമേരിക്കയുടെ നീക്കം അപകടത്തിലേയ്ക്കാണ്. അതിനാല്‍ തന്നെ എല്ലാവരും ഏപ്രിലിലെ അമേരിക്കന്‍ തീരുമാനത്തിനായി കാത്തിരിക്കുന്നു. അതിന് മുന്‍പ് ഒരുപക്ഷേ ചൈനയും അമേരിക്കയും ഏതെങ്കിലും പോംവഴിയില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍.....

Tuesday, March 16, 2010

പോപ്പ് സ്ഥാനമൊഴിയുമോ?

ഇതാണ് ഇപ്പോള്‍ ലോക ചര്‍ച്ച. പോപ്പ് സ്ഥാനമൊഴിയാനുള്ള സാധ്യത 1/12ല്‍ നിന്ന് 1/3 ആയി പന്തയക്കാര്‍ മാറ്റിയിരിക്കുന്നു. നൈജീരിയന്‍ കര്‍ദിനാള്‍ അടുത്ത പോപ്പാകുവാന്‍ ഉള്ള സാധ്യത 1/4 ആണത്രേ!

കഴിഞ്ഞ ഞായറാഴ്ചത്തെ ഗാര്‍ഡിയന്‍ പത്രത്തിലെ മുഖപ്രസംഗം കാത്തലിക്ക് പള്ളികളിലെ ബ്രഹ്മചാരികളെ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം എന്നതാണ്. കേരളത്തില്‍ അഭയ കൊലക്കേസ്സ് ചൂട് പിടിച്ച സമയത്തും ഇത് പോലെ ഒരു ചര്‍ച്ച നടന്നത് നമ്മള്‍ അനുഭവിച്ചതാണ്!

വികാരം മൂടി വെയ്ക്കുന്നത് കൊണ്ടാണത്രേ കൊച്ച് പിള്ളാരെ പീഡിപ്പിക്കേണ്ടി വരുന്നത് പോലും. ഐര്‍ലന്റ്, അമേരിക്ക, ഹോളണ്ട്, ഇറ്റലി, സ്വിറ്റ്സര്‍ലാന്റ്.... എന്തിന് പോപ്പിന്റെ രാജ്യമായ ജര്‍മ്മനിയിലും 50 വര്‍ഷമായി തുടരുന്ന പിള്ളേര്‍ പീഡന/സ്വവര്‍ഗ്ഗ രതി ചര്‍ച്ച അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു. അറിഞ്ഞത് മറച്ച് വെച്ചു എന്നതാണ് പഴയത് പോലെ ഇപ്പോഴത്തെയും ചര്‍ച്ച. മറച്ച് വെയ്ക്കുന്നതിന് പോപ്പിന്റെ സഹോദരനും കൂട്ട് നിന്നിട്ടുണ്ട് എന്ന് വരെ വാര്‍ത്ത എത്തി നില്‍ക്കുന്നു. പോപ്പിനും പഴയത് പലതും അറിയാമായിരുന്നു എന്നാണ് ഇപ്പോഴത്തെ ആരോപണം. അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ഒരാളെ പീഡന മനോവൈകല്യം ഉണ്ടെന്ന് അറിഞ്ഞിട്ടും സേവനത്തിനായി നിയോഗിച്ച് പോലും. അവിടെയും ഈ കക്ഷി പീഡനം നടത്തി പോലും. ഇപ്പോള്‍ കക്ഷിയെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. പോപ്പ് സ്ഥാനത്തിന് വരെ ചലനം സൃഷ്ടിക്കാവുന്ന(!) ഈ ആരോപണങ്ങളെ നേരിടുവാന്‍ ബ്രഹ്മചാരികളെ വിവാഹം കഴിക്കുവാന്‍ അനുവദിക്കണമെന്ന അഭിപ്രായം ശക്തമാകുന്നു. എന്നാല്‍ പോപ്പിനെയും സഭയെയും കരി വാരി തേയ്ക്കുവാനുള്ള ചിലരുടെ തന്ത്രമാണിതെന്ന് വത്തിക്കാന്‍ അവകാശപ്പെടുന്നു.

ഈ സാഹചര്യത്തില്‍ ബ്രഹ്മചാരികള്‍ക്ക് ബ്രഹ്മചര്യം കാക്കുവാന്‍ കഴിയില്ലേ എന്ന ചോദ്യം ഉയരുന്നു. ഹിന്ദു പുരാണങ്ങളില്‍ ബ്രഹ്മചാരികളായവരുടെ ബ്രഹ്മചര്യം തകര്‍ക്കാന്‍ ഉര്‍വശി-മേനക-രംഭ-തിലോത്തമാരെ ദേവന്മാര്‍ രംഗത്തിറക്കിയിട്ടുള്ള സംഭവങ്ങള്‍ ഇന്ത്യക്കാര്‍ക്ക് സുപരിചിതം.

ബ്രഹ്മചര്യ വിജയം നേടാന്‍ ആശ്രമ വനിതകളുടെ മേല്‍ പരീക്ഷണം നടത്തിയ ഗാന്ധിയെ കുറിച്ചും നമുക്ക് അറിയാം. എന്നാല്‍ ഇന്ന് ബ്രഹ്മചാരികള്‍ക്ക് ബ്രഹ്മചര്യം നിലനിര്‍ത്തുവാന്‍ കഴിയാത്തതിന്റെ തെളിവ് നാം കേരളീയര്‍ സന്തോഷ് മാധവന്മാരിലൂടെയും ഈ അടുത്ത് മലപ്പുറത്തെ ഫാദര്‍ ജോസഫിലൂടെയും കണ്ടു കഴിഞ്ഞു. നിത്യാനന്ദന്‍ ഇപ്പോള്‍ ഹരിദ്വാറിലാണത്രേ. പുറത്ത് വരാത്തത് എത്രയെണ്ണം. പണ്ട് ഇത് പോലെ ഒരു ആശ്രമത്തില്‍ കുട്ടികള്‍ വെടിയേറ്റ് മരിച്ചപ്പോള്‍ പലതും പുറത്ത് വരും എന്ന് നാം പ്രതീക്ഷിച്ചു.

പുറം രാജ്യത്ത് പീഡനം ഏറ്റവര്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നത് പോലെ ഇന്ത്യയിലും കിട്ടുവാന്‍ കഴിയുമെന്ന് കണ്ടാല്‍ ഒരു പക്ഷേ പീഡന റിക്കോര്‍ഡ് നമുക്ക് കിട്ടുമായിരിക്കും. 5% ബ്രഹ്മചാരികള്‍ (വത്തിക്കാന്റെ വിശദീകരണം) എന്ന് തന്നെ കണക്കെടുത്താല്‍ ബ്രഹ്മചര്യം നഷ്ടപ്പെട്ട എത്രയെണ്ണമായിരിക്കും കേരളത്തില്‍ ഉണ്ടാവുക?

പലരും പുറമേ ബ്രഹ്മചാരികളായി അഭിനയിക്കുമ്പോഴും തടഞ്ഞ് വെച്ച ലൈംഗിക വികാരങ്ങള്‍ ഒളിവില്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ പുറത്ത് വിടുന്നത് ഒളിഞ്ഞ് കണ്ട് പിടിച്ച് വെളിച്ചത്ത് കൊണ്ട് വരുവാന്‍ മാധ്യമങ്ങളും നെട്ടോട്ടമോടുന്നു. ഗാന്ധിയുടെ ഭാഗ്യം... അന്നത്തെ മാധ്യമ ധര്‍മ്മം ഇന്നത്തെ പോലെ എങ്ങാനുമായിരുന്നുവെങ്കില്‍?

പീഡനം നടത്തുന്നത് കാത്തലിക്ക് പള്ളികളിലെ ബ്രഹ്മചാരികള്‍ മാത്രമല്ല എന്ന് വത്തിക്കാന്‍ പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്. എല്ലാ മതത്തിലും കുട്ടി പീഡനം മുതല്‍ സ്വവര്‍ഗ്ഗ രതി വരെയുണ്ട് എന്നും തെളിവുകള്‍ നിരത്തുന്നു. അങ്ങിനെയെങ്കില്‍ എന്തിന് ഈ പ്രകൃതി വിരുദ്ധ ബ്രഹ്മചര്യം തുടരുവാന്‍ അനുവദിക്കുന്നു? ബ്രഹ്മചര്യം ലൈംഗിക വിജയത്തിന്റേതാണെന്ന് തെളിയിക്കുവാന്‍ ഗാന്ധിമാര്‍ പാട് പെടുന്നത് എന്തിന്? 5% ബ്രഹ്മചാരികള്‍ കാട്ടികൂട്ടുന്ന പേകൂത്തിന് പാവം 95% പഴി കേള്‍ക്കുന്നു!!!! 

അമേരിക്കന്‍ ബിഷപ്പ് കൌണ്‍സില്‍ ഇനിയുള്ള ബ്രഹ്മചാരികളുടെ തെരഞ്ഞെടുപ്പില്‍ അവരുടെ ലൈംഗിക മാനസിക നിലയെ പറ്റി വിലയിരുത്തണമെന്ന് പറഞ്ഞ് കഴിഞ്ഞു. ബ്രഹ്മചരിക്കുവാന്‍ കഴിവില്ലാത്തവരെ ബ്രഹ്മചാരികളാക്കുമ്പോള്‍ കടുക്കാ വെള്ളം കൊടുത്താല്‍ ജനങ്ങള്‍ക്കെങ്കിലും പേടി കൂടാതെ കഴിയാം.

പക്ഷേ അപ്പോള്‍ നമ്മള്‍ക്ക് ചാനലുകളില്‍ നിന്ന് വീണ് കിട്ടുന്ന “സീനുകളും‍” “ലൈവ് ഷോകളും” നഷ്ടമാകും....

Monday, March 8, 2010

അമേരിക്കയും ഇന്ത്യയും ക്യാപിറ്റലിസവും

മക്ഡോണാള്‍ഡിനെയും, കെ.എഫ്.സി.യെയും, കൊക്കോ കോളയെയും, പെപ്സിയേയും അരിയിട്ട് സ്വീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടുവളച്ച് ഓച്ചാനിച്ച് നില്‍ക്കുവാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അവറ്റകള്‍ക്ക് ലാഭം കൊയ്യാന്‍ ഏത് വിട്ട് വീഴ്ചയ്ക്കും നമ്മുടെ സര്‍ക്കാര്‍ തയ്യാര്‍.

എന്നാല്‍ അമേരിക്കയില്‍ സംഭവിക്കുന്നതെന്ത്? അവിടെ കാര്‍ബണേറ്ററ്റ് ഡ്രിങ്സിനും, പിസയ്ക്കും ടാക്സ് കൂട്ടി കൊണ്ടിരിക്കുന്നു. 18% ടാക്സ് ചുമത്തണം അത്രേ! എന്നാലേ 2/3 പൊണ്ണതടിയന്മാരുള്ള അമേരിക്കയില്‍ അവരുടെ എണ്ണം കുറയ്ക്കുവാന്‍ കഴിയൂ പോലും! സിഗററ്റിനും മദ്യത്തിനും ഒപ്പം ഇവയ്ക്കും ടാക്സ് കൂട്ടുമ്പോള്‍ ക്യാപറ്റിലസത്തിന്റെ പറുദീസ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഏത് ദിശയിലേയ്ക്ക് നീങ്ങുന്നു എന്ന് നോക്കി കാണേണ്ടിയിരിക്കുന്നു? വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെക്സിക്കോ ഇത് പോലെ കൃത്രിമ സ്വീറ്റ്നര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോഫ്റ്റ് ഡ്രിങ്ങ്സിന് 20% ടാക്സ് ചുമത്തിയപ്പോള്‍ ഡബ്ലി.ടി.ഒ.യില്‍ പരാതിയുമായി ചെന്ന ചരിത്രമുള്ള അമേരിക്കയാണ് ഇപ്പോള്‍ ആരോഗ്യ കാരണം ചൂണ്ടി കാട്ടി 18% ടാക്സ് ചുമത്തുവാന്‍ വെമ്പുന്നത്!!!

സ്വന്തം ജനങ്ങളുടെ ആരോഗ്യവും, വിദ്യാഭ്യാസവും ആണ് നോക്കേണ്ടതെന്ന തിരിച്ചറിവ് അമേരിക്കന്‍ സര്‍ക്കാരിന് ലഭിച്ചിരിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ ജനങ്ങളെ പിഴിയുന്ന സ്വകാര്യന്മാരെ തുരത്തുവാന്‍ ഒബാമ ഗവണ്മെന്റ് ആഞ്ഞ് പരിശ്രമിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്റെ വിജയത്തിന് ശേഷം ആരോഗ്യ ബില്ലിന്റെ തിരക്കിലായിരിക്കുന്ന ഒബാമ അതിന് ശേഷം ഇതിന്റെ പ്രചാരണത്തിന് സജീവമാകുമെന്ന് ഉറപ്പായി.

എന്നാല്‍ നമ്മുടെ ക്യാപിറ്റലിസ്റ്റ് അടിമകള്‍ നയിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ആകട്ടെ സാമ്പത്തിക-ആരോഗ്യ-വിദ്യാഭ്യാസ മേഖല സ്വകാര്യക്കാര്‍ക്ക് തീറെഴുതി കൊടുക്കുവാന്‍ വെമ്പല്‍ കൊണ്ട് നടക്കുന്നു. അപകടം തിരിച്ചറിയുമ്പോഴേയ്ക്കും തലമുറകള്‍ നശിച്ച് കഴിഞ്ഞിട്ടുണ്ടാകും......

പാസ്സാകുമായിരുന്ന ഒരു വനിത ബില്ല് പോലും പാസ്സാക്കിയെടുക്കുവാന്‍ കഴിയാത്ത കഴിവ് കെട്ട സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ എങ്ങിനെ സംരക്ഷിക്കണമെന്ന് തങ്ങള്‍ക്ക് മുന്‍പുള്ളവര്‍ കാട്ടി തന്നത് കാണുവാന്‍ കഴിവില്ലെങ്കില്‍ ഒബാമയെ എങ്കിലും കണ്ട് പഠിക്കട്ടെ.

Saturday, March 6, 2010

അടുക്കളയ്ക്കുള്ള കമന്റ്

അടുക്കളയുടെ 32ആം പോസ്റ്റിനിട്ട കമന്റ് വലുപ്പം കൂടിയതിനാലാണെന്ന് തോന്നുന്നു അവിടെ പോസ്റ്റാന്‍ പറ്റിയില്ല. അത് ഒരു പോസ്റ്റാക്കി ഇവിടെയിടുന്നു.
-------
ക്ലിന്റണ്‍, വുഡ്സ് പ്രശ്നത്തില്‍ കാതലായ സംഗതി അവര്‍ തങ്ങളുടെ അവിഹിത ബന്ധം തുടക്കത്തില്‍ ബഹുജന സമക്ഷം സമ്മതിച്ചില്ല എന്നതാണ്. ഒടുവില്‍ അവര്‍ സമ്മതിച്ച് മാപ്പ് പറഞ്ഞപ്പോള്‍ സംഗതി ക്ലീന്‍. അല്ലാതെ അവിടത്തെ ജനങ്ങള്‍ക്ക് കുടുമ്പ ബന്ധങ്ങളിലെ പവിത്രതയെ പറ്റി ബോധം വന്നത് കൊണ്ടല്ല.

ഇവരുടെ രാജ്യത്ത് എത്ര റേപ്പ് കേസുകള്‍ റെജിസ്റ്റര്‍ ചെയ്യപ്പെടുന്നു എന്ന കണക്കുകള്‍ ലഭ്യമാണ്. എന്ത് കൊണ്ട്? ഈ രാജ്യത്ത് എവിടെയും എങ്ങിനെയും തന്റെ ലൈംഗിക ഇഛയ്ക്ക് പാര്‍ട്ടണറെ കിട്ടുമെന്ന് ചിന്തിക്കുന്നത് കേരളീയരുടെ അജ്ഞതയാണ്. ഒരു പുരുഷനോ/സ്ത്രീയ്ക്കോ പാര്‍ട്ട്ണറുടെ ശരീരത്ത് തൊടണമെങ്കില്‍ പാര്‍ട്ടണറുടെ അനുവാദം വേണം എന്ന് ഉള്ള നാട്ടില്‍ വുഡ്സിന് 10 പേരുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയുമ്പോള്‍... വുഡ്സിന് മാത്രമല്ലല്ലോ കുടുമ്പം ഉണ്ടായിരുന്നത്... ആ 10ല്‍ പലര്‍ക്കും ഭര്‍ത്താക്കന്മാരുണ്ടായിരുന്നു...

ഇവിടെ സൂചിപ്പിച്ച വുഡ്സ് ഉള്‍പ്പെടെ പലരും ഇപ്പോള്‍ ലൈംഗിക നിയന്ത്രണ കോഴ്സില്‍ പങ്കെടുക്കുകയാണ്/പങ്കെടുത്തു.

നമ്മുടെ നാട്ടില്‍ ഭൂരിഭാഗ കേസുകളിലും പുരുഷന്‍ സ്ത്രീയുടെ അനുവാദമില്ലാതെ പ്രാപിക്കുന്നു. പിന്നീട് അത് വെച്ച് ബ്ലാക്ക് മെയിലിങ് ആണ്. ഒരു തവണ വീഴുന്നവര്‍ക്ക് പിന്നെ ഒരിക്കലും രക്ഷയില്ല. രക്ഷപ്പെടുവാന്‍ നമ്മള്‍ അനുവദിക്കുകയില്ല. കുടുമ്പത്തിന്റെ അഭിമാനം പോകുമെന്ന പേടിയെ അവന്മാര്‍ മുതലെടുക്കുന്നു. എന്നാല്‍ പടിഞ്ഞാറ് വ്യക്തി സ്വാതന്ത്ര്യമെന്ന ഒന്നുള്ളതിനാല്‍ പലരും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റവാളികള്‍ പിടിക്കപ്പെടൂന്നു.


തന്നെ അപമാനിച്ചു എന്ന് ഉറക്കേ പറയുവാന്‍ ധൈര്യം കാട്ടിയവരെ നാം എന്ത് ചെയ്തു എന്നത് കണ്ട് കഴിഞ്ഞതാണ്... അവര്‍ മുന്നോട്ട് വന്നത് കൊണ്ട് മാത്രം അവര്‍ നേരിടേണ്ടി വന്ന “അനുഭവങ്ങള്‍” മാധ്യമങ്ങളിലൂടെ നാം നമ്മുടെ യുവ തലമുറയ്ക്ക് പകര്‍ന്നും കൊടുത്തു കഴിഞ്ഞു. 

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും മറ്റും ഡെഫനിഷനുകള്‍ വളരെ ആഴത്തില്‍ അര്‍ത്ഥമുള്ളവയാണ്. അത് വെച്ച് നമ്മുടെ രാജ്യത്തെ താരതമ്യം ചെയ്യുന്നത് ഹിമാലയന്‍ ബ്ലണ്ടര്‍ ആയിരിക്കും.

പുരുഷനെ ഭരിക്കുവാനുള്ളതാണ് ഫെമനിസ്റ്റ് വാക്ക് എന്ന നമ്മുടെ ചീപ്പ് ചിന്താഗതിയേക്കാള്‍ മുന്നിലാണ് പടിഞ്ഞാറന്‍ ചിന്താഗതി. അവിടെ ഫെമനിസ്സം വ്യക്തി സ്വാതന്ത്ര്യത്തെയാണ് ഉയര്‍ത്തി കാട്ടുന്നത്. പുരുഷന്മാരെ പോലെ തന്നെ സാമ്പത്തികമായി സ്വതന്ത്ര്യയാകുവാനും തന്റേതായ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കപ്പെടുവാനുമുള്ള അവകാശമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഈ മാര്‍ച്ച് 8ന് ലോക സ്ത്രീദിന ആഘോഷത്തിന് 100 വര്‍ഷം തികയുന്നുവെങ്കിലും ഇന്ത്യയില്‍ ഇന്നും ഫെമിനിസം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിലവില്‍ വന്നിട്ടില്ല, വരുത്തിയില്ല എന്നതാണ് ശരി. 

ഗാര്‍ഹിക പീഡനത്തിന്റെ ഡെഫനിഷന്‍ കേട്ടാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് ഭൂരിപക്ഷത്തിനും ഡൈവേഴ്സ് കിട്ടും എന്ന് ഉറപ്പാണ്. അമേരിക്കയില്‍ വിവാഹമോചനം കിട്ടുന്ന ഇന്ത്യക്കാരുടെയും ചൈനക്കാരുടെയും എണ്ണം കൂടുന്നു എന്ന് കണക്കുകള്‍ വരച്ച് കാട്ടുന്നു.

ഇത്രയും പറഞ്ഞത് ടൈറ്റിലില്‍ വുഡ്സ് വന്നത് കൊണ്ടാണ്. പേരെടുത്ത് പറഞ്ഞിരിക്കുന്ന മൂന്ന് പേരും വ്യത്യസ്തരാണ്. ഉണ്ണിത്താന്‍ എന്തെങ്കിലും “പരിപാടി“ നടത്തിയെന്ന് തെളിവില്ല. പക്ഷേ ഒരു സ്ത്രീയെ പ്രസംഗത്തിലൂടെ അപമാനിച്ചതിന് തൊട്ട് പിന്നാലെയാണ് പുള്ളി കുടുങ്ങിയതെന്നതിനാല്‍ അപമാനം എന്തെന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ, അതും തന്റെ വിടുവായില്‍ നിന്ന് വന്നത് തനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. പിന്നെ നിത്യാനന്ദയ്ക്കും വുഡ്സിനും ലൈംഗിക “അസുഖമാണ്”. വുഡ്സ് അതിന് ചികിത്സ നടത്തുന്നു. നിത്യാനന്ദ ഒളിവില്‍.. പുള്ളീ ഇനിയും ഇരകളെ വേട്ടയാടും. തന്റെ ഗുരുവിനെ പോലെ താനും “താന്ത്രിക്ക്” രീതി നടത്തുന്നു എന്ന് വേണമെങ്കില്‍ നിത്യാനന്ദയ്ക്ക് അവകാശപ്പെടാം! അതിനെ പിന്താങ്ങാന്‍ ഇന്നും ആളുകളെ കിട്ടും!!!

ഒരു പുരുഷനും സ്ത്രീയും വിവാഹം കഴിക്കാതെ ഒരുമിച്ച് സഞ്ചരിച്ചു എന്നത് കൊണ്ടോ, ഒരു കൂരയ്ക്ക് താഴെ താമസിച്ചു എന്നത് കൊണ്ടോ അവിടെ എന്തോ നടന്നു അല്ലെങ്കില്‍ നടക്കുമെന്ന് തോന്നുന്നത് കേരള സമൂഹത്തിന്റെ കപട സദാചാര ബോധം തന്നെയാണ്. സ്ത്രീയുടെ വ്യക്തിത്വമല്ല മറിച്ച് കുടുമ്പത്തിന്റെ മാനം എന്ന സദാചാര വാക്കില്‍ നാം എന്നും അടിമകളായി കഴിയണമെന്ന് ഇന്നും ചിന്തിക്കുന്നവരുണ്ട് എന്നതാണ് ഇന്ന് ഇന്ത്യയില്‍ ഇത് പോലെയുള്ളവ പെരുകുന്നത്.

Thursday, March 4, 2010

ചര്‍ച്ച ചെയ്യേണ്ടിയിരുന്ന കാര്‍ട്ടൂണ്‍

ഡിസമ്പര്‍ 27ന് സുധീര്‍നാഥ് ആന്ധ്ര ഗവര്‍ണറെ കുറിച്ച് വരച്ച കാര്‍ട്ടൂണ്‍ ചര്‍ച്ച ചെയ്യാതെ പോയത് എന്ത് കൊണ്ട് എന്നറിയില്ല. ആ കാര്‍ട്ടൂണ്‍ കാണുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ 1940കളിലെ ചിത്രങ്ങള്‍ ഓര്‍മ്മ വരും എന്നതിനാല്‍ തന്നെ 1940കളിലെയും 2000ങ്ങളിലെയും ജനങ്ങളുടെയും-മാധ്യമങ്ങളുടെയും മാനസിക നിലയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു.

1940കളില്‍ ഗാന്ധി തോളില്‍ കൈയ്യിട്ട് നടന്നിരുന്ന തന്റെ “ആശ്രമത്തിലെ” പെണ്‍കുട്ടികളെയും സ്ത്രീകളെയും രാത്രിയില്‍ തന്റെ ബ്രഹ്മചര്യ പരീക്ഷണങ്ങള്‍ക്കായി, നഗ്നരായി, കൂടെ കിടത്തിയിരുന്നു എന്ന് അറിഞ്ഞിട്ടും അന്നത്തെ മാധ്യമങ്ങള്‍ സംയമനം പാലിച്ചു. ഗാന്ധിയെ അന്നത്തെ ജനങ്ങള്‍ വിശ്വസിച്ചു. ഗാന്ധിയുടെ താന്ത്രിക പരീക്ഷണങ്ങള്‍ ഇന്നും പഠനവിധേയമാകുന്നു. എന്നാല്‍ 2009ല്‍ വൃദ്ധനായ ഒരു “ഗാന്ധിഭക്തന്‍” രാത്രിയില്‍ പെണ്‍കുട്ടികളുമായി കിടക്കുന്ന രംഗം നമ്മുടെ മാധ്യമങ്ങള്‍ ജനങ്ങളെ കൊണ്ട് ആഘോഷിപ്പിക്കുകയായിരുന്നു. അത് പോലെ താന്ത്രിക പരീക്ഷണങ്ങള്‍ നടത്തുന്ന ഇന്നത്തെ പല “ആധുനിക ബ്രഹ്മചാരികളെ” ഒളി ക്യാമറകള്‍ വെച്ച് പിടിച്ച് ജനങ്ങളുടെ മുന്നിലേയ്ക്കിട്ട് കൊടുക്കുന്നു.

പണ്ട് ഗാന്ധിക്ക് “പരീക്ഷണങ്ങളിലൂടെ” ബ്രഹ്മചര്യത്തെ “പിടിച്ച് നിറുത്തുവാന്‍” കഴിഞ്ഞു എന്ന് നാം പറയുമ്പോള്‍ തന്നെ ഇന്ന് തിവാരിമാര്‍ക്കും “ആധുനിക ബ്രഹ്മചാരി”മാര്‍ക്കും ബ്രഹ്മചര്യം കൈ വിട്ട് പോകുമെന്ന് നാം ഉറച്ച് വിശ്വസിക്കുന്നു! ആ മാനസികനില മുതലെടുത്ത് മാധ്യമങ്ങള്‍ പുതിയ ഇര തേടി ഇറങ്ങുന്നു.

തന്റെ ബ്രഹ്മചര്യമുറപ്പിക്കലിലും മാധ്യമങ്ങളുടെ ഇരകളെ തേടുന്നതിനും ഇടയില്‍ തകര്‍(ക്കു)ന്നത് സ്ത്രീ ആണ് എന്ന കാര്യം ഗാന്ധി പോലും മറന്നു. തന്റെ ബ്രഹ്മചര്യ പരീക്ഷണം വിജയിച്ചു എന്ന് ഗാന്ധി പറഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്ന അദ്ദേഹത്തിന്റെ “ആശ്രമത്തിലെ” പെണ്‍കിടാങ്ങളെ/സ്ത്രീക്കളെ അദ്ദേഹം മറന്നു എന്നത് പോലെ തന്നെ ഇന്ന് “പുരുഷ” ഇരകളെ തേടുന്ന മാധ്യമങ്ങള്‍ അതിലൂടെ തകരുന്ന സ്ത്രീയെ മറക്കുന്നു! മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ ജനങ്ങളും സ്ത്രീയെ പറ്റി ചിന്തിക്കുന്നില്ല അല്ലെങ്കില്‍ മനപൂര്‍വ്വം മറന്ന് കളയുന്നു.

ഇനിയും “വാക്കിങ് സ്റ്റിക്കുകളു”മായി പലരും വരും പക്ഷേ ആ “വാക്കിങ് സ്റ്റിക്കുകളുടെ” ദയനിയത മനസ്സിലാക്കുവാന്‍ നമുക്ക് എന്നാണ് കഴിയുക?