എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, July 28, 2010

ജഡ്ജുകള്‍ ഇങ്ങനെയും

ഒരു കേയ്സ് തന്റെ മുന്നില്‍ വരുമ്പോള്‍ അതില്‍ “കോണ്‍ഫ്ലിക്റ്റ് ഓഫ് ഇണ്ട്രസ്റ്റ്” കാണുന്നുവെങ്കില്‍ അത് എടുക്കാതെ മറ്റൊരു ജഡ്ജിക്ക് അഴയ്ക്കുവാന്‍ പറയുന്ന ജഡ്ജിമാര്‍ ഉണ്ട്.

അമേരിക്കയില്‍ ഈ ഒരു പ്രശ്നം കാരണം ബി.പി. കമ്പനിയുടെ എണ്ണ ചോര്‍ച്ചയ്ക്കെതിരെയുള്ള കേസുകള്‍ നടത്തുവാന്‍ ന്യൂ ഓര്‍ലന്‍സില്‍ പ്രതിസന്ധി നേരിടുന്നു. കേസ് കൈകാര്യം ചെയ്യേണ്ട ജഡ്ജിമാരില്‍ പലര്‍ക്കും ബി.പി.യുടെ ഷെയര്‍ കയ്യിലുള്ളതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 12 ജഡ്ജിമാരില്‍ 6 പേര്‍ തങ്ങളെ ബി.പി.ക്കെതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് കഴിഞ്ഞു. ബാക്കിയുള്ളവര്‍ ഇത് വരെ തീരുമാനം എടുത്തിട്ടില്ല.

എന്നാല്‍ ഒബാമ ഗവണ്മെന്റിന്റെ എണ്ണ കുഴിച്ചെടുക്കൂന്നത് 6 മാസത്തേയ്ക്ക് തടയുന്ന നിയമം താല്‍ക്കാലികമായി അസാധുവാക്കിയ ജഡ്ജിക്ക് എണ്ണ കമ്പനികളുടെ ഷെയര്‍ ഉണ്ടെന്നും അതിനാല്‍ വിധി അസാധുവാക്കണമെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നും പറഞ്ഞ് എതിര്‍പ്പുകള്‍ ഉയര്‍ന്ന് വരുന്നു. എന്നാല്‍ പിന്മാറില്ല എന്ന് വാര്‍ത്തകള്‍.

ആരാണ് ശരി?

Saturday, July 24, 2010

ബുര്‍ക്കയും വിവാദങ്ങളും

കേരളത്തില്‍ ബിലിവേഴ്സ് ചര്‍ച്ച് നടത്തുന്ന സ്കൂളില്‍ “മൂട്പടം” ധരിച്ചെത്തിയ കുട്ടിയെ ടി.സി. കൊടുത്ത് പറഞ്ഞ് വിട്ടത് വിവാദമായി  (അവര്‍ ആലപ്പുഴയിലെ ആ സ്കൂള്‍ വാങ്ങിയത് മുതല്‍ പുലി വാല്‍ പിടിക്കുകയാണ്). ബുര്‍ക്ക ഇട്ട ഒരു സ്ത്രീ കാരണം ഒരു വിമാനം ഇന്ത്യയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങ് നടത്തുകയുണ്ടായി!

ഇന്ത്യയില്‍ ബുര്‍ക്ക ധരിക്കാതെ ഫോട്ടോയെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് ഇലക്ഷന്‍ കാര്‍ഡ് കൊടുക്കേണ്ടതില്ല (വോട്ടുമില്ല) എന്ന സുപ്രധാന സുപ്രീം കോടതി വിധി വന്നത് 2010ല്‍.

പറഞ്ഞിരിക്കുന്നത് പോലെ വസ്ത്രങ്ങള്‍ ധരിക്കാത്തതാണ് ഭൂമി കുലുക്കത്തിന് കാരണം എന്ന് ഇറാനിലെ പുരോഹിതന്‍ പറഞ്ഞിട്ട് മാസങ്ങളായിട്ടില്ല!!!

യൂറോപ്പില്‍ മുഖം മറയ്ക്കുന്ന മൂട്പടം നിരോധിച്ച് കൊണ്ട് വിവാദം കത്തി കൊണ്ടിരിക്കുന്നു. യൂറോപ്പില്‍ ചില രാജ്യങ്ങളില്‍ പൊതു സ്ഥലത്ത് മൂട്പടം ഉപയോഗിക്കുന്നത് നാളുകള്‍ക്ക് മുന്‍പേ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ബെല്‍ജിയം ഗവണ്മെന്റ് മൂട്പടം ഇടുന്നത് നിരോധിച്ചതിന് പിന്നാലെ ഫ്രാന്‍സും നിരോധിക്കുന്നതിന്റെ അവസാന ഘട്ടത്തില്‍ എത്തി കഴിഞ്ഞു. ഇറ്റലിയില്‍ “മൂട്പടം” ധരിച്ച് പോസ്റ്റ് ഓഫീസില്‍ പോയ വനിതയ്ക്ക് 500 യൂറോയാണ് ഫൈന്‍ അടിച്ചത് . ഓസ്ട്രേലിയയില്‍ മൂട്പടം ഇട്ട് ആരോ കളവ് നടത്തി എന്നതിനാല്‍ ഇത് നിരോധിക്കണമെന്ന് ഒരു ജനപ്രതിനിധി പറഞ്ഞുവെത്രേ!


മാര്‍ച്ച് 4ന് ന്യൂ യോര്‍ക്ക് ടൈംസില്‍ ഫ്രെഞ്ച് അസംബ്ലിയിലെ അംഗമായ ജീന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിന്റെ ടൈറ്റില്‍ തന്നെ “Tearing Away the Veil” എന്നാണ്! അതില്‍ പുള്ളി പറയുന്നത് ഫ്രാന്‍സിലെ മുസ്ലീം നേതാക്കള്‍ പറയുന്നത് ഖുറാനില്‍ പെണ്ണുങ്ങള്‍ മുഖം മറയ്ക്കണമെന്ന് പറഞ്ഞിട്ടില്ല എന്നാണ്! എന്ന് മാത്രമല്ല ടുണീഷ്യയിലും ടര്‍ക്കിയിലും പബ്ലിക്ക് ബില്‍ഡിങ്ങില്‍ ഇത് നിരോധിച്ചിട്ടും ഉണ്ട് പോലും. മക്കയില്‍ സ്ത്രീകള്‍ പോകുമ്പോഴും ഇത് ഇടരുതെന്ന് നിര്‍ബന്ധവുമുണ്ടത്രേ!!!!

മുസ്ലിമുകള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ , അതും മുഖ മറയ്ക്കാത്ത ഹിജബിന്, സ്വാതന്ത്ര്യം അമര്‍ച്ച ചെയ്യപ്പെടുന്നു എന്ന് വിലപിക്കുന്നവരും എവിടെയായിരുന്നു?

അപ്പോള്‍ ഇക്കാണുന്ന ബഹളങ്ങള്‍ ഒക്കെ എന്തിന് വേണ്ടിയാണ്? മൂട്പടം അണിയരുതെന്ന് പറയുമ്പോള്‍ ബിക്കിനിയും മറ്റും എടുത്തിട്ട് നിസ്സാരവല്‍ക്കരിക്കുന്നത് എന്തിനാണ്?

ഇപ്പോഴും പറയുമ്പോള്‍ യൂറോപ്പ്, സര്‍ക്കാസി.. എന്നൊക്കെ മാത്രമാണ് പറയുന്നത്.. അതിന് മുന്‍പ് 1980കളിലും 1990കളിലും നിരോധിച്ചവരെ കുറിച്ച് എഴുതി കാണുന്നില്ല!!! അവര്‍ ഇന്നും നിരോധനം പിന്വലിച്ചിട്ടില്ല എന്ന് മാത്രമല്ല പുതുതലമുറ അവിടെ നിയമം തെറ്റിക്കുന്നു എന്ന് പറഞ്ഞ് കൂടുതല്‍ കര്‍ശനമാക്കുവാന്‍ പോകുന്നു....  

“മൂട്പടത്തിനുള്ളില്‍” അക്രമികള്‍ സുരക്ഷിതരാകുമ്പോള്‍ ജനങ്ങളുടെ രക്ഷയ്ക്ക് ഗവണ്മെന്റുകള്‍ ചെയ്യേണ്ടതേ ഇപ്പോള്‍ നടക്കുന്നുള്ളൂ.....

Thursday, July 22, 2010

കോ.ഗെയിംസിലെ മത പ്രീണനം

കോമണ്വെല്‍ത്ത് ഗെയിംസില്‍ ബീഫ് വിളമ്പില്ല എന്ന് ആഴ്ചകള്‍ക്ക് മുന്‍പേ തീരുമാനിച്ചിരുന്നു എന്ന് കല്‍മാഡി! ഗെയിംസില്‍ ബീഫ് വിളമ്പരുതെന്ന് ബി.ജെ.പി. ആവശ്യം ഉയര്‍ത്തുന്നതിന് മുന്‍പേ ഇത് നടപ്പിലാക്കിയെന്നാണ് കല്‍മാഡി പറയുന്നത്. ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഗെയിംസ് അധികൃതരെ “ഭീഷണി”പ്പെടുത്തിയിരിക്കുന്നു അത്രേ! ഡെല്‍ഹി ഗവണ്മെന്റിനും എന്തെങ്കിലും ചെയ്യണ്ടേ... അവരും പ്രഖ്യാപിച്ചു... ബീഫ് നഹി നഹി....

കോമണ്വെല്‍ത്ത് ഗെയിംസിന് പച്ചക്കറി മാത്രമേ ആകാവൂ എന്ന് പറയാതിരുന്നത് ഭാഗ്യം....

കര്‍ണ്ണാടകയില്‍ ബി.ജെ.പി. ഗോ വധ നിരോധന നിയമം പുതുക്കി കഴിഞ്ഞതേയുള്ളൂ..... ഇതാ ഇപ്പോള്‍ കോണ്‍ഗ്രസ്സ് കോമണ്വെല്‍ത്ത് ഗെയിംസിലൂടെ തങ്ങളുടെ മനസ്സും തുറന്നിട്ടിരിക്കുന്നു.....


ന്യൂനപക്ഷ പ്രീണനം, ഭൂരിപക്ഷ പ്രീണനം, കുത്തക പ്രീണനം... എല്ലാം നടത്തി സാധാരണക്കാര്‍ക്ക് പീഡനം മാത്രം ആയി.... മത തീവ്രവാദികളും, മാവോയിസ്റ്റുകളും, കുത്തകകളും സാധാരണ ജനങ്ങളെ എടുത്തിട്ടടിക്കുന്നു.... എങ്കിലും വോട്ടിന് സമയമാകുമ്പോള്‍ ഉളുപ്പില്ലാത്തിവരുടെ ചിരിക്ക് വോട്ട് കൊടുത്ത് നാം വീണ്ടും പീഡനങ്ങള്‍ ഏറ്റ് വാങ്ങി ജീവിക്കും.....

Sunday, July 18, 2010

കെ.സി.ബി.സി. നിയമലംഘനം വീണ്ടും

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രത്യയശാസ്ത്രം നോക്കി വോട്ട് ചെയ്യണമെന്ന് കെ.സി.ബി.സി. ഇടയലേഖനം  പള്ളികളില്‍ വായിച്ചു എന്ന് വാര്‍ത്ത.

ജൂലായ് 18ന് പള്ളികളില്‍ വായിക്കണമെന്ന് പറഞ്ഞ് കെ.സി.ബി.സി. ജൂണില്‍ ഇറക്കിയ “സാധനം” ഇവിടെ ക്ലിക്കിയാല്‍ വായിക്കാം (കൊച്ചി, 682 025/23.06.2010/Ref: 1214 /K-5/KCBC/OL/DS).

ആ ഫയലിന്റെ പേര് തന്നെ “കെ.സി.ബി.സി. ഇലക്ട്രോറല്‍ അപ്പീല്‍” എന്നാണ്. അതായത് വരുന്ന തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ എന്താണ് ചെയ്യേണ്ടത് എന്ന് വിവരിക്കുന്ന “സാധനം”.

അതില്‍ അവര്‍ പറഞ്ഞിരിക്കുന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ “ദൈവവിശ്വാസമുള്ളവരെ” മാത്രം തെരഞ്ഞെടുക്കണമെന്നാണ്. “നിരീശ്വരവാദം അപകടമാണെന്നതില്‍ സംശയമില്ല” എന്നും അതിനാല്‍ ഇതിനെതിരെ “അണിചേരണം” എന്നുമാണ് അവര്‍ ആഹ്വാനം ചെയ്യുന്നത്.


വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നിരീശ്വരവാദികള്‍ക്ക് വോട്ട് ചെയ്യരുതെന്ന് പ്രഖ്യാപിക്കുന്ന ലേഖനം പള്ളികളില്‍ വായിക്കേണ്ടത് പബ്ലിഷ് ചെയ്യുകയും, അത് പള്ളികളില്‍ വായിക്കുകയും ചെയ്തതോടെ section 123 (3) of R. P. Act, 1951 കെ.സി.ബി.സി. ലംഘിച്ചിരിക്കുന്നു. മുന്‍പും ഇത് പോലെ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ കെ.സി.ബി.സി. ഈ നിയമ ലംഘനം നടത്തിയിട്ടുണ്ട്.

പൂച്ചയ്ക്ക് ആര് മണികെട്ടുവാനാണ്?

Saturday, July 17, 2010

“മാതാജി”യെ ശാസ്ത്രം കീഴടക്കി

ഇതാ ഇന്ത്യയിലെ ഭക്ഷണവും വെള്ളവും തൊടാത്ത “മാതാജി”യിന്മേല്‍ നടത്തിയ നിരീക്ഷണ ഫലങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നു.

രത്ന ചുരുക്കം: “മാതാജി” അവകാശപ്പെടുന്നത് പോലെ വെള്ളവും, ഭക്ഷണവും ഇല്ലാതെ പുള്ളിക്ക് ജീവിക്കുവാന്‍ സാധിക്കും. 15 ദിവസം നടത്തിയ ഒബ്സര്‍വേഷനില്‍ ഒരിക്കല്‍ പോലും പുള്ളി വെള്ളമോ, ഭക്ഷണമോ കഴിക്കുകയോ, വിസര്‍ജനം നടത്തുകയോ ചെയ്തില്ല. ആകെ വെള്ളവുമായുള്ള സമ്പര്‍ക്കം എന്ന് പറയുന്നത് വായ കഴുകുമ്പോഴും (എന്തിന് വേണ്ടി എന്ന് ചോദിക്കരുത്), കുളിക്കുമ്പോഴും മാത്രം [“The only contact with any form of fluid was during gargling and bathing periodically during the study beginning from 5th day of study.“].

ഈ പരീക്ഷണത്തെ കുറിച്ച് അറിയാന്‍ താമസിച്ചിരുന്നവര്‍ ഇവ കാണുക [വീഡിയോ 1, സനലിന്റെ ഇന്റര്‍വ്യൂ


എന്തായാലും ഇതിന് മുന്‍പ് നാസ പുള്ളിയില്‍ പരീക്ഷണം നടത്തിയപ്പോള്‍ ഇടയ്ക്ക് വെച്ച്നിറുത്തി പോയതെന്തിനെന്ന് ഇനി അന്വേഷിക്കേണ്ടിയിരിക്കുന്നു. അവര്‍ക്ക് ഒരുപക്ഷേ വേണ്ട വിവരങ്ങള്‍ ആ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കിട്ടിയിരിക്കണം! ഇന്ത്യന്‍ ശാസ്ത്രജ്ഞരെ കമ്പളിപ്പിച്ച് അവര്‍ ആ ഡാറ്റകളുമായി കടന്നിട്ടുണ്ടാകണം. എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ എങ്ങിനെ ജീവിക്കാം എന്നത് ഉടനെ കണ്ട് പിടിക്കും.

More studies are being conducted to get answers for the following questions:-
• How the metabolic waste material is eliminated from the body?
• From where does he get his energy for sustenance and survival?
• How he is maintaining his hydration status?

കൂടുതല്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി അവര്‍ ഒരുങ്ങി കഴിഞ്ഞു.

ഈ പ്രാവശ്യമെങ്കിലും കുളിപ്പിക്കുമ്പോഴും, വായ കഴുകിക്കുമ്പോഴും പുറത്ത് വരുന്ന ജലം അതേ അളവിലാണെന്ന് ഉറപ്പ് വരുത്തുമെന്ന് കരുതാം......


പരീക്ഷണം തുടങ്ങിയപ്പോള്‍ എന്തായിരുന്നു? സനല്‍ ഇടമുറക് ടീ.വി. ഷോകളില്‍ വെല്ല് വിളിച്ചു. അതിന് പുല്ല് വിലയാണ് ആശുപത്രിക്കാരും, ഡി.ആര്‍.ഡീ.ഓ.യും നല്‍കിയത്. സനലിനെയും കൂട്ടരെയും ആദ്യം സഹകരിപ്പിക്കാമെന്ന് പറഞ്ഞ് പിന്നീട് പറ്റില്ല എന്ന് പറഞ്ഞ് അവര്‍ “ചങ്കുറ്റം” കാണിച്ചു. എങ്കിലും ഇന്ത്യ ടി.വി.ക്കാര്‍ മുന്നോട്ട് വെച്ച സംശയത്തിന് (ഈ ദൃശ്യത്തില്‍ അവസാന ഭാഗത്ത്) ഇത് വരെ ഒരു മറൂപടി നിരീക്ഷകരില്‍ നിന്ന് വന്നതായി കണ്ടില്ല.

ബ്ലോഗിലെ “ഉഡായിപ്പുകാരും” (ഒന്ന്, രണ്ട്, മൂന്ന്...), അവരെ “പിടിക്കുവാന്‍” നടക്കുന്നവരും എന്തൊക്കെ പ്രകടനമായിരുന്നു....

ഈ പരീക്ഷണ ഫലങ്ങള്‍ വളരെ രഹസ്യമാക്കേണ്ടതിനാല്‍ ഏതെങ്കിലും ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുമെന്ന് വിദേശ ശാസ്തജ്ഞര്‍ സ്വപ്നം കാണേണ്ട......

Wednesday, July 14, 2010

ഹിറ്റ്ലറുടെ ഗതികേട്

മരിച്ചാലും രക്ഷപ്പെടാത്ത ഒരാള്‍....

ഇന്ത്യയില്‍ ഹിറ്റ്ലറെ കുറിച്ച് ഒരു പടം വരുന്നു എന്ന് കേട്ടപ്പോഴേയ്ക്കും ഇന്റര്‍നാഷണല്‍ പത്രങ്ങള്‍ ആ പാവം ഇന്ത്യന്‍ സംവിധായകനെ വിമര്‍ശിച്ച് പണ്ടാരമടക്കി. ഒടുവില്‍ ഹിറ്റ്ലര്‍ ആകാമെന്ന് സമ്മതിച്ച നടന്‍ പിന്മാറി! എന്നാലും പടം ഇറക്കുമെന്ന് സംവിധായകന്‍....

ദാ വേറെ രണ്ട് വാര്‍ത്തകള്‍.

ഒന്ന്: അമേരിക്കയില്‍ ടീ പാര്‍ട്ടി പ്രവര്‍ത്തകര്‍ (ഒബാമയ്ക്കെതിരെയുള്ള വിമര്‍ശനത്തിന് തീവ്രത പോര എന്ന് തോന്നി രൂപം കൊണ്ട പാര്‍ട്ടി!) ഒബാമയെ വിമര്‍ശിക്കുവാന്‍ അയോവയില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു [വാര്‍ത്ത: ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസില്‍]. ബോര്‍ഡില്‍, ഹിറ്റ്ലര്‍ (നാഷണല്‍ സോഷ്യലിസം)‍, ഒബാമ (ഡെമോക്രാറ്റ് സോഷ്യലിസം), ലെനിന്‍ (മാക്സിസ്റ്റ് സോഷ്യലിസ) എന്നിവര്‍ (ഉഗ്രന്‍ കോമ്പിനേഷന്‍!‍). “ഹോളോകോസ്റ്റ്” ഓര്‍മ്മപ്പെടുത്തി വികാരങ്ങള്‍ വ്രണപ്പെടുത്തി എന്ന്‍ പരാതി ഉയര്‍ന്നു. ഉടനെ തന്നെ ബോര്‍ഡ് മറയ്ക്കപ്പെട്ടു.

രണ്ട്: പോളണ്ടില്‍. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റിന്റെ വക. അദ്ദേഹം “നാസിസെക്സിമൌസ്” എന്ന പേരില്‍ ഒരു കലാസൃഷ്ടി നടത്തി (വലിയ ബാനര്‍) കെട്ടിടത്തിന് പുറത്ത് പതിപ്പിച്ചു [വാര്‍ത്ത: ജൂയിഷ് ക്രോണിക്കളില്‍]. അതില്‍ സ്വസ്തിക്ക് ഛിഹ്നത്തോടൊപ്പം മിക്കി മൌസിന്റെ തലയുള്ള തുണിയില്ലാത്ത ഒരു വനിതയും! അവിടെയും പ്രതിഷേധം. “ഹോളോക്കോസ്റ്റ്” വികാരം വ്രണപ്പെടുത്തി. പക്ഷേ കലാസൃഷ്ടി മാറ്റില്ല എന്ന് നടത്തിപ്പുകാര്‍....

Tuesday, July 6, 2010

ഹര്‍ത്താലിനെ ഇങ്ങനെയും നേരിടാം!

ഭാരത് ബന്ദ്.... കേരളവും പങ്കെടുത്തു.... വന്‍ വിജയം....

ഹര്‍ത്താല്‍ ദിവസങ്ങളില്‍ കല്ല്യാണങ്ങള്‍ നടക്കുക പതിവാണ്... ചിലപ്പോഴൊക്കെ കല്ല്യാണ വണ്ടികള്‍ക്കിട്ട് ഏറും കിട്ടും.... ഇതാ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനെ തോല്‍പ്പിച്ച് ഒരു കല്ല്യാണം നടന്നിരിക്കുന്നു (വാര്‍ത്ത പേയ്ജിന്റെ അങ്ങ് താഴെ വലത്തേ അറ്റത്ത്).... പോലീസ് സംരക്ഷണയോടെ....  തിരുവനന്തപുരത്തെ പ്രമുഖ ബിസിനസ്സ് കം അഭിഭാഷകന്‍ നിര്‍മ്മാലനന്ദന്റെ മകന്റെ കല്ല്യാണത്തിനാണ് വന്‍ പോലീസ് സന്നാഹം അണിനിരന്നത് ... രണ്ട് ദിവസത്തേയ്ക്കാണ് ഹൈക്കോടതി പോലീസ് സംരക്ഷണം നല്‍കുവാന്‍ ഉത്തരവിട്ടത്....

വീടുകളില്‍ നിന്ന് ചെക്കന്‍/പെണ്‍ വീട്ടുകാരെയും, ബന്ധുക്കളെയും വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവാഹ വേദിയായ ശ്രീമൂലം ക്ലബിലേയ്ക്ക് ട്യൂറിസ്റ്റ് ബസ്സുകളിലും, മറ്റ് വാഹനങ്ങളിലും എത്തിച്ചത് പോലീസ് അകമ്പടിയോടെ.... രാഷ്ട്രീയ പ്രമുഖരും, എന്‍.ആര്‍.ഐ.ക്കാരും നിറഞ്ഞ വിവാഹത്തിന്റെ സംരക്ഷണത്തിനായി തലസ്ഥാനത്ത് നിന്ന് വരെ പോലീസ് എത്തിയിരുന്നു....

വിവാഹ ശേഷം എല്ലാവരെയും തിരിച്ച് വീട്ടില്‍ എത്തിക്കുവാനും പോലീസ് അകമ്പടിയുണ്ടായിരുന്നു....


മറ്റുള്ള കല്ല്യാണ വീട്ടുകാര്‍ക്ക് ഈ ബുദ്ധി തോന്നാഞ്ഞത് ഭാഗ്യം... അന്ന് നടന്ന എല്ലാ കല്ല്യാണ വീട്ടുകാരും ഇത് പോലെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കില്‍!!! ആഭ്യന്തര മന്ത്രി കറങ്ങി പോകുമായിരുന്നു.....

ഹരിക്ക് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് കൊള്ളുന്നു.....

Saturday, July 3, 2010

ലോകം അപകടത്തിലേയ്ക്ക്!

എല്ലാവരും കാത്തിരുന്ന ടൊറന്റോ ജി20 സമ്മേളനം കഴിഞ്ഞു. ഒരു പരിഹാരവും നിര്‍ദ്ദേശിക്കപ്പെടാതെ തലവന്മാര്‍ ഫോട്ടോയും എടുത്ത് പിരിഞ്ഞു. എത്രയും വേഗം സര്‍ക്കാര്‍ കടങ്ങള്‍ കുറയ്ക്കണം എന്ന തീരുമാനം ഒരു പക്ഷേ സാമ്പത്തിക രംഗത്തെ കൂടുതല്‍ വഷളാക്കും. സര്‍ക്കാര്‍ ഇത്രയും കാലം നല്‍കിയ സാമ്പത്തിക സഹായത്തില്‍ നിന്ന് പിന്മാറുക മാത്രമല്ല കമ്മി കുറയ്ക്കുവാന്‍ ടാക്സ് ഉള്‍പ്പെടെയുള്ളവ കൂട്ടുവാനും സാധ്യതയുണ്ട്!

ഇതിനിടയില്‍ ലോക സാമ്പത്തിക മാന്ദ്യം വീണ്ടും ശക്തമാകുന്ന സൂചനയാണ് വിദഗ്ദ്ധര്‍ നലകുന്നത്. മാന്ദ്യത്തില്‍ നിന്നും തിരിച്ച് കയറി എന്ന് പറയുമ്പോഴും അമേരിക്കയിലെ എക്കണോമിസ്റ്റുകള്‍ക്ക് പോലും വിശ്വാസമില്ലായിരുന്നു. എന്നാല്‍ ഗവണ്മെന്റുകള്‍ നല്‍കി വന്ന “സപ്പോര്‍ട്ട്” കൊണ്ടാണ് “തിരിച്ച് വരവ്” നടന്നതെന്ന് ഇപ്പോള്‍ തെളിയുന്നു. അമേരിക്കയില്‍ അനുവദിച്ച പല “സപ്പോര്‍ട്ടുകളും” പണമില്ലാത്തതിനാല്‍ നിര്‍ത്തലാക്കി തുടങ്ങിയതോടെ വീണ്ടും മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി.

ഇതിനിടയില്‍ അമേരിക്കയില്‍ ജോലിയില്ലാത്തവരുടെ ശതമാന നിരക്ക് കുറഞ്ഞു, 9.5% - 14.6 മില്ല്യണ്‍ ആളുകള്‍. ഫലം പുറത്ത് വിട്ടതോടെ അത് വരെ താഴേയ്ക്ക് പോയ സ്റ്റോക്ക് മുകളിലേയ്ക്ക്! എന്നാല്‍ കഴിഞ്ഞ മാസത്തെ ജോലി നഷ്ടപ്പെട്ടവരുടെയും ജോലി ലഭിച്ചവരുടെയും കണക്ക് നോക്കിയാല്‍ 9.7% ആയി കൂടുകയാണ് ചെയ്യേണ്ടത്. പിന്നെ ഇതെങ്ങിനെ സംഭവിച്ചു എന്ന് അന്വേഷിക്കുമ്പോഴാണ് തൊഴിലില്ലായ്മ ശതമാനം കണക്കാക്കുന്ന “ഭീകര” സംഭവം തിരിച്ചറിയുന്നത്.

അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ % യഥാര്‍ത്ഥത്തില്‍ 16.7%  ആണ്. എന്നാല്‍ തൊഴില്ലായ്മ % നോക്കുന്നത് തൊഴില്‍ ചെയ്യാന്‍ തയ്യാറാകുന്നവരില്‍ എത്ര പേര്‍ക്ക് തൊഴിലില്ല എന്നത് നോക്കിയാണ്. 2.16 മില്ല്യണ്‍ പേരാണ് ഇനി തൊഴില്‍ ലഭിക്കില്ല എന്ന വിശ്വാസത്തില്‍ മാറി നില്‍ക്കുന്നത്. ഔദ്യോഗികമായി 45.5% പേരാണ് 27 ആഴ്ചയായി ജോലി നഷ്ടപ്പെട്ടിരിക്കുന്നത്!

സിനിമാ നടന്‍ “ടെര്‍മിനേറ്റര്‍” ഫെയിം അര്‍ണോള്‍ഡ് ഭരിക്കുന്ന കാലിഫോര്‍ണീയയില്‍ “ഭീതീ ജനകമായ” സംഭവങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ ജോലി സുരക്ഷിതം എന്ന് കരുതിയിരുന്ന അമേരിക്കന്‍ ജനതയെ ഞട്ടിച്ചു കൊണ്ട് പലരെയും പിരിച്ച് വിട്ടു. തൊട്ട് പുറകേ 26 സ്റ്റേറ്റുകളും ഇത് ചെയ്തു. കാലിഫോര്‍ണീയയില്‍ സ്കൂള്‍ അദ്ധ്യാപകരില്‍ തുടങ്ങിയ പിരിച്ച് വിടല്‍ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. $19 ബില്ല്യണാണ് കാലിഫോര്‍ണിയയുടെ ഡെഫിസിറ്റ്. ഇത് കുറയ്ക്കുവാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് മിനിമം കൂലിയായ മണിക്കൂറിന് $7.25 ആക്കി ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുന്നു! $65,000 വാര്‍ഷിക വരുമാനം ഉണ്ടായിരുന്നവര്‍ക്ക് ഇനി വെറും $15,000 മാത്രമേ സര്‍ക്കാര്‍ നല്‍കുകയുള്ളൂ!!! അര്‍ണോള്‍ഡിന്റെ ഉത്തരവിനെ കോടതിയും ശരിവെച്ചു. അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശരാശരി മണിക്കൂറില്‍ $28 ആണ് എന്നാണ് ഔദ്യോഗിക കണക്ക്.

തൊഴില്ലായ്മ വേതനം പുതുക്കാന്‍ റിപ്പബ്ലിക്കന്മാര്‍ മടിക്കുന്നത് കാരണം 1.3 മില്ല്യണ്‍ ജനങ്ങളാണ് ഈ മാസം വേതനം (ആഴ്ചയില്‍ $300) ലഭിക്കാതെയിരിക്കുവാന്‍ പോകുന്നത്. നിയമം പുതുക്കിയില്ല എങ്കില്‍ മറ്റൊരു 7 മില്ല്യണ്‍ ആളുകള്‍ക്ക് കൂടി പണം ലഭിക്കാതെ വരും.

ഗവണ്മെന്റ് സ്പോണ്‍സര്‍ ചെയ്ത പണം കൊണ്ടാണ് സാമ്പത്തിക രംഗം ഇത്രയും മാസങ്ങള്‍ പിടിച്ച് നിന്നത്. അത് കൊണ്ട് തന്നെ അമേരിക്കന്‍ കടം $13 ട്രില്ല്യണ്‍ ആയി! ഇനിയും കടത്തിലേയ്ക്ക് പോകാതെ സര്‍ക്കാര്‍ രക്ഷപ്പെടണോ, അത് ജനങ്ങളെ ദുരിത കയത്തിലേയ്ക്ക് തള്ളിയിടും, അതോ സര്‍ക്കാര്‍ വീണ്ടും കടത്തിലായി ജനങ്ങളെ രക്ഷിക്കണമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന തര്‍ക്കം.

യൂറോപ്പിലും സ്ഥിതി വ്യത്യസ്തമല്ല. ഗ്രീസിന് പുറകേ പല യൂറോപ്പ്യന്‍ രാജ്യങ്ങളും രക്ഷക്കായി യൂറോപ്പ്യന്‍ യൂണിയനെ നോക്കുന്നു.

ഇതൊക്കെയായിട്ടും സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറി എന്നാണ് ലോകം വാദിക്കുന്നത്.

ആദ്യ റൌണ്ടില്‍ പിടിച്ച് നിന്ന ചൈന ഇപ്പോള്‍ മാന്ദ്യത്തിന്റെ പിടിയിലേയ്ക്ക് വഴുതുന്ന കാഴ്ചയാണ് കാണുന്നത്. യൂറോപ്പില്‍ പല രാജ്യങ്ങളും പരസ്പരം “സഹായിച്ചാണ്” പിടിച്ച് നില്‍ക്കുന്നത്.

എന്നാല്‍ ഇന്ത്യയിലെ “ബുദ്ധി രാക്ഷസന്‍” നയിക്കുന്ന സര്‍ക്കാര്‍, തല തിരിച്ചാണ് നില്‍ക്കുന്നത്. ലോക രാജ്യങ്ങള്‍ വില വര്‍ദ്ധനവിനെ പിടിച്ച് നിര്‍ത്തുവാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ കക്ഷി പെട്രോളിനും മറ്റും വില കൂട്ടി ജനങ്ങള്‍ക്ക് കൂടുതല്‍ കഷ്ടപ്പാട് ഉണ്ടാക്കി “വമ്പന്‍ സ്രാവുകളെ” സംരക്ഷിക്കുവാനാണ് ഓടി നടക്കുന്നത്!

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജനങ്ങളെ എങ്ങിനെ ദുരിതത്തില്‍ നിന്ന് കരകയറ്റാം എന്ന് നോക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും കൂട്ടുകാരും ജനങ്ങളെ എങ്ങിനെ കഷ്ടപ്പെടുത്തി വമ്പന്‍ സ്രാവുകളെ സംരക്ഷിച്ച് സ്വന്തം തടി രക്ഷിക്കാമെന്നാണ് നോക്കുന്നത്.

രാജ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുവാനിടയുള്ള വമ്പന്‍ പ്രതിഷേധം പിടിച്ച് നിര്‍ത്തുവാന്‍ തൊഴിലില്ലാതായവര്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കുകയും, കാലാവധി നീട്ടി കൊടുക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ തൊഴില്‍ നഷ്ടപെട്ടവരെ പിഴിയുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എം.പി.മാരുടെ ശമ്പളം 8 മടങ്ങോളമാണ് വര്‍ദ്ധിക്കുവാന്‍ പോകുന്നത്. ഇപ്പോഴത്തെ ശമ്പളം പരാതിയുമായി വരുന്ന ജനങ്ങള്‍ക്ക് ചായ കൊടുക്കുവാന്‍ പോലും തികയില്ലത്രേ (Quote of the week)! കോരന് കുമ്പിളു പോലും കിട്ടാത്ത അവസ്ഥയാണ്. 10000ക്കണക്കിന് കോടി മുടക്കിയാണ് സെക്കനാന്റ് യുദ്ധ വിമാനങ്ങള്‍ യു.എ.യി.യില്‍ നിന്നും, ഇസ്രയേലില്‍ നിന്നും വാങ്ങുവാന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്! ഇന്ത്യയാണല്ലോ ആകെ രക്ഷപ്പെട്ട് നില്‍ക്കുന്ന രാജ്യം അപ്പോള്‍ മറ്റ് രാജ്യങ്ങളെ സംരക്ഷിക്കണ്ടയോ!

എല്ലാ രാജ്യങ്ങളെയും വിഷമിപ്പിക്കുന്നത് തൊഴിലില്ലായ്മയാണ്. സാമ്പത്തികം തിരിച്ച് വരുന്നു എന്ന് പറയുമ്പോഴും തൊഴിലില്ലായ്മയില്‍ ഒരു മാറ്റവും കാണുന്നില്ല എന്ന് മാത്രമല്ല കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. തൊഴിലില്ലായ്മ വേതനം തുടര്‍ന്ന് കൊണ്ട് പോകുവാന്‍ അമേരിക്കയിലെ പല സ്റ്റേറ്റുകളും ഫണ്ടില്ലാതെ വിഷമിക്കുകയാണ്. തങ്ങള്‍ മാന്ദ്യത്തില്‍ നിന്ന് കരകയറി എന്ന് ഒബാമ പറയുമ്പോഴും തൊഴിലില്ലാത്തവരെ എങ്ങിനെ അടക്കി നിര്‍ത്തുമെന്ന ആലോചനയിലാണ്.....

കുറഞ്ഞത് 7 മില്ല്യണ്‍ ആളുകള്‍ക്കാണ് അമേരിക്കയില്‍ പണം ലഭിക്കാതെ വരുന്നത്. കൂടാതെ അര്‍ണോള്‍ഡിനെ പിന്തുണര്‍ന്ന് ഇനി മറ്റ് സ്റ്റേറ്റുകളും മിനിമം വേയ്ജസിലേയ്ക്ക് തിരിഞ്ഞാല്‍! മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുവാന്‍ ആളില്ലാതായാല്‍..... ഒരു പക്ഷേ ഒബാമ, ഒപ്പം ലോക നേതാക്കള്‍ക്കും, നേരിടാനിരിക്കുന്ന ഒരു അഗ്നി പരീക്ഷയായിരിക്കും വരാനിരിക്കുന്ന ദിനങ്ങള്‍.

ഒരു രണ്ടാം തകര്‍ച്ചയിലേയ്ക്ക് ലോക സാമ്പത്തിക രംഗം നീങ്ങി കൊണ്ടിരിക്കുന്നു.....