എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, May 10, 2011

കൊച്ചി കീടനാശിനി ഫാക്റ്ററി പൂട്ടിച്ചു

ഒടുവില്‍ അത് സംഭവിച്ചു. ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡ് (എച്ച്.ഐ.എല്‍.) എന്ന സ്ഥാപനം വീണ്ടും പൂട്ടിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഇത്തവണ ഉത്തരവിട്ടത്. മലിനീകരണം നടത്തുന്നു എന്ന പേരില്‍ 2004ല്‍ സുപ്രീം കോടതി പൂട്ടിച്ചതിന് ശേഷം തുറന്ന് പ്രവര്‍ത്തിച്ച കമ്പനി വീണ്ടും നിയമം ലംഘിച്ചു എന്നതിനാലാണ് ഇപ്പോള്‍ ഈ നടപടി എന്നത് ഗൌരവം നിറഞ്ഞതാണ്.

ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചൂണ്ടി കാട്ടിയത് 2004ല്‍ സുപ്രീം കോടതി അംഗീകരിച്ചു.

ഏലൂര്‍ പുഴയില്‍ കീടനാശിനികളുടെ അംശം ഭീകരമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ആ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മാറാ രോഗങ്ങളും, ആരോഗ്യ പ്രശ്നങ്ങളും പിടിപ്പെട്ടിട്ടുണ്ട് എന്നും തെളിഞ്ഞിട്ടുണ്ട്. ഗ്രീന്‍ പീസ് എന്ന സംഘടന അപൂര്‍വ്വമായി നിയമിക്കുന്ന റിവര്‍ കീപ്പര്‍ ഏലൂരിലും ഉണ്ട്. "Global Toxic Hot spot" ആയ ഏലൂരില്‍ റിവര്‍ കീപ്പറായി (ലോകത്തെ രണ്ടാമത്തെ) വി.ജെ. ജോസിനെ 2002ലാണ് നിയമിക്കുന്നത്. കൊഴിക്കണ്ടം തോട്ടില്‍ നിന്ന് 111 തരത്തിലുള്ള രാസ വസ്തുക്കളാണ് അന്ന് കണ്ടെത്തിയത്. ഈ തോടിന്റെ അരികിലാണ് എച്ച്.ഐ.എല്‍., മെര്‍ക്കം തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍. 111ല്‍ 39 എണ്ണം പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊല്യൂട്ടന്റ് (പി.ഒ.പി.) വിഭാഗത്തില്‍ പെടുന്നവയായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും അതിന് കുറവ് ഒന്നുമില്ല. ഇന്നും ഇടയ്ക്ക് ഈ പുഴ ചുവന്ന നിറത്തില്‍ ഒഴുകാറുണ്ട്.  മീനുകള്‍ കൂട്ടത്തോടെ ചത്ത് മലക്കാറുണ്ട്. പെരിയാറിനെ രക്ഷിക്കുവാന്‍ പല സമരങ്ങളും ഏലൂരിലും പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്.. നടക്കുന്നുണ്ട്.. ഇനിയും നടക്കും...

അധികാരികളുടെ കണ്ണുകള്‍ തുറക്കുവാന്‍ ഇപ്പോള്‍ ഒരു എന്‍ഡോസള്‍ഫാന്‍ പ്രശ്നം വേണ്ടി വന്നു!

മെയ് 10ആം തിയതി മലിനീകരണ ബോര്‍ഡ് ഇറക്കിയ ഓര്‍ഡറില്‍ പറയുന്നത് (പി.ഡി.എഫ്.) കമ്പനി പരിസരത്ത് ആരോഗ്യത്തിന് ഹാനികരമാക്കുന്ന വേയ്സ്റ്റ് കുഴികളില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല എന്നാണ്. ജൂണ്‍ 30, 2010ല്‍ നീക്കം ചെയ്ത് കുഴി നികത്തേണ്ടതായിരുന്നു. നോട്ടീസ് നല്‍കിയപ്പോള്‍ ഏപ്രില്‍ 30, 2011ല്‍ കുഴി മൂടുമെന്ന് അവസാനം കമ്പനി മറുപടി നല്‍കി. എന്നാല്‍ ഇക്കഴിഞ്ഞ 2ആം തിയതി പരിശോധിച്ചപ്പോള്‍ കമ്പനി ഒരു നടപടിയും കൈ കൊണ്ടിട്ടില്ല എന്ന് കണ്ടതിനാലാണ് ഇപ്പോള്‍ ഈ നിരോധന ഉത്തരവ് 10ആം തിയതി ഇറക്കിയിരിക്കുന്നത്.


2004ല്‍ എച്ച്.ഐ.എല്‍. ഉള്‍പ്പെടെ 200ഓളം കമ്പനികള്‍ കോടതി പൂട്ടിച്ചിരുന്നു. എച്ച്.ഐ.എല്‍.നെ പോലെ ആ കമ്പനികളും നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. വേണ്ട സംവിധാനങ്ങള്‍ ഉപയോഗിച്ച് പാഴ്ജലം ശുദ്ധമാണെന്ന് കമ്പനികള്‍ ഉറപ്പാക്കിയിട്ടാണ് പുഴയിലേയ്ക്ക് അവ തള്ളുന്നത് എന്ന് ബോര്‍ഡ് ഉറപ്പ് വരുത്തണം. അത് വരെ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കി കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്പിക്കണം.   

2 കമന്റ്കള്‍:

Manoj മനോജ് said...

കെമിക്കല്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുവാന്‍ മലിനീകരന്‍ ബോര്‍ഡ് തയ്യാറാകണം.

ശ്രീനാഥന്‍ said...

ഉചിതമായി തീരുമാനം. പിന്നെ, ശമ്പളം കൊടുക്കുമായിരിക്കും അല്ലേ? കമ്പനി തുറന്നതും നീയേ സർക്കാർ, പൂട്ടിച്ചതും നീയേ!