എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, July 27, 2011

ഇന്ത്യയ്ക്ക് ഇത് പോലെ ഒരാളെ കിട്ടിയിരുന്നുവെങ്കില്‍‌!

“യെസ് വി കാന്‍” എന്ന് പറഞ്ഞും പറയിപ്പിച്ചും അധികാരത്തില്‍ ഏറിയ ഒബാമ. പ്രതികൂല സാഹചര്യങ്ങള്‍ മാത്രം ഉണ്ടായിട്ടും വന്‍ വിജയം നേടി അമേരിക്കയുടെ പ്രസിഡന്റ് ആയ ഒബാമ. മാസങ്ങള്‍ക്ക് മുന്‍പ് ഒബാമയുടെ ബഡ്ജറ്റ് എതിരാളികളായ റിപ്പബ്ലിക്കന്മാര്‍ അംഗീകരിക്കാഞ്ഞതിനാല്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനം തന്നെ നില്‍ക്കുമെന്ന ഘട്ടത്തില്‍ കുറച്ച് മാസങ്ങള്‍ കൂടി ഗവണ്മെന്റ് നടത്തുവാന്‍ അനുമതി നല്‍കി റിപ്പബ്ലിക്കന്മാര്‍ പിരിഞ്ഞു.

ഈ മാസം അവസാനിക്കുമ്പോള്‍ വീണ്ടും അതേ അവസ്ഥയില്‍ തന്നെ നില്‍ക്കുന്നു.

സാധാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി കൊണ്ട് ബില്ല്യണര്‍‌മാരില്‍ നിന്ന് അവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ടാക്സ് ആനുകൂല്യം ചിലത് താല്‍ക്കാലികമായി നിര്‍ത്തലാക്കി കൊണ്ടും മുന്നോട്ട് വെയ്ക്കുന്ന ഒബാമയുടെ ബഡ്ജറ്റിനെ പക്ഷേ റിപ്പബ്ലിക്കന്മാര്‍ ഇപ്പോഴും എതിര്‍ക്കുന്നു. സാധാരണക്കാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടി കുറച്ച് മുന്‍ നിരയിലുള്ള പണക്കാരെ തൊടാതെയുള്ള പണക്കാരെ അനുകൂലിക്കുന്ന ബഡ്ജറ്റ് തന്നെ വേണം എന്ന് റിപ്പബ്ലിക്കന്മാര്‍ വാശി പിടിക്കുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഒബാമ ഇത് വരെയുള്ള സംഭവ വികാസങ്ങള്‍ രാജ്യത്തോട് പങ്ക് വെയ്ക്കുകയും തന്റെ നിലപാട് എന്ത് എന്ന് വ്യക്തമാക്കുകയും ചെയ്തു. (യൂ ട്യൂബ് ലിങ്ക്).

പാവപ്പെട്ടവരുടെ പുരോഗതിക്കായി ഉറച്ച് നില്‍ക്കുന്ന ഒബാമയെ പോലെയുള്ള ഒരാള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നുവെങ്കില്‍‌! അമേരിക്കയിലെ റിപ്പബ്ലിക്കന്മാരെ പോലും നാണംകെടുത്തുന്നവരാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍‌. സ്വന്തം കീശ വീര്‍പ്പിക്കുക അതിനായി പണക്കാരെ വഴി വിട്ട് സഹായിക്കുക എന്ന ഒറ്റ അജണ്ടയുമായി നടക്കുന്നവരാണ് ഭൂരിപക്ഷവും.

എന്‍.ഡി.എ. ഭരിക്കുന്ന സമയത്ത് രാജ്യ പുരോഗതിക്ക് എന്ത് ചെയ്യണം എന്ന് വിലയിരുത്തുവാന്‍ “പ്രൈം മിനിസ്റ്റര്‍ കൌണ്‍സിലിന്” രൂപം നല്‍കി. കമ്മറ്റികളുടെ തലപ്പത്തിരുന്നത് ഇന്ത്യയിലെ ബിസിനസ്സ് മാഗ്നറ്റുകളായിരുന്നു. അതിനാല്‍ തന്നെ റിപ്പോര്‍ട്ടുകള്‍ എന്തായിരിക്കുമെന്ന് ഉറപ്പായിരുന്നു. വിചാരിച്ച പോലെ തന്നെ 2000ത്തില്‍ വിവിധ മേഖലകളെ അവലോകനം ചെയ്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ (റിപ്പോര്‍ട്ട് ലിങ്ക്) എല്ലാം തന്നെ ഒറ്റ വാക്കില്‍ വ്യവസായികളെ സഹായിക്കുക എന്നതായിരുന്നു.

വ്യവസായം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, കമ്മ്യൂണിക്കേഷന്‍, ഭക്ഷണ വിതരണം തുടങ്ങിയവയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നും അവ സ്വകാര്യന്മാരെ ഏല്‍പ്പിക്കണമെന്നുമായിരുന്നു അവര്‍ വിലയിരുത്തിയത്.

ഐ.ഐ.റ്റി.കള്‍ ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍ പണം മുടക്കരുതെന്നും പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ പണം കൊടുത്ത് പഠിക്കണമെന്നുമായിരുന്നു അംബാനി-ബിര്‍ള റിപ്പോര്‍ട്ട്. അതിലാണ് വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കണമെന്ന് വാദിക്കുന്നത്.

ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് സര്‍ക്കാര്‍ പണം കരുതി വെയ്ക്കണമെന്നാണ് ജി.പി. ഗോയങ്ക കമ്മറ്റി പറയുന്നത്. പൊതുമേഖലയെ വില്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ പണം ആരൊക്കെയാണ് കരുതി വെയ്ക്കുവാന്‍ തുടങ്ങിയതെന്ന് നാം കണ്ട് കഴിഞ്ഞു.

ആരോഗ്യമേഖലയെ പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ബിര്‍ള-അംബാനിമാര്‍ തന്നെ. പതിവ് പോലെ ആരോഗ്യ മേഖലയില്‍ സ്വകാര്യന്മാര്‍ വന്നാലെ ഇന്ത്യ രക്ഷപ്പെടൂ എന്ന നയം. അമേരിക്കയിലും മറ്റും കാണുന്നത് പോലെ ആരോഗ്യ മേഖലയെ സ്വകാര്യ ഇന്‍ഷ്വറന്‍സുകാര്‍ക്ക് പണയപ്പെടുത്തണം എന്ന ശക്തമായ ആവശ്യം ആ റിപ്പോര്‍ട്ടില്‍ കാണാം.

ഇങ്ങനെ പോകുന്നു ആ റിപ്പോര്‍ട്ടുകള്‍‌.

അവ ഉടനെ നടപ്പാക്കുവാന്‍ ബി.ജെ.പി.യുടെ എന്‍.ഡി.എ. ഗവണ്മെന്റ് അരയും മുറുക്കി ഇറങ്ങി. പതിവ് പോലെ ഇടത് പക്ഷം എല്ലാം പഠിച്ച് വന്നപ്പോഴേയ്ക്കും അടുത്ത ഭരണ മാറ്റമായി. ഇടത് പിന്തുണയോടെ വന്നതിനാല്‍ കോണ്‍ഗ്രസ്സിന് ആഗ്രഹമുണ്ടായിട്ടും ഈ റിപ്പോര്‍ട്ടുകള്‍ പലതും നടപ്പിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇടതിന്റെ പിന്തുണ ആവശ്യമില്ല എന്ന് വന്നതോടെ കോണ്‍ഗ്രസ്സ് തനി നിറം പുറത്തെടുത്തു. പലതും നടപ്പിലാക്കുവാന്‍ ചാടി ഇറങ്ങി. സോണിയാജിക്ക് ഉന്നജാതിക്കാരായ ഇടത് നേതാക്കളെയായിരുന്നു വിശ്വാസം (കടപ്പാട്: വിക്കിലീക്ക്സ്) എന്നത് പിന്നീട് വന്ന സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യ നശിച്ച് പോകാതിരിക്കുവാന്‍ സഹായിച്ചു.

ലോക സാമ്പത്തിക മാന്ദ്യ സുനാമിയില്‍ എല്ലാവരും തകര്‍ന്നു. നമ്മുടെ ബാങ്കുകള്‍ പൊതുമേഖലയിലായിരുന്നതിനാല്‍ മാത്രം ഇന്ത്യ രക്ഷപ്പെട്ടു. പൊതുമേഖല ബാങ്കുകള്‍ വിറ്റ് തുലയ്ക്കാനിരുന്ന കോണ്‍ഗ്രസ്സ് മന്ത്രി സഭ ഒടുവില്‍ മനസ്സില്ലാ മനസ്സോടെ താല്‍ക്കാലികമായി പിന്‍ വാങ്ങി. എങ്കിലും മന്ത്രിമാരുടെ സ്വന്തക്കാര്‍ വാഴുന്ന സ്വകാര്യ ബാങ്കിന് കരകയറുവാന്‍ എസ്.ബി.ഐ.നെ കൊണ്ട് കോടികള്‍ മുടക്കിക്കുന്നത് ഇന്ത്യക്കാര്‍ നോക്കിയിരുന്നു. തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയില്ല എങ്കിലും...

ഈ അടുത്ത് സി.എ.ജി. പുറത്ത് വിടുന്ന വാര്‍ത്തകള്‍ പലതും ചൂണ്ടി കാട്ടുന്നത് 2000ത്തില്‍ എന്‍.ഡി.എ. തുടങ്ങി വെച്ച വില്‍പ്പനകള്‍ രണ്ടാം വരവില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.എ. നിര്‍ബാധം തുടര്‍ന്നെന്നും പല മേഖലയിലും വന്‍ സാമ്പത്തിക നഷ്ടം വരുത്തി വെച്ചു എന്നുമാണ്. ഹിറ്റായിരിക്കുന്ന 2ജി ഇപ്പോള്‍ പ്രധാനമന്ത്രിക്ക് വരെ പ്രശ്നമായി മാറിയിരിക്കുന്നു. രാജ പറഞ്ഞ് വെയ്ക്കുന്നത് എന്‍.ഡി.എ. മന്ത്രി മുതല്‍ ഇങ്ങോട്ടുള്ളവര്‍ ചെയ്തത് താനും ചെയ്തു എന്നാണ്. അതും വേണ്ടപ്പെട്ടവര്‍ അറിഞ്ഞ് കൊണ്ടാണ് പോലും!

സാധരണക്കാരെ മറന്ന് പണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയക്കാര്‍ സ്വന്തം പോക്കറ്റും നിറയ്ക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും സ്വന്തമായ പൊതുമേഖല പണം സ്വിസ്സ് ബാങ്കുകളിലെ സ്വകാര്യ എക്കൌണ്ടില്‍ കുമിഞ്ഞ് കൂടുന്നു എന്ന വാര്‍ത്തകള്‍ ഭാവിയില്‍ നമുക്ക് ഒരു ഞെട്ടലും ഉണ്ടാക്കില്ല.

രാജ ഭരണകാലത്ത് കൂട്ടിയവ ഇന്ന് നിധിയായി കണ്ടെടുത്തത് കണ്ട് മഞ്ഞളിച്ച് നില്‍ക്കുന്ന നമ്മള്‍ ഭാവിയില്‍ സ്വിസ്സ് എക്കൌണ്ടുകള്‍ കണ്ട് എന്നാലും പണമൊന്നും നഷ്ടപ്പെടാതെ അവര്‍ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിച്ചില്ലേ എന്ന് പറയും....

ഇവിടെയാണ് ഒബാമ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാകുന്നു... പണക്കാരനും പാവപ്പെട്ടവനും എന്നുള്ള അന്തരം വര്‍ദ്ധിച്ചത് ഒബാമ തിരിച്ചറിഞ്ഞിരിക്കുന്നു. സ്വകാര്യ ഇന്‍ഷ്വറന്‍സ്, ക്രെഡിറ്റ് കാര്‍ഡുകാര്‍ ജനങ്ങളെ പിഴിയുന്നത് കണ്ടില്ല എന്ന് നടിക്കുവാന്‍ ഒബാമ തയ്യാറാകുന്നില്ല. അവര്‍ക്കൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനൊപ്പം ടാക്സ് ആനുകൂല്യങ്ങള്‍ ആസ്വദിച്ച് കൂടുതല്‍ വീര്‍ക്കുന്ന പണക്കാരെ നിലയ്ക്ക് നിര്‍ത്തുവാനും ഒബാമ തുനിയുന്നു. എന്നാല്‍ ഇന്ത്യയിലെ ഭരണക്കര്‍ത്താക്കളാകട്ടെ ഇതെല്ലാം കണ്ടിട്ടും സാധാരണക്കാരെ പുറങ്കാലിന് തട്ടി തെറിപ്പിച്ച് പണക്കാര്‍ക്കൊപ്പം നടന്ന് നീങ്ങുന്നു.....

7 comments:

Manoj മനോജ് said...

വോട്ടിന് മാത്രം ഭൂരിപക്ഷമായ സാധാരണക്കാരെ വേണം... അധികാരത്തില്‍ എത്തി കഴിയുമ്പോള്‍ അവര്‍ കഴുതകള്‍‌... ഇത് ഇന്ത്യയിലെ ജനാധിപത്യത്തില്‍ മാത്രമല്ല ഉള്ളത്... എന്നാല്‍ അമേരിക്കയില്‍ അതിനെതിരെ തല ഉയര്‍ത്തി നില്‍ക്കുവാന്‍ അവിടത്തെ പ്രസിഡന്റ് തയ്യാറാകുന്നു.. ഇന്ത്യയിലോ?

ബി.ജെ.പി. അധികാരത്തില്‍ ഇരുന്നപ്പോള്‍ തുടങ്ങിയ വില്‍പ്പന കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയപ്പോള്‍ വര്‍ദ്ധിച്ചു എന്നാണ് രാജയുടെ വെളിപ്പെടുത്തലുകള്‍ ചൂണ്ടി കാട്ടുന്നത്... ഇതിന് അടിവരയിടുവാന്‍ സി.എ.ജി. റിപ്പോര്‍ട്ടുകളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നു...

അഴിമതി തടയുമെന്ന് ഉറക്കെ പ്രഖ്യാപിച്ച മന്മോഹന്‍ തന്നെ ഇപ്പോള്‍ രാജയുടെ ആരോപണത്തിന് മറുപടി നല്‍കുവാന്‍ വിയര്‍ക്കുന്നു!!!

സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒബാമയെ പോലെ നട്ടെല്ലുള്ള ഒരു നേതാവ് ഇന്ത്യയ്ക്ക് എന്നെങ്കിലും ലഭിക്കുമോ?

mljagadees said...

താങ്കള്‍ അമേരിക്കയിലാണെങ്കിലും കാര്യങ്ങളറിയാതെയാണ് പറയുന്നത്. ബുഷ് സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ച മാത്രമാണ് ഒബാമ ചെയ്യുന്നത്. ഒരു മാറ്റവുമില്ല. വാചാടോപമല്ലാതെ ഒന്നുമില്ല ഈ രാഷ്ട്രീയക്കാരന്.

വിധു ചോപ്ര said...

ആദ്യമിവിടുത്തെ കസേര മാറ്റണം. അതിലിരിക്കുമ്പോൾ ഏതൊബാമയും ഇപ്പോളിന്ത്യക്കാർ ചെയ്യുന്നതു പോലൊക്കെയെ ചെയ്യൂ.

INTIMATE STRANGER said...

നട്ടെലുള്ള അങ്ങനെ ഒരാള്‍ തലപ്പത്ത് എത്താന്‍ ഇവിടുത്തെ രാഷ്ട്രിയ കാര്‍ സമ്മതിക്കുവോ??!! അങ്ങനെ ഒരാളെ വെച്ച് പോറ്പ്പിക്കും എന്ന് തോന്നുനുണ്ടോ ? അമേരിക്കയില്‍ ഒബാമക്ക് അധികാരത്തില്‍ എത്താന്‍ എങ്കിലും സാധിച്ചു ...

മുക്കുവന്‍ said...

റിപ്പബ്ലിക്കനെ ഒന്നടങ്കം കുറ്റം പറയുന്നതിനു മുന്‍പ്... ഇവിടെ ഇപ്പോള്‍ 100,000 പെന്‍ഷന്‍ പറ്റുന്ന സ്കൂള്‍ വാദ്യാന്മാരും, ഫയര്‍ ഫോര്‍സ്കാരും ഉണ്ട്. അത് വേണോ? സര്‍ക്കാര്‍ ജോലിക്കാരനും ഒരു പ്രൈവറ്റ് ജോലിക്കാരനും തമ്മിലെന്താ വ്യത്യാസം? ഇല്ലാന്നെ എന്റെ അഭിപ്രായം.. അപ്പോളെന്തിനാ ഈ സര്‍ക്കാരാപ്പീസിലെ തൊഴിലാളിക്ക് മാത്രം പെന്‍ഷന്‍.. അവരും 401 നടപ്പിലാക്കിക്കോട്ടെ. പെന്‍ഷന്‍ ഒരു പരിപാടി സര്‍കാരിനു അധികചിലവല്ലേ? യൂണിനുണ്ടാക്കി വോട്ട് പിടിച്ച് നാട്ട് കാര്‍ക്ക് കോലുവക്കുന്ന സര്‍ക്കാരുദ്യോഗസ്ഥനു ഒരുകാരണവശാലും പെന്‍ഷന്‍ പാടില്ല്ല്ല്ലാ‍ാ‍ാ‍ാ‍ാ‍ാ...

mljagadees said...

അമേരിക്കയില്‍ ഇപ്പോള്‍ നടന്ന കടബാധ്യതാ നാടകത്തെക്കുറിച്ചൊരു ലേഖനം വിവര്‍ത്തനം ചെയ്ത് കൊടുത്തിട്ടുണ്ട്. കടബാധ്യത എന്ന രാഷ്ട്രീയ നാടകം
.

sujith said...

regular ayi vayikkarundu.
puthiya postukal onnum kandilla...