എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, September 11, 2011

911 ഓര്‍മ്മിക്കുമ്പോള്‍

അത്യാവശ്യ സര്‍വ്വീസിനായി വിളിക്കുന്ന നമ്പര്‍ എന്നതില്‍ ഉപരിയായി ലോക ചരിത്രത്തിന്റെ ഗതിയെ തന്നെ മാറ്റി വിട്ട അക്കങ്ങളാണ് അവ.

2001 സെപ്തംബര്‍ 11 അമേരിക്കന്‍ ഈസ്റ്റേണ്‍ സമയം രാവിലെ 8.50 ഓടെ അമേരിക്കയുടെ അഭിമാനമായി തല ഉയര്‍ത്തി നിന്ന ഇരട്ട കെട്ടിടങ്ങളില്‍ ഒന്നില്‍ ഒരു വിമാനം ഇടിച്ച് കയറി. കുറച്ച് സമയങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ കെട്ടിടത്തിലേയ്ക്കും മറ്റൊരു വിമാനം ഇടിച്ച് കയറുന്നത് അന്ന് ലോകം ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നില്‍ ഇരുന്ന് കണ്ടു. ആദ്യത്തേത് അപകടമല്ല എന്ന തിരിച്ചറിവ് ഒരു ഞെട്ടലോടെ ഉള്‍ക്കൊള്ളേണ്ടി വന്നു. ഇതിനിടയില്‍ അമേരിക്കയുടെ സൈനിക കേന്ദ്രമായ പെന്റഗണിലും ഒരു വിമാനം ഇടിച്ചിറങ്ങിയതായി ലോകം കണ്ടു. പെന്‍സില്വാനിയയില്‍ ഒരു വിമാനം തകര്‍ന്ന് വീണു.

ഇതോടെ ആസൂത്രിതമായ ഒരു ആക്രമണം ആകാശം വഴി നടത്തുന്നു എന്ന് തീര്‍ച്ചയായി. അതോടെ എല്ലാ വിമാനങ്ങളും താഴേയ്ക്കിറക്കി. ലോക മെമ്പാടും ഭരണകൂടങ്ങള്‍ ജാഗരൂകരായി. തീവ്രവാദികളുടെ ആക്രമണം എന്ന് അമേരിക്ക പറയുവാന്‍ തുടങ്ങി. 8.50 മുതല്‍ 11.00 മണിവരെയുള്ള ആ മണിക്കൂറുകള്‍ അമേരിക്കക്കാര്‍ക്കെന്ന പോലെ ലോക ജനതയ്ക്കും മറക്കുവാന്‍ കഴിയില്ല. [അന്ന് നടന്ന സംഭവങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ വീഡിയോ ദൃശ്യങ്ങള്‍ ദി ടെലിഗ്രാഫ് തങ്ങളുടെ സൈറ്റില്‍ കൊടുത്തിട്ടുണ്ട്. എ.ബി.സി.യും കവര്‍ ചെയ്തിട്ടുണ്ട്].

അമേരിക്കയില്‍ വിമാന പരീശീലനം നേടി, അമേരിക്കയുടെ വിമാനം തട്ടിയെടുത്ത്, അമേരിക്കയില്‍ തന്നെ ആക്രമണം നടത്തുകയായിരുന്നു എന്ന് പിന്നീട് വാര്‍ത്തകള്‍ പുറത്ത് വന്നു.

പെന്റഗണില്‍ ഒരു വിമാനം ഇടിച്ചിറക്കുക എന്നത് അവിശ്വസിനീയമായിരുന്നു. 1993ല്‍ ഇരട്ട കെട്ടിടത്തില്‍ ഒന്നിന്റെ കീഴില്‍ ട്രെക്ക് ബോംബ് പൊട്ടിച്ചതിനെ തുടര്‍ന്ന് അതീവ സുരക്ഷയാണ് ഉണ്ടായിരുന്നത്. ഇത്രയും സുരക്ഷ സംവിധാനങ്ങള്‍ ഉള്ള അമേരിക്കയ്ക്ക് എവിടെയാണ് പിഴവ് സംഭവിച്ചിരിക്കുക? [10 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇപ്പോഴും ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്നു.]

തങ്ങളെ ആക്രമിച്ചത് ബിന്‍ലാദന്‍ ആണ് എന്ന് അമേരിക്ക പ്രഖ്യാപിച്ചു. ലാദന്‍ അഫ്ഗാനിസ്ഥാന്‍ കുന്നുകളിലുണ്ടെന്നതിനാല്‍ അമേരിക്ക അഫ്ഗാനിലേയ്ക്ക് സൈന്യത്തെ അഴച്ചു. എന്നാല്‍ ലാദനെ പിടികിട്ടിയില്ല എന്ന് മാത്രമല്ല മറ്റൊരു യുദ്ധത്തിലേയ്ക്ക് അമേരിക്ക വഴുതി വീണു. ലാദനെ ഇറാക്കിലെ സദ്ദാം പിന്തുണയ്ക്കുന്നു എന്നും ഇറാക്കിന്റെ കയ്യിലുള്ള വിനാശകരമായ അണ്വായുധങ്ങള്‍ ലോകത്തിന് ഭീഷണിയാകുമെന്നും പറഞ്ഞായിരുന്നു ഇറാക്കിനെതിരെയുള്ള യുദ്ധം.

ലാദന്റെ കാര്യത്തിലെന്ന പോലെ സദ്ദാമും അമേരിക്കയുടെ കണ്ണിലുണ്ണിയായിരുന്നു. റഷ്യക്കെതിരെയാണ് ലാദനെ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇറാനെതിരെയായിരുന്നു അമേരിക്ക സദ്ദാമിനെ പിന്തുണച്ചത്. 1990ലെ ഇറാക്കിന്റെ കുവൈറ്റ് ആക്രമണവും അമേരിക്കയുടെ ഇടപെടലും എല്ലാം മാറ്റി മറിച്ചു. ലാദന്‍ അമേരിക്കയ്ക്ക് എതിരെ രംഗത്ത് വരുന്നത് കുവൈറ്റ് യുദ്ധത്തെ തുടര്‍ന്നാണ്.

അമേരിക്കയുടെ ഇറാക്ക് യുദ്ധം തെറ്റിധാരണ പരത്തി നടത്തിയതാണെന്ന് പിന്നീട് വ്യക്തമായി. ഇതിനിടയിലും ലാദന്‍ പിടി കൊടുക്കപ്പെടാതെ രക്ഷപ്പെട്ടിരുന്നു എന്ന് മാത്രമല്ല നിരപരാധികളായ മുസ്ലിം വിശ്വാസികള്‍ക്ക് മറ്റുള്ളവരുടെ അക്രമണങ്ങള്‍ നേരിടേണ്ടിയും വന്നു. ഇത് മുതലെടുക്കുവാന്‍ താലിബാന്‍ ഉള്‍പ്പെടെയുള്ള മത തീവ്രവാദ സംഘടനകള്‍ പരമാവധി ശ്രമിച്ചു. വിജയം കണ്ടെത്തുകയും ചെയ്തു. ഒരു പക്ഷേ കേരളത്തില്‍ പോലും തിവ്രമത ചിന്ത (വിരലിലെണ്ണാവുന്നവരേ ഉള്ളു എങ്കില്‍ പോലും) വേരോടിക്കുവാന്‍ മത തീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞു എന്നത് തന്നെ അവരുടെ വിജയം എത്രമാത്രമെന്ന് കാണാം.

ഇറാക്ക് വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല. ചക്രവ്യൂഹത്തില്‍ നിന്ന് പുറത്ത് കടക്കുവാന്‍ അമേരിക്കയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അഫ്ഗാനിസ്ഥാനിലും ഇതേ അവസ്ഥ തന്നെ. താലിബാനെയും മറ്റും തകര്‍ക്കുവാന്‍ പാക്കിസ്ഥാന് വാരിക്കോരി പണം കൊടുത്തുവെങ്കിലും അവ ഇന്ത്യയ്ക്കെതിരെയുള്ള തന്ത്രങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ ഉപയോഗിച്ചത് എന്ന് ഇപ്പോള്‍ അമേരിക്കയ്ക്ക് സമ്മതിക്കേണ്ടി വന്നു.

2001 സെപ്തംബറിന് മുന്‍പ് 1999 ഡിസമ്പര്‍ 24ന് ഇന്ത്യ മുള്‍മുനയില്‍ നിന്നത് ലോകം കണ്ടതാണ്. അന്ന് കണ്ടഹാറിലേയ്ക്ക് തട്ടിയെടുക്കപ്പെട്ട വിമാനത്തിന് പകരം വിടുവിച്ച തീവ്രവാദികളില്‍ ഒരാള്‍ ഇരട്ട കെട്ടിടങ്ങള്‍ തകര്‍ക്കുവാനുള്ള സൂത്രധാരന്മാരില്‍ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് അമേരിക്കയ്ക്ക് ഒരു തിരിച്ചടിയായിരുന്നിരിക്കണം. കാരണം കണ്ടഹാറിലേയ്ക്ക് വിമാനം തട്ടി കൊണ്ടു പോയപ്പോള്‍ ഇന്ത്യ അമേരിക്ക ഉള്‍പ്പെടെയുള്ളവരുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ മാത്രം ഉത്തരവാദിത്തം എന്ന മട്ടിലായിരുന്നു അവര്‍ പ്രതികരിച്ചത്.


10 വര്‍ഷം തികയാറായപ്പോഴാണ് പാക്കിസ്ഥാനിലെ ഒരു രഹസ്യ കെട്ടിടത്തില്‍ (അതും പാക്കിസ്താന്‍ പട്ടാളത്തിന്റെ മൂക്കിന് കീഴിലുള്ള കെട്ടിടം!) വെച്ച് അമേരിക്കന്‍ സൈന്യം ലാദനെ വധിച്ചു എന്ന വാര്‍ത്ത ലോകം കേട്ടത്. ഇന്ത്യ പറഞ്ഞു കൊണ്ടിരുന്നത് ഒടുവില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമ്മതിച്ചിരിക്കുന്നു!

രണ്ട് യുദ്ധങ്ങളെ തുടര്‍ന്ന് അമേരിക്കയ്ക്ക് വിചാരിച്ചതിലും കൂടുതല്‍ ധന നഷ്ടമാണ് ഉണ്ടായത്. എന്നാല്‍ ലോകത്തിനാകട്ടെ എപ്പോഴും ഒരു ചാവേര്‍ ആക്രമണം പ്രതീക്ഷിച്ചിരിക്കുവാനുള്ള വിധിയും. ഈ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയുടെ ഉള്ളില്‍ നിന്ന് തന്നെ പല ആക്രമണങ്ങളും മുങ്കൂട്ടി കണ്ട് നശിപ്പിക്കുവാന്‍ അമേരിക്കന്‍ സേനയ്ക്ക് കഴിഞ്ഞു. എന്നാല്‍ ചിലപ്പോഴെങ്കിലും ഒറ്റപ്പെട്ട ചെറിയ പാളിച്ചകള്‍ അവര്‍ക്കും സംഭവിച്ചു. ഇന്ത്യക്കാര്‍ക്ക് പിന്നെ മാസത്തില്‍ ഒരു തവണ പൊട്ടിയത് കണ്ടില്ലെങ്കില്‍ ഈ മാസം എന്താ മുംബൈയിലോ, ഡെല്‍ഹിയിലോ പൊട്ടാഞ്ഞത് എന്നേ ചോദിക്കുവാനുള്ളൂ!

ഇരട്ട കെട്ടിടങ്ങള്‍ തകര്‍ന്ന് വീണപ്പോള്‍ മരിച്ച 2000ത്തില്‍ പരം മനുഷ്യ ജീവിതങ്ങള്‍ മാത്രമല്ല അന്ന് ആളുകളെ രക്ഷപ്പെടുത്തുവാന്‍ ധീരതയോടെ അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍‌, അഗ്നിശമന പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ ഭൂരിപക്ഷത്തിനും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി കഷ്ടപ്പെടുന്നു. അന്ന് ഉയര്‍ന്ന പൊടിപടലങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ഉപദ്രവിച്ച് കൊണ്ടിരിക്കുന്നു!




10 വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്രൌണ്ട് സീറോ എന്ന് അറിയപ്പെട്ടിരുന്ന ഇരട്ട കെട്ടിടങ്ങള്‍ നിന്ന സ്ഥലം അതി മനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങളും പൂന്തോട്ടങ്ങളും മറ്റും കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ലൈവ് ക്യാമറ കാണാന്‍ ഈ ലിങ്ക് നോക്കുക.



 2001ല്‍ നിന്ന് 2011ല്‍ എത്തിയിട്ടും തീവ്രവാദികള്‍ എപ്പോള്‍ എവിടെ എങ്ങിനെ ആക്രമിക്കും എന്ന പേടിയോടെ ലോകം കഴിയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല കൂടുതല്‍ ആളുകളെ തീവ്രമത ചിന്തയുടെ പേരില്‍ തങ്ങളിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാന്‍ തീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

ഇത്തരം മത തീവ്രവാദങ്ങളെ ഇനിയും തുടരാന്‍ അനുവദിച്ചാല്‍ “എന്തു സംഭവിച്ചു! ഈ മാസത്തെ ക്വോട്ട കണ്ടില്ലല്ലോ” എന്ന ഇന്ത്യക്കാരന്റെ ചിന്ത ലോക ജനതയ്ക്കും പിടിപെടും.

1 comment:

Manoj മനോജ് said...

2001ല്‍ നിന്ന് 2011ല്‍ എത്തിയിട്ടും തീവ്രവാദികള്‍ എപ്പോള്‍ എവിടെ എങ്ങിനെ ആക്രമിക്കും എന്ന പേടിയോടെ ലോകം കഴിയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല കൂടുതല്‍ ആളുകളെ തീവ്രമത ചിന്തയുടെ പേരില്‍ തങ്ങളിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാന്‍ തീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

ഇത്തരം മത തീവ്രവാദങ്ങളെ ഇനിയും തുടരാന്‍ അനുവദിച്ചാല്‍ “എന്തു സംഭവിച്ചു! ഈ മാസത്തെ ക്വോട്ട കണ്ടില്ലല്ലോ” എന്ന ഇന്ത്യക്കാരന്റെ ചിന്ത ലോക ജനതയ്ക്കും പിടിപെടും.