എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Thursday, January 27, 2011

മതവിശ്വാസത്തിനും ജീന്‍!

റോയല്‍ സൊസൈറ്റിയുടെ ബയോളജിക്കല്‍ പ്രൊസീഡിങ്സില്‍ ഫെബ്രുവരി 12ന് ഒരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു.

മതവിശ്വാസികള്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുവാനുള്ള കാരണം എന്തായിരിക്കും? എന്ത് കൊണ്ട് ജനങ്ങള്‍ മതവിശ്വാസികളാകുന്നു? മത വിശ്വാസത്തില്‍ നിന്ന് അകന്ന് പോകുന്നുവെങ്കിലും എന്ത് കൊണ്ട് വിശ്വാസികള്‍ നിലനില്‍ക്കുന്നു? തുടങ്ങിയവയ്ക്കുള്ള ഉത്തരം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ റോബര്‍ട്ട്.

“റിലീജിയോസിറ്റി” ജീനാണ് ഇതിനെല്ലാം കാരണം പോലും. മത വിശ്വാസം പടര്‍ന്ന് പന്തലിക്കുവാന്‍ കാരണം ഈ കക്ഷിയാണത്രേ!

വിശ്വാസമില്ലാത്തവര്‍ക്ക് കുട്ടികള്‍ കുറവായതിനാല്‍ “വിശ്വാസി” ജീനിന് മുന്‍പില്‍ “അവിശ്വാസി” ജീന് രക്ഷ കിട്ടില്ല പോലും.....

വല്ല കാര്യമുണ്ടോ ബ്ലോഗുലകത്തിലും പുറത്തും മതവിശ്വാസത്തിന്റെ പേരില്‍ ലഹളകള്‍ നടക്കുന്നു... അന്തിമ വിജയം “വിശ്വാസികള്‍ക്ക്“ തന്നെയായിരിക്കും എന്ന് ഇവരറിയുന്നില്ലലോ... വിശ്വാസികള്‍ക്ക് അതില്‍ നിന്ന് വ്യതിചലിക്കണമെങ്കില്‍ ഒത്തിരി കഷ്ടപ്പെടണ്ടേ!!!!

Sunday, January 23, 2011

ബധിരര്‍ക്കും പാട്ട് ആസ്വദിക്കാം!

Allyson Townsend എന്ന ഡള്ളാസിലെ രണ്ടാം ക്ലാസ്സ് ടീച്ചര്‍ ബധിരര്‍ക്ക് പാട്ടുകള്‍ ആസ്വദിക്കുവാനായി ഒരു വിദ്യ കണ്ട്പിടിച്ചു .

അമേരിക്കന്‍ സൈന്‍ ലാംഗ്വേജ് (എ.എസ്സ്.എല്‍.) ഉപയോഗിച്ചാണ് അലിസണ്‍ ഇത് യാഥാര്‍ത്ഥ്യമാക്കിയത്. തന്റെ കൂട്ടുകാരിക്ക് വേണ്ടി തുടങ്ങിയ ഉദ്യമം മറ്റ് ബധിരരായവര്‍ക്കും ആസ്വദിക്കുവാന്‍ യൂ ട്യൂബില്‍ (യൂ ട്യൂബ് ലിങ്ക്) ഇട്ട പാട്ടുകള്‍ക്ക് 35 ലക്ഷത്തോളം വ്യൂ ഹിറ്റ് ലഭിച്ചു കഴിഞ്ഞു. (താഴെ കാണുന്ന വീഡിയോയില്‍ ഏകദേശം 45 സെക്കന്റിന് ശേഷം പാട്ട് തുടങ്ങുന്നു... ‍കേള്‍വി ശക്തിയുള്ളവര്‍ക്ക് കൂടി ആസ്വദിക്കുവാന്‍!!!)

Monday, January 17, 2011

17368 കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു

ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ചൈനയെയും കടത്തിവെട്ടും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ 2009ലെ ആത്മഹത്യ കണക്കുകള്‍ (ഔദ്യോഗികം) പുറത്ത് വന്നു.

ഇന്ത്യ വളര്‍ച്ചയിലേയ്ക്ക് എന്ന്  വീമ്പിളക്കുന്ന കേന്ദ്ര സര്‍ക്കാരിനെ നോക്കി അതിലെ അക്കങ്ങള്‍ കൊഞ്ഞനം കുത്തുകയാണ്.

കണക്കുകള്‍ പ്രകാരം 1999 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഏകദേശം 2 ലക്ഷം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്!

17,368 കര്‍ഷക ആത്മഹത്യകള്‍ (13.7%)  ആണ് 2009ല്‍ നടന്നത്! ബിസിനസ്സ്/ബിസിനസ്സിതര മേഖലയില്‍ സ്വയം തൊഴില്‍ ചെയ്തിരുന്ന 33,251 ആളുകള്‍ ഈ കാലയളവില്‍ ഇന്ത്യയില്‍ ജീവിതം അവസാനിപ്പിച്ചു.


2009ല്‍ 2872 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തപ്പോള്‍ ആന്ദ്രയില്‍ 2414ഉം, കര്‍ണാടകയില്‍ അത് 2282ഉം ആണ്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത നഗരം ലഗ്നൌവ് ആണ്, 117 പേര്‍ 63.2%.

ഏകദേശം 50% ആത്മഹത്യകള്‍ക്ക് കാരണമായ “തുഗ്ലക്ക്” നയങ്ങള്‍ മാറ്റുവാന്‍ പക്ഷേ മന്മോഹന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറാകുന്നില്ല.

സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പഞ്ചാബില്‍ വിളവ് ശേഖരിച്ച് സൂക്ഷിക്കുവാന്‍ വേണ്ട സംവിധാനങ്ങള്‍ കേന്ദ്രം ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ട്  എക്കണോമിക്ക് വിദഗ്ദ്ധനായ പ്രധാനമന്ത്രിയുടെ നേതൃത്വം പുല്ല് വില പോലും നല്‍കിയില്ല എന്നതിനാല്‍ 3 കൊല്ലത്തിനുള്ളില്‍ 17 ലക്ഷം മെട്രിക്ക് ടണ്ണോളം ഗോതമ്പാണ് നശിച്ച് പോയത്. 90% ശേഖരണവും തുറസ്സായ സ്ഥലത്താണ് കിടക്കുന്നത്. ഉണ്ടായിരുന്ന ഗോഡൌണുകളില്‍ പലതും സ്വകാര്യ വല്‍ക്കരണത്തിന്റെ പേരില്‍ വിറ്റ് തുലച്ച കേന്ദ്ര സര്‍ക്കാരിന് ഇതൊക്കെ ശ്രദ്ധിക്കുവാന്‍ നേരമെവിടെ. അവര്‍ തങ്ങളെ കഴിഞ്ഞ തവണ താഴെ പോകാതെയും അത് കഴിഞ്ഞ് വന്ന തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുവാന്‍ “സഹായിച്ച“ വങ്കിടക്കാര്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുവാന്‍ വേണ്ട നെട്ടോട്ടത്തിലാണ്.

പാവം കര്‍ഷകരും ലോ-മിഡില്‍ ക്ലാസ്സുകാരും ഗതികെട്ട് ആത്മഹത്യയിലേയ്ക്ക്.... അവരുടെ ശവങ്ങള്‍ക്ക് മുകളില്‍ വിരലിലെണ്ണാവുന്ന വ്യവസായ പ്രമുഖരെ നിരത്തി നിര്‍ത്തി ഇന്ത്യയുടെ വളര്‍ച്ച ആഗോളതലത്തില്‍ പ്രതിഫലിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ആത്മനിര്‍വൃതി അടയും...

Thursday, January 13, 2011

പാലിന്‍ ചേച്ചി പിടിക്കുന്ന പുലിവാല്‍...

2008ല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പേര് നിര്‍ദ്ദേശിക്കപ്പെട്ടത് മുതല്‍ സാറാ പാലിനെ മാധ്യമങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. തന്റെ ജനലില്‍ നിന്ന് നോക്കിയാല്‍ റഷ്യ കാണാം എന്ന് പറഞ്ഞത് മുതല്‍ (നമ്മുടെ “ഭാവി യുവ പ്രധാനമന്ത്രിക്ക്” ഒരു കൂട്ട്!!!) തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തനിക്കും കുടുംബത്തിനും വസ്ത്രങ്ങളും മറ്റും ഇലക്ഷന്‍ ഫണ്ടില്‍ നിന്ന് വാങ്ങിയെന്ന് വരെ വിവാദങ്ങള്‍ ഉയര്‍ന്നു. ഇതിനിടയില്‍ തെരഞ്ഞെടുപ്പിന്റെ ലൈം ലൈറ്റില്‍ നിന്നതിനാല്‍ മകള്‍ക്ക് പ്രസവിക്കേണ്ടിയും വന്നു. പാലിന്‍ ചെറുപ്പത്തിലേ അമ്മുമ്മയും ആയി.

തെരഞ്ഞെടുപ്പില്‍ പൊട്ടി കഴിഞ്ഞപ്പോഴാണ് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആയാലെന്ത് എന്ന ആശയം ഉദിക്കുന്നത്. ഉടനെ തന്നെ ഉള്ള അലാസ്ക ഗവര്‍ണര്‍ എന്ന സ്ഥാനം രാജി വെച്ച് ഫെയിസ് ബുക്കിലും ട്വിറ്ററിലും മറ്റും സജീവമായി. ഇടയ്ക്കിടയ്ക്ക് വിവാദ പ്രസ്താവനകള്‍ നടത്തി സാന്നിദ്ധ്യം അറിയിച്ചിരുന്നു. രണ്ട് പുസ്തകങ്ങളും ഇറക്കി...

രണ്ട് കൊല്ലത്തിന് ശേഷം കഴിഞ്ഞ കൊല്ലം അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ ടീ പാര്‍ട്ടിയെന്ന സംഘടനയ്ക്ക് പിന്തുണ നല്‍കുകയും തന്റെ സ്ഥാനാര്‍ത്ഥികളെന്ന് പറഞ്ഞ് പലരെയും ജി.ഒ.പി.യുടെ പ്രൈമറിയില്‍ വിജയിപ്പിച്ചെടുക്കുകയും ചെയ്ത് റിപ്പബ്ലിക്കരെ ഞെട്ടിച്ചു. പക്ഷേ ജനങ്ങള്‍ ടീ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷത്തെയും തഴഞ്ഞു എന്നത് ചരിത്രമായി. എന്തിനേറെ സ്വന്തം തട്ടകമായ അലാസ്കയില്‍ പാലിന്റെ ടീ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രയായി മത്സരിച്ച സിറ്റിങ് റിപ്പബ്ലിക്കങ്കാരി മര്‍ക്കോവിസ്കിയെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. ബാലറ്റ് പേപ്പറില്‍ പേരില്ലാതിരുന്നിട്ടും ആ “റിബല്‍” സ്ഥാനാര്‍ത്ഥി വിജയിച്ച് ചരിത്രം കുറിച്ചു.

ഈ ഇലക്ഷന്‍ സമയത്ത് പ്രധാനപ്പെട്ട 17ഓളം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കണമെന്ന് പാലിന്‍ പ്രഖ്യാപിക്കുകയും അതിന്റെ മാപ്പ് തെയ്യാറാക്കി അതില്‍ ക്രോസ്സ് സര്‍ക്കിള്‍ (തോക്കിന് ഉന്നം വെയ്ക്കുന്നത് പോലെ) വരച്ച് പുറത്തിറക്കി. അന്ന് തന്നെ ആ ഗ്രാഫിനെതിരെ  പ്രതിഷേധവുമായി ആളുകള്‍ രംഗത്ത് എത്തിയിരുന്നു. ഇത് ജനങ്ങള്‍ക്ക് തെറ്റായ സന്തേശം (തോക്കിലൂടെ ഇവരെ തകര്‍ക്കണമെന്ന) നല്‍കുമെന്ന് വിവാദമായപ്പോള്‍ പാലിന്‍ ക്യാമ്പ് അത് തള്ളി കളഞ്ഞു.

പാലിന്‍ ചേച്ചിക്ക് ഈയിടെ തൊടുന്നതെല്ലാം പിഴയ്ക്കുകയാണെന്ന് തോന്നുന്നു. തന്റെ സാഹസിക പ്രകടനങ്ങള്‍ ടി.വി.യിലൂടെ ജനങ്ങളെ കാണിക്കുവാന്‍ ഇറങ്ങിയിട്ട് ജനങ്ങള്‍ മൈന്‍ഡ് ചെയ്യാത്തതിനാല്‍ പരിപാടി ടി.വി.ക്കാര്‍ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് അരിസോണയിലെ ഗിഫോര്‍ഡ്സിനെ (പാലിന്റെ വിവാദ മാപ്പില്‍ ഇവരും ഉണ്ടായിരുന്നു. പക്ഷേ ഇലക്ഷനില്‍ പാലിന്റെ സ്ഥാനാര്‍ത്ഥി തോറ്റു) ഒരുത്തന്‍ വെടി വെയ്ക്കുന്നത്. കൂടെയുണ്ടായിരുന്ന ചിലര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവം നടന്ന് കുറച്ച് കഴിഞ്ഞപ്പോഴേയ്ക്കും മാധ്യമങ്ങള്‍ പഴയ മാപ്പ് സംഭവം പൊക്കിയിട്ടു. ഇതില്‍ നിന്ന് പ്രേരണ ഉള്‍കൊണ്ടായിരിക്കില്ലേ അയാള്‍ ഇത് ചെയ്തത് എന്നായി ചര്‍ച്ച (ഇവിടെയുള്ളവര്‍ നമ്മുടെ നികേഷിന് പഠിക്കുകയാണെന്ന് തോന്നുന്നു!).

സഹികെട്ട് പാലിന്‍ ഫേസ്ബുക്കില്‍ ഒരു 8 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കൊച്ചു പ്രസംഗം നടത്തി മാധ്യമങ്ങളുടെ പ്രചരണത്തെ വിമര്‍ശിച്ചു. ആ 8 മിനിറ്റില്‍ പുള്ളിക്കാരി ഒരു വാക്ക് ഉപയോഗിച്ചു "ബ്ലഡ് ലിബല്‍".

പണ്ട് ജൂതന്മാര്‍ ക്രിസ്ത്യന്‍ കുട്ടികളെ കൊന്ന് ആ രക്തം കൊണ്ട് ചില ആചാരങ്ങള്‍ നടത്തിയിരുന്നു എന്ന് പറയപ്പെടൂന്നു. ഇത് കള്ളമാണെന്ന് ജൂതരും. എന്നിരുന്നാലും ആ കാലഘട്ടത്തില്‍ ക്രിസ്ത്യാനികള്‍ ജൂതരെ ഈ പേരില്‍ പീഡിപ്പിച്ച് കൊന്നിട്ടുണ്ടെത്രേ! "ഹോളോഹോസ്റ്റ്" എന്ന വാക്ക് പോലെ ജൂതര്‍ക്ക് അലര്‍ജിയുള്ള ഒരു വാക്കാണ് ഇതും. അവര്‍ വെറുതെയിരിക്കുമോ പ്രത്യേകിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ അവരുടെ കയ്യിലുള്ളപ്പോള്‍.

വാക്ക് പിന്വലിച്ച് പാലിന്‍ മാപ്പ് പറയണമെന്നാണ് ജൂതര്‍ പറഞ്ഞിരിക്കുന്നത്.... (മത പുരോഹിതര്‍ എവിടെയും ഒരു പോലെതന്നെ!!)


എന്തായാലും അരിസോണയില്‍ വെടി ഏറ്റ ഗിഫോര്‍ഡ്സ് കണ്ണ് തുറന്നു. പാവം പാലിനേച്ചി ഇനി എന്തൊക്കെ നേരിടാനിരിക്കുന്നു! പ്രതിസന്ധികള്‍ മറികടന്ന് 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമോ? ഒബാമയെ തോല്‍പ്പിക്കുമോ? അതോ പുസ്തകങ്ങലും റിയാലിറ്റി ഷോകളും ആയി ഫെയിസ്ബുക്കിലും ട്വിറ്ററിലും സജീവമായി നില്‍ക്കുമോ? 

Saturday, January 8, 2011

പട്ടിണി അമേരിക്കയിലും, പക്ഷേ...

അമേരിക്കന്‍ സര്‍ക്കാര്‍ 2010ല്‍ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് 6ല്‍ ഒരാള്‍ പട്ടിണിയിലായിരുന്നു. എന്നാല്‍ ബുധനാഴ്ച പുറത്ത് വന്ന് കണക്കുകള്‍ അനുസരിച്ച് പട്ടിണിയുടെ പിടിയില്‍ പെട്ടവരുടെ എണ്ണം ഇതിലും കൂടും എന്നാണ്. 2009ലെ കണക്കനുസരിച്ച് ഇത് 8ല്‍ ഒരാള്‍ എന്നായിരുന്നു.

അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന ടാക്സ് ക്രെഡിറ്റുകളും, ഫുഡ് സ്റ്റാമ്പുകളും മറ്റും നിര്‍ത്തലായാല്‍ കണക്കുകള്‍ ഇതിലും ഭയാനകമാകുമെന്ന് വിലയിരുത്തുന്നു.

അത് കൊണ്ട് തന്നെയാണ് കഴിഞ്ഞ മാസം ഒടുവില്‍ പണക്കാരെയും ഉള്‍പ്പെടുത്തണം എന്ന റിപ്പബ്ലിക്കുകളുടെ വാദത്തിന് വഴങ്ങി ഒബാമ എല്ലാ വിഭാഗക്കാര്‍ക്കും നികുതിയില്‍ കുറവ് വരുത്തുന്ന ബില്ലില്‍ ഒപ്പിട്ടത്. ഭക്ഷണ സുരക്ഷാ ബില്ല് വഴി കൂടുതല്‍ കുട്ടികളെ സൌജന്യ ഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

ഇന്ത്യയില്‍ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ എല്ലാറ്റിനും വില കൂട്ടി സാധാരണക്കാരന്റെ വയറ്റത്ത് തുടര്‍ച്ചയായി അടിച്ച് കൊണ്ടേയിരിക്കുന്നു. പണക്കാരനും പാവപ്പെട്ടവനും എന്ന അന്തരം കൂട്ടുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്ന ഗവേഷണത്തിലാണ് എക്കണോമിക്ക് ജ്ഞാനിയായ മന്മോഹന്‍. എന്തിനും ഏതിനും അമേരിക്കയെ ചൂണ്ടി കാട്ടുന്ന ഇവറ്റകള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ചെയ്ത് കൊടുക്കുന്ന കാര്യങ്ങള്‍ കാണുന്നത് എപ്പോഴാണാവോ?????