എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, March 30, 2011

ഗാന്ധിയെ വിമര്‍ശിക്കുവാന്‍ പാടില്ല!

കേന്ദ്രം നിയമം കൊണ്ടു വരുവാന്‍ പോകുന്നു പോലും... ഗാന്ധിയെ “അപമാനിക്കുന്ന” തരത്തില്‍ വിമര്‍ശിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യുവാനുള്ള ഒരുക്കത്തിലാണ് പോലും!!!!

ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം  ലെലിവെല്‍ഡിന്റെ ഗാന്ധിയെ കുറിച്ചുള്ള പുതിയ പുസ്തകമാണ്. ഡെയിലി മെയിലില്‍ വന്ന റിവ്യൂ ആണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഗാന്ധി ഒരു “ഗേ”/“ബൈസെക്ഷ്വല്‍” ആയിരുന്നുവെന്ന് പുസ്തകം പറയുന്നതായി ഇപ്പോള്‍ വാര്‍ത്തകള്‍. ഗുജറാത്ത് ഗവണ്മെന്റ് പുസ്തകം നിരോധിച്ചു...  അപ്പോള്‍ പിന്നെ കേന്ദ്രന്മാര്‍ക്ക് വെറുതെ ഇരിക്കുവാന്‍ പറ്റുമോ!!!

ഈ ഡെയിലി മെയിലുകാര്‍ക്ക് വേറെ പണിയൊന്നുമില്ലേ!

കഴിഞ്ഞ കൊല്ലം ഗാന്ധിയുടെ  അവസാനകാലവും രാഷ്ട്രിയത്തിനുപരിയായി തന്റെ ബ്രഹ്മചര്യയ്ക്ക് പ്രാധാന്യം കൊടുത്ത് രാത്രിയില്‍ മനു ഉള്‍പ്പെടെയുള്ള കൊച്ചു പിള്ളേരെ നഗ്നരാക്കി പരീക്ഷണം നടത്തിയെന്ന് പറയുന്ന ആദംസിന്റെ പുസ്തകത്തെ പറ്റിയായിരുന്നു അവര്‍ റിവ്യൂ ചെയ്തത്.

ഒരു കൊല്ലമാകുന്നതിന് മുന്‍പ് ദാ ഇപ്പോള്‍ അടുത്ത പുസ്തക നിരൂപണം. ഈ പ്രാവശ്യം ലെലിവെല്‍ഡിന്റേതാണ്. കസ്തുര്‍ബയില്‍ നിന്ന് അകന്ന് ദ.ആഫ്രിക്കയില്‍ താമസിച്ചിരുന്നപ്പോള്‍, പിന്നീട് സിയോണിസ്റ്റായി മാറിയ  കാലന്‍ബാഗുമായി “ബന്ധ”മുണ്ടായിരുന്നു എന്നതാണ് ചികഞ്ഞെടുത്തിരിക്കുന്നത്! ഈ പുസ്തകത്തിലും അവസാന കാലത്തുള്ള ഗാന്ധിയുടെ “കിടപ്പിനെ” പറ്റിയുണ്ട് പോലും.

എന്നാല്‍ ഗാന്ധിയും കാലന്‍ബാഗും തമ്മിലുള്ള “ബന്ധം” പത്രം ആരോപിക്കുന്നത് പോലെയുള്ള ഒന്നാണെന്ന് തന്റെ പുസ്തകത്തില്‍ ഇല്ല എന്നാണ് ലെലിവെല്‍ഡിന്‍ പറയുന്നത്.

ഗാന്ധിയെന്ന വ്യക്തിയെ നെഹ്രുവിനും കൂട്ടര്‍ക്കും ആവശ്യമായിരുന്നു... പിന്നീട് കോണ്‍ഗ്രസ്സിന് ഗാന്ധിയില്ലാതെ രക്ഷയില്ല എന്നായി.. അതിനാല്‍ തന്നെ ഇത്രയും നാള്‍ മഹാനാക്കുവാന്‍ വേണ്ടവ മാത്രം ഉയര്‍ത്തി കാട്ടി “യഥാര്‍ത്ഥ” ഗാന്ധിയെ ജനങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് മറച്ച് പിടിച്ച് ... എന്നാല്‍ ഇന്റര്‍നെറ്റ് വിപ്ലവവും, ബ്രിട്ടണ്‍ പോലെയുള്ള രാജ്യങ്ങള്‍ പഴയ ഡോക്യുമെന്റ്സ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുകയും ചെയ്തതോടെ ഓരോ വ്യക്തിയുടെയും മറഞ്ഞിരുന്ന രൂപങ്ങള്‍ പുറത്താകുവാന്‍ തുടങ്ങി.... അത് പല വിഗ്രഹങ്ങളും തകര്‍ന്നടിയുന്നതിനോടൊപ്പം പുതിയ പല രൂപങ്ങള്‍ ഉയര്‍ന്ന് വരുവാനും ഇടയാക്കി കൊണ്ടിരിക്കുന്നു.... ഇത് പലര്‍ക്കും തലവേദനയാകുന്നു എന്നതാണ് പുതിയ നീക്കം തെളിയിക്കുന്നത്.....

Saturday, March 26, 2011

ലതിക അത് വേണ്ടായിരുന്നു!

വേണ്ടായിരുന്നു എന്നല്ല ചെയ്യരുതായിരുന്നു.

ലതിക സുഭാഷ് തെരഞ്ഞെടുപ്പിലേയ്ക് കാല് കുത്തിയത് മത്സരത്തിന് കെട്ടിവെയ്ക്കാനുള്ള കുറച്ച് രൂപ ശാരിയുടെ മകളുടെ കയ്യില്‍ നിന്ന് വാങ്ങിയാണത്രേ.  സ്വന്തം കാര്യലാഭത്തിന് വേണ്ടി കൊച്ച് കുട്ടിയെ ഉപയോഗിച്ചുള്ള ഒരു പൊറോട്ട് നാടകം, അതും ലതികയില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചില്ല!

മറ്റിടങ്ങളിലെ പോലെ തന്നെ കുട്ടികളുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കുവാനുള്ള നിയമങ്ങള്‍ ഇന്ത്യയിലും ഉണ്ട്. എന്നിട്ടും ആ കൊച്ച് കുട്ടിയെ ഇതിന് മുന്‍പും മാധ്യമങ്ങള്‍ “ആഘോഷിച്ചിട്ടുണ്ട്” എന്നത് ശരിയാണ്.  എന്നാല്‍ ലതിക സുഭാഷ് അങ്ങിനെയല്ല ഒന്നുമില്ലെങ്കില്‍ ഒരു മാസത്തോളം അമേരിക്കയെ അടുത്തറിയാന്‍ അവിടത്തെ വിവിധ സ്റ്റേറ്റുകളില്‍ സന്തര്‍ശനം നടത്തി തിരിച്ചെത്തിയിട്ട് മാസങ്ങളേ ആകുന്നുള്ളൂ. അമേരിക്ക ഈ വിഷയത്തില്‍ നല്‍കുന്ന പ്രാധാന്യം അടുത്തറിയുവാന്‍ അവസരം ലഭിച്ചതാണ്. അതിനാല്‍ തന്നെ ലതിക ഈ തെറ്റ് ഒരിക്കലും ചെയ്യരുതായിരുന്നു.

ആ കൊച്ച് കുട്ടിയെ വാര്‍ത്തകളില്‍ നിന്നും ഒഴിവാക്കുവാന്‍ തയ്യാറാകേണ്ടിയിരുന്നത് ലതിക തന്നെയായിരുന്നു!

കൊച്ച് കുട്ടികളുടെ സ്വകാര്യതയ്ക്കും അവകാശങ്ങള്‍ക്കും ലോകം നല്‍കുന്ന പ്രാധാന്യം അത് അമേരിക്കയില്‍ നിന്നു പോലും ലതിക പഠിച്ചില്ല എന്നതാണ് ഈ പ്രവൃത്തി തുറന്ന് കാട്ടുന്നത്.


സ്ത്രീകളുടെ അവകാശത്തെ പറ്റി വാ തോരാതെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിളമ്പിയപ്പോള്‍ എന്തേ ആ കൊച്ച് കുട്ടിയുടെ സ്വകാര്യതയെയും അവകാശത്തെയും പറ്റി നിങ്ങള്‍ മറന്നത്!

Thursday, March 24, 2011

സിന്ധുവിനിതെങ്ങിനെ കഴിഞ്ഞു!

ഉമ്മനു വേണ്ടി സ്റ്റേജില്‍ നിന്ന് കത്തി കയറുന്ന സിന്ധുവിന്റെ നാവില്‍ നിന്ന് ഒരിക്കലെങ്കിലും ഇടത് പക്ഷത്തെ അനുകൂലിക്കുന്ന ഒരു വാക്ക് നോക്കിയിരുന്ന് നിരാശനായത് മിച്ചം!

“ഇന്നലെ വരെ” 24 മണീക്കൂറും പാര്‍ട്ടിക്ക് വേണ്ടി വാ തോരാതെ പ്രസംഗിച്ചിരുന്ന ഒരു വ്യക്തിക്ക് മണീക്കൂറുകള്‍ക്കുള്ളില്‍ ഇങ്ങനെ പ്രസംഗിക്കുവാന്‍ കഴിയുന്നുവെങ്കില്‍!

ആ പ്രസംഗത്തില്‍ നിന്ന് മനസ്സിലാകുന്നത് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുവാന്‍ ഒരവസരം നോക്കി മാസങ്ങളായി സിന്ധു കാത്തിരുന്നു എന്നാണ്. എന്നാലും സിന്ധു ഇങ്ങിനെ വേണമായിരുന്നുവോ?

സ്വയാശ്രയ സമര ഭൂമിയില്‍ നിന്ന് കോണ്‍ഗ്രസ്സ് നല്‍കിയ സമ്മാനം ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്നത് മറക്കരുത്. മറക്കുവാന്‍ കഴിയില്ല എന്നതിന് തെളിവാണല്ലോ കഴിഞ്ഞ കൊല്ലം ആ ദിവസം ബ്ലോഗില്‍ പോസ്റ്റിയത്!

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തക ഒരു സുപ്രഭാതത്തില്‍ ലോക്കല്‍ കമ്മറ്റിയിലെ വെറും അംഗം പോലുമാകാതെ നേരിട്ട് പാര്‍ട്ടിയുടെ മേല്‍ തട്ടിലേയ്ക്ക് കയറ്റിയപ്പോഴും രണ്ട് ഇലക്ഷനില്‍ നിന്നപ്പോള്‍ പുറകില്‍ കണ്ട ജനാവലിയും മറ്റും കണ്ട് വെറും ഒരു സ്ഥാനമോഹിയായി അധ:പതിച്ചത് ചൂണ്ടി കാട്ടി തന്നിട്ടും അത് കാര്യമായെടുക്കാതെ മുന്നോട്ട് പോയതിന്റെ പരിസമാപ്തിയില്‍ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ പുറത്താകുമെന്ന അവസ്ഥയില്‍ രാജി വെച്ചതാണ് എന്ന് വരുത്തി മറു കണ്ടം ചാടുമ്പോള്‍ ഒന്നോര്‍ക്കണമായിരുന്നു. കോണ്‍ഗ്രസ്സിന്റെ കയ്യാല്‍ മുറിവേറ്റ് കിടന്നപ്പോള്‍ പിന്തുണയുമായി പതിനായിരങ്ങള്‍ ഉണ്ടായിരുന്നു. അവരെയാണ് ഒരു സ്ഥാനത്തിന് വേണ്ടി സിന്ധു തള്ളി പറഞ്ഞത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയകളിലൂടെ സിന്ധുവിന്റേതായി കുറിച്ച വാക്കുകള്‍ കണ്ടപ്പോഴേ ഏത് നിമിഷവും ഈ പൊറോട്ട് നാടകം പ്രതീക്ഷിച്ചിരുന്നു. ഭാഗ്യമുള്ളവനെ നദിയില്‍ പിടിച്ചിട്ടാല്‍ അവന്‍ വായില്‍ മീനുമായി വരുമെന്ന് കുറിച്ചപ്പോള്‍, ഭാഗ്യം കൊണ്ടല്ല നിങ്ങള്‍ പേരെടുത്തത് മറിച്ച് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയത് കൊണ്ടാണ് എന്ന് മറുപടി കിട്ടിയത് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്...   

സ്ഥാനമാനങ്ങള്‍ മോഹിച്ചായിരിക്കരുത് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത്. ബ്ലോഗില്‍ മദര്‍ തെരസയെ പറ്റി വാചകമടിച്ചപ്പോഴെങ്കിലും അവര്‍ നെഞ്ചോട് ചേര്‍ത്തിരുന്ന ഈ തത്വം ഒന്ന് ഓര്‍ത്തിരുന്നുവെങ്കില്‍! അത് മറന്നതാണ് സിന്ധുവിന് പറ്റിയ ഏറ്റവും വലിയ ബ്ലണ്ടര്‍ എന്ന് ഇനിയെങ്കിലും തിരിച്ചറിയുക...

Wednesday, March 23, 2011

ലതിക സുബാഷിനോട് നീതി കാട്ടാമായിരുന്നു!

പണ്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ സിന്ധു ജോയിയെ മത്സരിക്കാനിറക്കിയപ്പോള്‍ കേരളം മാത്രമല്ല ഇന്ത്യയും ആ മത്സരം ഉറ്റ് നോക്കി...

ഈ തെരഞ്ഞെടുപ്പില്‍ അത് പോലെയുള്ള ഒരു മണ്ഡലമാണ് വി.എസ്സ്. മത്സരിക്കുന്ന മലമ്പുഴ.

കോട്ടയത്ത് ലതിക സുബാഷ് ആയിരിക്കും സ്ഥാനാര്‍ത്ഥി എന്ന ഒരു ഘട്ടത്തിലാണ് വയലാര്‍ രവിയുടെ മകളുടെ പ്രശ്നം വരുന്നത്. അതോടെ മൂന്നാമന്‍ ആ സീറ്റ് ഉറപ്പാക്കി.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ രാജീവുമായി നല്ല ബന്ധം ഉണ്ടെന്നത് കൊണ്ടാവാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയില്‍ ലതിക സുബാഷ് ഡെല്‍ഹിയില്‍ തമ്പടിച്ചത്. കോട്ടയം അല്ലെങ്കില്‍ വൈപ്പിന്‍ ലഭിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നുവെങ്കിലും സോണിയ കനിഞ്ഞ് നല്‍കിയത് മലമ്പുഴയാണ്.

മുന്‍പ് ഞാന്‍ ഒരു പോസ്റ്റ് കോട്ടയം പ്രശ്നത്തെ പറ്റി ഇട്ടിരുന്നതിനാല്‍ കോണ്‍ഗ്രസ്സ് പട്ടിക പുറത്ത് എന്ന് വാര്‍ത്ത വന്നപ്പോള്‍ ആദ്യം തെരഞ്ഞെത് ലതിക സുബാഷിനെയായിരുന്നു. മാധ്യമങ്ങള്‍ ആഘോഷിച്ചത് 4 പേരുകളാണ്. അതില്‍ ആദ്യത്തേത് വി.എസ്സ്.നെതിരെ ലതിക സുബാഷ് എന്നാണ്.

എങ്കിലും കേരളം മാത്രമല്ല ഇന്ത്യ തന്നെ ഉറ്റ് നോക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ ഒരു നേര്‍ച്ച കോഴിയായി ലതിക സുബാഷിനെ ഇറക്കി വിട്ട കോണ്‍ഗ്രസ്സിന് അവരോട് കുറച്ച് കൂടി നീതി കാട്ടാമായിരുന്നു. ഒന്നുമില്ലേല്‍ സ്ഥാനാര്‍ത്ഥി കുപ്പായത്തിനായി ഡെല്‍ഹിയില്‍ തമ്പടിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നില്ലേ!

Monday, March 21, 2011

കാ. പുരോഹിതര്‍ ജനവിധി തേടുമോ?

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബാലി കേറാമലയായി കോണ്‍ഗ്രസ്സിന് മുന്നിലുള്ളപ്പോഴാണ് തൃശൂര്‍ അതിരൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ പുതിയ കുരിശുമായി വരുന്നത്. തങ്ങള്‍ക്ക് “അര്‍ഹമായ” സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും എന്ന് ഭീഷണിയും മുഴക്കി കഴിഞ്ഞു! ആലപ്പുഴയില്‍ തങ്ങളുടെ “ആളിനെ” നിര്‍ത്തിയില്ലേല്‍ വിവരം അറിയുമെന്ന് ആലപ്പുഴ രൂപത!

തുടര്‍ നടപടിക്ക് ജാഗ്രതാ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നു പോലും!

പാവം പാസ്റ്ററല്‍ സെക്രട്ടറി. പ്രസ്താവന നടത്തിയതിന്റെ പേരില്‍ പുള്ളിയെ നാട്ടിക യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫാക്സ് സന്തേശം കെ.പി.സി.സി. പ്രസിഡന്റിന് കിട്ടി കഴിഞ്ഞു പോലും.

അപ്പോള്‍ രാഹുല്‍-സോണിയ ടീം “കണ്ണടച്ചാല്‍‍” വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു പുരോഹിതനെങ്കിലും മത്സര രംഗത്തുണ്ടാകുവാന്‍ സാധ്യതയുണ്ട്! അതിനുള്ള “ഭാഗ്യം” കേരളീയര്‍ക്കുണ്ടോ? ഒരു പുരോഹിതന്‍ നിയമസഭയില്‍!!!! സ്വാമിമാര്‍ക്കും സ്വാമിനിമാര്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റില്‍ വരാമെങ്കില്‍ എന്ത് കൊണ്ട് ഒരു കാ. പുരോഹിതനും ആയി കൂട....

വെറുതയല്ല ഈ ഒരു “സുദിനം” മനസ്സില്‍ കണ്ടാണ് കുറച്ച് നാളായി സഭ ജനാധിപത്യത്തില്‍ ഇടപെടുമെന്ന് ഇവര്‍ പറഞ്ഞ് കൊണ്ടിരുന്നത്!! പക്ഷേ കാ. പുരോഹിതര്‍ ഇങ്ങനെ ഭീഷണി മുഴക്കി വേണോ മത്സര രംഗത്തേക്ക് പ്രവേശനം ചെയ്യാന്‍!!!

Saturday, March 19, 2011

ഇന്ത്യക്കാരന് തിന്നാന്‍ ആയുധങ്ങള്‍!

Stockholm International Peace Research Institute പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2006-2010 കാലഘട്ടത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്തത് ഇന്ത്യയാണത്രേ! ഇതിനായി ഇന്ത്യ ചെലവാക്കിയത് വെറും $11,139 മില്ല്യണ്‍! രണ്ടാം സ്ഥാനത്തുള്ള ചൈന ചെലവാക്കിയത് വെറും $7,724 മാത്രം!

2010ല്‍ മാത്രം $3,337 മില്ല്യണാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവാക്കിയത്.... 2011ല്‍ $3,823 മില്ല്യണാണ് ഇതുവരെ ബഡ്ജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ റിവൈസ് ചെയ്താല്‍ ഇതിലും കൂട്ടാം...

2011-2012ലെ ബഡറ്റില്‍ രാജ്യത്തിന്റെ മൊത്തം ചെലവിന്റെ 16% ഡിഫെന്‍സിനായി മാറ്റി വെച്ചിരിക്കുന്നു! കാര്‍ഷിക-ആരോഗ്യ-വിദ്യാഭ്യാസ-ഗവേഷണ മേഖലയ്ക്ക് ലഭിക്കേണ്ട നീക്കിയിരുപ്പാണ് ഇങ്ങനെ ആയുധങ്ങള്‍ക്കായി ചെലവഴിക്കുന്നത് എന്ന് കാണാം. ഈ ബഡ്ജറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ അടിസ്ഥാന പഠന വസ്തുക്കള്‍ക്ക് വരെ നികുതി കൂട്ടിയത് നാം കണ്ടതാണ്.  ആരോഗ്യ മേഖലയില്‍ ഏര്‍പ്പെടുത്തുന്ന സേവന നികുതി സാധാരണ ജനങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ കയ്യെത്താത്ത ദൂരത്താകുമെന്ന് ഉറപ്പാണ്. അങ്ങിനെ ഞെക്കി പിഴിഞ്ഞ് കിട്ടുന്ന തുട്ടുകള്‍ ആയുധങ്ങള്‍ വാങ്ങുവാന്‍ ചെലവാക്കി ഇന്ത്യയെ മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ “തലയെടുപ്പിച്ച്” നിര്‍ത്തുവാന്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ അരയും തലയും “മുറുക്കി” സദാ ജാഗരൂകരായിരിക്കുന്നു. സാധാരണക്കാരന് ഒരു നേരത്തെ ഭക്ഷണമോ, നല്ല ചികിത്സയോ, വിദ്യാഭ്യാസമോ കിട്ടിയില്ലെങ്കിലെന്ത് ആയുധം വാങ്ങി കൂട്ടി സ്വന്തം രാജ്യം “രക്ഷി”ക്കുവാന്‍ കഴിയുന്നുണ്ടല്ലോ! ഉടുത്തില്ലേലും കോണകം പുരപ്പുറത്ത് ഇടുവാന്‍ നമ്മള്‍ കഴിഞ്ഞേ ഉള്ളൂ! പക്ഷേ അതും സാധാരണക്കാരന്‍ മാത്രം ചെയ്യണം.

ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ കയറുമ്പോഴും വിപണിയില്‍ ഇടപെടാന്‍ കൂട്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ഡിഫെന്‍സിനായി 16% ചെലവാക്കുവാന്‍ വ്യഗ്രഥ കാട്ടുമ്പോള്‍ പൊതുമേഖലയില്‍ ഭക്ഷണ വിതരണത്തിനായി വെറും 4% മാത്രമാണ് നീക്കി വെയ്ക്കുന്നത്! കാര്‍ഷിക മേഖലയ്ക്കുള്ള മൊത്തമായ നീക്കിയിരുപ്പ് ആകട്ടെ വെറും 1.2% മാത്രം. സാക്ഷരത-സ്കൂള്‍-ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് മൊത്തമായി 5% മാത്രം! ഹെല്‍ത്ത്-ഫാമലി വെല്‍ഫയറിനായി വെറും 2%! റൂറല്‍ ഡെവലപ്പെമെന്റിന് 6%, അര്‍ബന്‍ ഡെവലപ്പ്മെന്റിനാകട്ടെ 0.7%വും! ശാസ്ത്ര-ഗവേഷണ മേഖലയ്ക്ക് 0.6%! (ബഡ്ജറ്റിന്റെ പി.ഡി.എഫ്. രൂപം)

കര്‍ഷകരെ രക്ഷിക്കുവാനുള്ള പദ്ധതി, കാര്‍ഷിക ഗവേഷണം വിദ്യാഭ്യാസം, രാസവളങ്ങള്‍ക്കുള്ള സബ്സിഡി എന്നിവ കഴിഞ്ഞ തവണത്തേതില്‍ നിന്നും ഗണ്യമായി വെട്ടി കുറച്ചിരിക്കുന്നു . പെട്രോളിന്റെ നീക്കിയിരുപ്പില്‍ കഴിഞ്ഞ തവണത്തേതിലും 15000 കോടിയോളം രൂപയാണ് വെട്ടി കുറച്ചിരിക്കുന്നത്!!!

ചുരുക്കത്തില്‍ ഇന്ത്യക്കാരന് തങ്ങളുടെ തലയ്ക്ക് മുകളിലൂടെ പറക്കുന്ന പുത്തന്‍ (മിക്കതും പുത്തന്‍ പെയ്ന്റടിച്ച് ഇന്ത്യക്ക് നല്‍കുന്നത്) യുദ്ധ വിമാനങ്ങള്‍ കണ്ട് ആനന്ദത്തില്‍ ആറാടാം! തകര്‍ന്ന് വീഴുന്ന വിമാന ഭാഗങ്ങള്‍ തിന്ന് വിശപ്പും അടയ്ക്കാം!

Wednesday, March 16, 2011

ഇക്ബാലിനെ അറിയാത്തവര്‍ പേകൂത്ത് നടത്തുമ്പോള്‍

ചങ്ങനാശ്ശേരിയില്‍ ഡോ. ഇക്ബാല്‍ ഇടത് സ്ഥാനാര്‍ത്ഥിയാണെന്ന് വാര്‍ത്ത വന്നപ്പോഴേയ്ക്കും ആ ഡോകിറ്ററല്ലേ അപ്പോള്‍ ആരോഗ്യമന്ത്രിയെ പുകഴ്ത്തി നേടിയത് തന്നെ എന്ന് പറയുന്നവരെ കൊണ്ട് മുട്ടിയിട്ട് ബ്ലോഗിലും ബസ്സിലും നടക്കുവാന്‍ വയ്യ!

കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍, പ്രത്യേകിച്ച് കോട്ടയത്ത്, ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിട്ടുള്ള (ന്യൂറോ സര്‍ജറി വിഭാഗത്തില്‍), കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പ്രസിഡ്ന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തെ പണ്ട് വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പുറത്താക്കിയിട്ടും (അന്ന് ഇതുമായി ബന്ധപ്പെട്ട് സജീവ ചര്‍ച്ചകള്‍ നടന്നിരുന്നു‍)  ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നു എന്നത് തന്നെ സാമൂഹിക മേഖലയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ അംഗീകാരമാണ്.

ആരോഗ്യമന്ത്രിണി ചൂണ്ടി കാട്ടുന്നവരെ പാര്‍ട്ടി ഉടനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുമെന്ന് പറയുന്ന വില്ലാധി വീരന്മാര്‍/വീരിമാര്‍ക്ക് ഇടത് രാഷ്ട്രീയമെന്നാല്‍ ജിഞ്ചര്‍ പോലെയിരിക്കും എന്നാണ് ബ്ലോഗിലും ബസ്സിലും നോക്കിയാല്‍ മനസ്സിലാക്കാവുന്നത്... കോണ്‍ഗ്രസ്സിലെ പോലെ ഡെല്‍ഹിയിലെ “അമ്മച്ചിയുടെ” വീട്ടിലെ അടുക്കളയില്‍ ചെന്ന് നിരങ്ങിയാല്‍ ഇങ്ങ് കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്ന ഈ “രാഷ്ട്രീയ വിമര്‍ശകരെ” എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?

ഡോ. ഇക്ബാലിന്റെ ഗുഗിള്‍ പ്രൊഫൈല്‍ ഇവിടെ.

Tuesday, March 15, 2011

ഇന്ത്യന്‍ ജനാധിപത്യത്തെ വ്യഭിചരിക്കുന്നവര്‍!

വിക്കിലീക്സില്‍ നിന്ന് ഇന്ത്യയുമായി ബന്ധപ്പെട്ട ഡോക്യുമെന്റ്സ് പുറത്ത് വന്ന് തുടങ്ങി. “ദി ഹിന്ദു”വില്‍ വന്ന് കൊണ്ടിരിക്കുന്നത് ഇവിടെ...

പുറത്ത് വന്നതില്‍ മിക്കതും എല്ലാവര്‍ക്കും അറിയാവുന്ന വിവരങ്ങള്‍ തന്നെയാണ്... “മദാമ്മയുടെ” കളിപ്പാവയ്ക്കുള്ള അമേരിക്കന്‍ വിധേയത്വത്തിന് കൂടുതല്‍ തെളിവ്.. പക്ഷേ അതിലുപരി ഇന്ന് കേന്ദ്ര ഗവണ്മെന്റിനെ വേട്ടയാടുന്ന ഭരണ അഴിമതി എന്ത് കൊണ്ട് എന്ന് ചൂണ്ടി കാണിക്കുന്ന ചില രേഖകള്‍ അതിനോടൊപ്പം പുറത്ത് വന്നിരിക്കുന്നു.

അതിലൊന്ന് തമിഴ്നാട്ടില്‍ നിന്ന് വിജയിച്ച പ്രമുഖരില്‍ ചിലര്‍ വോട്ടര്‍മാര്‍ക്ക് പണം കൊടുത്തു എന്നതാണ്. അന്നേ അറിവുള്ളതെങ്കിലും വിക്കിലീക്സ് രേഖകളിലൂടെ അത് അരക്കെട്ടുറപ്പിക്കുന്നു... വിശദമായത് ഇവിടെ വായിക്കാം....

ഒരു വോട്ടര്‍ക്ക് 5000 രൂപ നല്‍കി ഇലക്ഷന് ജയിച്ചവര്‍ പിന്നെ എങ്ങിനെ അഴിമതി നടത്താതിരിക്കും!

ഒരോ ഡീലിനും ഉയര്‍ന്ന കമ്മീഷന്‍ ചോദിച്ച് വാങ്ങി ഓരോ ഇന്ത്യക്കാരനെയും വഞ്ചിക്കുമ്പോള്‍ കണ്ണടക്കാതെ മദാമ്മയുടെ കളിപ്പാവയ്ക്ക് എന്ത് ചെയ്യാനാകും! തങ്ങളെ രക്ഷിക്കുവാന്‍ പണം വാരിയെറിഞ്ഞവര്‍ക്ക് അനുകൂലമായി തീരുമാനങ്ങള്‍ എടുക്കാനല്ലാതെ മറ്റെന്തിനാണ് അവര്‍ക്ക് കഴിയുക? പക്ഷേ ഇവരേക്കാളൊക്കെ കടത്തിവെട്ടുന്നത് മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഇന്ത്യക്കാരെ മൊത്തമായി അടിയറവ് വെയ്ക്കുന്ന നട്ടെല്ലില്ലാത്തവരാണ്.

ഇന്ത്യക്കാരുടെ കഷ്ട കാലത്തിന് ജനങ്ങള്‍ തെരഞ്ഞെടുക്കാതെ അവരെ അടക്കി ഭരിക്കുന്ന ആ കളിപ്പാവയും ശിങ്കടികളും ഇന്ത്യയുടെ ചരിത്രത്തിന്റെ കറുത്ത ഏടുകളില്‍ എന്നും നിറഞ്ഞ് നില്‍പ്പുണ്ടാകും..

Monday, March 14, 2011

അമേരിക്കയിലും “സില്‍‌സില”!

കേരളത്തില്‍ മാത്രമല്ല അമേരിക്കയിലും “സില്‍‌സില” പോലെയുള്ള ഒരു “ഗാനം‍” യൂ ട്യൂബില്‍ ഹിറ്റായിരിക്കുന്നു.... റെബാക്ക ബ്ലാക്കിന്റെ “ഫ്രൈഡേ” എന്ന  “ആല്‍ബം” ആണ് അവിടത്തെ “സില്‍‌സില”.. യാഹൂ ന്യൂസിലെ റിവ്യൂ കണ്ട് എത്തി നോക്കിയതാണ്!!

കാണുവാന്‍ “ആഗ്രഹ”മുള്ളവര്‍ക്ക് യൂ ട്യൂബ് ലിങ്ക്... വെറും ഒരു മാസം കൊണ്ട് 25,36,836 ആളുകളാണ് “സംഗതി” കണ്ടത്...

ടൈം മാഗസിന്‍ ചൂണ്ടി കാട്ടിയത് പോലെ അതിലെ വരികളാണ് ശ്രദ്ധിക്കേണ്ടത്!
“yesterday was thursday, today is friday, tomorrow is saturday and sunday comes afterwards....”

സില്‍‌സിലയ്ക്ക് പോലെ ഇതിനും “പാരഡികളും” ഇറങ്ങി കഴിഞ്ഞു (യൂ ട്യൂബ് സെര്‍ച്ച്)...

Saturday, March 12, 2011

നമ്മുടെ മാധ്യമങ്ങള്‍ക്ക് ആവശ്യമില്ലാത്തവ

കേരളത്തിലെ വിദ്യാലയങ്ങളില്‍ നടക്കുന്ന വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ ഗൌരവത്തോടെ പ്രചരിപ്പിക്കുന്നില്ല എന്നത് ദു:ഖകരം തന്നെ. സെന്‍സേഷണലുകള്‍ക്ക് പുറകേ ഓടുന്ന അവര്‍ സര്‍ക്കാരുകള്‍ നടത്തുന്ന നല്ല കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല പിന്ന അല്ലേ വിദ്യാലങ്ങളില്‍ നടക്കുന്നവ റിപ്പോര്‍ട്ട് ചെയ്യുന്നത്... "മതമില്ലാത്ത" സംഭവങ്ങളെങ്കില്‍ അവര്‍ തലക്കെട്ടോടെ ദിവസങ്ങളോളം ആഘോഷിക്കും...

ബ്ലോഗ് എന്ന മാധ്യമത്തിലൂടെ കേരളത്തിലെ മാധ്യമങ്ങളെ മറി കടക്കുവാന്‍ പലരും തയ്യാറാകുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. അതിലൊന്നാണ് കലാധരന്‍ മാഷിന്റെ ചൂണ്ടുവിരല്‍ എന്ന ബ്ലോഗ്.

കേരളത്തിലെ സ്കൂളുകളില്‍ നടക്കുന്ന വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ ബ്ലോഗില്‍ എത്തിക്കുന്ന കലാധരന്‍ മാഷിനെ പോലെയുള്ളവര്‍ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെ....

Friday, March 11, 2011

കോട്ടയത്ത് ലതിക സുബാഷ് അതോ കുടുംബ വാഴ്ചയോ !

കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരിനൊപ്പം ലതിക സുബാഷിന്റെ പേര് സജീവ ചര്‍ച്ചയില്‍. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടി മുറുക്കുവാന്‍ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലാത്ത സ്വന്തം മകളെയാണ് വയലാര്‍ രവി രംഗത്തിറക്കുവാന്‍ ശ്രമിക്കുന്നത്.

കേരളത്തിലെ മുഖ്യമന്ത്രി കസേര കാട്ടി ബ്ലാക്ക് മെയില്‍ നടത്തി കേന്ദ്രത്തില്‍ കൂടുതല്‍ പവര്‍ ക്രിയേറ്റ് ചെയ്തെടുക്കുന്നതില്‍ വിജയിച്ച വയലാര്‍ രവി എന്ന രാഷ്ട്രീയക്കാരന്‍ ഇതാ ഇപ്പോള്‍ കോണ്‍ഗ്രസ്സിലെ സാധാരണ പ്രവര്‍ത്തകരെ കൊഞ്ഞഞ്ഞനം കുത്തി കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലാത്ത സ്വന്തം മകളെ കോട്ടയത്ത് ഇറക്കുന്നു. അതും മരിച്ച് പോയ ഭാര്യയുടെ സെന്റിമെന്റിനെ മുതലെടുത്ത്!!! കോട്ടയം തന്റെ കുടുംബ സ്വത്താണെന്ന് പറയാതെ പറഞ്ഞ് വെയ്ക്കുന്ന വയലാര്‍ രവിയെ പോലെയുള്ള രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ തകര്‍ക്കുകയാണെന്ന് തിരിച്ചറിയുന്നത് എപ്പോഴാണാവോ?

ചോരയും നീരും രാഷ്ട്രീയത്തിന് വേണ്ടി നല്‍കുന്ന സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ കളിയാക്കി മുകളില്‍ നിന്ന് സ്വന്തം മക്കളെ ഇറക്കുന്ന മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..... അച്ഛനോ അമ്മയോ രാഷ്ട്രീയക്കാരായിരുന്നു എന്ന പേരില്‍ ഒരു സുപ്രഭാതത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മത്സരിക്കുവാനിറങ്ങുന്നവര്‍ എപ്പോഴാണാവോ യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകരെ അംഗീകരിക്കുക?

Thursday, March 10, 2011

ടീ പാര്‍ട്ടിക്കാര്‍ തനി നിറം കാട്ടി! സമരം ഫോളോ അപ്പ്

അങ്ങിനെ ഒടുവില്‍ വിസ്കോന്‍സിനില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ "വിജയിച്ചു". അതും ആരും പ്രതീക്ഷിക്കാതിരുന്ന നിയമത്തിന്റെ പഴുതിലൂടെ!

യൂണിയന്റെ അവകാശങ്ങള്‍ തട്ടിപറിച്ചെടുക്കുന്നത് ഉള്‍പ്പെടുത്തിയ ബഡ്ജറ്റ് ബില്ല് പാസ്സാക്കുവാന്‍ ഡെമോക്രാറ്റുകളുടെ പിന്തുണ കൂടി വേണമെന്നുണ്ടായിരുന്നുവെങ്കിലും ഡെമോക്രാറ്റ് സെനറ്റുകള്‍ സംസ്ഥാനം വിട്ടതിനാല്‍ കഴിഞ്ഞ 3 ആഴ്ചയായിട്ട് ബില്ല് പാസ്സാക്കുവാന്‍ റിപ്പബ്ലിക്കനായ ഗവര്‍ണര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബുധനാഴ്ച പഴയ ബില്ലില്‍ നിന്ന് സാമ്പത്തിക കാര്യങ്ങള്‍ മാറ്റി  യൂണിയന്‍ അധികാരം എടുത്ത് കളയുന്നത് മാത്രം ഉള്‍പ്പെടുത്തി പുതിയ ബില്ല് അവതരിപ്പിക്കുക വഴി ഡെമോക്രാറ്റുകളുടെ പിന്തുണ ആവശ്യമില്ല എന്ന നിയമത്തിന്റെ പഴുതിലൂടെ റിപ്പബ്ലിക്കന്മാര്‍ അവരുടെ അജണ്ട പാസ്സാക്കിയെടുത്തു.

യൂണിയന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ടാക്സ് കൊടുക്കുന്നവരെ രക്ഷിക്കുവാനുള്ളതാണെന്ന റിപ്പബ്ലിക്കന്‍ ഗവര്‍ണറുടെ വാക്കുകളില്‍ ആത്മാര്‍ത്ഥതയില്ലായിരുന്നുവെന്നും തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകളെ സഹായിക്കുന്ന യൂണിയനുകളെ ഇല്ലാതാക്കുക എന്ന രാഷ്ട്രീയ അജണ്ടയാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും ഇത് വഴി റിപ്പബ്ലിക്കന്‍ ടീ പാര്‍ട്ടിക്കാര്‍ തെളിയിച്ചിരിക്കുന്നു!!!!

സമരം നടക്കുന്നതിനിടയില്‍ വമ്പന്‍ ബിസിനസ്സ്കാരനും യൂണിയനുകള്‍ക്കെതിരെ രംഗത്തുള്ള കോച്ച് സഹോദരന്മാരില്‍ ഒരാളെന്ന വ്യാജേന ബഫല്ലോബീസ്റ്റ്  ലേഖകന്‍ വിസ്കോന്‍സിന്‍ ഗവര്‍ണറെ വിളിച്ചപ്പോള്‍ പാവം ഗവര്‍ണര്‍ താന്‍ സംസാരിക്കുന്നത്  തന്നെ സ്പോണ്‍സര്‍ ചെയ്യുന്നവരില്‍ ഒരാളുമായെണെന്ന് ധാരണയില്‍(!) ഈ സമരത്തെ തകര്‍ക്കാന്‍ താന്‍ ആലോചിച്ച വഴികളും സംസ്ഥാനം വിട്ട് നില്‍ക്കുന്ന ഡെമോക്രാറ്റുകളെ കളവ് പറഞ്ഞ് വരുത്തി ബില്ല് പാസ്സാക്കി എടുക്കുവാന്‍ പോകുന്നത് എങ്ങിനെയെന്നും വിളിച്ച് പറഞ്ഞത് കഴിഞ്ഞ ദിവസം പുറത്തായി (യൂ ട്യൂബില്‍). പഴയ പ്രസിഡന്റ് റെയ്ഗന്റെ പാതയാണ് താന്‍ പിന്തുടരുക എന്ന് പറഞ്ഞ് “കോച്ചിനെ” കയ്യിലെടുക്കുവാനും വാക്കര്‍ ശ്രമിക്കുന്നുണ്ട്.

ആ ഫോണ്‍ സംഭാഷണം കേള്‍ക്കുന്ന ആര്‍ക്കും ഗവര്‍ണര്‍ ലക്ഷ്യമിടുന്നത് ടാക്സ് കൊടുക്കുന്നവരെ സഹായിക്കാനല്ല എന്നും മറിച്ച് ഒബാമ ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റുകളെ പിന്താങ്ങുന്ന യൂണിയനുകളെ ഇല്ലാതാക്കി 2012ലെ പ്രസിഡന്റ് ഇലക്ഷനില്‍ ടീ പാര്‍ട്ടിയെ അനുകൂലിക്കുന്ന ആളെ വിജയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണെന്നും മനസ്സിലാക്കാം. അത് കൊണ്ട് തന്നെയാണ് പാലിനും, ജിണ്ടാലും മറ്റും വിസ്കോന്‍സിന്‍ ഗവര്‍ണര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതും. വിസ്കോന്‍സിനില്‍ ബില്ല് വിജയിച്ചാല്‍ മറ്റ് റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലും ഇതേ നിയമം കൊണ്ട് വന്ന് യൂണിയനുകളെ തളര്‍ത്താം എന്ന് റിപ്പബ്ലിക്കന്മാര്‍ വെച്ച് പുലര്‍ത്തുന്നു എന്നത് ഈ അടുത്ത ദിവസങ്ങളില്‍ കണ്ടതാണ്.

അമേരിക്കയിലും ഇന്ത്യയിലെ പോലെ മിഡില്‍ ക്ലാസ്സ് എന്ന വര്‍ഗ്ഗം ഇല്ലാതാകുന്നതായി കണക്കുകള്‍ ചൂണ്ടി കാട്ടുന്നു. പണക്കാരനും സാധാരണക്കാരനും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചു വന്നിരിക്കുന്നു. മിഡില്‍ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഭൂരിപക്ഷവും താഴെയ്ക്കാണ് വന്നിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 0.01% ആളുകളുടെ ശരാശരി വാര്‍ഷിക വരുമാനം ഏകദേശം 2.4 കോടി ഡോളറിനടുത്തും, 1%ത്തിനടുത്ത് അത് 12 ലക്ഷം ഡോളറിനടുത്തും 10% പേരുടേത് 2 ലക്ഷത്തിനടുത്തും ആണ്. എന്നാല്‍ 90% അമേരിക്കക്കാരുടെ ശരാശരി വാര്‍ഷിക വരുമാനം വെറും 32,000 ഡോളറിനടുത്താണ്. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായിട്ട് അമേരിക്ക നേടിയ സമ്പത്തിന്റെ ഭീമവും വമ്പന്മാര്‍ മാത്രമാണ് അനുഭവിക്കുന്നത് എന്നാണ് കണക്കുകള്‍ കാട്ടുന്നത്. എന്നാല്‍ ഫെഡറല്‍ ടാക്സിന്റെ കാര്യം വരുമ്പോള്‍ ഈ കാലയളവില്‍ ഭീമന്മാരുടെ പങ്ക് താഴേയ്ക്കാണ് പോയത് എന്ന് കാണാം! കൂടാതെ ഈ സാമ്പത്തിക മാന്ദ്യം വന്നപ്പോഴും പണം നഷ്ടപ്പെട്ടത് മിഡില്‍ ക്ലാസ്സുകാര്‍ക്കാണ്. സാധാരണക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ നിക്ഷേപിച്ച പണം സ്റ്റോക്കില്‍ ആവിയായി പോയപ്പോഴും അതിന് കാരണക്കാരായവരെ സംരക്ഷിച്ച് അവരുടെ നഷ്ടം നികത്തി കൊടുക്കുവാനാണ് ബുഷ് ഉള്‍പ്പെട്ട റിപ്പബ്ലിക്കന്മാര്‍ മത്സരിച്ചത്. ഒബാമ അതിന് അറുതി വരുത്തുവാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞ ഡിസമ്പറില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷം കിട്ടിയതോടെ വമ്പന്മാര്‍ വീണ്ടും സുരക്ഷിതരാകുന്നതാണ് കാണുന്നത്.

ഇങ്ങനെയുള്ള വമ്പന്മാരെ സഹായിക്കുവാനാണ് റിപ്പബ്ലിക്കന്മാരും അവരില്‍ തന്നെയുള്ള തീവ്ര പക്ഷക്കാരായ ടീ പാര്‍ട്ടിക്കാരും ഉത്സാഹിക്കുന്നത് എന്ന് വിലയിരുത്തുന്നു. ന്യൂനപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരാണ് ടാക്സിന്റെ ഭൂരിഭാഗവും കൊണ്ടു പോകുന്നതെന്ന പ്രചരണം ശക്തമാക്കുവാന്‍ അവര്‍ ശ്രമിക്കുന്നു....


വിസ്കോന്‍സിനിലെ യൂണിയങ്കാര്‍ക്ക് പിന്തുണ നല്‍കി കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് അതാത് സംസ്ഥാനങ്ങളില്‍ ജാഥ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു എന്നത് യൂണിയനുകള്‍ റിപ്പബ്ലിക്കന്മാര്‍ക്ക് നല്‍കുന്ന ശക്തമായ സന്തേശമാണ്. എന്നിരുന്നാലും സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്ലാതെ തങ്ങള്‍ എന്തും ചെയ്യുമെന്ന് വിസ്കോന്‍സിന്‍ ഗവര്‍ണറിലൂടെ ടീ പാര്‍ട്ടിയും യൂണിയനുകള്‍ക്ക് സന്തേശം നല്‍കി കഴിഞ്ഞു....


വ്യാജ ഫോണ്‍ കോളിലൂടെ ഗവര്‍ണര്‍ വാക്കറെ വീഴ്ത്തിയ ബഫല്ലോ ബീസ്റ്റിന്റെ ചീഫ് പറഞ്ഞത് പോലെ (വീഡിയോ) സ്വന്തം കാര്യസാധ്യത്തിന് വേണ്ടി മാത്രമാണ് വാക്കര്‍ ഈ പിടിവാശിയുമായി മുന്നോട്ട് പോകുന്നത്. 2012ല്‍ ഒബാമയ്ക്കെതിരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ താനാണ് യോഗ്യനെന്ന് തെളിയിക്കുക എന്നത് കൂടി ഇതിന് പിന്നിലുണ്ടായിരിക്കാം. അത് കൊണ്ടായിരിക്കാം ഒരു പക്ഷേ 2012ല്‍ താന്‍ മത്സരിക്കാനുണ്ടാകുമെന്ന് പറഞ്ഞിരുന്ന സാറാ പാലിന്‍  ഇന്ത്യ സന്തര്‍ശിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്! പ്രൈമറി തുടങ്ങാനിരിക്കുന്ന ഈ അവസരത്തില്‍ ഇന്ത്യ സന്തര്‍ശിക്കുക എന്നത് താന്‍ മത്സരിക്കുവാനില്ല എന്ന സന്തേശമാണ് പാലിന്‍ നല്‍കുന്നതെന്നാണ് രാഷ്ട്രീയ ബുദ്ധിരാക്ഷസന്മാര്‍ വിലയിരുത്തുന്നത്...

വ്യവസായ ഭീമന്‍ കോച്ചാണെന്ന ധാരണയില്‍ വിസ്കോന്‍സിന്‍ ഗവര്‍ണര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ യാതാര്‍ത്ഥ്യങ്ങള്‍ വെളിച്ചെത്ത് കൊണ്ടു വന്നിരുന്നു. അത് സത്യമെന്ന തെളിയിക്കുന്നതാണ് ബുധനാഴ്ച വിസ്കോന്‍സിനില്‍ നടന്ന നാടകം. ജനാധിപത്യ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് മുതിരാതെ തന്റെ പിടി വാശി നടത്തിയെടുത്ത റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ വാക്കര്‍ അമേരിക്കയുടെ ജനാധിപത്യ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഒരു സ്പെസിമനാകുമെന്ന് തീര്‍ച്ച....

Sunday, March 6, 2011

ഭൂമിയില്‍ ജീവന്‍ പുറത്ത് നിന്ന്!

ജേര്‍ണല്‍ ഓഫ് കോസ്മറ്റോളജി എന്ന ജേര്‍ണലില്‍ വളരെ രസകരമായ ഒരു പഠനം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഭൂമിയില്‍ പതിച്ച CI1 carbonaceous chondrites മെറ്റീരിയോരേറ്റില്‍ നടത്തിയ പുതിയ പഠനം ഭൂമിയില്‍ മാത്രമല്ല ഭൂമിക്ക് പുറത്തും ജീവനുണ്ട് എന്ന് തെളിയിക്കുന്നതാണ്.

ജേര്‍ണല്‍ നടത്തിപ്പുകാര്‍ പറയുന്നതനുസരിച്ച് ഈ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഏകദേശം 5000 ശാസ്തജ്ഞര്‍ റിവ്യൂ ചെയ്തു. പലപ്പോഴും 3-4ഓ പേര്‍ മാത്രമേ ഒരു പ്രബന്ധം റിവ്യൂ ചെയ്യൂകയുള്ളൂ എന്നിരിക്കേ പ്രസിദ്ധീകരണ ചരിത്രത്തില്‍ ഒരു പക്ഷേ ഇത്രയും പേര്‍ റിവ്യൂ ചെയ്യുന്നത് ചരിത്ര സംഭവം തന്നെയായിരിക്കും. ഇത് കൂടാതെ ഈ പ്രബന്ധത്തെ പറ്റി അഭിപ്രായം രേഖപ്പെടുത്തുവാന്‍ മാര്‍ച്ച് 7 മുതല്‍ 10 വരെ വായനക്കാര്‍ക്ക് അവസരവും നല്‍കിയിട്ടുണ്ട്‍.  

ഈ പ്രബന്ധില്‍ പറയുന്ന വിഭാഗത്തില്‍  പെട്ട മീറ്റീരിയോരേറ്റില്‍ അമിനോ ആസിഡുകളും, പ്യൂരിന്‍, പിരമിഡിന്‍ തുടങ്ങിയ ഓര്‍ഗാനിക്ക് വസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് (ജീവന്റെ സൂചന) പണ്ടേ കണ്ട് പിടിച്ചിരുന്നു. ഇപ്പോള്‍ ഹൂവര്‍ എന്ന ശാസ്ത്രജ്ഞന്‍ ഇവയെ സ്കാനിങ്ങ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെ (എസ്സ്.ഇ.എം.) സഹായത്താല്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ സയനോ-ബാക്റ്റീരിയകളുടെ ഫോസിലുകള്‍ ഉണ്ടെന്ന് തെളിഞ്ഞിരിക്കുന്നു!

ചുരുക്കത്തില്‍ ഉല്‍ക്കകകളും, വാല്‍നക്ഷത്രങ്ങളും മറ്റും വഴി ജീവന്‍ ഈ പ്രപഞ്ചത്തില്‍ കറങ്ങി നടക്കുകയും അങ്ങിനെ ജീവന്‍ “എല്ലായിടത്തും” വ്യാപിക്കുകയും ചെയുന്നു എന്നും ഒരു പക്ഷേ ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് ഇതു പോലെയുള്ള ഉല്‍ക്കകകളും, വാല്‍ നക്ഷത്രവും വഴിയാകാം എന്നും ഈ പ്രബന്ധം പറയുവാന്‍ ശ്രമിക്കുന്നത്.

ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഭൂമിയുടെ അടുത്ത് വഴി പോകുന്ന ഉല്‍ക്കകളുടെയും മറ്റും സാമ്പിള്‍ ശേഖരിക്കുന്നത് ഈ വാദം ശരിയാണോ എന്ന് അറിയുവാനാണ്.
 
ഈ ആശയം പണ്ടേ ഉള്ളതാണ്. കേരളത്തിലെ ശാസ്ത്രജ്ഞരും ഇക്കൂട്ടത്തിലുണ്ട്. ഫോസില്‍ ജീവികള്‍ക്ക് പകരം “ജീവനുള്ള” ജീവികളാണ് കേരളത്തില്‍ ലഭിച്ചതെന്ന് മാത്രം! 2001ല്‍ കേരളത്തില്‍ കാസര്‍ഗോഡ് മുതല്‍ താഴേയ്ക്ക് ചുവന്ന മഴ പെയ്തതുമായി നടന്ന പഠനങ്ങളിലൊന്നില്‍ എം.ജി.സര്‍വകലാശാലയിലെ ഫിസിക്സ് ഡിപ്പാര്‍റ്റ്മെന്റിലെ അന്നത്തെ റിസര്‍ച്ച് സ്കോളറായിരുന്ന സന്തോഷ് (ഇപ്പോള്‍ കുസാറ്റില്‍) ഈ ചുവന്ന മഴയ്ക്ക് കാരണം ഭൂമിക്ക് പുറത്ത് നിന്ന് വന്ന “ജീവികളാണെന്ന്” വാദിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു (2008ലെ മഞ്ഞ മഴയ്ക്കും കാരണം ഇവയാണെന്ന് ഇവര്‍ പറയുന്നു). ആ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തില്‍ ഒരു ഉല്‍ക്ക പ്രവേശിച്ചിരുന്നു. അത് ഈ ചുവന്ന മഴ പെയ്ത പ്രദേശങ്ങളിലൂടെ കടന്ന് പോയിരുന്നു. ആ ഉലക്കയില്‍ നിന്ന് വന്ന “ജീവികളാണ്” ചുവന്ന മഴയുണ്ടാക്കിയത്. ഇപ്പോഴും ആ “ജീവികളെ” കുറിച്ച് പഠനം നടന്ന് കൊണ്ടിരിക്കുന്നു.

ബ്ലോഗില്‍ ക്രിയേഷനിസ്റ്റുകളും, എവലൂഷണിസ്റ്റുകളും പൊരിഞ്ഞ ചര്‍ച്ചയാണ്. എങ്കില്‍ പിന്നെ മൂന്നാമതൊന്ന് കൂടി ഇരിക്കട്ടെ.....

Friday, March 4, 2011

നമ്മുടെ നാട്ടിലായിരുന്നുവെങ്കില്‍!!

അമേരിക്കയിലെ വിസ്കോന്‍സിനില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ അവിടത്തെ യൂണിയനുകളുടെ അധികാരം എടുത്ത് കളയാന്‍ കിണഞ്ഞ് ശ്രമിക്കുന്നതിനെതിരെ ജനങ്ങള്‍ സമരം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. സമരക്കാര്‍ 24 മണിക്കൂറും ക്യാപിറ്റലില്‍ തന്നെയായിരുന്നു. ഒടുവില്‍ ഒരു ജഡ്ജി ഇനിമുതല്‍ രാത്രി ആരെയും ക്യാപിറ്റലില്‍ കയറ്റരുതെന്ന് വ്യാഴാഴ്ച രാത്രി ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് സമരക്കാര്‍ സമാധനപരമായി അന്ന് രാത്രി തന്നെ പിരിഞ്ഞ് പോയി. എന്നാല്‍ രാവിലെ പ്രവേശനം തടയരുതെന്നും ഉത്തരവിലുണ്ട്.

ഇതിനിടയില്‍  നിക്ക് മില്‍റോയ്  എന്ന ഡെമോക്രാറ്റ് ജനപ്രതിനിധി (ഡെമോക്രാറ്റ് സെനറ്റ് പ്രതിനിധികള്‍ ക്വാറം തികയാതിരിക്കുവാന്‍ ഇപ്പോഴും ഒളിവില്‍ താമസിക്കുകയാണ്, ഇത് അസംബ്ലി പ്രതിനിധിയാണ്) തന്റെ സാധനങ്ങള്‍ എടുക്കുവാന്‍ വ്യാഴാഴ്ച രാത്രി ക്യാപിറ്റലില്‍ കയറുവാന്‍ മുതിര്‍ന്നപ്പോള്‍ വാതിലില്‍ നിന്നിരുന്ന പോലീസുകാരന്‍ പുള്ളിയെ കുത്തിന് പിടിച്ച് താഴെ ഇട്ടു!!! താന്‍ ജനപ്രതിനിധിയാണെന്ന് തെളിയിക്കുന്ന ബാഡ്ജ് കാണിക്കുവാനുള്ള സമയം പോലും ആ പോലീസുകാരന്‍ പുള്ളിക്ക് കൊടുത്തില്ല (വീഡിയോ ഇവിടെ).  

നമ്മുടെ നാട്ടിലെങ്ങാനുമായിരുന്നുവെങ്കില്‍.. പാര്‍ലമെന്റിലേയ്ക്ക് കയറുവാന്‍ തുനിയുന്ന ജനപ്രതിനിധിയെ ഇത് പോലെ കുത്തിന് പിടിച്ച് വലിച്ചിടുന്ന ഒരു പോലീസുകാരന്റെ ഗതി ഒന്ന് ആലോചിച്ച് നോക്കിയേ!! 

നമ്മുടെ നാട്ടിലും കോടതികള്‍ വിധി പുറപ്പെടൂവിക്കും... എന്നാല്‍ അത് ലംഘിച്ച് തുക്കടാ നേതാക്കള്‍ പോലും  നിയമം നടപ്പിലാക്കേണ്ട പോലീസിനെ വിറപ്പിച്ച് അഴിഞ്ഞാടും.... 

തങ്ങളെ അനുകൂലിക്കുന്ന ഡെമോക്രാറ്റ് പ്രതിനിധിക്ക് ഇങ്ങനെയൊന്ന് സംഭവിച്ചെങ്കിലും സമരം പഴയ പോലെ സമാധനപരം ആയി വെള്ളിയാഴ്ചയും നടന്നു!! നമ്മുടെ നാട്ടിലായിരുന്നുവെങ്കില്‍ ഹര്‍ത്താല്‍, അടിച്ച് പൊളി, പോലീസിന്റെ ദേഹത്ത് “ചെണ്ടയടി” തുടങ്ങിയ “കലാപ” പരിപാടികള്‍ കാണാമായിരുന്നു...