എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, April 29, 2011

നിങ്ങളുടെ ഗുളിക ദോഷമുള്ളതല്ലേ?

ദോഷമുള്ളതല്ല എന്ന് ഉറപ്പിച്ച് പറയുവാനാകുമോ? നമ്മള്‍ കഴിക്കുന്ന പല ഇംഗ്ലീഷ് മരുന്നുകളും മറ്റ് പല രോഗങ്ങളിലേയ്ക്കും നയിക്കുകയില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മള്‍ തന്നെയാണ്.  വിവരങ്ങള്‍ കൈവിരല്‍ തുമ്പില്‍ ലഭിക്കുമ്പോള്‍ എന്തിന് സമയം കളയുന്നു?

ഒരു പോസ്റ്റില്‍ ഞാന്‍ പാരസറ്റമോള്‍ കുട്ടികളില്‍ ആസ്തമയുണ്ടാക്കുമെന്ന പഠനം പരിചയപ്പെടുത്തിയിരുന്നു. അത് പോലെ തന്നെ കഴിഞ്ഞ ദിവസം ടൈപ്പ് 2 പ്രമേഹത്തിനായി കൊടുക്കുന്ന ഗ്ലൈം പ്രൈഡ് എന്ന ഗുളികയെ പറ്റി നോക്കിയപ്പോള്‍ അത് ഹൃദ്രോഗം ഉണ്ടാക്കുവാന്‍ ഇടയുണ്ടാക്കുമെന്നും സൂക്ഷിക്കണമെന്നും അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്.) ന്റെ സൈറ്റില്‍ കാണുവാനിടയായി... പുതിയതായി പുറത്ത് വന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 2011ലാണ് ഈ വാണിങ് പുറത്ത് വിട്ടിരിക്കുന്നത്... വെറുതെ നോക്കിയപ്പോള്‍ പരിചയമുള്ള ചില ഗുളികകള്‍ ഇത് പോലെ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നവയാണെന്ന് കാണുവാനിടയായി... പാരസെറ്റമോള്‍ ഒറ്റ തവണ കഴിക്കുവാനുള്ള അളവ് 325 മില്ലി ഗ്രാം ആക്കി പോലും. ഞാന്‍ കഴിച്ച് കൊണ്ടിരുന്നത് ഡോളോ 600 എന്ന ഇനമായിരുന്നു, അതും കുടുംബ ഡോക്റ്റര്‍ പരിചയപ്പെടുത്തിയ സാധനം!!! അതില്‍ നിന്ന് 500 ആയി കുറഞ്ഞതിന്റെ സങ്കടത്തില്‍ ഇരിക്കുകയായിരുന്നു!! എഫ്.ഡി.എ. ഇപ്പോള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ എന്റെ കരള്‍ നല്ല കണ്ടീഷന്‍ ആയിട്ടുണ്ടാകണം, 600ന്റെ എത്രയെണ്ണമാണ് അകത്താക്കിയിട്ടുള്ളത് :-)

നമ്മള്‍ കഴിക്കുന്നവ സുരക്ഷിതമാണോ എന്നറിയാന്‍ സൈറ്റ് ഉപയോഗപ്പെടുത്തുക (ലിങ്ക്).


എഫ്.ഡി.എ.യുടെ മറ്റ് രണ്ട് സൈറ്റുകള്‍ കൊള്ളാമെന്ന് തോന്നുന്നു. ആദ്യത്തേത്, രണ്ടാമത്തേത്.

ഇനി അതിന് പകരം എന്ത് എന്ന് കേരളത്തിലെ ഡോക്റ്ററോട് ചോദിച്ചാലോ.. ഗ്ലൈം പ്രൈഡ് നിരോധിച്ചിട്ടില്ല അത് ഫലപ്രദമെന്നാണ് പകരം ഗുളികയ്ക്ക് ചെന്നപ്പോള്‍ ഡോക്റ്റര്‍ പറഞ്ഞത്!! പിന്നെ നിര്‍ബന്ധമെങ്കില്‍ ഡോസ് കുറഞ്ഞത് തരാം എന്ന് പറഞ്ഞ് അത് കുറിച്ചു!

Tuesday, April 26, 2011

കെ.പി.എസ്സ്. തമാശകള്‍ വീണ്ടും!

കെ.പി.സുകുമാരന്‍ എന്ന ബ്ലോഗര്‍ ഇത്തവണ എന്‍ഡോസള്‍ഫാനെ അനുകൂലിച്ച് ബസ്സിട്ടു...
ഒരു ലിങ്ക് കിട്ടി അവിടെ എത്തിയപ്പോള്‍ പുള്ളി പഴയ തിരുനക്കര തന്നെ എന്ന് മാത്രമല്ല വായനക്കാരെ തെറ്റ് ധരിപ്പിക്കുന്ന കുറേ ഡയലോഗുകളും....

തെറ്റുകള്‍ ചൂണ്ടികാട്ടി കമന്റിയതിനെ തുടര്‍ന്ന് പടിയടച്ച് താഴിട്ട് പൂട്ടിയതിനാല്‍ അവിടെയിടേണ്ടത് ഇവിടെ എന്റെ സ്വന്തം ബ്ലോഗില്‍ പോസ്റ്റാക്കുന്നു..

<< ഹാഫ് ലൈഫ് എന്നാല്‍ എന്‍ഡോസല്‍ഫാന്റെ തന്മാത്രകള്‍ അതേ ഫോര്‍മ്യൂലയില്‍ നില്‍ക്കുന്ന കാലദൈര്‍ഘ്യമാണ്. അതിന്റെ അര്‍ത്ഥം എന്‍ഡോസല്‍ഫാന്‍ യൂറോപ്യന്‍ യൂനിയന്റെ നിരീക്ഷണ പ്രകാരം തന്നെ 180 ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ല എന്നാണ്. അതായത് ആ മോളിക്യൂളുകള്‍ മറ്റൊരു പദാര്‍ത്ഥമായി മാറി. ഹാഫ് ലൈഫ് എന്ന പ്രതിഭാസത്തെ പറ്റി കെമിസ്ട്രിയില്‍ പഠിച്ചത് ഓര്‍ക്കുമല്ലൊ......... തന്മാത്രകളുടെ അര്‍ദ്ധായുസ്സ് അഥവാ ഹാഫ് ലൈഫ് രസതന്ത്രത്തില്‍ പഠിച്ചത് ഇനിയും മറന്നു പോകാത്തവര്‍ക്ക് മാത്രമേ സ്റ്റോക് ഹോം കണ്‍‌വെന്‍ഷനിലെ പ്രോസസ്സിങ്ങും ഞാന്‍ ഇപ്പോള്‍ പറഞ്ഞതും ഗ്രഹിക്കാന്‍ കഴിയൂ >>
എന്റെ മാഷേ വായനക്കാരെ പടു വിഢികളാക്കി മാറ്റാതെ... ഹാഫ്= പകുതി, ലൈഫ്=കാലഘട്ടം/ജീവിതം എന്നെങ്കിലും മനസ്സിലാക്കാമായിരുന്നില്ലേ!!! താങ്കള്‍ സൂചിപ്പിച്ച ആ കെമസ്ട്രി ബുക്ക് ഒന്ന് എടുത്ത് വായിച്ചിരുന്നുവെങ്കില്‍, ഒന്ന് വിക്കിയെങ്കിലും നോക്കിയിരുന്നുവെങ്കില്‍ ഇത് പോലെ........

അതായത് ഒരു വസ്തുവിന്റെ അളവ് പകുതിയാകുന്നതിനുള്ള സമയം... 1കിലോ എന്‍ഡോസള്‍ഫാന്‍ 1/2 കിലോ ആകാന്‍ വേണ്ട സമയം.. ഇനി ബാക്കി 1/2 കിലോ അടുത്ത 60/180ദിവസം കൊണ്ടും തീരില്ല... ആ 1/2 കിലോയുടെ പകുതിയേ നശിക്കൂ.. അപ്പോള്‍ പിന്നെ താങ്കളുടെ വാദം എങ്ങിനെ ശരിയാകും? ഇനി തുടക്കത്തില്‍ 1കിലോ എന്നത് 1000കിലോ ആയാല്‍ അത് 1കിലോ ആകാന്‍ എത്ര സമയം എടുക്കുമെന്നതാണ് ഇന്നത്തെ ഹോം വര്‍ക്ക്.. നാളെ രാവിലെ ആകുമ്പോഴേയ്ക്കും ചെയ്ത് തീര്‍ക്കണേ.... കാരണം അതറിഞ്ഞാലേ കാസര്‍ഗോഡ് ഇപ്പോഴും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തുന്നത് എന്ത് കൊണ്ട് എന്ന് മനസ്സിലാകൂ... എന്നിട്ട് പോരെ സ്റ്റോക്ക് ഹാം  :)  പിന്നെ എന്‍ഡോസള്‍ഫാന്‍ ഏത് പി.എച്ച്.ലാണ് ഉള്ളത് എന്നതും പ്രാധാന്യമാണ്. അസിഡിക്കാണെങ്കില്‍ കാലതാമസം എടുക്കും....

പിന്നെ എന്‍ഡോസള്‍ഫാന്‍ മറ്റൊരു രൂപം ആയി മാറുന്നു എന്ന് താങ്കള്‍ പറഞ്ഞു... ആ വസ്തു എന്‍ഡോസള്‍ഫാനേക്കാളും ഭീകരനാണെന്ന് അറിയുമോ? അതിനും ഹാഫ് ലൈഫ് ഉണ്ട്... ടോട്ടല്‍ റെസിഡ്യൂ എന്നായിരിക്കും റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുക... അമേരിക്കയുടെ (യൂറോപ്പിന്റെയല്ല കേട്ടോ) ഇപീഎ പറയുന്നത് ഈ ടോട്ടല്‍ റെസിഡ്യൂസ് 6 വര്‍ഷം വരെ കാണുമെന്നാണ്... 10 വര്‍ഷം കഴിഞ്ഞിട്ടും കാസര്‍ഗോഡ് ഷെരിയ പുഴയിലെ സെഡിമെന്റ്സില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ കണ്ടെത്തി എന്നാണ് പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് പറയുന്നത് (പി.ഡി.എഫ്.).

<<യുറോപ്യന്‍ യൂനിയന്റെ ഫണ്ട് കൈപ്പറ്റുന്ന ഒരു സന്നദ്ധ സംഘടന മാത്രമാണ് കാസര്‍ഗോട്ടെ പ്രശ്നത്തിന് കാരണം എന്‍ഡോസല്‍ഫാന്‍ ആണെന്ന് പറഞ്ഞിട്ടുള്ളത്... സര്‍ക്കാ‍ര്‍ നിയമിച്ച ഒരു കമ്മറ്റിയും അങ്ങനെ പറഞ്ഞിട്ടില്ല >>

നെറ്റ് അരിച്ച് പെറുക്കിയിട്ടും പുള്ളിക്ക് Indian Council of Medical Researchന്റെ കീഴിലുള്ള എന്‍.ഐ.ഒ.എച്ച്.ന്റെ പഠന റിപ്പോര്‍ട്ട് (പി.ഡി.എഫ്.) കണ്ടെത്താനായില്ല എന്നത് കഷ്ടം തന്നെ.. എന്‍.ഐ.ഒ.എച്ച്. റിപ്പോര്‍ട്ടില്‍ നിന്നുള്ള കുറച്ച് ഭാഗം [ആണ്‍ കുട്ടികളില്‍ ലൈംഗിക വളര്‍ച്ചയ്ക്ക് താമസം നേരിടുന്നതിനെ പറ്റി] Environmental Health Perspectives എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ 2003ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (പി.ഡി.എഫ്.). കേരളത്തില്‍ 2003ല്‍ സമര്‍പ്പിച്ച ശിവരാമന്‍ റിപ്പോര്‍ട്ട് (പി.ഡി.എഫ്.) ഒന്ന് വായിച്ച് നോക്കാമായിരുന്നു.  പക്ഷേ എക്സോണും മറ്റ് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക കമ്പനികളും സ്പോണ്‍സര്‍ ചെയ്ത എന്‍ഡോസള്‍ഫാന്‍ അനുകൂല റിപ്പോര്‍ട്ട് മാത്രമേ പുള്ളി വിശ്വസിക്കൂ... പക്ഷേ എന്‍ഡോസള്‍ഫാന്‍ അനുകൂല റിപ്പോര്‍ട്ടുകളില്‍ നടന്ന തിരിമറികള്‍ പിന്നീട് “ഡൌണ്‍ ടു എര്‍ത്ത്” പുറത്ത് കൊണ്ട് വന്നിരുന്നു.

<<“Today Beharin & Qathar opposed India's move againist the ban on endosulphan. These 2 countries are from Gulf region where there is hardly no agricultural production apart from dates & hence they dont need endosulphan.>>

എന്ന് കെ.പി.എസ്സ്. അവിടെ കമന്റിട്ടിട്ടുണ്ട്.. ഇതില്‍ നിന്ന് തന്നെ പുള്ളിക്കാരന് എന്‍ഡോസള്‍ഫാന്‍ എന്തിന് വേണ്ടിയെല്ലാം ഉപയോഗിക്കുന്നുണ്ട് എന്ന അടിസ്ഥാന വിവരം പോലുമില്ല എന്ന് തെളിയുന്നു... 

<<"എന്‍ഡോസല്‍ഫാന്‍ ഉപയോഗിക്കുന്നത്കൊണ്ട് തേനീച്ചകള്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.">>

തേനീച്ചകള്‍ക്ക് നാശം സംഭവിക്കുമെന്ന് തെളിയിക്കുന്ന പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ടുകള്‍ ശാസ്ത്ര ജേര്‍ണലുകളില്‍ വന്നിട്ടുണ്ടെന്നും എന്നുള്ളത് പുള്ളി വായനക്കാരില്‍ നിന്ന് മറച്ച് വെയ്ക്കുന്നത് എന്തിനാണ്?




എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ കാര്‍ഷിക മേഖല കടം കയറുമെന്നാണ് കെ.പി.എസ്സ്. പറഞ്ഞ് വെയ്ക്കുന്നത്.

മാഷേ ഇക്കൊല്ലത്തെ ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്ന തുക എത്ര % എന്ന് അറിയുമോ? എഴുതാന്‍ തന്നെ എനിക്ക് നാണമാകുന്നു... എങ്കിലും താങ്കളുടെ അറിവിലേയ്ക്കായിട്ട് പറയാം കാര്‍ഷിക മേഖലയ്ക്കുള്ള മൊത്തമായ നീക്കിയിരുപ്പ് വെറും 1.2% മാത്രം. എന്നാല്‍ ഡിഫെന്‍സിന് 16% ആണെന്ന് ഓര്‍ക്കുക. (ബഡ്ജറ്റിന്റെ പി.ഡി.എഫ്. രൂപം).




വാല്‍കഷണം:
നാല് മാസം മാത്രം പ്രായമുള്ള കൊച്ചു കുട്ടിക്ക് മാസമുറ വന്ന കഥ ദാ ഇവിടെ വായിക്കാം.. ഓ നമ്മള്‍ക്കെന്താ കര്‍ഷകരും, കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവരും അവരുടെ കുഞ്ഞുങ്ങളും അല്ലേ അനുഭവിക്കുക... നമുക്ക് "പുഴുങ്ങിയും പച്ചക്കും തിന്നാല്‍" മതിയല്ലോ...

ഈ സാധനം കൊണ്ട് ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഇത്രയ്ക്ക് വിശ്വാസമുണ്ടെങ്കില്‍ താങ്കള്‍ എന്‍ഡോസള്‍ഫാന്‍ പരീക്ഷണത്തിന് തെയ്യാറാണെന്ന് പറഞ്ഞ് എഴുതി കൊടുക്കരുതോ... പരീക്ഷണ വസ്തു ആകാന്‍ ആരും തയ്യാറാകുന്നില്ല.. താങ്കളെ പോലെ ധീരന്മാരായി ആരും തന്നെയില്ല അതാണ്....

Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍: തിരിഞ്ഞ് നോട്ടം

പുതിയ പഠനങ്ങള്‍ നടന്നതിന് ശേഷം മാത്രമേ എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. ഇടത് സര്‍ക്കാറിന്റെ പിന്തുണയോടെ ഭരിച്ചിരുന്ന സമയത്ത് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് കൊണ്ടാണ് പഠനത്തിന് തയ്യാറായത്. എന്ത് കൊണ്ട് ഇപ്പോള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അതു പോലെ നിരോധനം നടത്തിയിട്ട് പഠനം നടത്തുവാന്‍ തയ്യാറാകുന്നില്ല! നിരോധനം നടത്തിയ കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചക്കാര്‍ ഭരിക്കുന്ന ഈ സര്‍ക്കാര്‍ തന്നെയാണ് പി.ഒ.പി. സമേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ കൊണ്ട് പ്രശ്നമില്ല എന്ന് പറഞ്ഞതും ഇപ്പോള്‍ ആവര്‍ത്തിക്കുവാന്‍ തിനിയുന്നതും!

11 വര്‍ഷമായി കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഇന്ത്യയുടെ മുഖ്യ ധാരയിലെത്തിയിട്ട്. കാസര്‍ഗോഡ് മാത്രമല്ല തൊട്ടടുത്ത് കിടക്കുന്ന ദക്ഷിണ കര്‍ണാടകയിലുള്ള കശുവണ്ടി തോട്ട മേഖലയില്‍ താമസിക്കുന്നവര്‍ക്കും ഒരേ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. രണ്ടിടത്തും എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. ഇവിടങ്ങളില്‍ ആകാശ മാര്‍ഗ്ഗമാണ് തളി നടന്നത്.

പതിറ്റാണ്ടുകള്‍ക്ക് മുന്നേ പദ്രയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ മോഹന കുമാര്‍ അവിടെ നടക്കുന്ന “ദുരിതത്തെ” ഡോക്റ്റര്‍മാരുടെ സംഘടനയുള്‍പ്പെടെയുള്ള വിദഗ്ദ്ധരുടെ മുന്നില്‍ എത്തിച്ചിരുന്നു. ജേര്‍ണലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ-പദ്രയും മാധ്യമങ്ങളിലൂടെ രംഗത്തിറങ്ങിയിരുന്നു.

1979ല്‍ ഒരു കര്‍ഷകന്‍ തന്റെ 3 കന്നുകാലി കുട്ടികളുടെ കാലുകള്‍ക്ക് സംഭവിച്ച വൈകല്യങ്ങളാണ് ആദ്യമായി ഈ പ്രദേശത്ത് കീടനാശിനികളുടെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 1981ല്‍ ശ്രീ-പദ്രയുടെ “കശുവണ്ടിക്ക് വേണ്ടി ജീവന്‍ നശിക്കുന്നവരെ” പറ്റിയുള്ള ലേഖനമായിരിക്കാം ഒരു പക്ഷേ ആദ്യമായി ഈ പ്രശ്നത്തെ പുറത്തറിയിക്കുന്നത്.

1984ല്‍ രണ്ട് പഞ്ചായത്തുകള്‍ ആകാശ മാര്‍ഗം മരുന്ന് തളിക്കുന്നതിനെതിരെ റെസലൂഷന്‍ പാസ്സാക്കി. പിന്നീട് ജലസേചന മന്ത്രിയായിരുന്ന സുബ്ബറാവു ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളി നിര്‍ത്തുവാന്‍ ഉത്തരവിട്ടു. രണ്ട് കൊല്ലത്തോളം ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളി നടന്നില്ല. എന്നാല്‍ അതിന് ശേഷം വീണ്ടും പഴയ പടിയായി. എന്നാല്‍ അത് വരെ നടന്നിരുന്നത് അളവില്ലാത്ത കീടനാശിനി പ്രയോഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയില്‍ ലോക്കല്‍ ക്ലബുകളും സംഘടനകളും രംഗത്തെത്തി. 1994ല്‍ Kerala Sastra Sahithya Parishad (KSSP) അവരുടെ നിരീക്ഷണം പ്രസിദ്ധീകരിച്ചു. ആകാശ മാര്‍ഗ്ഗം മരുന്ന് തളിക്കുന്നതാണ് പ്രശ്നമെന്നും ഇത് നിര്‍ത്തേണ്ടതാണെന്നും അവര്‍ പറഞ്ഞു വെച്ചു.
 
1998ല്‍ മുന്‍സിഫ് കോര്‍ട്ടില്‍ പെരിയ കൃഷി ഭവനിലെ ജീവനക്കാരിയായ ലീല കുമാരിയും കര്‍ഷകനായ കിട്ടനും ബോര്‍ഡിനെതിരെ കേസ്സ് ഫയല്‍ ചെയ്തു. സ്ഥലം മാറി വന്ന തനിക്കും കുട്ടികള്‍ക്കും സംഭവിക്കുന്ന ആരോഗ്യ പ്രശ്നത്തിന്‍ കാരണം ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളിയാണെന്ന് തിരിച്ചറിഞ്ഞാണ് ലീല കുമാരി രംഗത്തെത്തുന്നത്. ലാഭം കിട്ടുവാന്‍ മനുഷ്യരുടെയും പ്രകൃതിയുടെയും ജീവന് വില കല്‍പ്പിക്കണ്ട എന്ന ബോര്‍ഡിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അങ്ങിനെ 1999ല്‍ ബോര്‍ഡിന് മരുന്നടി നടത്തുവാന്‍ കഴിഞ്ഞില്ല. പക്ഷേ അവര്‍ ഹൈകോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു. ഇതിനിടയില്‍ ലോക്കല്‍ മാധ്യമങ്ങള്‍ ഈ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

അങ്ങിനെ 2000ത്തോടെയാണ് കേരളം ഈ പ്രദേശത്തെ ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്.  2000 മാര്‍ച്ചിലെ പെസ്റ്റിസൈഡ്സ് ന്യൂസില്‍ INTACH (National Heritage)ലെ (തണല്‍) ഉഷ കേരളത്തിലെ ദുരിതം പ്രസിദ്ധീകരിച്ചു. ഉഷ നടത്തിയ സര്‍വേയ്ക്ക് മുന്‍പ് SEEK (The Society for Environmental Education in Keralam)  സര്‍വേ നടത്തിയിരുന്നു. ഉഷയുടെ നിരീക്ഷണത്തില്‍ ആകാശ മാര്‍ഗ്ഗം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതാണ് അവിടെ താമസിക്കുന്നവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം. 25-35 വയസ്സുള്ള ചെറുപ്പക്കാര്‍ കൌമാരക്കാരുടേത് പോലെയും എന്നാല്‍ ചെറുപ്പക്കാരികള്‍ പ്രായമായവരെ പോലെയും കാണപ്പെടുന്നു എന്ന് ഉഷ പറഞ്ഞ് വെയ്ക്കുന്നു. കൂടാതെ ആണ്‍കുട്ടികളില്‍ മുലകള്‍ വളരുന്നതായും, പ്രത്യുല്‍പ്പാദന ശേഷി കുറയുന്നതായും, സ്ത്രീകള്‍ക്ക് മാസമുറ കൃത്യമല്ലയെന്നും അവിടെയുള്ള ഡോക്റ്റര്‍മാര്‍ കണ്ടെത്തിയതായും പറയുന്നു. കൂടാതെ തൊലി പൊട്ടി പൊളിയുന്ന അസുഖവും സര്‍വ്വ സാധാരണമാണ് പോലും. ആകാശമാര്‍ഗ്ഗമുള്ള മരുന്ന് തളിയാണ് ഇതിനെല്ലാം കാരണം എന്ന് കാണാം. 

അതിന് ശേഷം 2000ത്തിന്റെ ഒടുവിലാണ് Centre for Science and Environment (CSE) ഈ പ്രശ്നത്തിലേയ്ക്ക് കടന്ന് വരുന്നത്. ശാസ്ത്രീയമായ പഠനം നടത്തുവാന്‍ അവര്‍ തീരുമാനിക്കുന്നു. 1999ല്‍ തളിക്കാന്‍ കഴിയാതിരുന്ന ബോര്‍ഡ് 2000 അവസാനം മരുന്ന് തളി നടത്തി. ഇത് നടന്ന് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സി.എസ്സ്.ഇ. അവിടെ നിന്നും വെള്ളം, മണ്ണ്, മനുഷ്യരില്‍ നിന്നും മൃഗങ്ങളില്‍ നിന്നും രക്തം, പാല് തുടങ്ങിയവ ശേഖരിച്ചു.

അവര്‍ പുറത്ത് വിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പ്ലാന്റേഷനില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാനാണ് ആ പ്രദേശങ്ങളിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നതിലേയ്ക്ക് ആദ്യമായി ശാസ്ത്രീയമായി വിരല്‍ ചൂണ്ടുന്ന ആ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ അവര്‍ Down To Earth എന്ന മാസികയില്‍ “എന്‍ഡോസള്‍ഫാന്റെ കുട്ടികള്‍” എന്ന തലകെട്ടോടെ 2001 ഫെബ്രുവരിയില്‍ ഒരു ലേഖനം  പ്രസിദ്ധീകരിച്ചു. കാണ്‍പൂര്‍ ഐ. ഐ.ടി.യിലും ഈ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. അവിടെ നിന്നുമുള്ള ഫലങ്ങളും സി.എസ്സ്.ഇ.യുടെ ഫലങ്ങളെ ശരിവെയ്ക്കുന്നവയായിരുന്നു.

Endosulfan Spray Protest Action Committee (ESPAC) യുടെയും മറ്റും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ അന്നത്തെ ഇടത് സര്‍ക്കാര്‍ കൃഷി വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അച്ചുതന്‍ കമ്മിറ്റിയെ നിയമിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സാമ്പിളുകള്‍ എടുത്ത് ചെന്നൈയിലെ Fredrick Institute of Plant Protection and Toxicology ലാബില്‍ പരിശോധനയ്യ്ക്ക് അഴയ്ക്കുന്നു. ഒപ്പം കേരള കാര്‍ഷിക സര്‍വകലാശാലയും പഠനത്തിനായി ഇറങ്ങി. 2001 മാര്‍ച്ചില്‍ പി.സി.കെ.യോട് ആകാശ മാര്‍ഗമുള്ള തളിക്കല്‍ നിര്‍ത്തുവാന്‍ മലിനീകരണ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു.

ഇതിനിടയില്‍ ഭരണം മാറുന്നു. വലത് സര്‍ക്കാര്‍ അധികാരത്തില്‍.

തമിഴ്നാട്ടില്‍ നിന്നുമുള്ള റിപ്പോര്‍ട്ടില്‍ മനുഷ്യരിലും മൃഗങ്ങളിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയില്ല എന്നായിരുന്നു. ഇതിന്റെ ചില ഭാഗങ്ങള്‍ അവര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ തളി നടന്ന് 2-3 മാസം കഴിഞ്ഞ് ശേഖരിച്ച സാമ്പിളുകളില്‍ മണ്ണിലും, ഇലകളിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയെന്നത് ഗൌരവം നിറഞ്ഞതായി തുടര്‍ന്നു.

2001 ഓഗസ്റ്റില്‍ കാസര്‍ഗോഡ് ചില പ്രദേശങ്ങളില്‍ മരുന്ന് തളിക്കുന്നത് തല്‍ക്കാലത്തേയ്ക്ക് കളക്റ്റര്‍ നിരോധിച്ച് കൊണ്ട് ഉത്തരവിറങ്ങി.

മനുഷ്യ അവകാശ കമ്മീഷന്‍ സ്വയം ഏറ്റെടുത്ത്  Indian Council of Medical Researchനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിയമിച്ചു. അങ്ങിനെ ഐ.സി.എം.ആര്‍.ന്റെ കീഴിലുള്ള National Institute of Occupational Healthല്‍ നിന്നും 3 പേരെ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കായി നിയോഗിച്ചു.

കാര്‍ഷിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. അതില്‍ പക്ഷേ എന്‍ഡോസള്‍ഫാന്‍ കൊണ്ട് യാതൊരു പ്രശ്നവുമില്ല എന്നായിരുന്നു. എന്നാല്‍ ഈ പഠനം സ്പോണ്‍സര്‍ ചെയ്തത് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക സംഘടനയാണെന്നതിനാല്‍ വിശ്വസിക്കുക പ്രയാസമായി.

അച്ചുതന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടു. തെളിവെടുപ്പുകള്‍ക്ക് അവസാനം പദ്രയിലും പരിസര പ്രദേശത്തും കാണുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിനുള്ള തെളിവുകളില്ല എന്നും എന്നാല്‍ എന്‍ഡോസള്‍ഫാന്‍ കൊണ്ടല്ല ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുവാന്‍ കഴിയില്ല എന്നും ആയിരുന്നു നിരീക്ഷണം. അതിനാല്‍ ആകാശ മാര്‍ഗ്ഗമുള്ള മരുന്ന് തളി നിര്‍ത്തണം എന്ന് കമ്മിറ്റി നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. കൂടാതെ പ്രശ്ന ബാധിത പ്രദേശത്ത് 5 കൊല്ലത്തേയ്ക്ക് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിക്കുവാനും ആവശ്യപ്പെട്ടു. പാവപ്പെട്ട രോഗ ബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം എന്നും പറഞ്ഞ് വെച്ച് അവര്‍ തലയൂരി.

2002 ജനുവരിയില്‍ എന്‍.ഐ.ഒ.എച്ച്. പഠനത്തിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ഇതില്‍ ആണ്‍ കുട്ടികളില്‍ പ്രായപൂര്‍ത്തിയാകുന്നത് താമസിക്കുന്നതും, പെണ്‍കുട്ടികള്‍ നേരത്തെ ധൃതുമതികളാകുന്നതും, കുട്ടികളില്‍ താഴ്ന്ന ഐ.ക്യു. തുടങ്ങിയവ പ്രശ്ന ബാധിത പ്രദേശത്തുണ്ട് എന്നായിരുന്നു. 2000ത്തില്‍ ഉഷ പ്രസിദ്ധീകരിച്ചതും ഇത് തന്നെയായിരുന്നു.

ഇതിനിടയില്‍ തണല്‍ എന്ന എന്‍.ജി.ഒ. തങ്ങളുടെ പഠന റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം പുറത്ത് വിട്ടു (പി.ഡി.എഫ്.). അതിലും മറ്റ് പ്രദേശത്തെ അപേക്ഷിച്ച് എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങള്‍ വഷളാണെന്നായിരുന്നു.

ഈ പ്രശ്നങ്ങള്‍ക്കിടയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം നീക്കുവാന്‍ കൃഷി മന്ത്രിയായ ഗൌരിയമ്മയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് നടക്കാതെ വന്നു. എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളുടെ സംഘടന ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും തന്നെ ഇത് വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് പത്ര സമ്മേളനങ്ങള്‍ നടത്തി! എന്നാല്‍ ലോകത്ത് ഒരിടത്തും ഇത് വരെ ജനങ്ങള്‍ ഇത് പോലെ കീടനാശിനിക്ക് വിധേയരായിട്ടില്ല എന്നത് അവര്‍ മനപൂര്‍വ്വം വിഴുങ്ങി!

അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സ്. അച്ചുതാനന്ദന്‍ ശക്തമായ ഭാഷയില്‍ രംഗത്തെത്തി.

കേരള സര്‍ക്കാര്‍ നിരോധനത്തിനെതിരെ നിര്‍മ്മാതാക്കള്‍ കേരള ഹൈകോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ അച്ചുതന്‍ കമ്മിറ്റി റിപ്പോര്‍ട്ടും മറ്റും പഠിച്ച് വേണ്ടത് ചെയ്യുവാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന നിയമം വലത് സര്‍ക്കാര്‍ പിന്വലിച്ചു. പകരം പെരളയില്‍ 5 കൊല്ലത്തേയ്ക്ക് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിച്ചപ്പോള്‍ കേരളത്തിലെ മറ്റിടങ്ങളില്‍ ആകാശ മാര്‍ഗ്ഗം തളിക്കുന്നത് മാത്രം സര്‍ക്കാര്‍ നിരോധിച്ചു കൊണ്ട് പുതിയ ഉത്തരവിറക്കി.

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ എന്‍.ഐ.ഒ.എച്ച്. ആദ്യ പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. അങ്ങിനെ ഡ്യുബെ കമ്മിറ്റി രൂപീകരിച്ചു.

ഈ സമയത്താണ് എന്‍.ഐ.ഒ.എച്ച്. അവരുടെ പൂര്‍ണ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് (പി.ഡി.എഫ്.).

തങ്ങളുടെ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച സ്ഥലത്തും അല്ലാത്ത സ്ഥലത്തും നിന്നുള്ള സാമ്പിളുകളില്‍ വ്യക്തമായ വ്യത്യാസം ഉണ്ടെന്നും അതിനാല്‍ പ്രശ്നബാധിത പ്രദേശത്തെ മാനസികമായ, ശാരീരികമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്  കാരണം എന്‍ഡോസള്‍ഫാന്‍ തന്നെ. പ്രശ്ന ബാധിത പ്രദേശത്തെ മനുഷ്യരില്‍ കാണുന്ന പ്രശ്നങ്ങള്‍ എല്ലാം തന്നെ മൃഗങ്ങളില്‍ ശാസ്ത്രജ്ഞന്മാര്‍ പരീക്ഷണം നടത്തി പ്രസിദ്ധീകരിച്ചവ പോലെ തന്നെയാണെന്നാണെന്ന് പറയുന്നു. സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിദ്ധ്യം ഉണ്ട് എന്നായിരുന്നു സി.എസ്സ്.ഇ. 2001ല്‍ പറഞ്ഞത്.

എന്‍.ഐ.ഒ.എച്ച്. റിപ്പോര്‍ട്ടില്‍ നിന്നുള്ള കുറച്ച് ഭാഗം [ആണ്‍ കുട്ടികളില്‍ ലൈംഗിക വളര്‍ച്ചയ്ക്ക് താമസം നേരിടുന്നതിനെ പറ്റി] Environmental Health Perspectives എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ 2003ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (പി.ഡി.എഫ്.).

2002 ആഗസ്റ്റില്‍ കേരള ഹൈകോടതി എന്‍ഡോസള്‍ഫാന്റെ ഉപയോഗം കേരളത്തില്‍ താല്‍ക്കാലികമായി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി (പി.ഡി.എഫ്.). തിരുവനന്തപുരം നേച്ചര്‍ ലവേഴ്സ് മൂവ്മെന്റ് എന്ന സംഘടനയാണ് കേസ്സ് ഫയല്‍ ചെയ്തിരുന്നത്. ഡ്യുബെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വരുന്നത് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതിനിടയില്‍ കേരളത്തില്‍ ശിവരാമന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2003 ആഗസ്റ്റില്‍ (പി.ഡി.എഫ്.).  എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത് സാധാരണ പ്രദേശത്തേതിനേക്കാള്‍ ക്യാന്‍സര്‍, ശാരീരിക-മാനസിക പ്രശ്നങ്ങള്‍, വന്ദ്യത തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലാണെന്ന് ഈ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. കൂടാതെ വാണി നഗറില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് അസ്ഥികള്‍ക്ക് രൂപമാറ്റങ്ങളും, കേന്ദ്ര നാഡീ വ്യൂഹത്തില്‍ തകരാറുകളും പലരിലും കണ്ടെത്തി. ഈ സ്ഥലത്തെ കുട്ടികള്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നതും എന്ന് അവര്‍ പറയുന്നു. ഇതിനെല്ലാം കാരണം ആകാശ മാര്‍ഗ്ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതല്ലാതെ മറ്റൊരു കാരണവും കാണാനില്ല എന്നാണ് ശിവരാമന്‍ റിപ്പോര്‍ട്ട് പറയുന്നത്.

അതിനാല്‍ ആകാശം വഴിയുള്ള എന്‍ഡോസള്‍ഫാന്‍ തളി നിരോധിക്കണമെന്നും, രോഗ ബാധിതരായവര്‍ക്ക് വിദഗ്ദ്ധ ചികിത്സകളും മറ്റ് സഹായങ്ങളും നല്‍കുവാന്‍ വേണ്ട നടപടി എടുക്കണമെന്നും നിര്‍ദ്ദേശിച്ചു.

ഡ്യുബെ കമ്മിറ്റിയുടെ രഹസ്യ റിപ്പോര്‍ട്ട് വരുന്നത് 2003 മാര്‍ച്ചിലാണ്! അവര്‍ പറഞ്ഞ് വെച്ചത് എന്‍ഡോസള്‍ഫാന് പദ്രയില്‍ കാണുന്ന ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധമില്ല എന്നാണ്. എന്നാല്‍ ആകാശം വഴിയുള്ള തളിക്കല്‍ നിരോധിക്കണം എന്നും. കമ്മിറ്റിയിലെ പലരും ഡ്യൂബെയുടെ റിപ്പോര്‍ട്ടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഈ കമ്മിറ്റിയില്‍ നടന്ന തിരിമറികള്‍ പിന്നീട് “ഡൌണ്‍ ടു എര്‍ത്ത്” പുറത്ത് കൊണ്ട് വന്നിരുന്നു. എന്‍.ഐ.ഒ.എച്ച്.ന്റെ റിപ്പോര്‍ട്ട് പാടേ നിരാകരിച്ചു കൊണ്ടാണ് ഡ്യൂബെ അവസാന തീരുമാനത്തില്‍ എത്തുന്നത്. എന്നാല്‍ എന്‍.ഐ.ഒ.എച്ച്.ന്റെ അന്വേഷണ ഫലം അന്താരാഷ്ട്ര ജേര്‍ണല്‍ അംഗീകരിച്ചു എന്നത് തന്നെ ഡ്യൂബെ റിപ്പോര്‍ട്ടിലെ കള്ളത്തരം പുറത്ത് കൊണ്ട് വരുന്നു. 2003 ഒക്ടോബറില്‍ കേന്ദ്ര ഗവണ്മെന്റ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി നല്‍കി. ഡ്യൂബെ റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമാക്കിയെടുക്കുവാന്‍ പല തെളിവുകളും മറച്ച് വെച്ചു എന്ന് “ഡൌണ്‍ ടു എര്‍ത്ത്” തെളിവുകള്‍ നിരത്തി.


തുടര്‍ന്ന് കേന്ദ്രം മായി കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍ അവരും മറുത്ത് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല! അപ്പോഴേയ്ക്കും 2004 കഴിഞ്ഞു. ഈ സമയത്താണ് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിരോധിക്കുന്നത്. ബി.ജെ.പി. സര്‍ക്കാര്‍ മാറി ഇടത് പിന്തുണയോടെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ വന്ന സമയമാണ് 2004 മെയ്.

കോടതിയുടെയും മറ്റും ഇടപെടല്‍ നടന്നതിനാല്‍ പഠനം നടത്തി തീരുന്നത് വരെ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിച്ച് 2005 ഡിസമ്പറില്‍ കേന്ദ്ര ഗവണ്മെന്റ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു (പി.ഡി.എഫ്.).

2006 മെയ് മാസത്തോടെ കേരളത്തിലും ഭരണം മാറി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് പിന്തുണ നല്‍കിയിരുന്ന വി.എസ്സ്. മുഖ്യ മന്ത്രി ആയതോടെ പ്രശ്നങ്ങള്‍ക്ക് വേഗം പരിഹാരമാകുമെന്ന് വിശ്വാസം എല്ലാവര്‍ക്കും. അവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുവാന്‍ തുടങ്ങിയെങ്കിലും വേണ്ടത് പോലെ ലഭിച്ചില്ല എന്നും കാണാം.

പിന്നീടുള്ള വര്‍ഷങ്ങളില്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ എതിരാളികളുമായി വാഗ്പയറ്റുകളും കേസ്സുകളുമായി മുന്നോട്ട് പോകുന്നതാണ് കണ്ടത്.

പിന്നീട് കേരള ജനത ഉണരുന്നത് 2010 ഒക്ടോബറില്‍ ജനീവയില്‍ നടന്ന പി.ഒ.പി. മീറ്റിങ്ങില്‍ ഇന്ത്യ മാത്രം എന്‍ഡോസള്‍ഫാനെ അനുകൂലിച്ച വാര്‍ത്ത പുറത്ത് വന്നപ്പോഴാണ്. തൊട്ട് പുറകേ കെ.വി. തോമസ്സിന്റെ വാക്കുകളും എന്‍ഡോസള്‍ഫാന്‍ പ്രശ്നം സജീവമാക്കി.

2010 നവമ്പറില്‍ മലിനീകരണ ബോര്‍ഡ് കേരളത്തില്‍ മൊത്തമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് ഉത്തരവിറക്കി (പി.ഡി.എഫ്.). 2008 മുതല്‍ 2010 വരെ മലിനീകരണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ കാസര്‍ഗോഡ് മേഖലയിലെ പ്രശ്ന പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയിരിക്കുന്നു! ഷിരിയ പുഴയിലും അടുത്തുള്ള തോട്ടിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിട്ടുണ്ട്!

2001ലാണ് കാസര്‍ഗോഡ് പി.സി.കെ.യുടെ കീഴിലുള്ള സ്ഥലത്ത് ആകാശ മാര്‍ഗമുള്ള മരുന്ന് തളി മലിനീകരണ ബോര്‍ഡ് തടഞ്ഞത്. 2004ല്‍ കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിറുത്തി മലിനീകരണ ബോര്‍ഡ് ഉത്തരവ് ഇറക്കിയിരുന്നു. പ്രശ്നബാധിത പ്രദേശത്ത് വര്‍ഷങ്ങളായി മരുന്നടി നടന്നിട്ടില്ല എന്നതിനാല്‍ തന്നെ 2008-2010 കാലയളവില്‍ ബോര്‍ഡിന്റെ പഠനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഈ പ്രദേശങ്ങളില്‍ കണ്ടെത്തി എന്നത് വളരെ ഗൌരവ പൂര്‍വ്വമായി എടുക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്റെ ഹാഫ് ലൈഫ് മാസങ്ങള്‍ മാത്രമാണ് എന്നതിനാല്‍ പണ്ട് തളിച്ച ഈ കീടനാശിനിയുടെ അളവ് എത്ര ഭീകരമായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നു.

കാസര്‍ഗോഡ് മാത്രമല്ല തൊട്ടടുത്ത് കിടക്കുന്ന കര്‍ണാടകയിലെ അതിര്‍ത്തി ജില്ലയിലും ഈ പ്രശ്നങ്ങളുണ്ട്. കര്‍ണാടക മാര്‍ച്ച് 15ന് എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് ഉത്തരവിറക്കി. എന്നാല്‍ ഇതിനെതിരെ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക സംഘടന കര്‍ണ്ണാടകയിലെ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു കഴിഞ്ഞു.

കാസര്‍ഗോഡ് കാണുന്ന അതേ ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ് അതിര്‍ത്തി ജില്ലയിലെ കശുമാവിന്‍ തോട്ടത്തിലും അതിനടുത്തും താമസിക്കുന്ന കര്‍ണ്ണാടകയിലും ഉള്ളത്. രണ്ടിടത്തും തളിച്ചത് എന്‍ഡോസള്‍ഫാന്‍. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ അല്ല ഈ പ്രശ്നങ്ങള്‍ക്ക് കാരണം എന്ന് കേന്ദ്രത്തിലെ ഭരണകര്‍ത്താക്കള്‍ വാദിക്കുമ്പോള്‍ 2000 കോടിക്ക് മുകളില്‍ കച്ചവടം നടക്കുന്ന ഈ കീടനാശിനിയുടെ “ബലം” മനസ്സിലാക്കാം!

അടുത്ത പി.ഒ.പി. മീറ്റിങ്ങ് അടുത്തെത്തിയിരിക്കുന്നു. ഈ വരുന്ന 25 മുതല്‍ 29 വരെയാണ്.  പക്ഷേ ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുക്കുമെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. അമേരിക്കയില്‍ കര്‍ഷകരില്‍ ചിലര്‍ക്ക് തലകറക്കവും, നാഡീ വ്യൂഹ സംബന്ധമായ താല്‍ക്കാലിക പ്രശ്നവും മാത്രമേ കണ്ടതുള്ളൂ എന്നാല്‍ മത്സ്യങ്ങളിലും, കാടുകളിലെ ജീവജാലങ്ങള്‍ക്കും, പക്ഷികള്‍ക്കും വംശനാശം സംഭവിക്കുന്നു എന്ന വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനാലും അവര്‍ അത് നിരോധിച്ചു, അവിടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കന്‍ കമ്പനിതന്നെ ആയിട്ട് പോലും. എന്നാല്‍ ഇന്ത്യയില്‍ കേരളത്തിലും കര്‍ണാടകയിലും ജീവിക്കുന്ന തെളിവുകള്‍ ഉണ്ടായിട്ടും മന്മോഹനും കൂട്ടര്‍ക്കും ഇനിയും തെളിവ് വേണം പോലും! ഇടതിന്റെ സഹകരണത്തില്‍ ഭരണം നടത്തിയ സമയത്ത് പഠനം നടത്തി തീരുന്നത് വരെ കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ച് ഉത്തരവിട്ടത് പോലെ ഇന്ത്യയിലും നിരോധിച്ച് ഉത്തരവിടുന്നതിന് എന്തിന് മടിക്കുന്നു എന്നതിന് ഉത്തരം പറയേണ്ടത് മന്മോഹനും കൂട്ടരുമാണ്.   


ഈ ബഹളങ്ങളൊക്കെ നടക്കുമ്പോഴും പണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന ദുരന്ത മുഖങ്ങള്‍ പലതും ഇല്ലാതായി. പുതിയ മുഖങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നു. എന്നാല്‍ ദുരിത ബാധിതര്‍ക്ക് വേണ്ട വിധത്തിലുള്ള സഹായം കേന്ദ്രത്തിന്റെ പിടിവാശി മൂലം നഷ്ടപ്പെട്ടിരിക്കുന്നു. ആകെയുള്ള ആശ്വാസം എന്‍.ജി.ഒ.കളും, ചില രാഷ്ട്രീയ സംഘടനകളും പിന്നെ കേരള സര്‍ക്കാരിന്റെ സഹായവും മാത്രം.

 കടപ്പാട്: ഡൌണ്‍ ടു എര്‍ത്ത്, സി.എസ്സ്.ഇ., തണല്‍, മറ്റ് റിപ്പോര്‍ട്ടുകള്‍

Wednesday, April 20, 2011

കോണ്‍ഗ്രസ്സുകാരുടെ വെട്ടിപ്പ്!

കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിന് “ലാവിഷാകാന്‍” സംസ്ഥാന കോണ്‍ഗ്രസ്സിന് നല്‍കിയ കോടികളില്‍ 20 കോടി കാണാതെ പോയി പോലും! 20 കോടി!!!!!


ഈ തെരഞ്ഞെടുപ്പില്‍ ജയിച്ച് വരുന്ന എം.എല്‍.എ.മാരെ തങ്ങളുടെ കൂടെ നിര്‍ത്തുവാന്‍ “ചിലര്‍” മുക്കിയതാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു!

കേന്ദ്ര അഴിമതിയില്‍ മുഴങ്ങി കേള്‍ക്കുന്ന വ്യവസായികളാണത്രേ കോണ്‍ഗ്രസ്സിന് ഇത് പോലെ ലാവിഷായി ചെലവാക്കുവാന്‍ “അകമഴിഞ്ഞ് സഹായിക്കുന്നതെന്ന്” മംഗളം വീണ്ടും ചൂണ്ടി കാട്ടുന്നു.

അടിച്ച് മാറ്റി അടിച്ച് മാറ്റി ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ അടിച്ച് മാറ്റാന്‍ ഉള്ള തൊലികട്ടി കോണ്‍ഗ്രസ്സന്മാര്‍ക്ക് കിട്ടി കഴിഞ്ഞിരിക്കുന്നു...  

Monday, April 18, 2011

7 വയസ്സില്‍ മകള്‍ പ്രായപൂര്‍ത്തിയാക്കുമ്പോള്‍!

മാതാപിതാക്കളുടെ നെഞ്ചില്‍ തീ കോരിയിടുന്ന ആ വാര്‍ത്ത വന്നത് കഴിഞ്ഞ ആഗസ്റ്റിലാണ്. അമേരിക്കയില്‍ നടന്ന പഠനം അനുസരിച്ച് പെണ്‍കുട്ടികള്‍ “പ്രായ പൂര്‍ത്തിയാകുന്നത്” 7 വയസ്സിലേയ്ക്ക് താഴ്ന്നിരിക്കുന്നു. ഇവിടെ 15% കുട്ടികളാണ് (ഏഴില്‍ ഒരു കുട്ടി) 7 വയസ്സിനോടടുത്ത് “പ്രായ പൂര്‍ത്തിയാകുന്നത്” അതില്‍ തന്നെ ആഫ്രിക്കന്‍-അമേരിക്കന്‍ കുട്ടികളില്‍ 23%ത്തിനടുത്താണത്രേ (നാലില്‍ ഒരു കുട്ടി)...

തനിക്കെന്താണ് സംഭവിച്ചതെന്ന് തിരിച്ചറിവ് ലഭിക്കാത്ത പ്രായത്തില്‍ അതും ഒരു രണ്ടാം തരത്തില്‍ പഠിക്കുന്ന കുട്ടി വയസ്സറിയിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആധി....

എന്ത് കൊണ്ട് ഇങ്ങനെ നേരത്തെ സംഭവിക്കുന്നു? പാല്‍കുപ്പി ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക്ക് കുപ്പികളില്‍ കാണുന്ന ബിസ് ഫിനോള്‍ പോലെയുള്ള രാസവസ്തുക്കളോ, പോഷക ആഹാരത്തിന്റെ ലഭ്യതയോ, അതോ.... പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു.

പലരും സമയം നീട്ടി കൊണ്ടു പോകുവാന്‍ ഹോര്‍മോണ്‍ ചികിത്സയുടെ സഹായം തേടുന്നു... ഭാവിയില്‍ ക്യാന്‍സറുകള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകാമെന്നതിനേക്കാള്‍ ഉപരി മാനസിക പ്രശ്നങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയെ തന്നെ ബാധിക്കില്ലേ!

വയസ്സായവരെ പോലും വിടാത്ത വിടന്മാരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലത്ത് 7 വയസ്സുള്ള ഒരു കുട്ടി പ്രായപൂര്‍ത്തിയായി വരുന്നു എന്ന് പറയുമ്പോള്‍!!!

Saturday, April 16, 2011

കോണ്‍. വനിതകളെ ചാവേറുകളാക്കുന്നുവോ?

മലമ്പുഴ, വാമനപുരം എന്നിവിടങ്ങളില്‍ വനിതകളെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ്സ് നടത്തിയ നാടകങ്ങള്‍ പൊളിഞ്ഞതിന് പിന്നാലെ മണ്ണാറശാലയിലും നാടകം അരങ്ങേറിയോ? എന്നാണ് കേരള കൌമുദി നല്‍കുന്ന സൂചന!

വെള്ളം ഒറ്റ രാത്രി കൊണ്ട് രൂക്ഷ ഗന്ധമുള്ള ദ്രാവകം/മൂത്രമാകുന്ന ജാലവിദ്യ കോണ്‍ഗ്രസ്സിന് പുതുമയുള്ള കാര്യമല്ല... ഇതിന് മുന്‍പ് നടന്ന 2 കേസ്സിലും മണിക്കൂറുകള്‍ക്കുള്ളില്‍ “കാര്യങ്ങള്‍” ട്വിസ്റ്റ് ചെയ്യപ്പെട്ടത് കേരളം കണ്ടതാണ്... എന്തായാലും ബോട്ടിലില്‍ “മൂത്രവും” കരുതി നടക്കുന്ന അവനെ സമ്മതിക്കണം!!!

ഈ മൂന്നെണ്ണത്തില്‍ അവസാനം നടന്ന രണ്ട് കേസ്സിലും ദേഹോപദ്രവം ഏല്‍പ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക തന്നെ വേണം. എന്ത് വെള്ളമായാലും അത് തല വഴി ഒഴിച്ചതിന് നല്ല പെട ആ ഒഴിച്ചവന് അപ്പോള്‍ തന്നെ കൊടുക്കേണ്ടതായിരുന്നു...

എന്നാലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി കോണ്‍. തങ്ങളുടെ വനികളെ മുന്‍ നിര്‍ത്തി ഇങ്ങനെയുള്ള കളികള്‍ നടത്തിയത് എന്തിന് വേണ്ടിയായിരുന്നു?

തെരഞ്ഞെടുപ്പില്‍ നാടിന്റെ വളര്‍ച്ചയ്ക്ക് വേണ്ട ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താന്‍ ഇട നല്‍കാതെ ഇതു പോലെയുള്ള കേസ്സുകള്‍ “മെനഞ്ഞെടുത്ത” ബുദ്ധിക്ക് പുറകിലെ “ശക്തി”യെ സമ്മതിക്കണം!!! അല്ല പറഞ്ഞിട്ടെന്തിനാ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ കേന്ദ്രത്തിലെ അഴിമതി ചര്‍ച്ച ചെയ്യപ്പെടാതിരിക്കുവാന്‍ ഹസ്സാരയെ പെട്ടെന്ന് ഒതുക്കിയ കേന്ദ്ര തലകളുടെ ഗുണം കേരളത്തിലും കുറച്ചെങ്കിലും കാണിക്കണ്ടേ!

Sunday, April 10, 2011

സിന്ധുവിന് ചീമുട്ടയേറ്

വാമുനപുരം കോണ്‍. സ്ഥാനാര്‍ത്ഥി മോഹനചന്ദ്രന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുത്ത സിന്ധുവിന് ചീമുട്ടയേറ്. നെടുമങ്ങാട് താലൂക്കിലെ വാമനപുരത്ത് പബ്ലിസിറ്റിക്ക് വേണ്ടി കഷ്ടപ്പെട്ട് കൊണ്ടിരുന്ന ചിറയന്‍കീഴ് താലൂക്കിലെ മുരുക്കുമ്പുഴയില്‍ താമസിക്കുന്ന മോഹനചന്ദ്രന് ഇതോടെ പേരായി.

ഇടത് സ്ഥാനാര്‍ത്ഥി കോലിയക്കോട്കാരന്‍ കൃഷ്ണന്‍ നായരുടെയും മോഹനചന്ദ്രന്റെയും സമ്മേളനങ്ങള്‍ ഒരേ സമയത്ത് വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതത്രേ. ഇടത് സ്ഥാനാര്‍ത്ഥി പ്രസംഗിച്ച് മടങ്ങുന്നതിനിടയില്‍ സിന്ധു നടത്തിയ പ്രസംഗത്തില്‍ പ്രകോപിതരായവരാണ് ചീമുട്ടയേറ് നടത്തിയതെന്ന് കേരള കൌമുദി വാര്‍ത്ത.

ഷെല്ലുകളെ ധീരതയോടെ നേരിട്ടിട്ടുള്ള സിന്ധുവിന് പക്ഷേ ചീമുട്ടയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കുവാനായില്ല എന്ന് തോന്നുന്നു. ഛര്‍ദ്ദിയെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്.

നേതാക്കള്‍ പതിവ് ശൈലിയില്‍.. അക്രമണമെന്ന് ചാണ്ടിയും, യു.ഡി.എഫ്.ന്റെ നാടകമെന്ന് വിജയനും.

ലതികയ്ക്ക് പുറകേ സിന്ധുവിനും രാഷ്ട്രീയ പൊറോട്ട് നാടകത്തിന്റെ രക്തസാക്ഷിയാകേണ്ടി വരുമോ?

Wednesday, April 6, 2011

വി.എസ്സി.ലൂടെ ബ്ലോഗ് പ്രസിദ്ധമാകുമോ!

എതിര്‍ സ്ഥാനാര്‍ത്ഥി ലതികയെ കുറിച്ച് വിവാദ പ്രസ്താവന നടത്തി പോലും (യു.ട്യൂബ്)...


അവര്‍ ബ്ലോഗില്‍ പ്രസിദ്ധയാണെന്നാണ് വി.എസ്സ്.ന്റെ വിശദീകരണമെങ്കില്‍ മലയാളം ബ്ലോഗ് പ്രസിദ്ധമാകുവാന്‍ പോകുന്നു... ദേശീയ മാദ്ധ്യമങ്ങള്‍ വി.എസ്സ്.ന്റെ വിശദീകരണം നോക്കി നില്‍ക്കുന്നു....

അവര്‍ ബ്ലോഗില്‍ പ്രസിദ്ധയാണെന്നാണ് വി.എസ്സ്. ഉദ്ദേശിച്ചതെങ്കില്‍, വി.എസ്സ്. നിങ്ങള്‍ക്ക് തെറ്റി.. ബ്ലോഗിലൂടെ തന്നെ “വിവാദമായ” ചെറായി ബ്ലോഗ് മീറ്റിലെ സംഘാടകരില്‍ ഒരാള്‍ എന്ന നിലയിലും ബ്ലോഗ് എഴുത്ത് കാരി എന്ന നിലയിലും ബ്ലോഗില്‍ പോലും അവരെ അറിയുന്നവര്‍ കുറച്ച് പേര്‍ മാത്രമാണ്....

വി.എസ്സ്.ന്റെ വാക്കുകളെ മറ്റൊരു തരത്തില്‍ വളച്ചൊടിച്ച് സംഭവ ബഹുലമാക്കി മാറ്റുവാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നു.. എന്തായാലും വി. എസ്സ്.ന്റെ വിശദീകരണത്തിനായി കാത്തിരിക്കുന്നു..... അതിന് ശേഷം ബാക്കി....