എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Thursday, November 24, 2011

ചെറുകിട കച്ചവടക്കാരെ പട്ടിണിയിലേയ്ക്ക്!

അങ്ങിനെ ഒടുവില്‍ അത് സംഭവിച്ചു ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ ചെറുകിട വിപണി വിദേശകുത്തകള്‍ക്ക് തുറന്ന് കൊടുത്തു!

സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന കുത്തക കമ്പനികള്‍ക്ക് ആശ്വാസത്തിന്റെ പിടിവള്ളി ഒടുവില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നല്‍കുന്നു. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ചെറുകിട കച്ചവടക്കാരെയും അവരുടെ കുടുംബങ്ങളെയും പട്ടിണിക്കിട്ട് കൊണ്ടാണിത് എന്ന കാര്യം ജന വഞ്ചന നിത്യശീലമാക്കിയ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മറക്കുന്നു!!!

അമേരിക്കയില്‍ വാള്‍മാര്‍ട്ടിനെതിരെ സമരം നടക്കുകയാണ്.* ലോക്കല്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കച്ചവടം പോകുമെന്നും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ചൈനയില്‍ നിന്നും സാധങ്ങള്‍ ഇറക്കുമതി ചെയ്ത് അമേരിക്കന്‍ നിര്‍മ്മാതാക്കളെ നശിപ്പിക്കുന്നു എന്നും പറഞ്ഞാണ് സമരം!

ആസിയന്‍ തുടങ്ങിയ കരാറുകള്‍ ഉണ്ടായതിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന വിലകയറ്റം എന്ന സത്യം സര്‍ക്കാരുകള്‍ സമ്മതിക്കില്ല. വിദേശത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ഇറക്ക്മതി ചെയ്ത് തദ്ദേശീയ സാധനങ്ങളെ ഇല്ലാതാക്കി ഒടുവില്‍ വിപണി വിലയെ ഇറക്കുമതിക്കാര്‍ നിയന്ത്രിക്കുന്ന അവസ്ഥ ഇന്ന് ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ഇറക്ക്മതി ചെയ്ത് കൊള്ള ലാഭം ഉണ്ടാക്കുന്ന വമ്പന്മാര്‍ക്ക് ചൂട്ട് പിടിക്കാന്‍ നമ്മള്‍ തെരഞ്ഞെടുത്ത സര്‍ക്കാരും.


ഇതേ പ്രശ്നം തന്നെയാണ് റീട്ടെയില്‍ മേഖലയിലും ഉണ്ടാകുവാന്‍ പോകുന്നത്. തദ്ദേശീയ ഉല്പന്നങ്ങളെ കൊല ചെയ്ത് വിദേശീയ ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിറച്ച് കൊള്ള ലാഭം കൊയ്യുക. ചൈനീസ് സാധനങ്ങള്‍ ഇനി വാള്‍മാര്‍ട്ടിന്റെ പാക്കില്‍‌ വില കൂടുതല്‍ നല്‍കി ജീവിക്കാം!!!


അഴിമതി കഥകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നതിനടയില്‍ മറ്റൊരു ഭാവി കഥ ഇതില്‍ നിന്ന് ഉണ്ടാകുമോ?

*വാള്‍മാര്‍ട്ട് സമരം യു ട്യൂബ് ലിങ്ക്  99%ത്തിന്റെ പ്രതിഷേധം ഇവിടെ

വാല്‍കഷണം: അമേരിക്കയിലെ പോലെ മേടിച്ച സാധനങ്ങള്‍ 90 ദിവസത്തിനുള്ളില്‍ തിരിച്ച് കൊടുത്താല്‍ പണം തിരികെ തരുമെന്ന പോളിസി ഇന്ത്യയില്‍ എടുത്താല്‍ പാവം വാള്‍മാര്‍ട്ടിനെ മലയാളികള്‍ ഒറ്റയ്ക്ക് കുത്തു പാളയെടുപ്പിക്കും ;)

ഇപ്പോള്‍ കച്ചവടം നടത്തുന്നവര്‍ക്ക് ഭാവിയില്‍ വാള്‍മാര്‍ട്ടിന്റെ സെയിത്സ് വിഭാഗത്തില്‍ ജോലി ചെയ്ത് പട്ടിണി മാറ്റാമെന്ന് നമ്മട “ട്രിമ്പളങ്ങി” കെ.വി. തോമാസിന്റെ “വചനങ്ങള്‍‌” നാളെ മൊതല് കേള്‍ക്കാനുള്ള ഭാഗ്യം നമ്മക്ക് എണ്ടാക്വോ? എന്തോസള്‍ഫാനില് നമ്മ കേട്ടതാണല്ലാ....

Sunday, November 20, 2011

സാമ്പത്തിക അസമത്വം അമേരിക്കയില്‍

2009ല്‍ ടീ പാര്‍ട്ടി മൂവ്മെന്റ് എന്ന പ്രതിഷേധത്തിന് അമേരിക്ക സാക്ഷിയായി. രാഷ്ട്രീയമില്ലാതെ തുടങ്ങിയ ആ സമരം ഒടുവില്‍ റിപ്പബ്ലിക്കന്മാരുടെ അജണ്ട തുറന്ന് കാണിക്കപ്പെട്ടു. ഒബാമയുടെ ഭരണ രീതിയോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി “തണുപ്പന്‍” രീതി അവലംബിക്കുന്നതിനെ എതിര്‍ത്തവരായിരുന്നു ടീ പാര്‍ട്ടിയില്‍ ഭൂരിപക്ഷവും. റിപ്പബ്ലിക്കന്മാരുടെ കണ്ണിലുണ്ണിയായ കോച്ച് സഹോദരന്മാരാണ് ടീ പാര്‍ട്ടി സമരങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നതെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

പിന്നീട് വന്ന തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ ടീ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഒഫീഷ്യല്‍ സ്ഥാനാര്‍ത്ഥികളെ കടത്തി വെട്ടി. എന്നാല്‍ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിചാരിച്ച വിജയം അവര്‍ക്ക് നേടുവാന്‍ കഴിഞ്ഞില്ല.

ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് തുടക്കമിട്ട കോര്‍പ്പറേറ്റ് ഭീമന്മാര്‍ പൊതുമുതല്‍ വാങ്ങി രക്ഷപ്പെട്ടു. എന്നാല്‍ മാന്ദ്യത്തിന്റെ ആഘാതം അനുഭവിക്കുന്നത് സാധാരണക്കാരും. മാന്ദ്യ സമയത്ത് സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുവാന്‍ വന്‍ തുക മുടക്കി വാഷിങ്ടണ്‍ ഡി.സി.യില്‍ എത്തി തമ്പടിച്ചതും സാധാരണക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമ്പോഴും കമ്പനി എക്സിക്യൂട്ടീവുകള്‍ വന്‍ തുക ചെലവാക്കി സുഖവാസ കേന്ദ്രങ്ങളില്‍ അര്‍മാദിച്ചിരുന്നതും പ്രസിഡന്റ് ഒബാമയുടെ വിമര്‍ശനങ്ങള്‍ക്ക് വരെ കാരണമായി.

സാധാരണക്കാര്‍ക്ക് ഉപകാരമാകുന്നതും എന്നാല്‍ ധനികരെ ബാധിക്കുന്നതുമായ നിയമങ്ങള്‍ ഒബാമ കൊണ്ടു വരുമ്പോഴെല്ലാം റിപ്പബ്ലിക്കന്മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി തന്നെ നില്‍ക്കുമ്പോഴും കോര്‍പ്പറേറ്റ് ഭീമന്മാര്‍ പൊതു സ്വത്ത് കൊണ്ട് തങ്ങളുടെ സ്വത്ത് കൂട്ടുന്നത് കണ്ട് സഹിക്ക വയ്യാതെയാണ് ഒടുവില്‍ മാസങ്ങള്‍ക്ക് മുന്‍പ് “ഒക്യുപ്പൈ വാള്‍സ്ട്രീറ്റ്” സമരം ആരംഭിക്കുന്നത്. പണം കടമെടുത്ത് പഠിക്കുന്നവര്‍ പ്രതീക്ഷയോടെ പുറത്തിറങ്ങുമ്പോള്‍ ജോലി കിട്ടാതിരിക്കുന്നത് തങ്ങളുടെ കടം കൂട്ടുന്നത് തിരിച്ചറിഞ്ഞവര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു.

വാള്‍സ്ട്രീറ്റ് സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം “വി ആര്‍ ദി 99%” എന്നതാണ്. അമേരിക്കയുടെ സമ്പത്ത് 1% ആളുകളാണ് കയ്യടക്കി വെച്ചിരിക്കുന്നതെന്ന സത്യം അവര്‍ വിളിച്ച് പറയുന്നു. സാമ്പത്തിക അസമത്വം മുന്‍പുള്ളതിനേക്കാള്‍ കൂടിയിരിക്കുന്നു.

ഈ പുതിയ പ്രതിഷേധ സമരത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ദൂരം പാലിച്ചു. റിപ്പബ്ലിക്കന്മാര്‍ക്ക് പഴയ പോലെ ഹൈജാക്ക് ചെയ്യുവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കാരണം സമരം തങ്ങളുടെ കണ്ണിലുണ്ണികളായ വാള്‍സ്ട്രീറ്റിനെതിരെ ആണെന്നുള്ളത് തന്നെ. ഈ അവസരം മുതലെടുത്തത് തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്ന യൂണിയന്‍ സംഘടനകളാണ്. തങ്ങളുടെ ആവശ്യങ്ങള്‍ കൂടി അനുക്കൂലിച്ചാല്‍ സഹായം നല്‍കാമെന്ന വ്യവസ്ഥയില്‍ സമരം അമേരിക്കയില്‍ പച്ച പിടിച്ചു. യൂണിയനുകള്‍ മൂലം സമരത്തെ നാനാ തുറയിലുള്ളവര്‍ പിന്തുണച്ച് തുടങ്ങി.

സമരത്തെ വമ്പന്മാര്‍ പലരും അവഗണിച്ചുവെങ്കിലും കോര്‍പ്പറേറ്റ് ബാങ്കുകളെ ഒഴിവാക്കി ക്രെഡിറ്റ് യൂണിയന്‍ ബാങ്കുകളിലേയ്ക്ക് പണം മാറ്റുവാന്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ദിനം ഉപയോഗപ്പെടുത്തണം എന്ന സമരക്കാരുടെ ആഹ്വാനം ജനങ്ങള്‍ സ്വീകരിക്കുന്നു എന്ന് കണ്ടതോടെ വമ്പന്മാര്‍ രംഗത്തിറങ്ങി തുടങ്ങി. ബാങ്ക് സംഘടനകള്‍ “ഒക്യുപ്പൈ വാള്‍സ്ട്രീറ്റ്” സമരത്തെ തകര്‍ക്കുവാന്‍ രംഗത്ത് എത്തി കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയായി $8.5 ലക്ഷം ചെലവഴിക്കുവാന്‍ അവര്‍ തീരുമാനിച്ച് കഴിഞ്ഞു. ആഴ്ചകള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ പലയിടത്തും സമരക്കാരെ പൊതു സ്ഥലത്ത് നിന്ന് ബലമായി ഒഴിപ്പിച്ച് തുടങ്ങി.

ഇതിനിടയില്‍ ഞായറാഴ്ച ഫോര്‍ബ്സ് സൈറ്റില്‍ റോബര്‍ട്ട് ലെന്‍സ്നര്‍ എഴുതിയ ലേഖനം ഇന്നത്തെ അമേരിക്കയിലെ സ്വത്തിന്റെ അസമത്വത്തിന്റെ യാഥാര്‍ത്ഥ്യം തുറന്ന് കാട്ടുന്നു.

ധനികരായ 0.1% ആളുകളില്‍ സമ്പാദ്യം കൂടുന്നത് “ക്യാപ്പിറ്റല്‍ ഗെയിന്‍”ല്‍ (ഷെയര്‍‌, ബോണ്ട്, റിയല്‍ എസ്റ്റേറ്റ്) നിന്നും ആണ്. ഇത് ഫോര്‍ബ്സ് 400ല്‍ വരുന്ന ധനികരുടെ വരുമാനത്തിന്റെ 60% വരുമത്രേ. ഇതിന് കാരണം ഇങ്ങനെയുള്ള സമ്പാദ്യത്തിന് സര്‍ക്കാര്‍ നല്‍കി വരുന്ന വന്‍ നികുതി ഇളവുകളാണ്. സാധാരണക്കരുടെ വരുമാനം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ശമ്പളത്തില്‍ നിന്നും ആണ്. അത് കാലത്തിന് അനുസരിച്ച് ഉയരുന്നില്ല എന്ന് മാത്രമല്ല നികുതി കൂടുന്നത് അനുസരിച്ച് കുറയുകയും ചെയ്യുന്നു. എന്നാല്‍ നികുതി ഇളവ് ലഭിക്കുന്നതിനാല്‍ 1% ധനികരുടെ സമ്പത്ത് കൂടി കൊണ്ടിരിക്കുന്നു. അവര്‍ക്ക് നഷ്ടം വരുമ്പോള്‍ ഗവണ്മെന്റ് പൊതുമുതലില്‍ നിന്ന് എടുത്ത് കൊടുക്കുന്നു!  വരുമാനമുള്ള 300 മില്ല്യണ്‍ ജനങ്ങളില്‍ തന്നെ 0.1% വരുന്ന 3 ലക്ഷത്തിനടുത്ത് ജനങ്ങള്‍ക്കാണ് അമേരിക്കയുടെ സ്വത്തിന്റെ ഭൂരിഭാഗവും എന്നത് തന്നെ അമേരിക്കയില്‍ നടന്ന് വരുന്ന “ഒക്ക്യുപ്പൈ വാള്‍സ്ട്രീറ്റ്” സമരങ്ങള്‍ക്ക് പുതിയ മുഖം നല്‍കുന്നു.

രാജ്യത്തിന്റെ സ്വത്ത് ചെറിയ ഒരു കൂട്ടം ആളുകളുടെ കയ്യില്‍ കുമിഞ്ഞ് കൂടും അല്ലെങ്കില്‍ രാജ്യത്ത് ജനാധിപത്യം ഉണ്ടാകും എന്നാല്‍ ഇത് രണ്ടും ഒരുമിച്ച് നടക്കില്ല എന്ന മുന്‍ ജസ്റ്റിസ് ലൂയിസ് ഡി. ബ്രാന്‍ഡിസിന്റെ വാക്കുകള്‍ ചൂണ്ടി കാട്ടിയാണ് ലെന്‍സ്നര്‍ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ലേഖനത്തിന്റെ അവസാനം പറയുന്നത് പോലെ “ക്യാപിറ്റല്‍ ഗെയിന്‍” നികുതി കൂട്ടി അസമത്വത്തിന്റെ തോത് കുറയ്ക്കുവാന്‍ ഇരു  രാഷ്ട്രീയ പാര്‍ട്ടിക്കാരും തയ്യാറാകേണ്ടിയിരിക്കുന്നു.

തങ്ങളുടെ നികുതി കൂട്ടുക എന്ന് പറഞ്ഞ് ധനികരില്‍ പലരും മുന്നോട്ട് വന്നിരിക്കുന്നു. ഒബാമയുടെ നിര്‍ദ്ദേശം ഇത് തന്നെയാണ്. എന്നാല്‍ റിപ്പബ്ലിക്കന്മാര്‍ക്ക് ഇത് ദഹിക്കുകയില്ല. അവര്‍ക്ക് സാധാരണ ജനങ്ങളെ പിഴിഞ്ഞ്, ജനങ്ങള്‍ക്ക് കൊടുക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടി കുറച്ച് വേണം രാജ്യത്തിന്റെ കടം കുറയ്ക്കുവാന്‍!

ഇതിനിടയില്‍ സാധാരണക്കാര്‍ന് ലഭിക്കുന്ന നികുതി ഇളവ് ഈ കൊല്ലം അവസാനത്തോടെ പുതുക്കിയില്ലെങ്കില്‍ അടുത്ത കൊല്ലം ശമ്പളത്തിലും, തൊഴില്ലാത്തവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യത്തിലും കുറവ് വരും.

വാള്‍സ്ട്രീറ്റ് സമരത്തിന് ഇനി എന്ത് സംഭവിക്കും? വന്നു ചേര്‍ന്നിരിക്കുന്ന തണുത്ത കാലാവസ്ഥ ഈ സമരത്തെ തണുപ്പിക്കുമോ അതോ കോര്‍പ്പറേറ്റ് ഭീമന്മാര്‍ നേരിട്ട് രംഗത്തിറങ്ങി ഈ സമരത്തെ ഇല്ലാതാക്കുമോ? അതോ കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ തങ്ങളുടെ ഉള്ള വരുമാനം കുറയുകയും കൂട്ടത്തില്‍ അവശ്യ സാധനങ്ങള്‍ക്ക് വില കൂടുകയും ചെയ്യുന്നത് കാണുമ്പോള്‍ കൂടുതല്‍ ആളുകള്‍ സമര മുഖത്തേയ്ക്ക് വരുമോ? കാത്തിരുന്ന് കാണാണേണ്ടിയിരിക്കുന്നു.

Sunday, November 13, 2011

സ്വയാശ്രയ പഠനം സാമൂഹിക പ്രശ്നമാകുമ്പോള്‍

കൊട്ടിഘോഷിക്കപ്പെട്ട സ്വയാശ്രയ പ്രൊഫഷണല്‍ കോളേജുകളുടെ മറയ്ക്കപ്പെട്ട വികൃതമുഖം പുറത്തായി.

കഴിഞ്ഞ 5 വര്‍ഷമായിട്ട് വെറും 10% മാത്രമാണ് കേരളത്തിലെ സ്വയാശ്രയ എഞ്ജിനീയറിങ്ങ് കോളേജുകളുടെ വിജയ ശതമാനം! കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന സര്‍ക്കാര്‍ കോളേജുകള്‍ 80% വിജയം നേടിയപ്പോള്‍ പണത്തിന്റെ പിന്‍ബലത്തില്‍ മാത്രം പ്രവേശനം നേടാന്‍ കഴിയുന്ന സ്വയാശ്രയ എഞ്ജിനീയറിങ്ങ് കോളേജുകളില്‍ പരാജയ ശതമാനം 60 മുതല്‍ 90% വരെ എന്നാണ് വിവരാവകാശ നിയമം വഴി ലഭിച്ച രേഖകകള്‍ വിളിച്ച് പറയുന്നത്!

സ്വയാശ്രയ കോളേജുകളിലെ പേയ്മെന്റ് സീറ്റുകളിലെ വിജയ ശതമാനം എത്ര എന്നത് നോക്കിയാലേ യഥാര്‍ത്ഥ വികൃതചിത്രം വ്യക്തമാവുകയുള്ളൂ.

എഞ്ജിനീയറിങ്ങ് മാത്രമല്ല മെഡിക്കല്‍ കോളേജുകളുടെ ഫലവും ഇത് തന്നെയായിരിക്കണം.

എം.ജി. സര്‍വ്വകലാശാലയിലെ ആദ്യ സ്വയാശ്രയ മെഡിക്കല്‍ ബാച്ചിലെ 90% പേര്‍ക്കും ആദ്യ സെമസ്റ്ററില്‍ പരീക്ഷയ്ക്കിരിക്കുവാന്‍ കട്ടൌട്ട്  മാര്‍ക്ക് എടുത്ത് കളയുവാന്‍ സിന്തിക്കേറ്റ് തീരുമാനിച്ചതിനെതിരെ ശക്തമായ സമരം സര്‍വ്വകലാശാല ആസ്ഥാനം കണ്ടതാണ്. അന്ന് തന്നെ സ്വയാശ്രയ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും മാധ്യമങ്ങള്‍ അതിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചില്ല. എന്തിനേയും ഏതിനേയും വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ സ്വയാശ്രയ കോളേജുകളുടെ നിലവാരത്തെ പറ്റി അജ്ഞത നടിച്ചു.

എന്നാല്‍ ഇപ്പോള്‍ സേവ് എഡ്യുക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജര്‍ഖാന്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ആ സത്യം വെളിയില്‍ കൊണ്ടു വന്നു.

ആര്‍‌.വി.ജി. മേനോന്റെ അഭിപ്രായത്തില്‍ ഇത് ഒരു സാമൂഹിക പ്രശ്നമായി മാറുകയാണ്. ജയിക്കുന്നതിനുള്ള 40% അറിവ് പോലുമില്ലാതെ പരാജിതരായി പുറത്തിറങ്ങുന്ന എഞ്ജിനീയറിങ്ങിന് പഠിക്കുവാന്‍ കയറിയവര്‍ ജോലിക്കായി +2 യോഗ്യതയുമായി അലയേണ്ട ഗതികേട്.

പണം കൊണ്ട് അഡ്മിഷന്‍ കിട്ടുമായിരിക്കും എന്നാല്‍ വിജയിക്കണമെങ്കില്‍ പണം മാത്രം പോര എന്നത് ഇനിയെങ്കിലും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഒരു പക്ഷേ എം.ജി.യില്‍ ഈ ഇടയ്ക്ക് കണ്ടത് പോലെ പണം കൊടുത്താല്‍ ഡിഗ്രിയും കിട്ടുമായിരിക്കും എന്നാല്‍ അതുമായി ജോലിക്ക് ശ്രമിക്കുമ്പോള്‍‌! പക്ഷേ ഭീകരമാവുക പണം കൊടുത്ത് മെഡിക്കല്‍ ഡിഗ്രി കിട്ടുന്നുവെങ്കിലാണ്. പാവം രോഗികള്‍‌! തമാശയായി പറയുന്നത് പോലെ ഡോക്റ്റര്‍മാര്‍ ഇനി മുതല്‍ എം.ബി.ബി.എസ്സ്. എന്നതിന്റെ കൂടെ ബ്രാക്കറ്റില്‍ മെറിറ്റ് അഡ്മിഷന്‍ എന്ന് കൂടി എഴുതേണ്ടി വരുമോ?

സമൂഹത്തിന് ബാധ്യതയായി ഒരു കൂട്ടം ചെറുപ്പക്കാരെ ഇങ്ങനെ ഇറക്കി വിടേണ്ടതുണ്ടോ എന്ന് ഇനിയെങ്കിലും സര്‍ക്കാരുകളും രക്ഷിതാക്കളും ചിന്തിക്കേണ്ടിയിരിക്കുന്നു.